മാര്‍ക്‌സിസത്തില്‍ നിന്ന് മുന്നോട്ടു പോകുന്ന മാര്‍ക്‌സിസം

സ്വാഭാവികമായും ഈ പുസ്തകത്തിന്റെ താളുകളില്‍ വായനക്കാര്‍ കണ്ടെത്തുക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക യാത്രയുടെ അത്രയ്ക്ക് പരിചിതമല്ലാത്ത ഒരു ചിന്താസരണിയിലെ വ്യത്യസ്തനായ ഒരു മാര്‍ക്സിനെയാണ്. മാര്‍ക്‌സിസം എന്ന ചിന്താമാതൃകയുടെ സങ്കീര്‍ണ്ണമായ പരിണാമത്തില്‍, വളര്‍ച്ചയില്‍, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോയ കണ്ണികളാണ് ഈ പുസ്തകത്തിലെ പ്രമേയം – പ്രോഗ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘നരവംശശാസ്ത്ര കുറിപ്പുകളിലെ കാള്‍ മാര്‍ക്‌സ്’ എന്ന തന്റെ പുതിയ പുസ്തകത്തിന് ടി ടി ശ്രീകുമാര്‍ എഴുതിയ ആമുഖം.

മാര്‍ക്‌സിസം കാലഹരണപ്പെട്ടു എന്നത് ഒരു വലതുപക്ഷവാദമാണ്. മാര്‍ക്‌സിസത്തോളം പഴക്കമുള്ള വിമര്‍ശനമാണ് അത്. അതിപ്പോഴും പലരൂപത്തില്‍ ആവര്‍ത്തിക്കപ്പെടാറുണ്ട്. ആ വാദവുമായി സംവാദം ആവശ്യമില്ല. ഒരുപക്ഷെ സംവാദം സാധ്യമല്ല എന്നുതന്നെ പറയണം. മാര്‍ക്‌സിസം ഇടതുപക്ഷത്തിനുള്ളിലും, ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്കിടയിലുമുള്ള ആശയസംവാദമാണ്. വലതുപക്ഷത്തിനുള്ള മറുപടി ഇടതുപക്ഷ സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന ഐക്യങ്ങളും സൈദ്ധാന്തിക മുന്നേറ്റങ്ങളുമാണ്. അതുപോലെതന്നെ ഒരു വരട്ടുവാദമാണ് എല്ലാം പ്രശ്‌നങ്ങള്‍ക്കും മാര്‍ക്‌സിസത്തില്‍ പരിഹാരമുണ്ട് എന്നതും മാര്‍ക്‌സിസം, പോസിറ്റിവിസ്റ്റ് സ്വഭാവമുള്ള ശാസ്ത്രമാണ് എന്ന് കരുതുന്നതും. മാര്‍ക്‌സിസത്തിന് തീര്‍ച്ചയായും പരാധീനതകളും പരിമിതികളുമുണ്ട്. അവയെ അഭിമുഖീകരിക്കുകയും മാർക്സിസത്തിനു  പുറത്തുള്ള ജ്ഞാനാനുഭവ മേഖലകളുമായി, സൈദ്ധാന്തിക സംവര്‍ഗ്ഗങ്ങളുമായി, ജനാധിപത്യപരമായി സംവദിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഫൂക്കോ മാര്‍കസിസത്തെ ക്ളാസിക്കല്‍ ജ്ഞാനവ്യവസ്ഥയുടെ (episteme) ഭാഗമായിമാത്രം കണ്ടതും (Foucault, 2001), ബുദ്രിയാര്‍ മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ കണ്ണാടിയയായി വിമര്‍ശിച്ചതും (Baudrillard, 1975) പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല.

നവോത്ഥാന യൂറോപ്പിന്റെ യുക്തിശാഠ്യങ്ങള്‍കൊണ്ട് കലുഷിതമായ ഒരു അധോതലം മാര്‍ക്‌സിസത്തിനുമുണ്ട്. ഒരുപക്ഷെ ഇതേക്കുറിച്ചു ആദ്യം ബോദ്ധ്യമായവരില്‍ ഒരാള്‍ മാര്‍ക്‌സ് തന്നെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ അവസാനകാല പഠനങ്ങളും സ്വയംവിമര്‍ശനപരമായ നിരീക്ഷണങ്ങളും. എന്നാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വിമര്‍ശകരില്‍ പലരും മറന്നുപോവുന്ന ഒരു വസ്തുത, ഫൂക്കോയുടെയും ബുദ്രിയാറിന്റെയും മാര്‍ക്‌സിസ്റ്റ് വിമര്‍ശകരായ പല ആധുനിക – ഉത്തരാധുനിക ചിന്തകരുടെയും വിമര്‍ശന പശ്ചാത്തലം മാര്‍ക്‌സിസം ഉഴുതുമറിച്ചിട്ട സൈദ്ധാന്തിക ഭൂമിക തന്നെയാണ് എന്നതാണ്. മാര്‍ക്‌സിസത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ അവരുടെ മാര്‍ക്‌സിസ്റ്റ് റ്വിമര്‍ശനത്തെപ്പോലും കാണുന്നത്. ഈ പുസ്തകം, സ്വന്തം ഭൂതകാലത്തിന്റെ തടവുകാരനാവാതിരിക്കാന്‍ പരിശ്രമിച്ച ഒരു മാര്‍ക്‌സിനെയും അദ്ദേഹത്തിന്റെ അത്തരം ആത്മവിമര്‍ശനങ്ങളുടെ രാഷ്ട്രീയധ്വനികളെയും കൂടുതല്‍ വിശാലമായ ഒരു സൈദ്ധാന്തിക–ദാര്‍ശനിക പശ്ചാത്തലത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ്. പരമ്പരാഗത മാര്‍ക്‌സിസ്റ്റ് വിമര്‍ശകര്‍ക്കും കാനണിക്കല്‍ മാര്‍കസിസ്റ്റുകള്‍ക്കും ഇതില്‍ പരിഗണനീയമായ യാതൊന്നുമില്ലെന്ന മുന്‍തീരുമാനം തുടരാവുന്നതാണ്. പക്ഷെ നവസാമൂഹിക പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു നില്‍ക്കുകയും, ആഗോളമുതലാളിത്തത്തിന്റെ മൂലധന തന്ത്രങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും, ഇന്ത്യയിലെതന്നെ നവഹിന്ദുത്വവാദ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയമുന്നണിയെക്കുറിച്ച് ആശങ്കകളും പ്രതീക്ഷകളും പുലര്‍ത്തുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് എന്നെ സംബന്ധിച്ചേടത്തോളം മാര്‍ക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രവിമര്‍ശനവും ഈ ആത്മവിമര്‍ശനങ്ങളും അതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച വ്യത്യസ്തമായ നിരീക്ഷണങ്ങളും ഭാവിജനാധിപത്യസമൂഹത്തെക്കുറിച്ചുള്ള പ്രത്യാശകള്‍ക്ക് ആഴം കൂട്ടുകയാണ് ചെയ്യുന്നത്. അതുമാത്രമാണ് ഈ  പുസ്തക രചനക്ക് എനിക്കുള്ള നീതിമത്കരണം.

കേവലം കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള എതിര്‍പ്പിന്റെ് പേരില്‍ അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരുമുണ്ട്. അവരുടെ പ്രശ്‌നം പാര്‍ട്ടികളാണ്, മാര്‍ക്‌സിസമല്ല. അവര്‍ അഭയം കണ്ടെത്തുക വലതുപക്ഷത്തിന്റെ് ഈ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലാണ് എന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് സംഭവിക്കുന്നത്. എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും അവയുടെ നിലപാടുകളെയും പിന്തുണച്ചുകൊണ്ടല്ല മാര്‍കസിസ്റ്റ് സൈദ്ധാന്തിക സമുച്ചയം രൂപപ്പെട്ടിട്ടുള്ളത്. അവയെ ഇടതുപക്ഷത്തുനിന്നു രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കൂടിയാണ്. 1875-ല്‍ ‘ഗോതപരിപാടിയുടെ വിമര്‍ശനം’ എന്ന കുറിപ്പിലൂടെ മാര്‍ക്‌സ് തന്നെയാണ് മാര്‍ക്‌സിനും ഏംഗല്‍സിനും അടുത്ത ബന്ധമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (Social Democratic Workers’ Party of Germany, SDAP), നിലപാടുകളെ നിര്‍ദ്ദയം വിമര്‍ശിച്ചുകൊണ്ട് ഇതിനു മാതൃക നല്‍കിയതെന്ന് പലരും മറന്നുപോവുന്നുണ്ട് (Marx 1875). കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും അവയുടെ നിലപാടുകളെയുംകുറിച്ച് ആലോചിക്കുമ്പോള്‍ അമേരിക്കയുടെ അധിനിവേശസമയത്ത് ലോകത്തിലെ പുരോഗമനവാദികള്‍ മുഴുവന്‍ അമേരിക്കയെ വിമര്‍ശിച്ചപ്പോള്‍ അവിടുത്തെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കയെ സ്വാഗതം ചെയ്യുകയായിരുന്നു എന്നത് എന്നെ എപ്പോഴും കൗതുകപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നത് ഇത്തരം നിരവധി ഒറ്റപ്പെട്ട സംഭവങ്ങളെ നമ്മുടെ ഓര്‍മ്മയില്‍ എത്തിക്കുന്നു. അതുകൊണ്ടുതന്നെ, പാര്‍ട്ടികളുടെ അപ്രമാദിത്വമല്ല, അവയുടെ സൈദ്ധാന്തികമായ ക്ഷതസാധ്യതകളാണ് എന്നെ ചിന്തിപ്പിക്കുന്നത്. ഈ ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലനില്‍പ്പിന് സാധുത നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മറിച്ച്, മാര്‍ക്‌സിസത്തിന്റെ വികസ്വര സാധ്യതകള്‍ കണ്ടെത്തി ആഗോളതലത്തില്‍ ഉയരുന്ന ജനാധിപത്യധാരകളോടൊപ്പം സമഗ്രാധിപത്യ മോഹങ്ങള്‍ ഉപേക്ഷിച്ചു അണിചേരുന്ന പാര്‍ട്ടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. കേന്ദ്രീകൃത ജനാധിപത്യംപോലെ, തികഞ്ഞ മാര്‍ക്‌സിസ്റ്റായിരുന്ന റോസാ ലക്‌സംബര്‍ഗിനെപ്പോലുള്ളവര്‍ തുടക്കംമുതല്‍തന്നെ സൈദ്ധാന്തികമായി തള്ളിക്കളഞ്ഞ ചട്ടക്കൂടുകള്‍ ജീര്‍ണ്ണിച്ചു പഴകി എന്നും അവ തിരുത്താനും മാറ്റാനും പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അത്തരമൊരു മാര്‍ക്‌സിസ്റ്റ് സ്വയംവിമര്‍ശനധാരക്കും, തുടര്‍ന്നുള്ള മാര്‍ക്‌സിസ്റ്റ് സംവാദങ്ങളുടെ വളര്‍ച്ചക്കും, സിവില്‍ സമൂഹ രാഷ്ട്രീയത്തിനും കരുത്തു പകരുന്നതാണ് പുസ്തകരൂപത്തില്‍ മാര്‍ക്‌സ് പൂര്‍ത്തിയാക്കിയവയും അദ്ദേഹത്തിന്റെ മരണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടവയുമായ മാര്‍ക്‌സിന്റെ അപ്രകാശിതമായിരുന്ന പല രചനകളുമെന്നത് ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതുപോലെതന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ അപ്രകാശിതമായിരുന്ന കുറിപ്പുകളിലും നോട്ടുപുസ്തകങ്ങളിലും കാണുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും എന്ന വസ്തുത പൊതുവില്‍ അംഗീകരിക്കപ്പെട്ടു വരുന്നതേയുള്ളു. ഈ പുസ്തകത്തിലെ ആദ്യഭാഗത്തില്‍ ചര്‍ച്ചചെയ്യുന്നത് ഇത്തരം കുറിപ്പുകള്‍ക്ക്, മാര്കിസത്തിനുള്ളിലും വിമോചനസംരംഭങ്ങളുടെ നിലപാടുകളിലുമുള്ള രാഷ്ട്രീയ-ദാര്‍ശനിക സാംഗത്യത്തെക്കുറിച്ചാണ്. വായനക്കാര്‍ അതിലൂടെ കടന്നുപോകുമെന്നു ഞാന്‍ വിനീതമായി പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് രണ്ടാംഭാഗത്തില്‍ മാര്‍ക്‌സിന്റെ് നരവംശശാസ്ത്രക്കുറിപ്പുകള്‍ ഏഴ് അദ്ധ്യായങ്ങളിലായി ചര്‍ച്ചചെയ്യുന്നു. ഇതുവരെ ഒരിടത്തും ചര്‍ച്ചചെയ്തിട്ടില്ലാത്ത മാര്‍ക്‌സിന്റെ ബ്രാഹ്മണ്യ വിമര്‍ശനവും, പൊതുവില്‍ പാശ്ചാത്യചിന്തരുടെ ശ്രദ്ധ ആകര്ഷിക്കപ്പെട്ടിട്ടുള്ള മറ്റു വിമര്‍ശന സാധ്യതകളുമടക്കം കുറച്ചൊക്കെ സമഗ്രമായി ഈ വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്ത് ചേര്‍ത്തിട്ടുള്ളത് മാര്‍ക്‌സിന്റെ കമ്മോഡിറ്റി ഫെറ്റിഷിസത്തെക്കുറിച്ചുള്ള ചില പോസ്റ്റ്ഹ്യുമന്‍ നിരീക്ഷണങ്ങളാണ്. അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയമാണിത് എന്നതിനാലും നരവംശശാസ്ത്ര കൈയെഴുത്തു പ്രതികള്‍പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തത്തെയും ജനാധിപത്യ മുന്നേറ്റങ്ങളെയും മനസ്സിലാക്കുന്നതിന് മാര്‍ക്‌സിന്റെ കൂടുതല്‍ പ്രസക്തമായി വരുന്ന ചില അന്വേഷണങ്ങളാണ് അത്തരമൊരു പഠനത്തിന്റെ പ്രേരകശക്തി എന്നതിനാലുമാണ് അത് ഈ പുസ്തകത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുള്ളത്. ഈ പുസ്തകത്തിന്റെറ ഘടനയും ഉള്ളടക്കവും ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്നത് വായനക്കാരുടെ തീരുമാനമാണ് എന്നതിനാല്‍ അതേക്കുറിച്ചു പ്രതിപാദിക്കുന്നില്ല.

സ്വാഭാവികമായും ഈ പുസ്തകത്തിന്റെ താളുകളില്‍ വായനക്കാര്‍ കണ്ടെത്തുക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക യാത്രയുടെ അത്രയ്ക്ക് പരിചിതമല്ലാത്ത ഒരു ചിന്താസരണിയിലെ വ്യത്യസ്തനായ ഒരു മാര്‍ക്സിനെയാണ്. മാര്‍ക്‌സിസം എന്ന ചിന്താമാതൃകയുടെ സങ്കീര്‍ണ്ണമായ പരിണാമത്തില്‍, വളര്‍ച്ചയില്‍, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോയ കണ്ണികളാണ് ഈ പുസ്തകത്തിലെ പ്രമേയം. എന്റെ പല മുന്‍പുസ്തകങ്ങളെയും പോലെ ഒരു അധ്യാപകനെന്ന നിലയിലുള്ള അനുഭവങ്ങളില്‍നിന്നും കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇന്ത്യക്കു പുറത്തുമുള്ള വിവിധ നവസാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തില്‍ നിന്നുമാണ് ഈ പുസ്തകത്തിന്റെയും ഉത്ഭവം. കാള്‍ മാര്‍ക്സിന്റെ എത്നോളജിക്കല്‍ നോട്ട് ബുക്കുകളുമായും അദ്ദേഹത്തിന്റെ മറ്റു രചനകളുമായുമുള്ള നിരന്തരമുള്ള ഇടപഴകലില്‍നിന്നും അതിലെ പ്രായോഗിക രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തില്‍നിന്നും ജനിച്ച  താല്‍പ്പര്യമാണ് ഇങ്ങനെ ഒരു പുസ്തകം തയ്യാറാക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഇത്തരമൊരു പുസ്തകം എഴുതാന്‍ ബൗദ്ധികമായി സജ്ജനാണ് എന്ന തീര്‍പ്പില്‍ നിന്നല്ല, മറിച്ച് ഇതിലെ ആശയങ്ങളോടും അവയുടെ രാഷ്ട്രീയത്തോടുമുള്ള വ്യക്തിപരവും ബൗദ്ധികവുമായ ആഭിമുഖ്യത്തില്‍ നിന്നാണ് ഈ പുസ്തകം ഉയര്‍ന്നുവന്നത്. മാര്‍ക്‌സ് എന്ന ചിന്തകന്റെ ഇതുവരെ അധികം ചര്‍ച്ചചെയ്യപ്പെടാത്ത ഈ രചനകള്‍ക്കുള്ളിലെ പരിവര്‍ത്തന സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ച രാഷ്ട്രീയാഭിനിവേശങ്ങളുടെയും ധൈഷണിക ജിജ്ഞാസകളുടെയും സംയോജനത്തില്‍നിന്നാണ് ഈ പുസ്തകത്തിലേക്ക് എത്തിച്ചേരുന്നത്. വളരെ വ്യക്തിപരമായ ഒരു വായനയാണ് ഇതെന്നതിനാല്‍ അന്താരാഷ്ട്രതലത്തില്‍ ഇത് വായിക്കപ്പെടുന്ന രീതിയില്‍നിന് കുറച്ചു വ്യത്യസ്തമായാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ഒരു മുന്‍കാല ആക്ടിവിസ്റ്റ് എന്നനിലയിലും അധ്യാപകനെന്ന നിലയിലും, ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുത്തുന്നതിനും സാമൂഹികമാറ്റത്തിന് ഉത്തേജനം നല്‍കുന്നതിനുമുള്ള ആശയങ്ങളുടെ ശക്തിയിലേക്ക് ഞാന്‍ എപ്പോഴും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ക്ലാസ് റൂം അനുഭവങ്ങള്‍, സിദ്ധാന്തത്തിന്റൈയും പ്രയോഗത്തിന്റെങയും സങ്കീര്‍ണ്ണമായ പരസ്പരബന്ധത്തിലേക്ക് പല വാതായനങ്ങളും തുറന്നുതന്നിട്ടുണ്ട്. നമ്മുടെ സമകാലിക ജനാധിപത്യ സമ്പ്രദായങ്ങളെ സമ്പന്നമാക്കാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചകള്‍ക്കായുള്ള നിരന്തരമായ അന്വേഷണത്തിന് അദ്ധ്യാപനം നല്‍കുന്ന ഉത്തേജനം ചെറുതല്ല. വിദ്യാര്‍ഥികള്‍ പലപ്പോഴും നവീനമായ ആശയങ്ങളിലൂടെയും അന്വേഷണത്വരയിലൂടെയും ധൈഷണികമായി ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. ജനാധിപത്യപരമായ അന്വേഷണങ്ങള്‍ക്കുള്ള തുറന്ന മനസ്സ് അദ്ധ്യാപകര്‍ക്കുണ്ടെങ്കില്‍ ക്ളാസ് മുറികള്‍ സാര്‍ത്ഥകമായ സംവാദവേദികളായി മാറും എന്നത് എന്റെ ഏറ്റവും തീവ്രമായ അനുഭവങ്ങളില്‍ ഒന്നാണ്. നവസാമൂഹിക പ്രസ്ഥാനങ്ങള്‍ നല്‍കുന്ന ഊഷ്മാവും അധ്യാപനം നല്‍കുന്ന ധൈഷിണകോര്‍ജ്ജവുമാണ് എനിക്ക് എപ്പോഴും പ്രചോദനമാവുന്നത്.

മാര്‍ക്‌സിസത്തെക്കുറിച്ചുള്ള എൻ്റെ ആദ്യ  പുസ്തകമല്ല ഇതെന്നത്ചില വായനക്കാര്‍ക്കെങ്കിലും അറിയാമെന്നു ഞാന്‍ കരുതുന്നു. ‘പുനര്‍വായനകളിലെ മാര്‍ക്‌സിസം’ എന്ന മുന്‍ പുസ്തകം മലയാളത്തിലെ മറ്റു മാര്‍ക്‌സിസ്റ്റ് പഠനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കാന്‍ ഞാന്‍ ശ്രമിച്ചത്, സമ്പദ്ശാസ്ത്രപരമായ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്കുകൂടി അതില്‍ പ്രാമുഖ്യം നല്‍കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു. കാല്‍പ്പനികവലക്കരിക്കപ്പെട്ട ഒരു മാര്‍ക്‌സിനെ ഞാന്‍ കാണുന്നില്ല. രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശകനായ മാര്ക്‌സിനെയും ആ മാര്‍ക്‌സിന്റെ മുതലാളിത്ത വിമര്‍ശനത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സങ്കല്‍പ്പത്തേയും നൈതികവീക്ഷണത്തെയും വിമോചന രാഷ്ട്രീയത്തെയുമാണ് പ്രസ്തുത പുസ്തകത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അതിന്റെ വിനീതമായ തുടര്‍ച്ചയായാണ് ഈ പുസ്തകവും. ഇവിടെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനത്തില്‍നിന്ന് നരവംശശാസ്ത്ര വിമര്‍ശനത്തിലേക്കു നീങ്ങിയപ്പോള്‍ മാര്‍ക്‌സിയന്‍ വിചാരമാതൃക എങ്ങനെയൊക്കെ നവീകരിക്കപ്പെട്ടു എന്നാണു ഞാന്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ മാര്‍ക്സിന്റെ കാനോനിക്കല്‍ ഗ്രന്ഥങ്ങളല്ല, പകരം അദ്ദേഹത്തിന്റെ എത്നോളജിക്കല്‍ നോട്ട്ബുക്കുകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം. എന്നാല്‍ പലരും ചെയ്യാറുള്ളതുപോലെ മാര്‍ക്‌സിന്റെ മറ്റു ഗ്രന്ഥങ്ങളെ അപ്രസക്തമാക്കുന്നുണ്ട് ഈ കുറിപ്പുകള്‍ എന്ന സാഹസിക ലിബറല്‍ വാദമല്ല ഞാന്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. അവക്കിടയിലുള്ള സംയോജനത്തിന്റെനയും സമന്വയത്തിന്റെയും ധാരകള്‍കൂടി കണ്ടെത്തേണ്ടതുണ്ട് എന്ന നിലപാടാണ് എനിക്കുള്ളത്. ഈ നോട്ട്ബുക്കുകളിലേക്ക് എന്നെ ആകര്‍ഷിച്ചത് അവയുടെ വിമോചനസാധ്യതയാണ്- മാര്‍ക്‌സിന്റെ ഔദ്യോഗിക ചിന്താസമ്പ്രദായത്തെ കൂടുതല്‍ സമരസന്നദ്ധമാക്കാനും വിപുലീകരിക്കാനുമുള്ള ശേഷി ഇവക്കുണ്ട് എന്ന തിരിച്ചറിവാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ, മാര്‍ക്സിന്റെ ചിന്ത തന്റെ സമയത്തിന്റെയും സ്ഥലത്തിന്റെയും അതിരുകള്‍ മറികടന്നുകൊണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമ്മര്‍ദ്ദകരമായ രാഷ്ട്രീയ-ദാര്‍ശനിക വെല്ലുവിളികള്‍ക്ക് അതിശയകരമാംവിധം പ്രസക്തമായ ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് എന്റെ വായനയാണ്. ഈ നോട്ടുബുക്കുകളില്‍, പോസ്റ്റ് ഹ്യുമന്‍ യുഗത്തിലേക്കുള്ള മാര്‍ക്സിസത്തിന്റെ അതിന്റെ ജനാധിപത്യ പ്രയോഗത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മാര്‍ക്‌സിസത്തിന്റെ, സാധ്യതകളാണ് തെളിയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ പുസ്തകം മാര്‍ക്സിന്റെ, എത്നോളജിക്കല്‍ നോട്ട്ബുക്കുകളുടെയും അവയുടെ ആശയങ്ങളുടെയും ബൗദ്ധിക ഭൂമികയിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന വിനീതമായ തുടക്കം മാത്രമാണ്. സമകാലിക ജനാധിപത്യ സിദ്ധാന്തത്തിനും പ്രയോഗത്തിനും വേണ്ടിയുള്ള മാര്‍ക്‌സിന്റെ ഉള്‍ക്കാഴ്ചകളുടെ പ്രസക്തി വെളിപ്പെടുത്തിക്കൊണ്ട് നീതിപൂര്‍വകവും പങ്കാളിത്തപരവുമായ ജനാധിപത്യത്തിലേക്ക് നമ്മെ നയിക്കുന്ന പാതകള്‍ ഇപ്പോഴും പൂര്‍ണ്ണമായും അടക്കപ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നു. ഈ യാത്ര ആരംഭിക്കുമ്പോള്‍, തുറന്ന മനസ്സോടെയും വിമര്‍ശനാത്മക മനോഭാവത്തോടെയും ഈ പേജുകളെ സമീപിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു പിടിവാശിയുള്ള ഗ്രന്ഥമല്ല, ഒരു സംഭാഷണമാണ് – ഇടപെടാനും ചോദ്യംചെയ്യാനും വിയോജിക്കാനുമുള്ള ക്ഷണം. ഇവിടെ അടങ്ങിയിരിക്കുന്ന ആശയങ്ങള്‍ നിര്‍ണ്ണയവാദപരമല്ല, മറിച്ച് പുതിയ അന്വേഷണങ്ങള്‍, പുതിയ സംവാദങ്ങള്‍, ജനാധിപത്യ നവീകരണത്തിനുള്ള പുതിയ സാധ്യതകള്‍ എന്നിവയ്ക്ക് പ്രചോദനം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നവയാണ്. അതിന്റെ ‘വിജയശതമാന’ത്തെക്കുറിച്ചു ഞാന്‍ വ്യാകുലപ്പെടുന്നില്ല.വായനക്കാര്‍ പ്രത്യുല്‍പ്പന്നമതികളാണ്. മാര്‍ക്‌സിസത്തോട് വായനാഭിമുഖ്യമുള്ളവര്‍ ഏറെയുണ്ട്. അവര്‍ക്ക് ഈ പുസ്തകത്തിന്റെ പ്രാധാന്യം വ്യക്തമാവുമെന്നു ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

നരവംശശാസ്ത്ര കുറിപ്പുകളിലെ കാള്‍ മാര്‍ക്‌സ്
ടി ടി ശ്രീകുമാര്‍
പ്രസാധനം പ്രോഗ്രസ് ബുക്‌സ്
മുഖവില 250 രൂപ
പ്രീ ബുക്കിംഗ് വില 200 രൂപ

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മാര്‍ക്‌സിസത്തില്‍ നിന്ന് മുന്നോട്ടു പോകുന്ന മാര്‍ക്‌സിസം

  1. ശ്രീകുമാറിന്റെ അഭിപ്രായങ്ങളോട്
    യോജിക്കുന്നു.
    കാനോനിക്കൽ ചിന്തകൾക്ക് വിട ചൊല്ലാം

Leave a Reply