![](https://www.thecritic.in/wp-content/uploads/2019/10/l-900x479.jpg)
ലൗ ജിഹാദ് ആരോപണം കേരളത്തില്‍ വീണ്ടും
പ്രണയം, പ്രണയ ബന്ധത്തിലെ വഴക്കുകള്‍, പ്രണയത്തിന്റെ മറവിലെ ചൂഷണങ്ങള്‍ തുടങ്ങിയവ സമൂഹത്തിലെ സാധാരണ ദുഷ്പ്രവണതകളാണ്. അത് ഒത്തിരി നടക്കുന്നുമുണ്ട്.ഈ വക പ്രശ്‌നങ്ങള്‍ മുസ്ലിം ചെറുപ്പക്കാരുടെതാവുമ്പോള്‍ അതിന് സവിശേഷമായൊരു മാനം രൂപപ്പെടുത്തുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നത്. പിന്നില്‍ തീവ്രവാദവും മതപരിവര്‍ത്തനവും മറ്റുമായി അത് ഗതിമാറുന്നു.
കുത്തിപ്പൊക്കിയെടുക്കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിക്കെതിരെയാണ് പുതിയ ആരോപണം. ദീപിക ദിനപത്രവും ഒപ്പം സംഘപരിവാറുമാണ് മുസ്ലിം വിരുദ്ധ വംശീയ വിദ്വേഷം ജനിപ്പിക്കും വിധം കാമ്പയിന്‍ മുന്നില്‍ നിന്നു നയിക്കുന്നത്. മുസ്ലിം മാംസത്തിന്റെ ഗന്ധം പരക്കാന്‍ തുടങ്ങിയതോടെ മലയാളത്തിലെ ‘മതേതര’ പത്രങ്ങള്‍ക്കും ആവേശമായിത്തുടങ്ങിയിട്ടുണ്ട്.ഒരു കാലത്ത് കേരള കൗമുദി, മാതൃഭൂമി, മനോരമ പത്രങ്ങള്‍ കൊണ്ടു പിടിച്ചു നടത്തിയ കാമ്പയിനാണ് ഈ ലൗ ജിഹാദ്.പിന്നീട് കഴിഞ്ഞ യു പി നിയമസഭാ തെരെഞ്ഞെടുപ്പില്‍ യോഗി ആദിഥ്യനാഥ് പ്രചാരണ വിഷയമാക്കിയതും ലൗ ജിഹാദ് തന്നെ. അതിന്റെ ഫലം യോഗിക്ക് കിട്ടി.യു പി കിട്ടി. ഇന്നിപ്പോള്‍ സംഘപരിവാര്‍ ആവശ്യാനുസൃതം എടുത്തുപയോഗിക്കുന്ന ദേശീയ വിഷയമായി ലൗ ജിഹാദ് വളര്‍ന്നിട്ടുമുണ്ട്. മതേതര കേരളത്തിന്റെ മഹത്തായ സംഭാവനയാണീ ലൗ ജിഹാദ് ആരോപണം എന്നത് മറന്നു കൂടാ.കൃത്യമായി പറഞ്ഞാല്‍ സംഘപരിവാറിന്റെ അടുക്കളയില്‍ വേവിച്ച് മലയാള മതേതര മാധ്യമങ്ങള്‍ നാടാകെ വിളമ്പിയ വിദ്വേഷാരോപണം. ഇനി ആ ആരോപണത്തെക്കുറിച്ചാലോചിച്ചാല്‍ നാം മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍ ഉണ്ട്. അതിലൊന്ന് കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2009 ല്‍ കേരള ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും സംസ്ഥാന DGP യോടും ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയൊരു പ്രവര്‍ത്തനം ഇല്ലന്നാണ് രണ്ടു കക്ഷികളും അന്വേഷണത്തിനൊടുവില്‍ ഹൈക്കോടതി മുമ്പാകെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.രണ്ടാമതായി പ്രമാദമായ ഹാദിയ കേസാണ്. ലൗ ജിഹാദെന്ന കൊടിയ ആരോപണവും പ്രചണ്ഡമായ പ്രചാരണവും നടന്ന കേസ്. ഇതില്‍ ലൗ ജിഹാദില്ലന്ന് ഒടുവില്‍ NIA തന്നെ വ്യക്തമാക്കി.
അപ്പോള്‍,ലൗ ജിഹാദ് കാമ്പയിന്‍ നടത്തിയ മലയാളത്തിലെ പുകള്‍പെറ്റ മതേതര പത്രങ്ങള്‍ തെറ്റുതിരുത്തിയോ,തിരുത്തിയില്ല.കാരണം ചെയ്തത് തെറ്റാണെന്ന് ഒരു നിമിഷ നേരത്തേക്ക് പോലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണെങ്കില്‍ തെറ്റിന്റെയോ തെറ്റ് തിരുത്തലിന്റെയൊ പ്രശ്‌നം ഉത്ഭവിക്കുന്നില്ല എന്നതാണ് മാധ്യമ ലോകത്തെ നടപ്പു ശീലം. അത്തരം വാര്‍ത്തകള്‍ക്ക് വസ്തു നിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമുണ്ടാകണം എന്നതു പോയിട്ട് , സാമാന്യയുക്കിക്ക് നിരക്കണം എന്ന നിബന്ധന പോലുമില്ല.മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട് നമ്മുടെ മാധ്യമങ്ങള്‍ ഒരു ഘട്ടത്തില്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ പിന്നീട് ബഹളങ്ങള്‍ എല്ലാം കെട്ടടങ്ങിയതിനുശേഷം എടുത്ത് വായിച്ചു നോക്കൂ. എന്തെല്ലാം അസംബന്ധങ്ങള്‍ എന്ന് അപ്പോള്‍ മനസ്സിലാകും. പലതും ചിരി പടര്‍ത്തുന്ന വിവരക്കേടുകളുമായിരിക്കും. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് യതീംഖാന വിവാദം. അപ്പോഴേക്കും സമൂഹിക ബന്ധങ്ങളില്‍ എത്രയോ പരിക്കുകള്‍ അതുണ്ടാക്കി കഴിഞ്ഞിരിക്കും. അഥവാ സംഘ പരിവാര്‍ സ്വപ്നം കാണുന്ന വിദ്വേഷാധിഷ്ഠിതമായ സമൂഹ നിര്‍മിതിക്കത് വലിയ സംഭാവനകള്‍ അര്‍പ്പിച്ചു കഴിഞ്ഞിരിക്കും എന്നു ചുരുക്കം.
പുതിയ ലൗ ജിഹാദ് ആരോപണത്തെക്കുറിച്ചും സമൂഹത്തിനീ ജാഗ്രത ഉണ്ടാവണം. പ്രണയം, പ്രണയ ബന്ധത്തിലെ വഴക്കുകള്‍, പ്രണയത്തിന്റെ മറവിലെ ചൂഷണങ്ങള്‍ തുടങ്ങിയവ സമൂഹത്തിലെ സാധാരണ ദുഷ്പ്രവണതകളാണ്. അത് ഒത്തിരി നടക്കുന്നുമുണ്ട്.ഈ വക പ്രശ്‌നങ്ങള്‍ മുസ്ലിം ചെറുപ്പക്കാരുടെതാവുമ്പോള്‍ അതിന് സവിശേഷമായൊരു മാനം രൂപപ്പെടുത്തുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നത്. പിന്നില്‍ തീവ്രവാദവും മതപരിവര്‍ത്തനവും മറ്റുമായി അത് ഗതിമാറുന്നു.മുസ്ലിം ദമ്പതികള്‍ക്കിടയിലെ സാധാരണ കുടുംബ പ്രശ്‌നത്തിന്‍ മേല്‍ പോലും ഭര്‍ത്താവിനെതിരെ പരാതി കൊടുക്കുമ്പോള്‍ കേസിനൊരു പഞ്ച് കിട്ടാന്‍ തീവ്രവാദ ബന്ധമുണ്ടെന്ന് കൂടി ചേര്‍ത്തേക്കെന്ന് ഭാര്യയെ / ഭാര്യാ വീട്ടുകാരെ നിയമോപദേശം നല്‍കുന്ന കാഞ്ഞ ബുദ്ധിയുള്ള വക്കീലന്‍മാരും ഇന്നുണ്ട്. പുതിയ പ്രശ്‌നത്തില്‍ സംഘപരിവാറിന് സവിശേഷമായ താല്പര്യമുണ്ട്. അത് സംസ്ഥാനത്തെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില കണക്കുകൂട്ടലുകളുമായി ബന്ധപ്പെട്ടതാണ്.പുതിയ ആരോപണത്തിലെ മറുകക്ഷി കൃസ്ത്യന്‍ കുടുംബമാണ്.മുസ്ലിംകളെക്കുറിച്ച് / അവരിലെ ചെറുപ്പക്കാരെക്കുറിച്ച് / വിദ്യാര്‍ഥികളെക്കുറിച്ച് കൃസ്ത്യന്‍ സമൂഹത്തില്‍ വെറുപ്പും ഭയവും ഉണ്ടാക്കിയെടുക്കാന്‍ ഇത് മികച്ച അവസരം എന്നു സംഘപരിവാര്‍ കണക്കാക്കുന്നു. അത് വഴി കൃസ്ത്യന്‍ മുസ്ലിം അകല്‍ച്ച ഉണ്ടാക്കാം.കൃസ്താനികളിലുണ്ടാകുന്ന മുസ്ലിം ഭീതി തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാം. അങ്ങിനെയൊക്കെയല്ലാതെ കേരളത്തില്‍ തങ്ങള്‍ നിലം തൊടില്ല എന്ന യാഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ട്. അവര്‍ അവരുടെ പണി നോക്കുന്നു എന്നു മാത്രം. പറഞ്ഞു വരുന്നത് മുസ്ലിം ചെറുപ്പക്കാരുമായി ബന്ധപ്പെട്ട പ്രണയാരോപണങ്ങള്‍ക്ക് ഇങ്ങനെ പല മാനങ്ങളുണ്ടെന്നിരിക്കെ, ലൗ ജിഹാദെന്ന് കേട്ട പാതി ചാടി പുറപ്പെട്ട് ചുമ്മാ കാടിളക്കാന്‍ നിന്നാല്‍ ഒടുവിലത്തെ ചിരി സംഘ പരിവാറിന്റെതായിരിക്കും എന്നത് ഉറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in