ഭീകരനിയമം യുഎപിഎ റദ്ദാക്കണം

എന്‍ ഐ എ അന്വേഷിച്ച പാനായിക്കുളം കേസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ശേഷം പ്രതികളൊന്നും കുറ്റക്കാരല്ല എന്ന കോടതിവിധി വന്നത് ഈ നിയമത്തിന്റെ ഉപയോഗത്തിന്റെ ഏറ്റവും വലിയ തെളിവാണ്. നിത്യരോഗിയായ ഇബ്രാഹം ഇപ്പോഴും ജയിലിലാണ്. അദ്ദേഹം കേരളത്തിലെ സ്റ്റാന്‍സ്വാമിയാകുമോ എന്നാണ് സുഹൃ8ത്തുക്കള്‍ ആശങ്കപ്പെടുന്നത്. ഭീമ കോറഗോവ് സംഭവവുമായി ബന്ധപ്പെട്ടും പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ടും നിരവധി മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ കേരളത്തിനു പുറത്തും ജയിലില്‍ കിടക്കുന്നുണ്ട്. പ്രൊഫ ഹാനി ബാബു, റോണാ വിത്സന്‍, മാധ്യമപ്രവര്‍ത്തകനായ സിദ്ദിക് കാപ്പന്‍ തുടങ്ങിയവര്‍ ഉദാഹരണം.

പന്തിരങ്കാവ് യുഎപിഎ കേസില്‍ സുപ്രിം കോടതി.യില്‍ നിന്ന് താഹക്കും ജാമ്യം ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അലന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ അപേക്ഷയും കോടതിതള്ളി. യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ചുമത്തി ആരേയും തുറുങ്കിലടാമെന്ന എന്‍ഐഎയുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും നിലപാടുകള്‍ക്കേറ്റ കനത്ത പ്രഹരമാണ് കോടതിവിധി.

ജനകീയപ്രതിഷേധങ്ങളെയും വ്യത്യസ്ഥ രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നവരേയും അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നും ഉപയോഗിക്കുന്നത് ഭീകരനിയമങ്ങളാണ്. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരുകയാണ്. പോട്ടയും ടാഡയും അപ്ഫസയും കാപ്പയും യുഎപിഎയുമൊക്കെ ഉദാഹരണങ്ങള്‍. കേരളത്തിലടക്കം രാജ്യമെമ്പാടും അടുത്ത കാലത്തായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ജനകീയ സമരക്കാര്‍ക്കുമെതിരെ ഏറ്റവുമധികം ഉപയോഗിക്കുന്നത് യുഎപിഎയാണ്. ഗാന്ധിയന്‍ രീതിയില്‍ സമരങ്ങള്‍ നടത്തുന്നവരെപോലും മാവോയിസ്റ്റുകളെന്നും മുസ്ലിംതീവ്രവാദികളെന്നും മുദ്രയടിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുന്നത്. ഇരകള്‍ മിക്കവാറും മുസ്ലിംകളും ദളിതരും മറ്റു പാര്‍ശ്വവല്‍കൃതരും തന്നെയെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍ വന്നിരിക്കുന്നത്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നതായിരിന്നു ഇവര്‍ക്കെതിരായ എന്‍ ഐ എയുടെ വാദം. ഒരാള്‍ക്ക് മാവോയിസത്തില്‍ വിശ്വസി്ക്കാനടക്കം അവകാശമുണ്ടെന്നും അയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നതു മാത്രമാണ് പ്രശ്‌നമെന്നുമുള്ള കോടതിവിധി നിലനില്‍ക്കുമ്പോഴാണ് അലനേയും താഹയേയും അന്യായമാായി അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷത്തോളം ജയിലിലിട്ടത് എന്നതാണ് യുഎപിഎ ഭീകരത.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963ല്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് യുഎപിഎ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവക്കു മേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യസുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു. 1967 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ നിയമം അതേ വര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 1967ല്‍ പാസാക്കിയെങ്കിലും ഈ നിയമം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് 2000ത്തിനു ശേഷമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ യുഎപിഎയുടെ ദുരുപയോഗമല്ല, ഉപയോഗം തന്നെ നിയമനിര്‍മ്മാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് പ്രശ്‌നം. യാതൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും ഇതിലൂടെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കാം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളേയും വിമര്‍ശിക്കുന്ന ഏതൊരു സംഘടനയേയും ഭീകര സംഘട നയായി മുദ്ര കുത്താം. അറസ്റ്റ് ചെയ്യുന്നതിനും പീഡിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു. ജാമ്യമില്ലാതെ ദീര്‍ഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാന്‍ നിയമം അനുവദിക്കുന്നു. ഭീകര പ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു. അഭിപ്രായപ്രകടനത്തിനും ആശയപ്രചരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ.യില്‍ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ്. ഇന്ന് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 200ല്‍ പരം പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്. ഇക്കാര്യത്തില്‍ ഇരുമുന്നണി സര്‍ക്കാരുകളും മത്സരിക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകകേസുകളില്‍ യുഎപിഎ ചുമത്തിയപ്പോഴാണ് സിപിഎം അതിനെതിരെ രംഗത്തുവരുന്നത്. അപ്പോഴും അവര്‍ പറയുന്നത് നിയമം ദുരുപയോഗിക്കരുതെന്നാണ്. തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതാണ് അവര്‍ക്ക് ദുരുപയോഗം. അവരാണല്ലോ സ്വന്തം പാര്‍ട്ടി അനുഭാവികളായിട്ടുകൂടി മാവോയിസ്റ്റുകളായി മാറുമോ എന്നു സംശയിച്ച് അലനേയും താഹയേയും പിടികൂടി എന്‍ഐഎക്ക് കൈമാറിയത്.

എന്‍ ഐ എ അന്വേഷിച്ച പാനായിക്കുളം കേസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ശേഷം പ്രതികളൊന്നും കുറ്റക്കാരല്ല എന്ന കോടതിവിധി വന്നത് ഈ നിയമത്തിന്റെ ഉപയോഗത്തിന്റെ ഏറ്റവും വലിയ തെളിവാണ്. നിത്യരോഗിയായ ഇബ്രാഹം ഇപ്പോഴും ജയിലിലാണ്. അദ്ദേഹം കേരളത്തിലെ സ്റ്റാന്‍സ്വാമിയാകുമോ എന്നാണ് സുഹൃ8ത്തുക്കള്‍ ആശങ്കപ്പെടുന്നത്. ഭീമ കോറഗോവ് സംഭവവുമായി ബന്ധപ്പെട്ടും പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ടും നിരവധി മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ കേരളത്തിനു പുറത്തും ജയിലില്‍ കിടക്കുന്നുണ്ട്. പ്രൊഫ ഹാനി ബാബു, റോണാ വിത്സന്‍, മാധ്യമപ്രവര്‍ത്തകനായ സിദ്ദിക് കാപ്പന്‍ തുടങ്ങിയവര്‍ ഉദാഹരണം. പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരും മുടി നീട്ടിവളര്‍ത്തുന്നവരും യാത്രകള്‍ ചെയ്യുന്നവരും പുസ്തകം വായിക്കുന്നവരും സംഗീതം കേള്‍ക്കുന്നവരും ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും ലിംഗവ്യത്യാസമില്ലാതെ സൗഹൃദം സൂക്ഷിക്കുന്നവരുമെല്ലാം ഇപ്പോള്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ്. അവരെല്ലാം ഏതുനിമിഷവും യുഎപിഎ ചമുത്തപ്പെട്ട് അകത്താകാം. ഇത്തരമൊരു രൂക്ഷമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സുപ്രിംകോടതിയുടെ ഈ ഇടപെടല്‍ ഒരാശ്വാസമാകുന്നത് എന്നുമാത്രം. പക്ഷെ അതുമാത്രം പോര, ഇത്തരത്തിലുള്ള ഭീകരനിയമങ്ങള്‍ റദ്ദാക്കുക എന്നതായിരിക്കണം ജനാധിപത്യവാദികളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും ആവശ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply