ജയ് ഭീമും കേരളവും (സിപിഎമ്മും) തമ്മിലെന്ത്?

തമിഴ് നാട്ടില്‍ അധികാരത്തിലെത്താത്ത, ഒരിക്കലും അധികാരത്തിലെത്താനിടയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ നീതിക്കായുള്ള പല സമരങ്ങളംു നടത്തുന്നു എന്നത് ശരിതന്നെ. എന്നാല്‍ പലവട്ടം അധികാരത്തിലെത്തിയ, ഇപ്പോഴും അധികാരത്തില്‍ തുടരുന്ന കേരളത്തെ അതുമായി താരതമ്യം ചെയ്യരുത്. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒന്നാണ് ഭരണകൂടമെന്നും അതിനുള്ള ഉപകരണമാണ് പോലീസെന്നുമുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷണം ഭംഗിയായി നടപ്പാക്കുന്ന, ദലിതരുടെ രാഷ്ട്രീയ അസ്തിത്വം ഒരിക്കലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ഇതേ കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം എത്രയോ അപഹാസ്യങ്ങളാണ്.

നടന്ന സംഭവങ്ങളെ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന തമിഴ് ചിത്രം ജയ് ഭീം ആണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച. തീര്‍ച്ചയായും അടിമുടി രാഷ്ട്രീയമായ ദൃശ്യാനുഭവം തന്നെയാണ് ജയ് ഭീം. ഈ പരമ്പരയില്‍ പെടുത്താവുന്ന നിരവധി സിനിമകള്‍ അടുത്ത കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു വരുന്നുണ്ട്. ഒരു സമൂഹത്തില്‍ സംഭവിക്കുന്ന സാമൂഹ്യചലനങ്ങളുടെ പ്രതിഫലനം സിനിമയിലും കലയിലും സാഹിത്യത്തിലുമൊക്കെ കാണാമെന്നുറപ്പ്. ഇപ്പോഴും പ്രത്യക്ഷമായ അയിത്തം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ തമിഴ് നാട്ടിലുണ്ടെങ്കിലും അതിനെതിരായ പ്രക്ഷോഭങ്ങളും സജീവമാണെന്നു കാണാം. അത്തരം പോരാട്ടങ്ങള്‍ക്ക് അംബേദ്കറും മാര്‍ക്‌സുമെല്ലാം പ്രചോദനമാണെങ്കിലും അതിന്റെ അടിത്തറ തമിഴ്‌നാടിന്റെ ദ്രാവിഡപാരമ്പര്യവും ദ്രാവിഡരാഷ്ട്രീയവും തന്നെയാണ്. ചിത്രത്തിന് ജയ് ഭീം പേരു കൊടുത്തത് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണം പലയിടത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. അതുശരിയാകാം തെറ്റാകാം. പക്ഷെ അംബേദ്കറുടെ പ്രകടമായ സാന്നിധ്യം കാര്യമായിട്ടില്ലെങ്കിലും പരോക്ഷമായി ചിത്രത്തിലുടനീളം അംബേദ്കറെ കാണാന്‍ കഴിയും. പ്രകടമായി കാണാനാവുന്നത് മാര്‍ക്‌സിനേയും ചെങ്കൊടികളുമാണെങ്കിലും ചിത്രത്തിന്റെ ആത്മാവ് അംബേദ്കര്‍ തന്നെ. അതിനാല്‍ ആ പേര് നല്‍കിയത് അനുചിതമാണെന്ന് പറയാനാകില്ല.

ജയ് ഭീം എന്ന സിനിമയെ കുറിച്ചുള്ള ആസ്വാദനമല്ല ഈ കുറിപ്പ്. മറിച്ച് ഈ സിനിമയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ചില രാഷ്ട്രീയചര്‍ച്ചകളെ കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്. സിനിമയെ ചൂണ്ടികാട്ടി, ദളിത് വിഭാഗങ്ങള്‍ക്കായി പോരാടുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് വ്യാപകമായി നടക്കുന്നത്. പ്രത്യകിച്ച് ഏറെകാലം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രാജ്യമെങ്ങും ഉണ്ടായിട്ടുള്ള ദളിത് ഉണര്‍വ്വിന്റെ അലയൊലികള്‍ കേരളത്തിലുമെത്തുകയും ദളിത് വിഭ്ഗങ്ങളോുള്ള കമ്യൂണിസ്റ്റ് നിലപാടിനെ നിരവധി ദളിത് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകാര്‍ക്ക് ഈ സിനിമ ഒരു തുറുപ്പു ചീട്ടാണ്. ദളിത് രാഷ്ട്രീയം ഉന്നയിക്കുന്നവരെ സ്വത്വവാദികള്‍ എന്നാരോപിച്ച്, ഈ സിനിമ കാണാന്‍ ഉപദേശിച്ച് പലരും രംഗത്തെത്തിയിരിക്കുന്നത് കണ്ടു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്നതാണ് തിരിച്ചറിയേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വര്‍ഗ്ഗസമരസിദ്ധാന്തവും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ലക്ഷ്യമാക്കുന്ന കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയവും അംബേദ്കര്‍ രാഷ്ട്രീയവും തമ്മില്‍ താല്‍ക്കാലികമായി ചില സഖ്യങ്ങള്‍ ഉണ്ടാകാമെങ്കിലും ആത്യന്തികമായൊരു ഐക്യപ്പെടല്‍ എങ്ങനെയാണ് സാധ്യമാകുക? മനുഷ്യസമൂഹത്തിന്റെ വികാസം വര്‍ഗ്ഗസമരത്തിലൂടെയാണെന്നും അതിലൂടെ മുന്‍ സാമൂഹ്യസംവിധാനങ്ങളെ തകര്‍ത്ത് പുതിയ സംവിധാനങ്ങള്‍ രൂപം കൊടുക്കുകയാണെന്നും അതിന്റെ അനിവാര്യമായ തുടര്‍ച്ച മുതലാളിത്തത്തെ തകര്‍ത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കലാണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന് കീഴെ മറ്റൊരു വര്‍ഗ്ഗവുമില്ലാത്തതിനാല്‍ പിന്നീട് തൊഴിലാളിവര്‍ഗ്ഗഭരണകൂടം കൊഴിഞ്ഞുവീഴുമെന്നും കമ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കപ്പെടുമെന്നും വിശ്വസിക്കുന്ന വര്‍ഗ്ഗസമരസിദ്ധാന്തത്തില്‍ അംബേദ്കര്‍ ഏറ്റവുമധികം സംസാരിച്ച ജാതിക്കും ജാതീയപീഡനങ്ങള്‍ക്കും സ്ഥാനമെവിടെയാണ്? തൊഴിലാളിവര്‍ഗ്ഗം തന്നെ ജാതീയമായി വിഭജിച്ചുകിടക്കുന്ന ഇന്ത്യയിലെ പോലൊരു രാജ്യത്ത്. ജാതീയമായ വിഭജനത്തിനും പീഡനത്തിനും സമാനമായ എന്തെങ്കിലും പീഡനം ലോകചരിത്രത്തിലുണ്ടായിട്ടുണ്ടോ? ജനനം കൊണ്ടുതന്നെ മനുഷ്യര്‍ തുല്ല്യരല്ല എന്നും മേലാളരായി ജനിച്ചവര്‍ക്ക് കീഴാളരെ എന്തുചെയ്യാനും അവകാശമുണ്ടെന്നു എല്ലാവരെയും വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ച മനുസ്മൃതിക്കു സമാനമായൊരു ആശയസംഹിതയും ഇന്നോളമുണ്ടായി കാണില്ല. ആ മനുസ്മൃതി മൂല്യങ്ങള്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതേകുറിച്ചു സംസാരിക്കാതെ സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെട്ടാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്നു വിശ്വസിക്കുന്നവര്‍ക്ക് അംബേദ്കറെ മനസ്സിലാക്കാനാവുമോ?

ജനാധിപത്യത്തെ ഒരു ഭരണകൂടരൂപം മാത്രമായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. വെറും ഭരണകൂടരൂപമല്ല, ബൂര്‍ഷ്വാ ഭരണകൂടരൂപം മാത്രം. അതിനെ തകര്‍ത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുമെന്നു പറയുന്നതോടൊപ്പം കമ്യൂണിസ്റ്റുകാര്‍ പറയുന്ന മറ്റൊരു വാചകമുണ്ട്. അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണിപോരാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നതാണ്. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാധിപത്യം തന്നെ. പാര്‍ട്ടിയിലെ അച്ചടക്കത്തിലൂന്നിയ സംഘടനാചട്ടക്കൂടിലൂടെ അത് ഒന്നോ രണ്ടോ വ്യക്തികളുടെ സര്‍വ്വാധിപത്യമായും മാറുമല്ലോ. അതുതന്നെയാണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്ന് ആഘോഷിക്കപ്പെട്ട രാഷ്ട്രങ്ങളിലെല്ലാം സംഭവിച്ചത്. എല്ലായിടത്തും ജനം പ്രക്ഷോഭത്തിനിറങ്ങിയത് ജനാധിപത്യാവകാശത്തുനുവേണ്ടിയായിരുന്നു. ആ പ്രക്ഷോഭങ്ങളില്‍ മറ്റേതൊരു ഫാസിസ്റ്റ് ഭരണകൂടത്തേയും പോലെ ഈ ഭരണകൂടങ്ങളും തകരുന്നത് ലോകം കണ്ടു. മറുവശത്ത് ഒരു സര്‍വ്വാധിപത്യത്തേയും അംഗീകരിക്കാത്ത വ്യക്തിയായിരുന്നു അംബേദ്കര്‍. അദ്ദേഹത്തിന് ജനാധിപത്യം ഒരു ഭരണകൂടരൂപം മാത്രമായിരുന്നില്ല. അതോടൊപ്പം അദ്ദേഹം ഊന്നിയത് സാമൂഹ്യജനാധിപത്യം എന്ന ആശയത്തിലുമായിരുന്നു. ജനാധിപത്യത്തില്‍ സാമൂഹികഘടനയ്ക്ക് രാഷ്ട്രീയ ഘടനയ്ക്ക് മേല്‍ വലിയ സ്വാധീനമുണ്ടെന്ന് അംബേദ്കര്‍ കണ്ടിരുന്നു. മനുഷ്യ സമൂഹത്തിന്റെ എല്ലാ നിയമങ്ങള്‍ക്കും പിന്നില്‍ മനുഷ്യനാണ്. സമൂഹമാണ് ഭരണകൂടത്തെക്കാള്‍ പ്രധാനപ്പെട്ടത്; മനുഷ്യനെ സേവിക്കാന്‍ മാത്രമുള്ളതാണ് ഭരണകൂടം എന്നാണ് അദ്ദേഹം വിശ്വസിച്ചത്. സാമൂഹ്യഘടനയില്‍ ജനാധിപത്യവികാസമില്ലാതെ, ബ്രിട്ടീഷുകാര്‍ പോയി ഇന്ത്യക്കാര്‍ ഭരിച്ചാലും തങ്ങള്‍ക്ക് കാര്യമായ വ്യത്യാസമുണ്ടാകാനിടയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഈ യാഥാര്‍ത്ഥ്യം തിരി്ച്ചറിയാതെ, വര്‍ഗ്ഗസമരത്തെ കുറിച്ച് ഘോരഘോരം സംസാരിച്ച കമ്യൂണിസ്റ്റുകാരെ അദ്ദേഹം വിശേഷിപ്പിച്ചത് ബ്രാഹ്മിണ്‍ ബോയ്‌സ് എന്നായിരുന്നു. അതെത്ര ശരിയായിരുന്നു എന്ന് ഇപ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. രോഹിത് വെമുല എസ് എഫ് ഐ വിട്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചതും ഇതേ കാരണത്താലാണല്ലോ.

തങ്ങള്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക സംവരണമാണ് കേന്ദ്രം നടപ്പാക്കിയത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അഭിമാനപൂര്‍വ്വം പറഞ്ഞിട്ട് അധികകാലമായില്ല. മനുസ്മൃതി എന്ന അദൃശ്യഭരണഘടനപ്രകാരം അധികാരത്തില്‍ നിന്നും മുഖ്യധാരയില്‍ നിന്നും സഹസ്രാബ്ദങ്ങള്‍ പുറത്തുനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്, നിഷേധിക്കപ്പെട്ടയിടങ്ങളിലേക്ക് തിരിച്ചെത്താനുള്ള ഒരു ചെറിയ ആശ്വാസം എന്ന രീതിയില്‍ മാത്രം നടപ്പാക്കപ്പെട്ട ജാതിസംവരണത്തിന്റെ രാഷ്ട്രീയത്തെ തകര്‍ക്കുന്ന സാമ്പത്തിക സംവരണമെന്നു പേരിട്ട, ഫലത്തില്‍ സവര്‍ണ്ണസംവരണമായ ഒന്നിനായി പോരാടിയതും സംഘപരിവാര്‍ ഭരണകൂടത്തെ കൊണ്ട് അംഗീകരിപ്പിച്ചതും തങ്ങളാണെന്ന് അഭിമാനിക്കുന്നവര്‍ക്ക് എന്ത് അംബേദ്കര്‍? ഹിന്ദുഎന്നാല്‍ ഒന്നല്ല എന്നതിന്റെ ജീവിക്കുന്ന തെളിവായ ജാതി നിലനില്‍ക്കുന്നു എന്നു പറയാന്‍ സംഘപരിവാറുകാര്‍ക്ക് കഴിയാത്തപോലെ തങ്ങളുടെ ഉദാത്ത വിപ്ലവ വര്‍ഗ്ഗമായ സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ വിഭജിക്കുന്ന ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റികാര്‍ക്കും കഴിയില്ലല്ലോ… കമ്യൂണിസ്റ്റായാല്‍ ജാതിയില്ലാതായി എന്ന ഇവര്‍ പ്രചരിപ്പിച്ച മിത്ത് എത്രമാത്രം വസ്തുതാവിരുദ്ധമാണെന്നതിന് കേരളം തന്നെ സാക്ഷി… ആധുനിക കേരളത്തിന്റെ പിതാവ് എന്നു കൊട്ടിഘേഷിക്കുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാലുമക്കളില്‍ ഒരാള്‍ പോലും മിശ്രവിവാഹം കഴിച്ചില്ല എന്നതില്‍ നിന്നുതുടങ്ങി, ദളിതരൊഴികെയുള്ളവരുമായി വിവാഹാലോചന നടത്തുന്ന വര്‍ത്തമാനകാല പുരോഗമനവാദികളടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ആവര്‍ത്തിക്കുന്ന ദുരഭിമാന കൊലകളും. ചങ്ങറയും മുത്തങ്ങയുംപോലുള്ള ഭൂമിക്കായുള്ള ദലിത് – ആദിവാസി പോരാട്ടങ്ങളോടുള്ള നിലപാടുകളും സമകാലീനമാണല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയിലേക്കുതന്നെ തിരിച്ചുവരാം. തളര്‍ച്ചയോടെയല്ലാതെ ഈ സിനിമയിലെ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ആര്‍ക്കും കാണാനാവില്ല. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ നടന്ന രാജന്‍ കേസും പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നു. എന്നാല്‍ അടിയന്തരാവസ്ഥാകാലത്തെ സര്‍ക്കാരിനുശേഷം (ആ സര്‍ക്കാരിന്റേയും നേതൃ8ത്വം കമ്യൂണിസ്റ്റ് നേതാവായ ഒരു മേനോനായിരുന്നു എന്നതവിടെ നില്‍ക്കട്ടെ) ഏറ്റവുമധികം ലോക്കപ്പ് മര്‍ദ്ദനവും കൊലകളും പോലീസ് അതിക്രമവും നടന്നത് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ പീഡിപ്പിക്കപ്പെചട്ടവരില്‍ വലിയൊരുവിഭാഗം വിനായകനെ പോലുള്ള ദളിതര്‍ തന്നെ. കഴിഞ്ഞില്ല, നക്‌സല്‍ വര്‍ഗ്ഗീസിനു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആദ്യമായി പോലീസ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തിയതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. വര്‍ദ്ധിക്കുന്ന പോലീസ് അതിക്രമങ്ങളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലേയേന്റ് അതോറിറ്റിയും നിരന്തരമായി പറയുന്നു. ഈ സാഹചര്യത്തില്‍ ലോക്കപ്പ് കൊലയെ പ്രമേയമാക്കിയ ഈ സിനിമയെ കുറിച്ച് സംസാരിക്കാന്‍ എന്തവകാശമാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ക്കുള്ളത്?

തമിഴ് നാട്ടില്‍ അധികാരത്തിലെത്താത്ത, ഒരിക്കലും അധികാരത്തിലെത്താനിടയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ നീതിക്കായുള്ള പല സമരങ്ങളംു നടത്തുന്നു എന്നത് ശരിതന്നെ. എന്നാല്‍ പലവട്ടം അധികാരത്തിലെത്തിയ, ഇപ്പോഴും അധികാരത്തില്‍ തുടരുന്ന കേരളത്തെ അതുമായി താരതമ്യം ചെയ്യരുത്. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒന്നാണ് ഭരണകൂടമെന്നും അതിനുള്ള ഉപകരണമാണ് പോലീസെന്നുമുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷണം ഭംഗിയായി നടപ്പാക്കുന്ന, ദലിതരുടെ രാഷ്ട്രീയ അസ്തിത്വം ഒരിക്കലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ഇതേ കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം എത്രയോ അപഹാസ്യങ്ങളാണ്. കേരളത്തില്‍ ഏറെ പ്രശസ്തമായ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
നാടകത്തില്‍ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്നു പറഞ്ഞ് ചെങ്കൊടി പിടിച്ചുവാങ്ങിയ പിള്ളയെ മറക്കാറായിട്ടില്ലല്ലോ. സെങ്കിനിയും നേരിടാന്‍ പോകുന്നത് അതുതന്നെ. എന്തിനേറെ, സിനിമയിലൂടെ എല്ലാവരും ഓര്‍ത്ത സാക്ഷാല്‍ ജസ്റ്റിസ് ചന്ദ്രുവിനെ സിപിഎം പുറത്താക്കുകയായിരുന്നു. കാരണം ശ്രീലങ്കയിലെ ആഭ്യന്തരവിഷയത്തില്‍ ഇടപെട്ട്, അവിടത്തെ തമിഴരെ കൊല്ലാന്‍ ”സമാധാനസേന”യെ അയച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചതിന്. സിപിഎം അന്ന് ആ നടപടിക്കൊപ്പമായിരുന്നു എന്നതും ഓര്‍ക്കുന്നത് നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply