ഗാന്ധിക്കൊപ്പം ഹിറ്റ്‌ലറേയും പഠിക്കണം – സക്കറിയ

സമൂഹത്തില്‍ എഴുത്തുകാര്‍ എന്നൊരു ഔദ്യോഗികവിഭാഗമില്ല. മൂന്നേകാല്‍ക്കോടി വരുന്ന കേരളസമൂഹത്തില്‍ ഏതാണ്ട് അയ്യായിരം എഴുത്തുകാരേ ഉണ്ടാവൂ.

മനുഷ്യര്‍ വായിക്കാനിഷ്ടപ്പെടുന്ന എഴുത്തായി സാഹിത്യത്തെ നിര്‍വ്വചിക്കാമെന്ന് സക്കറിയ. കേരള സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തില്‍ ‘എഴുത്തുകാരനാകുന്നതിന്റെ രഹസ്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ എഴുത്തുകാര്‍ എന്നൊരു ഔദ്യോഗികവിഭാഗമില്ല. മൂന്നേകാല്‍ക്കോടി വരുന്ന കേരളസമൂഹത്തില്‍ ഏതാണ്ട് അയ്യായിരം എഴുത്തുകാരേ ഉണ്ടാവൂ. രചനകളെ വായനക്കാര്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് സാഹിത്യമായി മാറുന്നത്- സക്കറിയ പറഞ്ഞു.

വാക്കാണ് സാഹിത്യത്തിന്റെ അസംസ്‌കൃതവസ്തു. വാക്കുകളുമായി എഴുത്തുകാര്‍ ഒരു സ്വകാര്യബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്, അവയെ നിയന്ത്രിക്കുക സാദ്ധ്യമല്ല. ഇതിന് വായന മാത്രമാണ് വഴി. വായന വാക്കുകളുടെ പ്രയോഗരീതിയിലേക്കുള്ള വാതിലാണ്. ഭാവനയുടെയും അനുഭവങ്ങളുടെയും ആവിഷ്‌കാരത്തിനായി പല കാലങ്ങളിലെ എഴുത്തുകാര്‍ എങ്ങനെ വാക്കുകളെ ഉപയോഗപ്പെടുത്തിയെന്നു മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തില്‍ മാത്രമായി വായന ചുരുക്കരുത്. മലയാളം വളര്‍ന്നതും ആധുനികഭാഷയായി രൂപപ്പെട്ടതും വിവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സാഹിത്യം വായിച്ചതുകൊണ്ടുമാത്രം നല്ല എഴുത്തുകാരാവില്ല. ലോകത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന എല്ലാ വിജ്ഞാനശാഖകളേയും പരിചയപ്പെടാന്‍ എഴുത്തുകാര്‍ തയ്യാറാകേണ്ടതുണ്ട്. ഹിറ്റ്‌ലറുടെ ചരിത്രം പഠിക്കാത്ത ഒരാള്‍ക്ക് ഇന്ത്യയുടെ വര്‍ത്തമാനകാലത്തെ മനസ്സിലാക്കാന്‍ സാധിക്കില്ല. ഗാന്ധിക്കൊപ്പം ഹിറ്റ്‌ലറേയും പഠിക്കണം. നിഷ്‌കളങ്കമായ രാഷ്ട്രീയംപോലും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ് സമൂഹം. സഹിഷ്ണുതയില്ലായ്മ രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുന്നു- സക്കറിയ പറഞ്ഞു.

എഴുത്തുകാര്‍ക്ക് സമൂഹം ഒരുതരം അപ്രമാദിത്വം കല്പിച്ചുകൊടുത്തിട്ടുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ അഷ്ടമൂര്‍ത്തി പറഞ്ഞു. എന്തു അഭിപ്രായം പറഞ്ഞാലും ഏതെങ്കിലുമൊക്കെ പക്ഷത്തിന്റെ എതിര്‍പ്പ് പിടിച്ചുപറ്റേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ആര്‍. ദാസ് സ്വാഗതവും യു.കെ. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply