പുറത്ത് പോകേണ്ടവര്‍ ആരാണ്?

സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജാതിയും മതവും തിരിച്ചല്ല നാം പോരാടിയത്. അതില്‍ ഹിന്ദുവും മുസല്‍മാനും സിക്കുകാരനും കൃസ്ത്യാനിയുമുണ്ടായിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒരു കള്ളിയിലും ഇടമില്ലാത്ത അഞ്ചാം കളക്കാരനുമു ണ്ടായിരുന്നു. സുന്നിയും ഷിയാക്കളും കാത്തോലിക്കനും പെന്തക്കോസ്തുകാരനുമുണ്ടായിരുന്നു. അവരുടെ ജീവരക്തത്തില്‍ പരുവപ്പെട്ട മണ്ണാണിത്. അഥവാ നൂറ്റാണ്ടുകളുടെ ഉദ്ഥാനപതനങ്ങളിലൂടെയും പുരോഗമനങ്ങളിലൂടെയുമുള്ള അശരണരായ ഒരു ജനതയുടെ ബുദ്ധിപരമായ വളര്‍ച്ചയുടെ സാക്ഷ്യപത്രമാണ് ഈ ഭൂമി. ഇവിടെ ചിലര്‍ കടന്നു വന്നവരും മറ്റു ചിലരിവിടെ പൊട്ടി മുളച്ചതാണെന്ന വാദം എത്രമാത്രം പരിഹാസ്യമാണ്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും അംഗീകരിക്കാത്തവരാണ് ഈ നാടിന്റെ ശത്രുക്കള്‍. വല്ലവരും ഈ നാട് വിട്ടു പോകേണ്ടതുണ്ടെങ്കില്‍ അത് അത്തരക്കാരാണ്. ഇന്ത്യ ഒരു കൂട്ടരുടെ മാത്രം പൈതൃക ഭൂമിയാണോ? ഈ വാദത്തിന് ചരിത്രത്തില്‍ വല്ല സാംഗത്യവുമുണ്ടോ?

ശിലായുഗത്തിന് ശേഷം മേര്‍ഘഡ് സംസ്‌കാരമാണ് ഇന്ത്യയിലെ അറിയപ്പെട്ട ആദിമ സംസ്‌കൃതി. അതില്‍ പിന്നെ സിന്ധു നദീ തീരങ്ങളില്‍ അധിവസിച്ച സൈന്ധവ നാഗരികത രൂപപ്പെട്ടു. ഇവര്‍ മനുവി (നോഹ, നൂഹ് )ന്റെ സന്ധതികളായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. മനുവിന്റെ മറ്റൊരു സന്ധതി പരമ്പരയായ സേമിന്റെ പിന്‍മുറക്കാരായ ആര്യന്‍ വംശം അന്ന് ഇന്ത്യയില്‍ അധിനിവേശിച്ചിട്ടില്ല.

നോഹയുടെ രണ്ടാം പുത്രനായ സേമിന്റെ പരമ്പരയില്‍ ജനിച്ച അരാമിന്റെ പേരില്‍ നിന്നാണ് ഇന്നത്തെ ഇറാനിന് ആ പേര് വരുന്നത്.ഇന്ത്യയിലേക്ക് കടന്നപ്പോള്‍ അവര്‍ ആര്യന്‍ എന്ന നാമത്തില്‍ വ്യവഹരിക്കപ്പെട്ടു. ആര്യന്മാര്‍ ഒരിടത്തും സ്ഥിരവാസമുറപ്പിക്കുന്നവരായിരുന്നില്ല. നാടോടികളായി അലഞ്ഞ് തിരിയാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അക്കാലഘട്ടത്തിലെ മേത്തരം ആയുധങ്ങളുമായി കണ്ടതൊക്കെ വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചിലിനിടക്കാണ് അവര്‍ പുഷ്‌കലമായ സൈന്ധവ സംസ്‌കൃതി കണ്ടെത്തുന്നത്.

അവരേക്കാള്‍ ബൗദ്ധികമായും സാമ്പത്തികമായും എത്രയോ മുന്നിട്ടു നിന്ന സംസ്‌കാരമായിരുന്നു മോഹന്‍ ജദാരോവിലും ഹരപ്പയിലും നിലനിന്നിരുന്നത്. അഹംഭാവികളും അക്രമണകാരികളുമായ ആര്യന്മാര്‍ ആ സംസ്‌കൃതിയുടെ താഴ്‌വര പൂര്‍ണ്ണമായും തച്ചുടച്ചു. സൈന്ധവരെ അവര്‍ അവിടെ നിന്നും ആട്ടി ഓടിച്ചു. അതിന് ശേഷമാണ് ഇവിടെ വൈദിക സംസ്‌കൃതി രൂഢമൂലമാകുന്നത്. ആര്യന്മാര്‍ ഈ സൈന്ധവ ദ്രാവിഢ ജനതയെ ഇന്ത്യയുടെ തെക്കോട്ട് ആട്ടിപ്പായിച്ചെന്നാണ് ചരിത്രം പറയുന്നത്.

സത്യത്തില്‍ ഇന്ത്യ വല്ലവര്‍ക്കും അവകാശപ്പെട്ടതാണെന്ന് പറയാമെങ്കില്‍ അത് സൈന്ധവര്‍ക്കാണ് എന്നര്‍ത്ഥം. സൈന്ധവരുടെ പിന്‍മുറക്കാരെ തേടിപ്പോയ ചില ചരിത്രാന്വേഷകര്‍ എത്തിച്ചേരുന്ന നിഗമനവും മറ്റൊന്നല്ല. അഥവാ സൈന്ധവരുടെ പിന്‍മുറ ചെന്നെത്തുന്നത് നമ്മുടെ ആദിമ സംസ്‌കൃതിയുടെ വക്താക്കളായ മേര്‍ഘടിലേക്കാണ് എന്ന നിഗമനത്തിലാണ് എന്ന് ചുരുക്കം. ആ അര്‍ത്ഥത്തിലാണ് നമ്മുടെ രാജ്യത്തെ ആദിവാസികളെ ഒഴിച്ചു നിര്‍ത്തിയാല്‍ വല്ലവര്‍ക്കും ഇവിടെ അവകാശം പറയാമെങ്കില്‍ അത് സൈന്ധവരുടെ പിന്‍മുറക്കാരായ ദ്രാവിഡര്‍ക്കാണ് എന്ന് പറയേണ്ടി വരുന്നത്. വേദങ്ങളില്‍ അസുര ഗണങ്ങളെന്ന് പറഞ്ഞ് പ്രതിനായക സ്ഥാനത്ത് അവരോധിച്ചവരെല്ലാം ദ്രാവിഡരാണ്. ഡിഡി കൊസാമ്പി, രാഹുല്‍ സാംകൃത്യായന്‍ തുടങ്ങിയ ചരിത്രകാരന്മാരെല്ലാം ഈ അഭിപ്രായം പിന്തുടരുന്നവരാണ്.

ഇന്ത്യന്‍ സംസ്‌കൃതി ആര്യന്മാരുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വൈദിക സംസ്‌കാരത്തിന്റെ വക്താക്കള്‍ ഏറെ പണിപ്പെടുന്നുണ്ട്. ഇന്നും അതില്‍ നിന്നവര്‍ പിന്തിരിഞ്ഞിട്ടില്ല. അതിനായി അവര്‍ മോഹന്‍ജദാരോവിലും ഹാരപ്പയിലും നിന്ന് ലഭിച്ച അറിവുകളില്‍ കൃത്രിമം കലര്‍ത്തി. ആ സംസ് കൃതിയില്‍ അന്നില്ലാത്ത ചില മൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വരുത്താന്‍ ചരിത്രത്തെ മാറ്റിത്തിരുത്തി. ഇത് ചരിത്ര ലോകം കയ്യോടെ പിടികൂടി.

സത്യത്തില്‍ ഇത്തരം വാദങ്ങളുടെയെല്ലാം ഉപജ്ഞാതാക്കള്‍ യൂറോപ്യന്‍ ചരിത്രകാരന്മാരാണ്. ജര്‍മ്മന്‍ ചരിത്രകാരനായ മാക്‌സ് മുള്ളര്‍ ഇത്തരത്തിലെ ഏറ്റവും വലിയ ചരിത്രകാരനാണ്. മാക്‌സ് മുള്ളര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൂലിയെഴുത്തുകാരനായിരുന്നു എന്ന് ഇന്ന് പലചരിത്രകാരന്മാരും പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം വേദങ്ങളിലും ഭാരതീയ ചരിത്രങ്ങളിലും വലിയ നിലപാടുകള്‍ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഒരിക്കല്‍ പോലും ഇവിടം സന്ദര്‍ശിച്ചിരുന്നില്ല. മാത്രമല്ല, ബ്രിട്ടീഷ് ഭരണകൂടത്തിന് ഇവിടെ നിലനില്‍ക്കാന്‍ സവര്‍ണ്ണരെ പൊക്കി പറഞ്ഞ് അവരെ സുഖിപ്പിച്ച് നിര്‍ത്തേണ്ടത് അവരുടെ നിലനില്‍പ്പിന് അനിവാര്യമായിരുന്നു. സവര്‍ക്കറുടെ ബ്രിട്ടീഷ് കൂറെല്ലാം ഈ അര്‍ത്ഥത്തിലാണ് വായിക്കേണ്ടത് എതായാലും ഇതൊക്കെയാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൂര്‍വ്വകാല വിശേഷങ്ങള്‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥയാണെങ്കില്‍ ആധുനിക ഇന്ത്യ മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട രാഷ്ട്രമാണ്. ഇന്നിത് ആര്യാവര്‍ത്തമോ മുഗള്‍ സാമ്രാജ്യമോ ഇന്ദ്രപ്രസ്ഥമോ ഷേര്‍ഷയുടേയും തുഗ്ലക്ക്മാരുടേയും പടക്കളമോ അല്ല. ബ്രിട്ടീഷ് അധിനിവേശ ഭൂമിയുമല്ല. വെള്ളക്കാരന് നേരെ പോരാടിയാണ് ആധുനിക ഇന്ത്യ രൂപപ്പെടുന്നത് .അഥവാ നൂറ്റാണ്ടുകളിലൂടെ മേല്‍ പറഞ്ഞവരെല്ലാം ചവിട്ടിക്കൂട്ടിയ മണ്ണായിരുന്നു ഈ നാട്. കയ്യൂക്ക് കൊണ്ടും വാള്‍തലപ്പുകൊണ്ടും നിറതോക്കു കൊണ്ടും അവര്‍ നടത്തിയ അധികാര വടംവലിയുടെ ആരോഹണ അവരോഹണങ്ങളിലൂടെയാണ് ആധുനിക ഇന്ത്യ പരുവപ്പെടുന്നത്.

സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജാതിയും മതവും തിരിച്ചല്ല നാം പോരാടിയത്. അതില്‍ ഹിന്ദുവും മുസല്‍മാനും സിക്കുകാരനും കൃസ്ത്യാനിയുമുണ്ടായിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒരു കള്ളിയിലും ഇടമില്ലാത്ത അഞ്ചാം കളക്കാരനുമു ണ്ടായിരുന്നു. സുന്നിയും ഷിയാക്കളും കാത്തോലിക്കനും പെന്തക്കോസ്തുകാരനുമുണ്ടായിരുന്നു. അവരുടെ ജീവരക്തത്തില്‍ പരുവപ്പെട്ട മണ്ണാണിത്. അഥവാ നൂറ്റാണ്ടുകളുടെ ഉദ്ഥാനപതനങ്ങളിലൂടെയും പുരോഗമനങ്ങളിലൂടെയുമുള്ള അശരണരായ ഒരു ജനതയുടെ ബുദ്ധിപരമായ വളര്‍ച്ചയുടെ സാക്ഷ്യപത്രമാണ് ഈ ഭൂമി. ഇവിടെ ചിലര്‍ കടന്നു വന്നവരും മറ്റു ചിലരിവിടെ പൊട്ടി മുളച്ചതാണെന്ന വാദം എത്രമാത്രം പരിഹാസ്യമാണ്.

എട്ട് നൂറ്റാണ്ട് ഇസ്ലാമികാധിപത്യത്തിലായിരുന്നു ഈ മണ്ണ് എന്നത് ശരിയാണ്. അടിമ രാജവംശത്തിലെ അലാവുദ്ധീന്‍ ഖില്‍ജി മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെയുള്ള അത്തരം ഭരണാധികാരികള്‍ മതം വളര്‍ത്താനാണ് ഭരണം ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ മുസ്ലിംകള്‍ എങ്ങിനെയാണിവിടെ പിന്നോക്കവും ന്യൂനപക്ഷവുമായത് എന്ന ചോദ്യത്തിനെന്തുണ്ട് മറുപടി ? അവര്‍ക്ക് സുഖലോലുപതയും ആഡംബരങ്ങളും ആത്മരതിയുടെ പൂര്‍ത്തീ കരണവും മാത്രമായിരുന്നു ലക്ഷ്യമെന്ന് അവരുടെ നിര്‍മ്മിതികളും ജീവിതവും തന്നെ സാക്ഷ്യപത്രമായി നിലകൊള്ളുന്നു. ചരിത്രപരമായും മതപരമായും ആ വീക്ഷണം തെറ്റാണെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്. അഥവാ ഒരു കൂട്ടരോട് പാക്കിസ്ഥാനിലേക്കോ വത്തിക്കാനിലേക്കോ നേപ്പാളിലേക്കോ റഷ്യയിലേക്കോ പോകാന്‍ പറയാന്‍ ആര്‍ക്കാണവകാശം?

മതപരമായി നോക്കിയാല്‍ മനുഷ്യരെല്ലാം മനുവിന്റെ മക്കളാണ്. ആര്യന്മാരും ദ്രാവിഡരും വെള്ളക്കാരും നീഗ്രോകളു ( ചരിത്രം പഠിച്ചവര്‍ക്കറിയാം ശുദ്ധമായ ഒരു മനുഷ്യവംശവും ഇന്ന് ഭൂമിയിലില്ല) മടങ്ങുന്ന മഹാജനസഞ്ജയം. എല്ലാ മതങ്ങളുമംഗീകരിക്കുന്ന മഹാപ്രളയത്തിനുശേഷം മനുവിനുണ്ടായ പുത്രഗളത്രാദികളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവരാണ് നാമെല്ലാം. ഈ മനു തന്നെയാണ് മുസ്ലിംകള്‍ പറയുന്ന നൂഹ് നബിയും കൃസ്ത്യാനികള്‍ പുകഴ്ത്തുന്ന നോഹാപ്രവാചകനും. ഇനി ചരിത്രപരമായി നോക്കിയാലോ? സേമും ഹേമും യാഥിഫും നോഹയുടെ സന്തതികളായിരുന്നു. സേമില്‍ നിന്ന് സെമിറ്റിക്ക് വംശവും ഹേമില്‍ നിന്ന് ഹെമിറ്റിക്ക് വംശവും യാഥിഫില്‍ നിന്ന് ദ്രാവിഡരും ഉല്‍ഭവിച്ചു. പിന്നെയെന്തിനാണ് മതത്തിന്റേയും ജാതിയുടേയും പേരിലുള്ള ഈ കലഹം?

ഇവിടെ എല്ലാവര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ സമാധാനം വേണം. അത് വേണ്ടാ എന്ന് ആര്‍ക്കാണ് വാശി ? ഇന്നലെ ഇവിടെ നിലനിന്ന, ഇന്നും നിലനില്‍ക്കുന്ന ഈ സ്വസ്ഥാന്തരീക്ഷം ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്? നമ്മുടെ ഈ സൗഹൃദ സഹവര്‍ത്തിത്വങ്ങളും സ്‌നേഹത്തിന്റെ ഊഷ്മളതകളും വരും തലമുറയ്ക്ക് നിഷേധിക്കാന്‍ നമുക്കെന്തവകാശം?. മതങ്ങള്‍ക്കും ജാതി കള്‍ക്കുമപ്പുറം മാനവികത ഉദ്‌ഘോഷിച്ചു കടന്നു പോയവരുടെ സ്വപ്നങ്ങള്‍ അഗണ്യ കോടിയില്‍ തള്ളിയുള്ള ഈ പ്രയാണം എങ്ങോട്ടാണ്? അധികാര മോഹികളും അഹംഭാവികളുമായ മത രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവകളായി ചത്തും കൊന്നും എത്രനാള്‍ ഈ നാട് മുന്നോട്ട് പോകും.

നവോത്ഥാനങ്ങളും ക്ഷുപിത യൗവ്വനും വിരിച്ചിട്ട ഈ പാതകളില്‍ വിഷ ബീജങ്ങള്‍ വളര്‍ത്തുന്നവരോട് അരുതെന്ന് പറയാന്‍ നമുക്കാവുന്നില്ലെങ്കില്‍ നാം സ്വാംശീകരിച്ച ഉല്‍ബുദ്ധതയുടേയും ഔന്നത്തിന്റേയും പ്രസക്തിയെന്ത്? നമ്മുടെ തിരിച്ചറിവുകളുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ആകെത്തുകയാണോ ഈ പെരുകി വരുന്ന അസഹിഷ്ണുത !? ഇനിയും നാം ബലിയാടുകളാകണോ? മാനവ സമൂഹത്തിന്റെ മോചനമുല്‍ഘോഷിച്ചു കടന്നു വന്ന മതങ്ങളുടെ ചിലവില്‍വേണോ ഈ ദുഷ്‌ചെയ്തികള്‍? സത്യത്തില്‍ ഡാര്‍വ്വിന്‍ നിരീക്ഷിച്ച പോലെ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ നാം പഴയ ഗുഹ തിരഞ്ഞോടുകയാണ്. അതല്ല അവതാരങ്ങളും പ്രവാചകരും പറഞ്ഞത് പോലെയാണെങ്കില്‍ സമസൃഷ്ടി സ്‌നേഹത്തിലൂന്നിയ മതവിഭാഗീയതയും ഉച്ഛ്വനീചത്വവുമില്ലാത്ത പുതിയൊരു ജീവിതസരണി നാം കണ്ടെത്തേണ്ടിയിരിക്കുന്നു.കാരണം നിലവിലുള്ള മതങ്ങളെല്ലാം വന്നത് മനുഷ്യന്റെ മോചനവും അവന് സമാധാനവും വാഗ്ദാനം ചെയ്താണ് .

also read

നവ ഫാസിസത്തിന്റെ നാള്‍ വഴികള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply