കാസര്‍ഗോഡ് ജില്ലക്ക് 36 വയസ്സാകുമ്പോള്‍

കാസര്‍ഗോഡിന്റെ മുപ്പത്തിയാറാം ജന്മദിനമായിരുന്നു ഇന്നലെ. ബാലാരിഷ്ടതകള്‍ക്കിടയിലും മാതൃകാപരമായ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കാസര്‍ഗോഡ്  ജില്ലയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട് എന്ന് ജില്ലാ കലക്ടര്‍ സജിത് ബാബു പറയുന്നു. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ് കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്. നേട്ടങ്ങള്‍ കൊണ്ട് കലക്ടര്‍ എന്താണാവോ ഉദ്ദേശിച്ചത്. ഡാറ്റകള്‍ സത്യം പറയും. ജനസംഖ്യയില്‍ അടുത്തടുത്ത് നില്‍ക്കുന്ന കോട്ടയം, കാസര്‍ഗോഡ്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളെ മുന്‍നിര്‍ത്തി ഒരു പരിശോധനയാണ് ഇവിടെ നടത്തുന്നത്.

ജനസംഖ്യാ

>കോട്ടയം 19.74 ലക്ഷം
>കാസര്‍ഗോഡ് 13.07 ലക്ഷം
>പത്തനംതിട്ട 11.97 ലക്ഷം
>ഇടുക്കി 11.08 ലക്ഷം

സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം

>കാസര്‍ഗോഡ് 304 (അതില്‍ 57 ആശുപത്രികള്‍, 247 സബ് സെന്ററുകള്‍)
>ഇടുക്കി 371

ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം

>കോട്ടയം; 1064 ( അഞ്ചിടത്തായി)
>കാസര്‍ഗോഡ് 212 ( രണ്ടിടത്തായി) (ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രി)
>പത്തനംതിട്ട; 714 ( 2 ജില്ലാ ആശുപത്രികളില്‍)

-താലൂക്ക് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം ;

>കാസര്‍ഗോഡ് ; മൂന്നിടത്തായി 89
>പത്തനംതിട്ട; നാലിടത്തായി 432
>ഇടുക്കി; മൂന്നിടത്തായി 224

-പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യം ;

>കാസര്‍ഗോഡ് മൊത്തം 26 പി.എച്ച്.സികള്‍, ഒരിടത്തും കിടത്തി ചികിത്സ ഇല്ല!
>പത്തനംതിട്ട 33 പി.എച്ച്.സികളിലായി 192 കിടക്കകള്‍
>ഇടുക്കി 25 പി.എച്ച്.സികളിലായി 108 കിടക്കകള്‍

-കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്ക് ;

>കാസര്‍ഗോഡ് ഏഴിടത്തായി ആകെയുള്ളത് 24 കിടക്കകള്‍
>പത്തനംതിട്ട 8 എണ്ണം, 120 കിടക്കകള്‍
>ഇടുക്കി 6 എണ്ണം, 62 കിടക്കകള്‍

ആകെ കിടക്കകള്‍ ;

>കോട്ടയം 2817
>കാസര്‍ഗോഡ് 1087
>പത്തനംതിട്ട 1938
സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍ പോലും ആകെ കിടക്കകള്‍ 1357

-ജനറല്‍ / ജില്ലാ ആശുപത്രികളുടെ എണ്ണം ;

>കാസര്‍ഗോഡ് 2 ( ജില്ല, ജനറല്‍ ഓരോന്ന് വീതം)
>പത്തനംതിട്ട 2 (ജനറല്‍ ആശുപത്രികള്‍)
>ഇടുക്കി 2 (ജില്ലാ ആശുപത്രികള്‍)

-താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ ;

>കാസര്‍ഗോഡ് 3
>പത്തനംതിട്ട 4

-കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍

>കാസര്‍ഗോഡ് 6
>പത്തനംതിട്ട 12
>ഇടുക്കി 12
ജനസംഖ്യ കുറഞ്ഞ വയനാട് പോലും 9

-24 hours പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

>കാസര്‍ഗോഡ് 7
>ഇടുക്കി 9

-പി.എച്ച്.സികള്‍

>കാസര്‍ഗോഡ് 26
>ഇടുക്കി 33

-ഡോക്ടര്‍മാരുടെ എണ്ണം

>കാസര്‍ഗോഡ് 198
(ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ് )
>പത്തനംതിട്ട 280
>ഇടുക്കി 219
(ഡോക്ടര്‍- ബെഡ് അനുപാതം 5.00 )

-ഒരു ബെഡിന് ആളുകളുടെ എണ്ണം
(ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി)

>കോട്ടയം 702
>കാസര്‍ഗോഡ് 1203
>പത്തനംതിട്ട 615

-മെറ്റേണല്‍ മോര്‍ട്ടാലിറ്റി (മാതൃമരണം) റേഷ്യോ

>കാസര്‍ഗോഡ് 42
>പത്തനംതിട്ട 15

-നവജാത ശിശു മരണനിരക്ക്

>കാസര്‍ഗോഡ് 10
>പത്തനംതിട്ടയില്‍ 3

കണക്കുകള്‍ക്ക് അവംലംബം: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസസിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍. ( NP ജിഷാറിനോട് കടപ്പെട്ടിരിക്കുന്നു)

ഇതാണ് ആരോഗ്യ മേഖലയില്‍ കാസര്‍ഗോഡ് അനുഭവിക്കുന്ന ശോചനീയാവസ്ഥ. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൗകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍ഗോഡ് നേരിടുന്ന അടിസ്ഥാന പ്രശ്‌നം.

വിദ്യാഭ്യാസ മേഖലയിലും സമാന സ്ഥിതി വിശേഷം കാണാന്‍ സാധിക്കും. താരതമ്യത്തിന് വേണ്ടി കാസര്‍ഗോഡിന്റെ ജനസംഖ്യക്ക് തൊട്ട് പിറകിലുള്ള പത്തനംതിട്ട തന്നെ എടുക്കാം.

പത്തനംതിട്ട ജില്ലയില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 21,810 വിദ്യാര്‍ത്ഥികള്‍ 264 ഗവണ്‍മെന്റ് സ്‌കൂളുകളിലായി പഠിക്കുന്നു. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ 89,633 വിദ്യാര്‍ത്ഥികള്‍ക്കായി 355 ഗവണ്‍മെന്റ് സ്‌കൂളുകളാണുള്ളത്. അതായത് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥികളുടെ നാല് മടങ്ങിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ രണ്ട് മടങ്ങിന്റെ വ്യത്യാസം പോലും കാണാനില്ല.

ഗവണ്‍മെന്റ് സ്‌കൂളുകളുടെ എണ്ണം ഓരോ സെക്ഷനിലും പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ എത്ര വീതമാണെന്നു നോക്കാം.

LP
കാസര്‍ഗോഡ്: 195
പത്തനംതിട്ട: 167
UP
കാസര്‍ഗോഡ്: 60
പത്തനംതിട്ട: 43
HS
കാസര്‍ഗോഡ്: 100
പത്തനംതിട്ട: 54

കാസര്‍ഗോഡിനേക്കാള്‍ ജനസംഖ്യ കുറഞ്ഞ പത്തനംതിട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഓരോ സ്‌കൂളും വഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അതിഭീമമാണ്.

ഇനി എയിഡഡ് സ്‌കൂളുകളുടെ കാര്യം നോക്കാം; പത്തനംതിട്ട ജില്ലയില്‍, ഒന്നു മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന 54647 വിദ്യാര്‍ത്ഥികള്‍ക്കായി 434 എയിഡഡ് സ്‌കൂളുകളുണ്ട്. കാസര്‍ഗോഡ്, 68930 വിദ്യാര്‍ത്ഥികള്‍ക്കായി 217 എയിഡഡ് സ്‌കൂളുകളും. എയിഡഡ് മേഖലയില്‍ ഓരോ സെക്ഷനിലെയും സ്‌കൂളുകളുടെ എണ്ണം കാണാം;

LP
കാസര്‍ഗോഡ്: 112
പത്തനംതിട്ട: 235
UP
കാസര്‍ഗോഡ്: 70
പത്തനംതിട്ട: 87
HS
കാസര്‍ഗോഡ്: 35
പത്തനംതിട്ട: 112

കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികളേക്കാള്‍ 14283 വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെങ്കിലും, പത്തനംതിട്ടയില്‍ LP യില്‍ 123, UP യില്‍ 17, HS ല്‍ 77 വീതം സ്‌കൂളുകള്‍ കൂടുതലുള്ളതായി കാണാം.

വേറൊരു രീതിയില്‍ വിശകലനം നടത്തിയാല്‍ LP, UP, HS സെക്ഷനുകളിലെ മൊത്തം വിദ്യാര്‍ത്ഥികളെയും മൊത്തം സ്‌കൂളുകളെയും ഇങ്ങനെ വായിക്കാം;

LP
പത്തനംതിട്ട: 482 സ്‌കൂളുകള്‍ 27413 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്: 307 സ്‌കൂളുകള്‍ 68690 വിദ്യാര്‍ത്ഥികള്‍

UP
പത്തനംതിട്ട: 130 സ്‌കൂളുകള്‍ 26458 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്: 130 സ്‌കൂളുകള്‍ 51556 വിദ്യാര്‍ത്ഥികള്‍

HS
പത്തനംതിട്ട: 166 സ്‌കൂളുകള്‍ 32,343 വിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡ്: 135 സ്‌കൂളുകള്‍ 57466 വിദ്യാര്‍ത്ഥികള്‍

അതായത് വിദ്യഭ്യാസ മേഖലയിലും കാസര്‍ഗോഡ് ജില്ല പിന്നോക്കാവസ്ഥയിലാണ്. ഭീമമായ എണ്ണം വിദ്യാര്‍ത്ഥികളെ കുറഞ്ഞ എണ്ണം സ്‌കൂളുകളില്‍ പഠിപ്പിക്കുമ്പോള്‍ അത് പഠന നിലവാരത്തെ പ്രതിലോമകരമായി ബാധിക്കുമെന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ. ഇതിനു പുറമേ, ലാബ്, ലൈബ്രറി, തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലും ജില്ല വളരെ പിന്നോക്കമാണ്. അത് പ്രഭാകരന്‍ കമ്മീഷന്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതുമാണ്.

പൊതുവെ എല്ലാ വര്‍ഷവും മലബാര്‍ ജില്ലകളില്‍ ‘സീറ്റില്ലാ ‘ പരാതി മുഴങ്ങാറുള്ള ഹയര്‍ സെക്കണ്ടറി മേഖലയില്‍ കാസര്‍ഗോഡിന് വലിയൊരു അപര്യാപ്തത കാണുന്നില്ല. 2018 ല്‍ എസ് എസ് എല്‍ സി പാസ്സായവരില്‍ 59575 വിദ്യാര്‍ത്ഥികള്‍ ആകെ മലബാര്‍ ജില്ലകളിലായി (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) സീറ്റ് രഹിതരായിരുന്നു. അതേവര്‍ഷം മലബാറേതര (പഴയ തിരു-കൊച്ചി) മേഖലയില്‍ 54 ഹയര്‍ സെക്കണ്ടറി ബാച്ചുകളിലായി (പത്തനംതിട്ട -11, ആലപ്പുഴ-12, കോട്ടയം -8, ഇടുക്കി -10, എറണാകുളം -12 ) ഏഴായിരം സീറ്റുകളുടെ ഒഴിവുകളുണ്ടായി. ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ സ്‌കൂള്‍ പദ്ധതി തന്നെ മലബാര്‍ ജില്ലകള്‍ക്ക് വേണ്ടിയുള്ളതാണ്. 2018-2019 വര്‍ഷത്തെ 58895 ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20180 പേര്‍ മലപ്പുറത്ത് നിന്നും ബാക്കിയുള്ളവരില്‍ 90 ശതമാനവും ഇതര മലബാര്‍ ജില്ലകളില്‍ നിന്നുമായിരുന്നു.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ – ഒരു ഗവണ്‍മന്റും ഒമ്പത് എയിഡഡും ചേര്‍ന്ന് പത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ആറെണ്ണമേയുള്ളൂ. അതില്‍ നാലെണ്ണം ഗവണ്‍മെന്റും രണ്ടെണ്ണം എയിഡഡുമാണ്. പത്തനംതിട്ടയേക്കാളും ജനസംഖ്യ കുറഞ്ഞ ഇടുക്കിയില്‍ എട്ട് കോളേജുകളുണ്ട്.

എഞ്ചിനീയറിംഗ് കോളേജുകളുടെ കാര്യം നോക്കാം. കാസര്‍ഗോഡ് ആകെ 3 എയിഡഡ് കോളേജുകളുള്ളപ്പോള്‍ പത്തനംതിട്ടയില്‍ 8 എണ്ണമുണ്ട്. എന്നാല്‍ ഇടുക്കിയില്‍ ഒരു ഗവണ്‍മെന്റും 5 എയിഡഡും ചേര്‍ന്ന് ആറെണ്ണവുമുണ്ട്.

ചരിത്രപരമായി നോക്കുകയാണെങ്കില്‍, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടമില്ലാത്തതിന്റെ ഫലം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാസര്‍ഗോഡ് ജില്ല മറ്റു ജില്ലകളെക്കാള്‍ പുറകിലായത്. പക്ഷേ അത് പരിഹരിക്കാന്‍ ഭരണ കര്‍ത്താക്കള്‍ ബാധ്യസ്ഥരല്ലേ? കാസര്‍ഗോഡ് നിന്ന് ചികിത്സാര്‍ത്ഥം അതിര്‍ത്തി തലപ്പാടി കടന്ന് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയും കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയെയാണ് ആശ്രയിക്കുന്നത്.

(കണക്കുകള്‍ക്ക് അവലംബം: സ്റ്റേറ്റ്, പ്ലാനിംഗ് ബോര്‍ഡ് എക്കണോമിക് റിവ്യൂ 2017, സാമേതം കേരളാ സ്‌കൂള്‍ ഡാറ്റാ ബാങ്ക് ttps://sametham.kite.kerala.gov.in/ )

പ്രഭാകരന്‍ കമ്മീഷന്‍

2012 ഒക്ടോബറില്‍ 616 പേജുള്ള റിപ്പാര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചു. അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കേണ്ട 11,123 കോടിയുടെ പദ്ധതികളാണ് കമ്മീഷന്‍ വിഭാവനം ചെയ്തത്. 2013-14 മുതല്‍ 2017-18 കാലയളവ് വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു.  ആരോഗ്യമേഖലയുടെ നവീകരണത്തിന് 216.24 കോടിയാണ് കമ്മീഷന്‍ നിശ്ചയിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്ക് 128.02 കോടിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരണത്തിന് 58.91 കോടിയും. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം, ഭാഷാ വ്യതിയാനം ഇവ മൂലം വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. പക്ഷേ അതെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ ഇനി എത്ര യുഗങ്ങള്‍ കാത്തിരിക്കണം. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞു. ഇനിയും 10,685 കോടിയുടെ പദ്ധതികള്‍ അവശേഷിക്കുകയാണ്. ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയാണ് കളക്ടര്‍ കണ്ണടക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply