കൊറോണകാലത്ത് കടന്നുപോയ ജലദിനചിന്തകള്‍…

പ്രായമായ തലമുറ ഇനി ഇതൊന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതുക വയ്യ. ജലമാണ് ജീവന്റെ അടിസ്ഥാനമെന്നും അമ്മയുടെ ഉദരത്തില്‍ നമ്മുടെ ആരംഭം ജലത്തിലാണെന്നും . ജലം ഇറക്കിത്തന്നെയാണ് നമ്മുടെ അവസാനമെന്നും ശരീരത്തിന്റെ 72% ജലമാണെന്നും ഭക്ഷണമില്ലാതെ 30 ദിവസം കഴിയാമെങ്കില്‍ ജലമില്ലാതെ മൂന്നു ദിവസം പോലും കഴിയാന്‍ സാധ്യമല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

കൊറോണ പരിഭ്രാന്തിക്കിടയില്‍ മലയാളികള്‍ നിര്‍ബന്ധമായും ഓര്‍ക്കണമായിരുന്ന ഒരു ദിനം കാര്യമായി ആരുമറിയാതെ കടന്നുപോയി. കഴിഞ്ഞ ദിവസം ലോകജലദിനമായിരുന്നു. പ്രാഥമിക സാക്ഷരതയില്‍ മുന്നിലാണെങ്കിലും ജലസാക്ഷരതയില്‍ വളരെ പുറകിലുള്ള ഒരു പ്രദേശമാണ് കേരളം. ജലസമൃദ്ധിയും കാര്യമായ പ്രകൃതിദുരന്തങ്ങള്‍ ഇല്ലാതിരുന്നതും അതിനൊരു കാരണമായിരുന്നിരിക്കാം. എന്നാല്‍ കാലം മാറി. മഹാപ്രളയത്തിനുശേഷം മഹാവരള്‍ച്ച എന്ന അവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റം നല്‍കുന്ന സൂചന അത്യന്തം ആശങ്കാകുലമാണ്. ഒരുപക്ഷെ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ കുടിവെള്ളമില്ലാതെയും വെള്ളത്തില്‍ മുങ്ങിയും മരിക്കേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല.

സംസ്ഥാനം ഈ വര്‍ഷവും കടുത്ത വരള്‍ച്ചയിലേക്ക് പ്രവേശിക്കുകയാണ്. രണ്ടു വര്‍ഷത്തെ പ്രളയങ്ങള്‍ക്കുശേഷമാണിതെന്നതാണ് കൗതുകകരം. 44 നദികള്‍ ഒഴുകുന്ന കേരളത്തിലാണ് വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ജലം സംരക്ഷിക്കുക എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണെന്ന പ്രാഥമിക സാക്ഷരത പോലുമില്ലാത്തതാണ് അതിനുള്ള പ്രധാന കാരണം. പക്ഷെ നമ്മുടെ തണ്ണീര്‍ത്തടങ്ങളില്‍ ബഹുഭൂരിഭാഗവും എന്നേ നികത്തപ്പെടുകയോ മറ്റാവശ്യത്തിന് മാറ്റപ്പെടുകയോ ചെയ്തിരിക്കുന്നു. ഉളളവയാകട്ടെ നമ്മുടെ മാലിന്യങ്ങള്‍ ചുമക്കുന്നു. പ്രായമായ തലമുറ ഇനി ഇതൊന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതുക വയ്യ. ജലമാണ് ജീവന്റെ അടിസ്ഥാനമെന്നും അമ്മയുടെ ഉദരത്തില്‍ നമ്മുടെ ആരംഭം ജലത്തിലാണെന്നും . ജലം ഇറക്കിത്തന്നെയാണ് നമ്മുടെ അവസാനമെന്നും ശരീരത്തിന്റെ 72% ജലമാണെന്നും ഭക്ഷണമില്ലാതെ 30 ദിവസം കഴിയാമെങ്കില്‍ ജലമില്ലാതെ മൂന്നു ദിവസം പോലും കഴിയാന്‍ സാധ്യമല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

അടുത്തയിടെ നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ല്‍ കാടുകളുടെ നശീകരണം, കടല്‍ക്ഷോഭങ്ങള്‍, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതിര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ തിരോധാനം എന്നിവ മൂലം കേരളത്തിലെ ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു. കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തുപോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജലപഠനകേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവ മഴക്കാലത്തുപോലും റീചാര്‍ജ്‌ചെയ്യപ്പെടുന്നില്ല. ജലത്തിന്റെ ക്രമരഹിതമായ വ്യാപനം, ശാസ്ത്രീയമായ ജലമാനേജ്‌മെന്റിന്റെ അപര്യാപ്തത, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം. നീര്‍ത്തട നശീകരണം, ജലം അന്യസംസ്ഥാനങ്ങള്‍ക്ക് ഷെയര്‍ ചെയ്യുന്നതില്‍ അപാകത, ജലസ്രോതസ്സുകളുടെ സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ഈ അവസ്ഥക്ക് കാരണമാണ്. മഴയുടെ ക്രമരഹിതമായ വ്യാപനം തടയുന്നതില്‍ നേരിട്ട് നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷേ വിദഗ്ദ്ധമായ ജലമാനേജ്‌മെന്റിലൂടെ കേരളത്തിന്റെ ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാമെന്നതാണ് വസ്തുത.

കേരളത്തില്‍ ഇന്ന് മഴവെള്ള സംഭരണത്തെ കുറിച്ച് വാ തോരാതെ പറയുമ്പോഴും അത് വേണ്ടത്ര നടപ്പാക്കപ്പെടുന്നുണ്ടോ എന്നു പരിശോധിച്ചാല്‍ ഇല്ലെന്നുതന്നെയാണ് മറുപടി. 3000 മി.മി. മഴപെയ്യുന്ന കേരളത്തില്‍ ഒഴുകിയോടുന്ന ജലത്തെ, നടത്തി, ഇരുത്തി, കിടത്തി, ഉറക്കുന്ന പ്രക്രിയയാണ് മഴവെള്ളസംഭരണം. മഴവെള്ളം സംഭരിച്ചുപയോഗിക്കാനോ, മണ്ണിലേക്ക് വിട്ട് ഭൂഗര്‍ഭ ജലത്തെ ഉയര്‍ത്തുവാനോ ആരും ശ്രദ്ധിക്കുന്നില്ല. ഒഴുകുന്നതിന്റെ 60% പാഴായിപ്പോകുന്നു. 44 നദികള്‍, 29 ശുദ്ധജല തടാകങ്ങള്‍, 70 ലക്ഷത്തിലധികം കിണറുകള്‍. കുഴല്‍ക്കിണറുകളും കൂടാതെ കുളങ്ങളും ചാലുകളും വേറെയും. നദികളില്‍നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. ഇവയെല്ലാംകൊണ്‍് സമ്പന്നമായ നാട്ടിലാണ് ഈ ദുരവസ്ഥ എന്നതാണ് കൗതുകകരം. മഴപെയ്ത് തുടങ്ങിയാല്‍ മുറ്റത്തും പറമ്പിലും നിറയുന്ന വെള്ളം പരമാവധി നേരത്തേതന്നെ ചാലുകീറി അടുത്ത പുരയിടത്തിലേക്കോ തോട്ടിലേക്കോ ഒഴുക്കിവിടുന്നപ്രവര്‍ത്തനമാണ് നമ്മള്‍ ഏറെയും ചെയ്യുന്നത്. എങ്ങും ടെല്‍സും കോണ്‍ക്രീറ്റും പതിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് വെള്ളത്തിന് ഭൂമിയിലേക്കിറങ്ങാനുള്ള സാഹചര്യം തടയുകയാണ്. ഒരു ചെറിയ കുഴികുത്തി ആ വെള്ളം ഭൂമിയിലേക്ക് ഇറക്കിവിടാന്‍ നമ്മള്‍ ശ്രമിക്കാറില്ല. പിന്നെയെങ്ങനെ കിണറില്‍ വെള്ളം നിറയും.

മറുവശത്ത് സംസ്ഥാനത്തെ 80 ശതമാനം ജലസ്രോതസ്സുകളും ഓരോ വിധത്തില്‍ മലിനമാക്കപ്പെടുന്നു. എല്ലാ ജലസ്രോതസ്സുകളിലും മനുഷ്യവിസര്‍ജ്യം, മൃഗവിസര്‍ജ്യം, ആശുപത്രി മാലിന്യം, നഗരമാലിന്യം, ഹോട്ടല്‍, ഹോസ്റ്റല്‍, കല്യാണമണ്ഡപങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഉത്സവങ്ങള്‍, ഫാക്ടറി മാലിന്യങ്ങള്‍ എന്നിവയിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി അഴുക്കുചാലിനു സമമായി തീര്‍ന്നിരിക്കുന്നു. കുടിവെള്ളം മുട്ടിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ്.

മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴക്കുഴി നിര്‍മ്മാണം, വനവല്‍ക്കരണം, വയല്‍ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ജലസാക്ഷരതയുമായി ബന്ധപ്പെട്ടവയാണ്. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ മഴക്കുഴി നിര്‍മ്മാണം കൂടാതെ മണ്‍ കയ്യാലകള്‍, കല്ല് കയ്യാലകള്‍, എന്നിവയുടെ നിര്‍മ്മാണവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിര്‍മ്മിക്കല്‍ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും, മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണില്‍ മഴവെള്ളം റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിക്കും. നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണല്‍ തിട്ടകളുടെ സംരക്ഷണം, മണല്‍ വാരല്‍ നിയന്ത്രണം, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, ഉപരിതല ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിപ്പിക്കല്‍, മാലിന്യ നിക്ഷേപം തടയല്‍, വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഈ ദിശയിലുള്ള ചിന്തകളാണ് ജലദിനത്തിന്റെ പ്രാധാന്യം.

ഇതിനുപുറമെയാണ് ആരംഭത്തില്‍ സൂചിപ്പിച്ച പ്രളയത്തിന്റെ പ്രശ്‌നം എന്നതും ഈയവസരത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്. വരള്‍ച്ചയെ രൂക്ഷമാക്കുന്ന കാരണങ്ങള്‍ തന്നെയാണ് പ്രധാനമായും പ്രളയത്തേയും രൂക്ഷമാക്കുന്നത് എന്നു തിരിച്ചറിഞ്ഞ് അവക്കതെിരായ ദ്വിമുഖ പ്രവര്‍ത്തനത്തിനാണ് ഇനിയുള്ള കാലം കേരളം ശ്രദ്ധ ചെലുത്തേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply