കേരളം ജാതിയെ മറികടന്നിട്ടില്ലെന്ന് ആദ്യം അംഗീകരിക്കാം.

നമ്മുടെ പൊതുസമൂഹം എത്രമാത്രം ജാതീയമാണെന്നതിനു മറ്റൊരുദാഹരണമാണ് വലിയ ചരിത്രപാരമ്പര്യമൊക്കെ പേറുന്ന മാതൃഭൂമിയിലും മനോരമയിലുമടക്കം വരുന്ന എസ് സി, എസ് ടിക്കാരെ ഒഴിവാക്കിയുള്ള ”പുരോഗമന” വിവാഹപരസ്യങ്ങള്‍. ഈ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കും അതു പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്കും ഈ അധമപ്രവൃത്തിക്കുള്ള ധൈര്യം ലഭിക്കുന്നത് കേരളീയ സമൂഹത്തില്‍ നിന്ന്. പ്രകടമായ ജാതിവിവേചനമായിട്ടും ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നോ നീതിന്യായസംവിധാനത്തില്‍ നിന്നോ എന്തെങ്കിലും എതിര്‍പ്പുയരുന്നുണ്ടോ? ജാതീയവിവേചനത്തിനെതിരെ ശബ്ദിക്കേണ്ടത് ദളിതരുടെ മാത്രം പ്രശ്‌നമായാണ് കേരളീയ പൊതുസമൂഹം കാണുന്നത്.

കേരളത്തില്‍ ജാതി കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ കേവലമായ പ്രതികരണങ്ങള്‍ക്കപ്പുറം ഈ വിഷയത്തെ രാഷ്ട്രീയമായോ സാംസ്‌കാരികമായോ അഭിമുഖീകരിക്കാന്‍ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളം തയ്യാറാകുന്നില്ല. അതിന്റെ പ്രകടമായ തെളിവാണ് അനീഷിന്റെ കൊലപാതകത്തില്‍ സാമ്പത്തികഘടകം കൂടി കണ്ടെത്താനുളള ഒരു വലിയ വിഭാഗം മലയാളികളുടെ വ്യഗ്രത. അനീഷിന്റേയും ഹരിതയുടേയും വീട്ടുകാര്‍ തമ്മിലുള്ള സാമ്പത്തികമായ അന്തരമാണ്, അല്ലെങ്കില്‍ അതുകൂടിയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇവരുടെ വാദം. പലരുമത് ചാനല്‍ ചര്‍ച്ചകളില്‍ പോലും പറയുകയുണ്ടായി. എന്നാല്‍ അനീഷിന്റെ ഭാര്യ ഹരിത തന്നെ ജാതിയാണ് പ്രശ്‌നമെന്ന് കൃത്യമായി തന്നെ പറയുകയുണ്ടായി. ഇതിനുമുമ്പ് വിവാഹത്തലേന്ന് സ്വന്തം പിതാവിനാല്‍ കൊല്ലപ്പെട്ട ആതിരയുടെ കാര്യം തന്നെ നോക്കുക. ആതിര സ്‌നേഹിച്ച് വിവാഹം കഴിക്കാനിരുന്ന വ്യക്തി പട്ടാളക്കാരനായിരുന്നു. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട അവസ്ഥ. ആതിരയുടെ വീട്ടിലെ സാമ്പത്തിക അവസ്ഥയാകട്ടെ മഹാമോശം. ആ പെണ്‍കുട്ടി ചെറിയ ചെറിയ ജോലികള്‍ക്ക് പോകുകയായിരുന്നു. അച്ഛനാണെങ്കില്‍ കടുത്ത മദ്യപാനിയും. വിവാഹത്തിന്റെ മുഴുവന്‍ ചിലവും വഹിക്കാന്‍ ആ പട്ടാളക്കാരന്‍ തയ്യാറായിരുന്നു. ഇതൊക്കെയായിട്ടും വിവാഹത്തലേന്ന് സ്വന്തം മകളെ കൊന്നുകളയുകയാണ് ആ പിതാവ് ചെയ്തത്. അതിനയാള്‍ പറഞ്ഞ ന്യായീകരണം മകള്‍ ഒരു ദളിതനെ വിവാഹം കഴിച്ചാല്‍ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നാണ്. കേരളീയ സമൂഹം എവിടെയെത്തിയിരിക്കുന്നു എന്നതിനു ഉദാഹരണമാണ് ഈ വാക്കുകള്‍. എന്നി്ട്ടും ഇത്തരം ജാതീയകൊലകള്‍ക്കു പുറകില്‍ സാമ്പത്തിക ഘടകം കണ്ടുപുിടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് എന്തു പറയാനാണ്?

വാസ്തവത്തില്‍ ഇതുതന്നെയാണ് കേന്ദ്രത്തിലും കേരളത്തിലും സമീപകാലത്ത് സാമ്പത്തികസംവരണമെന്ന പേരില്‍ പാസാക്കിയ മുന്നോക്കസംവരണത്തിന്‍േയും യുക്തി. സാമ്പത്തികമായ തുല്ല്യത കൈവരിച്ചാല്‍ ജാതിയില്ലാതാകുമെന്നും സാമൂഹ്യസമത്വമുണ്ടാകുമെന്നതു തന്നെ വികലമായ കാഴ്ചപ്പാടാണ്. ഏറെ ചര്‍ച്ചചെയ്ത വിഷയമായതിനാല്‍ അതിലേക്കു കടക്കുന്നില്ല. അതേസമയം സാമ്പത്തിക സംവരണമെന്ന പേരില്‍ നടപ്പാക്കിയത്, സംവരണത്തിന്റെ രാഷ്ട്രീയത്തിനും മൂല്യങ്ങള്‍ക്കും കടകവിരുദ്ധമായ മുന്നോക്ക സംവരണമെന്ന ജാതിസംവരണം തന്നെയാണെന്നതാണ് വസ്തുത.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കെവിന്റേയും ആതിരയുടേയും അനീഷിന്റേയും മറ്റും കൊലകളെ ദുരഭിമാകൊല എന്നു വിശേഷിപ്പിക്കുന്നതും തെറ്റാണ്. ഉത്തരേന്ത്യയിലും മറ്റും ഉപയോഗിക്കുന്ന ഓണര്‍ കില്ലിംഗ് എന്ന പദത്തിന്റെ പരിഭാഷയായിരിക്കാം ദുരഭിമാനകൊല എന്നത്. എന്നാലവിടെയത് ഉപയോഗിക്കുമ്പോള്‍ അതിനു പുറകിലെ ഘടകം ജാതിയാണെന്ന് വ്യക്തമാണ്. ഇവിടെ പക്ഷെ ഈ യഥാര്‍ത്ഥ കാരണത്തെ മറയ്ക്കാനായും ദുരഭിമാനകൊല എന്ന പദം ഉപയോഗിക്കുന്നു. എങ്കില്‍ എന്തിന്റെ പേരിലാണ് ദുരഭിമാനം എന്നു വ്യക്തമായി പറയണം. 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രഖ്യാപിച്ച് അതു കൃത്യമായി നടപ്പാക്കുന്നതിലേക്ക് പ്രേരിപ്പിച്ച എന്തഭിമാനമാണ് വിഭൃംജിതമായത്? അതു കൃത്യമായി പറയാതെ, ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നും കേരളം ജാതിയെ മറികടന്നു എന്ന പ്രചരണമാണ് വ്യാപകമായി നടക്കുന്നത്. കേരളം ജാതിയെ മറികടന്നെങ്കില്‍ ആതിരയുടെ പിതാവിന് സമൂഹത്തെ അഭിമുഖീകരിക്കാന്‍ നാണിക്കേണ്ടതില്ലല്ലോ. അവസാനം ആതിരയുടെ വീട്ടുകാര്‍ കൂറുമാറി കൊലയാളിയായ പിതാവിനെ രക്ഷിച്ചതിനെ കുറിച്ചും കുറെ കമന്റുകള്‍ കണ്ടു. വീട്ടുകാര്‍ പോലും കൊലയാളിയെ സംരക്ഷിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം എന്നു പോലും ചോദിച്ചവരുണ്ട്. ഒപ്പം നില്‍ക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെയുണ്ടെങ്കില്‍ അവരതിനു തയ്യാറാകുമോ? മറിച്ച് കൂറുമാറാതിരുന്നാലാവും സമൂഹം ഇനിയുമവരെ അധിക്ഷേപിക്കുക. ആതിരക്ക് നീതിവേണമെന്നാവശ്യപ്പെട്ട ആരും അന്നാട്ടിലുണ്ടായിരുന്നില്ല എന്നതല്ലേ വസ്തുത. ഇത് സത്യത്തില്‍ വീട്ടുകാരുടെ പ്രശ്‌നമല്ല. സമൂഹത്തിന്റെ പ്രശ്‌നമാണ് എന്ന തിരിച്ചറിവില്ലാത്താണ് വിഷയം. അതിനെയാണ് നാം അഭിമുഖികരിക്കേണ്ടത്.

കെവിന്‍ കേസിന്റെ വിധിയില്‍ അതൊരു ദുരഭിമാനകൊലയാണെന്നും അതിനു കാരണം ജാതിതന്നെയാണെന്നും വ്യക്തമായിതന്നെ ജഡ്ജി പറഞ്ഞിരുന്നു. എന്നാല്‍ നാം പരിശോധിക്കേണ്ടത് അതിനോട് എന്തു ക്രിയാത്മകമായ പ്രതികരണമാണ് കേരളത്തിലെ രാഷ്ട്രീയസമൂഹവും സാംസ്‌കാരികസമൂഹവും സ്വീകരിച്ചതെന്നാണ്. ആരെങ്കിലും ഒരക്ഷരം മിണ്ടിയോ? അത്തരമൊരു സാഹചര്യത്തെ മികടക്കാനെന്തെങ്കിലും പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയോ? ഇല്ല, മറിച്ച് നാം ഉത്തരേന്ത്യപോലെയല്ല, ജാതിയെ മറികടന്നവരാണ് എന്നു പ്രചരിപ്പിക്കാനാണ് ശ്രമിച്ചത.് അതിനൊരു കാരണമേയുള്ളു, കേരളത്തിലെ എല്ലാ മേഖലകളിലും നേതൃത്വത്തിലുള്ളതും നിയന്ത്രിക്കുന്നതും സവര്‍ണ്ണവിഭാഗങ്ങളാണെന്നതു തന്നെയാണത്. അതിനാലാണല്ലോ കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഉദാരമായി നമ്മള്‍ മുന്നോക്ക സംവരണം നടപ്പാക്കിയതും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടി. അതു പോലീസിന്റെ സമീപനത്തെ കുറിച്ചാണ്. തന്റെ മകന്റെ ജീവന്‍ അപകടത്തിലാണെന്ന് അനീഷിന്റെ പിതാവ് അറുമുഖന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ വന്ന് ഫോണ്‍ തട്ടികൊണ്ടുപോയ കാര്യവും പറഞ്ഞിരുന്നു. എന്നാല്‍ ആ പരാതിയില്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. അറുമുഖനെപോലുള്ള ഒരു പാവം മനുഷ്യന് നീതി പ്രതീക്ഷിക്കാവുന്ന ഒന്നായി നമ്മുടെ പോലീസ് മാറിയിട്ടില്ല എന്നതല്ലേ സത്യം? വേണമെങ്കില്‍ വേറെ ഫോണ്‍ വാങ്ങിത്തരാമെന്ന് പോലീസ് പറഞ്ഞത്രെ. ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഈ ജാതികൊല തടയാന്‍ പോലീസിനു കഴിയുമായിരുന്നു. കെവിന്റെ കൊലയിലും ഇതേ ആരോപണമുണ്ടായിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഈ വീഴ്ചകള്‍ക്ക് മറുപടി പറയേണ്ടത്.

നമ്മുടെ പൊതുസമൂഹം എത്രമാത്രം ജാതീയമാണെന്നതിനു മറ്റൊരുദാഹരണമാണ് വലിയ ചരിത്രപാരമ്പര്യമൊക്കെ പേറുന്ന മാതൃഭൂമിയിലും മനോരമയിലുമടക്കം വരുന്ന എസ് സി, എസ് ടിക്കാരെ ഒഴിവാക്കിയുള്ള ”പുരോഗമന” വിവാഹപരസ്യങ്ങള്‍. ഈ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കും അതു പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്കും ഈ അധമപ്രവൃത്തിക്കുള്ള ധൈര്യം ലഭിക്കുന്നത് കേരളീയ സമൂഹത്തില്‍ നിന്ന്. പ്രകടമായ ജാതിവിവേചനമായിട്ടും ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നോ നീതിന്യായസംവിധാനത്തില്‍ നിന്നോ എന്തെങ്കിലും എതിര്‍പ്പുയരുന്നുണ്ടോ? ജാതീയവിവേചനത്തിനെതിരെ ശബ്ദിക്കേണ്ടത് ദളിതരുടെ മാത്രം പ്രശ്‌നമായാണ് കേരളീയ പൊതുസമൂഹം കാണുന്നത്. അല്ലെങ്കില്‍ തെറ്റായ അവകാശവാദങ്ങള്‍ മാറ്റിവെച്ച്്, ഇതു ജാതികേരളമാണെന്നംഗീകരിച്ച്, സമസ്തമമേഖലകളിലും ജാതിക്കും ജാതീയവിവേചനത്തുനുമെതിരെ സത്യസന്ധമായ, ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കണം. ജാതിയെ മറികടന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. തുല്ല്യതയില്ലായ്മയാണ് ജാതി. അസമത്വത്തെ ഊട്ടിയുറപ്പിക്കലാണത്. അവ തമ്മിലൊരു തുല്ല്യത അസാധ്യമാണ്. ലോകത്തെ ഏറ്റവും ക്രൂരമായ ജനാധിപത്യവിരുദ്ധമായ ഈ സംവിധാനത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കുന്ന ഒരു പൗസമൂഹം ഇനിയും രൂപം കൊണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “കേരളം ജാതിയെ മറികടന്നിട്ടില്ലെന്ന് ആദ്യം അംഗീകരിക്കാം.

  1. ജാതി നിലനിൽക്കണം എന്ന് തന്നെയാണല്ലോ ദളിത് സ്വത്വവാദവും പറയുന്നത്. അല്ലാതെ ജാതി നിർമ്മൂലനമൊന്നും ദളിത് സ്വത്വവാദക്കാരുടെ കാര്യപരിപാടികളിൽ ഇല്ലല്ലോ.അംബേദ്ക്കർക്ക് ജാതി ഇല്ലാതാവണം എന്ന സ്വപ്നമെങ്കിലും ഉണ്ടായിരുന്നു.അങ്ങനെ നിലപാടെടുത്ത അംബേദ്ക്കറെ ദളിത് സ്വത്വവാദക്കാർ കൂടെ കൂട്ടുന്നത് തന്നെ വലിയ തമാശയാണ്.

Leave a Reply