തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പള്ളിക്കായി 5 ഏക്കറും

വിശ്വാസമോ ചരിത്രമോ അനുസരിച്ചല്ല, ഭരണഘടനയനുസരിച്ചും തെളിവുകളനുസരിച്ചുമാണ് വിധി വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും ആരാധന നടത്താനവകാശമുണ്ട്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി ശരിയല്ല. അമ്പലം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നതിനു തെളിവില്ല. അപ്പോഴും പള്ളിക്കു താഴെ ഒരു കെട്ടിടം ഉണ്ടായിരുന്നു. അതേസമയം ബാബറി മസ്ജിദില്‍ രാമവിഗ്രഹം കൊണ്ടുവെച്ചതും പിന്നീടത് മസ്ജിദ് തകര്‍ത്തതും സുപ്രിം കോടതി വിധി അട്ടിമറിച്ചാണ്.

അയോധ്യയില്‍ രാമക്ഷേത്രവും മസ്ജിദും നിര്‍മ്മിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പള്ളിക്കായി മറ്റു സ്ഥലം കണ്ടെത്താനുമാണ് ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപകരിച്ച് ആ ട്രസ്റ്റിനാണ് തര്‍ക്കഭൂമി കൈമാറേണ്ടത്. ക്ഷേത്രനിര്‍മ്മാണം നിര്‍വ്വഹിക്കേണ്ടത് ട്രസ്റ്റാണ്. ഫലത്തില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. മറുവശത്ത് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. അത് സുന്നി വക്കഫ് ബോര്‍ഡിനു കൈമാറണം.

വിശ്വാസമോ ചരിത്രമോ അനുസരിച്ചല്ല, ഭരണഘടനയനുസരിച്ചും തെളിവുകളനുസരിച്ചുമാണ് വിധി വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും ആരാധന നടത്താനവകാശമുണ്ട്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി ശരിയല്ല. അമ്പലം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നതിനു തെളിവില്ല. അപ്പോഴും പള്ളിക്കു താഴെ ഒരു കെട്ടിടം ഉണ്ടായിരുന്നു. അതേസമയം ബാബറി മസ്ജിദില്‍ രാമവിഗ്രഹം കൊണ്ടുവെച്ചതും പിന്നീടത് മസ്ജിദ് തകര്‍ത്തതും സുപ്രിം കോടതി വിധി അട്ടിമറിച്ചാണ്. അതിനുമുമ്പ് അവിടെ ഹിന്ദുക്കളും മുസ്ലിമുകളും ആരാധന നടത്തിയിരുന്നു. എന്നാല്‍ അതിനും മുമ്പത്തെ കാലഘട്ടത്തില്‍ അവിടെ മുസ്ലിമുകള്‍ ആരാധന നടത്തിയിരുന്നു എന്നതിനു തെളിവില്ല. ഉടമാവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു കഴിഞ്ഞില്ല എന്നിങ്ങനെ പോയി വിധിന്യായം.

അതേസമയം രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. അയോധ്യയില്‍ മാത്രം 12,000 അര്‍ധ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പട്ടാളത്തെ വിളിക്കും. അയോധ്യയിലും ലക്നൗവിലും ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു. യു പിയില്‍ 300 സ്‌കൂളുകളിണ് പോലീസിനെ താമസിപ്പിച്ചിരിക്കുന്നത്. ചില സ്‌കൂളുകളില്‍ താത്കാലിക ജയില്‍ മുറികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ പലയിടത്തും ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. പലസംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കേരളവും അതീവ ജാഗ്രതയിലാണ്.

അയോധ്യാ കേസ് നാള്‍വഴികള്‍

1528 ബാബറി മസ്ജിദ് നിര്‍മാണം

1853 ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നു. ക്ഷേത്ര സ്ഥലത്താണു പള്ളി എന്ന വാദം ഉയര്‍ത്തി നിര്‍മോഹി അഖാഡ.

1859 ബ്രിട്ടിഷ് സര്‍ക്കാര്‍ പള്ളിക്ക് ചുറ്റുമതില്‍ കെട്ടി. പള്ളിക്കകം മുസ്ലീങ്ങള്‍ക്കും വളപ്പ് ഹിന്ദുക്കള്‍ക്കും എന്ന നിലയില്‍.

1885 മഹന്ത് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുന്നു. ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി.
1949 ഓഗസ്റ്റ് 22 പള്ളിവളപ്പില്‍ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

1950 ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മസ്ജിദ് വളപ്പ് ഏറ്റെടുത്ത് റിസീവര്‍ ഭരണത്തിലാക്കി.

1950 ജനുവരി 16ന് ഗോപാല്‍ സിംഗ് വിശാരദ് ഭൂമി ആവശ്യപ്പെട്ട് ആദ്യം കേസ് നല്‍കി. അയോധ്യ തര്‍ക്കത്തിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.

1959 ഹിന്ദു സംഘടന നിര്‍മോഹി അഖാഡ കേസ് നല്‍കി

1961 യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കേസ് നല്‍കി

1982 വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു

1986 ജനുവരി 31 മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുന്നു.

1989 രാമക്ഷേത്ര നിര്‍മാണം ബിജെപി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി

1989 ക്ഷേത്രവുമായി ബന്ധപ്പെട്ട നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റി

1989 വിഎച്ച്പിക്ക് ശിലാന്യാസം നടത്താന്‍ അനുമതി

1990 എല്‍ കെ അദ്വാനി രഥയാത്ര തുടങ്ങി

1991 മസ്ജിദിനോട് ചേര്‍ന്നുള്ള മുസ്ലിം വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ യുപി സര്‍ക്കാര്‍ ഏറ്റെടുത്തു

1992 കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തു

1992 മസ്ജിദ് തകര്‍ത്തത് അന്വേഷിക്കാന്‍ ലിബറാന്‍ കമ്മിഷനെ നിയമിച്ചു

1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം, കര്‍സേവകര്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരെ സിബിഐ കേസെടുത്തു

1994 ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

2002 നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ പരിഗണനയില്‍.

2010 സെപ്റ്റംബര്‍ 30 അറുപതു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ വിധി

2011 അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന വിധി സ്റ്റേ ചെയ്തു

2017 അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടു.

2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം .

2019 ഒക്ടോബര്‍ 16 നാല്പത് ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

2019 നവംബര്‍ 9 വിധി പ്രസ്താവം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply