![](https://www.thecritic.in/wp-content/uploads/2019/11/babri-masjid-900x473.jpeg)
മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട വിധിയില്‍ നീതിനിഷേധവും അവ്യക്തതകളും പ്രകടം
തര്‍ക്കഭൂമിയുടെ അവകാശം സര്‍ക്കാരിന് നല്‍കുകയും ട്രസ്റ്റ് രൂപീകരിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും അനുമതി നല്‍കിയത് ക്ഷേത്രനിര്‍മ്മാണത്തിനാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല എന്നു പറയുമ്പോള്‍ തന്നെ രാമന്റെ ജന്മസ്ഥലമാണ് ഇവിടമെന്ന വിശ്വാസത്തെ അംഗീകരിക്കുന്നതിനു തുല്ല്യമാണ് വിധി.
134 വര്‍ഷത്തെ നിയമയുദ്ധത്തിനും നിരവധി അക്രമങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷം അയോദ്ധ്യയിലെ ബാബറി മസ്ജിദ് – രാമക്ഷേത്ര പ്രശ്‌നത്തിന് അന്തിമപരിഹാരമെന്ന പ്രഖ്യാപനത്തോടെയാണല്ലോ സുപ്രിം കോടതി വിധി വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരുപക്ഷെ തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തിന് ഇതൊരു പരിഹാരമായേക്കാം. അതേസമയം ഈ വിധിയിലെ നീതിനിഷേധം പ്രകടമാണ്. അതു തിരിച്ചറിയുമ്പോഴും ഒരു പരിധിവരെ വിധിയെ സ്വാഗതം ചെയ്യുന്ന മുസ്ലിം സംഘടനകള്‍ നല്‍കുന്ന സൂചന അതാണ്.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്നാണ് കോടതി പറയുന്നത്. എന്നാലതിനു കടകവിരുദ്ധമായ സമീപനവും വിധിയിലുണ്ട്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹര്‍ജിക്കാര്‍ക്കും തര്‍ക്കഭൂമി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തു.
നിരവധി നിയമപ്രമുഖര്‍ ചൂണ്ടികാട്ടുന്ന പോലെ മതസൗഹാര്‍ദ്ദം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് വിധിയെന്നത് വ്യക്തം. അവിടെ നീതിനിഷേധമുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. തര്‍ക്കഭൂമിയുടെ അവകാശം സര്‍ക്കാരിന് നല്‍കുകയും ട്രസ്റ്റ് രൂപീകരിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും അനുമതി നല്‍കിയത് ക്ഷേത്രനിര്‍മ്മാണത്തിനാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല എന്നു പറയുമ്പോള്‍ തന്നെ രാമന്റെ ജന്മസ്ഥലമാണ് ഇവിടമെന്ന വിശ്വാത്തെ അംഗീകരിക്കുന്നതിനു തുല്ല്യമാണ് വിധി. ഒത്തുതീര്‍പ്പായി തന്നെയാണ് തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ നല്‍കണമെന്ന ്ഉത്തരവിട്ടിരിക്കുന്നത്. പള്ളിയില്‍ വിഗ്രഹം വെച്ചതും പിന്നീട് പൊളിച്ചതും സുപ്രിം കോടതി വിധിയുടെ ലംഘനമെന്നു പറയുമ്പോഴും അതേ കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടില്ല. അതിന്റെ ലക്ഷ്യവും ഇരുകൂട്ടരേയും തൃപ്തരാക്കലാണ്. 1857ന് മുമ്പ് പള്ളി കൈവശമുണ്ടായിരുന്നുവെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിന് തെളിവില്ലെങ്കിലും 1949 വരെ പ്രാര്‍ത്ഥന നടത്തിയിരുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് ഒഴിഞ്ഞ സ്ഥലത്ത് നിര്‍മിച്ചതല്ല, അതിന് താഴെ ഒരു നിര്‍മ്മിതിയുണ്ടായിരുന്നു എന്നു പറയുമ്പോഴും അത് ക്ഷേത്രമാണെന്നു പറയാനാകില്ല എന്നു പറയുന്ന കോടതി രാമജന്മഭൂമി എന്ന വിശ്വാസത്തിന് തര്‍ക്കമില്ലെന്നും ചൂണ്ടികാട്ടുന്നു. വിഗ്രഹം കൊണ്ടുവച്ചത് ശരിയായ നടപടിയല്ലെങ്കിലും വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ട്. ബാബറി മസ്ജിദിന്റെ വേലിക്ക് പുറത്ത് ഹിന്ദു വിശ്വാസികള്‍ ആരാധന നടത്തിയിരുന്നു എന്നതിനും തെളിവുണ്ട് എന്നും കോടതി പറയുന്നു. ഇത്തരത്തില്‍ നിരവധി അവ്യക്തതകള്‍ വിധിയിലുണ്ട്. ചുരുക്കത്തില്‍ നീതിയേക്കാളുപരി പ്രശ്‌നം എങ്ങനെയെങ്കിലും പരിഹരിക്കാനുള്ള ത്വരയാണ് വിധിക്കു പുറകിലെന്നു വ്യക്തം. തല്‍ക്കാലമത് വിജയിക്കാമെങ്കിലും ഭാവിയില്‍ പല പ്രത്യാഘാതങ്ങള്‍ക്കുമുള്ള സാധ്യതകള്‍ ഇതവശേഷിപ്പിക്കുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
radhakrishnan k.s
November 11, 2019 at 2:00 pm
1045 പേജ് വരുന്ന വിധിപ്പകർപ്പ് വായിച്ചു നോക്കാൻ പറ്റില്ല എന്നു ആമുഖം ആയി പറയട്ടെ. രക്രിസം ഒരു രാഷ്ട്രീയ പാർട്ടി യും അല്ല.
യാഥാർഥ്യബോധമാണ് ഈ വിധിയുടെ കാതൽ. എന്നു പല അഭിപ്രായങ്ങളിൽ നിന്നും നമ്മൾ എത്തിച്ചേരുന്നു.. ചരിത്രത്തിന്റെ കണക്കുകൾ കൃത്യമായി തീർക്കുക അസാധ്യമാണ് എന്നു നമ്മൾ കരുതുന്നു.
ശിഷ്ട കാലം നമ്മുടെ രാഷ്ട്രജീവിതത്തിന് സമാധാനം സാധിക്കുകയാണ് പ്രധാനമെന്നും പ്രാമാണികമായി സമർഥിക്കുന്ന വിധി ആയി ഞാൻ ഇതിനെ എടുക്കുന്നു.
മസ്ജിദ് നിലനിന്ന സ്ഥലത്ത് പുരാവസ്തു ഗവേഷണ വകുപ്പ് കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങളുടെ വൈകാരിക മൂല്യം കോടതി അംഗീകരിചു. ക്ഷേത്രം തകർത്താണ് 1528ൽ പള്ളി നിർമിച്ചതെന്ന വാദം യുക്തമായ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞിരിക്കുന്നു.
രാമജന്മസ്ഥാനമെന്ന് വിശ്വസിക്കപ്പെട്ട പള്ളിയിൽ നൂറ്റാണ്ടുകളോളം മുസ്ലിംകളോടൊപ്പം ഹിന്ദുക്കളും പ്രാർഥിച്ചിരുന്നു, എന്നു പറഞ്ഞാൽ അവിടെ വിഗ്രഹം ഉണ്ടായിരുന്നു എന്ന് അർത്ഥം.
ഒരു ചക്രവർത്തിയുടെ പേരിൽ ഉള്ളപള്ളിയെന്ന ചരിത്രത്തേക്കാൾ, ഒരു ദൈവത്തിന്റെ ജന്മസ്ഥാനമെന്ന വിശ്വാസത്തെ കോടതി മാനിചിരിക്കുന്നു.
അതുകൊണ്ടാണ് അരുതായ്മകൾ ആവർത്തിക്കാതിരിക്കാൻ രാമജന്മഭൂമിയിൽ ക്ഷേത്രം അനുവദിച്ച് ഉത്തരവായത്.. അതേസമയം 1949ൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992ൽ പള്ളി തകർത്തതും കടുത്ത നിയമലംഘനമാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.
പള്ളി തകർക്കപ്പെട്ടതിന്റെ ഭൗതികവും വൈകാരികവുമായ നഷ്ടങ്ങൾക്ക് ജനാധിപത്യരാജ്യം പരിഹാരം കാണണം.. അതിന്നു ആണ് 5 ഏക്കർ ഭൂമി.
ശാന്തിയാണ് നീതിയെങ്കിൽ, സമാധാനം ആണ് ഇസ്‌ലാം എങ്കിൽ ഇന്നത്തെ ഇന്ത്യയ്ക്ക് ഇതിലപ്പുറം സ്വീകാര്യമായ ഒരു വിധി വരാനില്ല..