![](https://www.thecritic.in/wp-content/uploads/2022/09/mary-roy.jpg)
ലിംഗനീതിക്കായി മേരിറോയിയുടെ ഒറ്റയാള്‍ പോരാട്ടം
മേരിറോയ് പതിറ്റാണ്ടുകളോളം പോരാട്ടം നടത്തിയത് സ്ത്രീസമൂഹത്തിനു വേണ്ടിയായിരുന്നു. നീതിക്കുവേണ്ടിയായിരുന്നു. സ്വത്തിനുവേണ്ടിയായിരുന്നില്ല. കോടതിവിധി പ്രകാരം ലഭിച്ച സ്വത്ത് സഹോദരനുതന്നെ തിരിച്ചു നല്‍കുകയായിരുന്നു അവര്‍ ചെയ്തത്.
ലിംഗനീതിക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയ പോരാളിയായിരുന്നു അന്തരിച്ച മേരീറോയ്. 1916ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാനിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടമാണ് അവരെ പ്രശസ്തയാക്കിയത്. കോട്ടയത്തെ ആദ്യസ്‌കൂളുകളിലൊന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയായിരുന്നു മേരിറോയ്. ബംഗാളി ബ്രാഹ്മണനോയ രാജീബ് റോയിയെയാണ് അവര്‍ വിവാഹം കഴിച്ചത്. ദാമ്പത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് മേരി മുപ്പതാം വയസ്സില്‍ രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജില്‍ താമസം തുടങ്ങി. തുടര്‍ന്നാണ് തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാനിയമത്തിനെതിരെയുള്ള സുപ്രധാനമായ നിയമ പോരാട്ടം ആരംഭിച്ചത്. ലോകപ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പോരാളിയുമായ അരുന്ധതിറോയി അവരുടെ മകളാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പിതാവിന്റെ വീട് മേരിറോയ് കൈവശപ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരന്‍ ജോര്‍ജ്, അവിടെനിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അവരതിന് തയ്യാറായില്ല. തുടര്‍ന്ന്, ജോര്‍ജ് ഗുണ്ടകളുമായെത്തി അവരെ ആ വീട്ടില്‍ നിന്നും ബലമായി ഇറക്കി വിട്ടു. തുടര്‍ന്നാണ്, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യം ചെയ്ത് മേരിറോയ് കോടതി കയറിയത്. നിയമപ്രകാരം മാതാപിതാക്കളുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് കാര്യമായ അവകാശം ഉണ്ടായിരുന്നില്ല. വിവാഹസമയത്ത് സ്ത്രീധനമായി വല്ലതും കൊടുത്തെങ്കില്‍ അതായി എന്നുമാത്രം. 1960കളുടെ പാതിയോടെ കീഴ്‌കോടതികളില്‍ നിന്നും ആരംഭിച്ച നിയമയുദ്ധം 1984-ല്‍ സുപ്രീംകോടതിയിലെത്തി. അഖിലേന്ത്യാതലത്തില്‍ തന്നെ ഈ പോരാട്ടം ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭ ബിഷപ്പുമാരും സഭാനേതാക്കളും മേരിറോയിയുടെ നിയമപോരാട്ടത്തിനെതിരെ യോജിക്കുകയും, അവരെ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയും ചെയ്തു. സുപ്രീം കോടതി വിധിയോടെ ക്രൈസ്തവ സമുദായം തകരുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. വിധിക്ക് മുന്‍കാല പ്രാബല്യമുള്ളതുകൊണ്ട് സ്ത്രീകളൊക്കെ അവകാശം സ്ഥാപിക്കാന്‍ കോടതിയില്‍ പോകുമെന്നും കുടുംബങ്ങളില്‍ അസ്വസ്ഥതയുണ്ടാകുമെന്നൊക്കെ പള്ളികളില്‍ വൈദികര്‍ വിളിച്ചു പറഞ്ഞു. പല മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും അവരോടൊപ്പം കൂടി. എന്നാല്‍ അതുകൊണ്ടൊന്നും മേരിറോയ് തളര്‍ന്നില്ല. 1986-ല്‍, നിയമം സുപ്രീംകോടതി അസാധുവാക്കി. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന ചരിത്രപ്രസിദ്ധമായ വിധിയുണ്ടായത് അങ്ങനെയായിരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേരിറോയ് പതിറ്റാണ്ടുകളോളം പോരാട്ടം നടത്തിയത് സ്ത്രീസമൂഹത്തിനു വേണ്ടിയായിരുന്നു. നീതിക്കുവേണ്ടിയായിരുന്നു. സ്വത്തിനുവേണ്ടിയായിരുന്നില്ല. കോടതിവിധി പ്രകാരം ലഭിച്ച സ്വത്ത് സഹോദരനുതന്നെ തിരിച്ചു നല്‍കുകയായിരുന്നു അവര്‍ ചെയ്തത്. അതേസമയം വിധിയെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ തങ്ങളുടെ അവകാശത്തിനായി രംഗത്തെത്തിപ്പോള്‍ അതിനെ മറികടക്കാനായി നിയമനിര്‍മ്മാണത്തിനുള്ള നീക്കം സര്‍ക്കാര്‍ നടത്തി. എന്നാല്‍ കൃസ്ത്യന്‍ വിമന്‍ ഫോറം പോലുള്ള സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രസ്തുത നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും മേരിറോയിക്കായിരുന്നു. കോട്ടയത്ത് അവര്‍ സ്ഥാപിച്ച ”പള്ളിക്കൂടം” സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ അവരുടെ പ്രധാന സംഭാവനയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in