ഭാഷാസമരം : ശാരദക്കുട്ടി പറഞ്ഞതിലും കാര്യമുണ്ട്

ഏതു ഭാഷയിലും പരീക്ഷയെഴുതാനുള്ള അവകാശമുണ്ടാകുക എന്നത് പ്രധാനമാണ്. അതംഗീകരിക്കപ്പെടുകയും വേണം. എന്നാല്‍ മലയാളത്തിലോ കന്നഡയിലോ തമിഴിലോ പരീക്ഷ വേണമെന്ന വാദമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷില്‍ വേണ്ട എന്നു തന്നെ. അതു തെറ്റാണ്. ഏതു ഭാഷയിലും എഴുതാനവസരം എന്നത് പ്രായോഗികമായി നടക്കില്ലെങ്കില്‍ ശാരദടീച്ചര്‍ നിര്‍ദ്ദേശിക്കുന്ന പോലെ ഒരു മലയാളം പേപ്പര്‍ (മറ്റുള്ളവര്‍ക്ക് അതാതു മാതൃഭാഷയില്‍) ഉള്‍പ്പെടുത്തുകയും ബാക്കിയെല്ലാം ഇംഗ്ലീഷാക്കുകയുമാണ് ഉചിതമാകുക.

കെ എ എസ് അടക്കമുള്ള പി എസ് സി പരീക്ഷകള്‍ മലയാളത്തിലക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുമ്പോള്‍ അതിനിതെരെ എഴുത്തകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് സജീവചര്‍ച്ചയായിട്ടുണ്ടല്ലോ. മാതൃഭാഷാ സ്‌നേഹത്തിന്റെ പേരില്‍ പലരും ടീച്ചര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവരില്‍ മിക്കവരും സ്വാഭാവികമായും മലയാള അധ്യാപകരാണ്. എന്നാല്‍ ആധുനിക കാലത്തിനൊത്ത് നീങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ശാരദക്കുട്ടി പറയുന്നത് കണ്ണടച്ച് തള്ളാനാകില്ല.

ശാരദക്കുട്ടിയുടെ പോസ്റ്റ് ഇതാണ്. ‘കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബ്ബന്ധമായും മലയാളം അറിഞ്ഞിരിക്കണമെന്നത് ന്യായമായ ആവശ്യം തന്നെ. പ്രത്യേകിച്ച്, നമ്മുടെ ഭരണഭാഷ മലയാളമാകുമ്പോള്‍ മലയാളമറിഞ്ഞിരിക്കുക തന്നെ വേണം. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളത്തില്‍ ഉത്തരമെഴുതാന്‍ അവസരം കിട്ടണം എന്നു വാദിക്കുന്നതില്‍ അപകടമൊന്നുമില്ലെങ്കിലും ഒരു യുക്തിഭംഗമുണ്ട്. മലയാളം നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പി എസ് സി പരീക്ഷകളില്‍ മലയാളം ഒരു പേപ്പറാക്കുന്നതിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ഭാഷയില്‍ ആശയ വിനിമയം നടത്താനുള്ള കഴിവ് പരിശോധന ഒരു പ്രത്യേക പേപ്പര്‍ ജയിച്ചിരിക്കണമെന്ന നിബന്ധനയിലൂടെ പരിഹരിക്കാവുന്നതേയുള്ളു. മലയാളത്തില്‍ ജ്ഞാനം കൂടുതലുള്ളവര്‍ lAS പരീക്ഷയില്‍ മലയാളം ഐഛികമായെടുത്ത് ഉന്നത വിജയം നേടുന്നതു പോലെയല്ല, PSC പരീക്ഷയെഴുതുന്നവര്‍ക്ക് മലയാളത്തിലും ഉത്തരമെഴുതാമെന്നു പറയുന്നത്. BA, MA പരീക്ഷകള്‍ക്ക് എക്കണോമിക്സും ഹിസ്റ്ററിയും ഒക്കെ മലയാളത്തിലെഴുതാം. അങ്ങനെ ഡിഗ്രി/ പി ജിക്കാരെ ഉണ്ടാക്കിയതുകൊണ്ട് ഇവിടെ ഏതു ഭാഷയാണ്, ഏതു കുട്ടിയാണ് രക്ഷപ്പെട്ടിട്ടുള്ളത്? ആ വിദ്യാര്‍ഥി പഠിച്ച വിഷയത്തിലോ, എഴുതിയ ഭാഷയിലോ സാമര്‍ഥ്യം തെളിയിച്ചിട്ടുള്ളതായി എന്റെ അധ്യാപനാനുഭവങ്ങള്‍ വെച്ചു പറയാനാകുന്നില്ല. ഭാഷാ പ്രേമവും ഭാഷാ വാദവും നല്ലതു തന്നെ. പക്ഷേ, ഭാഷാഭ്രാന്തും ഭാഷാ തീവ്രവാദവും സഹിക്കാന്‍ വയ്യ.’

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നത് ഏറെ കാലമായി കേരളത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണ്. അത് ആവശ്യവുമാണ്. എന്നാല്‍ പൊതുവിദ്യാഭ്യാസം മലയാളത്തില്‍ തന്നെയാകണം എന്ന വാദമാണ് പരിശോധിക്കേണ്ടത്. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചാണ് പല പൊതുവിദ്യാലയങ്ങളും രക്ഷപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നടക്കുന്ന സമരത്തെ വിശകലനം ചെയ്യേണ്ടത്.
ഒരു കുഞ്ഞ് ചിന്തിക്കുന്നതുപോലും മാതൃഭാഷയിലാണെന്നും അതിനാല്‍ അധ്യയനമാധ്യമം മലയാളമാക്കണമെന്നും ഒരു ഭാഷ എന്ന രീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്നുമാണ് ഉയരുന്ന പ്രധാനവാദം. അതിന്റെ തുടര്‍ച്ച ഈ സമരത്തിലും കാണാം. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദം. എന്നാല്‍ ആധുനിക കാലത്ത് ഇതെത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനികകാലത്തെ ഉന്നതപഠനത്തിലും തൊഴില്‍ സാധ്യതകളിലും ഇംഗ്ലീഷിനു വലിയ പ്രാധാന്യമുണ്ട്. ഗൃഹാതുരത്വത്തിന്റേയോ ഭാഷാമൗലികവാദത്തിന്റേയോ പേരില്‍ അതു മറക്കരുത്. തീര്‍ച്ചയായും മാതൃഭാഷകള്‍ സംരക്ഷിക്കപ്പെടണം. എന്നാലത് മൗലികവാദപരമാകരുത്. മാതൃഭാഷ പഠിക്കല്‍ നിര്‍ബന്ധിതമാക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മറ്റു വിഷയങ്ങളും മാതൃഭാഷയില്‍ തന്ന പഠിക്കണം എന്ന നിലപാട് യാഥാര്‍ത്ഥ്യബോധത്തിനു നിരക്കുന്നതാണന്നു പറയാനാകില്ല. ഉദാഹരണം ശാസ്ത്രപഠനം. നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലുകോടി ജനങ്ങളാണ്. ലോകജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മള്‍. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മള്‍ കഴിഞ്ഞുകൂടുന്നത്. അതാകട്ടെ വ്യവസായികമായോ കാര്‍ഷികമായോ മുന്നോട്ടുപോകാത്ത, തൊഴില്‍ സാധ്യത തീരെയില്ലാത്ത പ്രദേശം. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. പലതും പറഞ്ഞുഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ.
ഉദാഹരണമായി ശാസ്ത്രപഠനം തന്നെ പരിശോധിക്കുക. ശാസ്ത്രം എന്നത് ഇന്നുവരെയുള്ള അറിവുകളുടെ സഞ്ചയമാണ്. അത് ഇപ്പോള്‍ തന്നെ അതിവിശാലമാണ്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല. അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാനവഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തില്‍ ഒരു സംശയം വന്നാല്‍ നിങ്ങള്‍ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സെര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. പറഞ്ഞുവന്നത്, ശാസ്ത്രപഠനത്തിലെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല. മറ്റു പല മേഖലകളും കാര്യമായി വ്യത്യസ്ഥമല്ല. നമ്മുടെ തൊഴില്‍ സാധ്യതകള്‍ കൂടുതലും പുറത്തായതിനാല്‍തന്നെ പലപ്പോഴും അറിയുന്നതുപോലും പറയാനാകാതെ പുറംതള്ളപ്പെടുന്നു. ഈ വിഷയങ്ങളും പരിഗണിച്ചാകണം മാതൃഭാഷയുടെ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരാന്‍. മലയാളികള്‍ പുറകില്‍ പോകുന്നത് ഭാഷാപരമായും എതിര്‍ലിംഗക്കാരോടുള്ള പെരുമാറ്റത്തിലുമാണെന്ന് ബാംഗ്ലൂരില പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ എംഡി പറഞ്ഞത് ഓര്‍മ്മവരുന്നു.
ഇതുമായി ബന്ധപ്പെട്ട് വേറേയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലോകത്ത് ഒരു വശത്ത് രാഷ്ട്രീയപരമായ അതിര്‍വരമ്പുകള്‍ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുകയുമാണ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ മലയാളികളും പെടും. ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷകണക്കിനു ഇതരസംസഥാനതൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. അവരില്‍ നമ്മുടെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാമോ? ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. ഭാഷാമൗലികവാദപരമായ നിലപാടുകളും പാടില്ല. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം.
ഏതു ഭാഷയിലും പരീക്ഷയെഴുതാനുള്ള അവകാശമുണ്ടാകുക എന്നത് പ്രധാനമാണ്. അതംഗീകരിക്കപ്പെടുകയും വേണം. എന്നാല്‍ മലയാളത്തിലോ കന്നഡയിലോ തമിഴിലോ പരീക്ഷ വേണമെന്ന വാദമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷില്‍ വേണ്ട എന്നു തന്നെ. അതു തെറ്റാണ്. ഏതു ഭാഷയിലും എഴുതാനവസരം എന്നത് പ്രായോഗികമായി നടക്കില്ലെങ്കില്‍ ശാരദടീച്ചര്‍ നിര്‍ദ്ദേശിക്കുന്ന പോലെ ഒരു മലയാളം പേപ്പര്‍ (മറ്റുള്ളവര്‍ക്ക് അതാതു മാതൃഭാഷയില്‍) ഉള്‍പ്പെടുത്തുകയും ബാക്കിയെല്ലാം ഇംഗ്ലീഷാക്കുകയുമാണ് ഉചിതമാകുക.
പ്രമുഖ ദളിത് ചിന്തകന്‍ കാഞ്ചെ ഐലയ്യ പറഞ്ഞതും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. അത് ഇപ്രകാരമായിരുന്നു. ‘ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവര്‍ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്യമായാല്‍ പോരാ. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രൈമറിതലം മുതല്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കണം. അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമെ കഴിയൂ.’ ഉന്നതകുലജാതരെല്ലാം ഇംഗ്ലീഷില്‍ തന്നെ പഠിക്കുന്നു എന്നും ഇപ്പോള്‍ ദളിതര്‍ക്ക് ഉന്നതപഠനത്തിനായുളള സാധ്യതകള്‍ കൂടിവരുമ്പോള്‍ മാതൃഭാഷക്കായുള്ള കോലാഹലം തങ്ങള്‍ക്ക് പ്രതികൂലമാണെന്ന അദ്ദേഹത്തിന്റെ വാദം തള്ളിക്കളയാനാവില്ല. മാത്രമല്ല ഇവരുന്നയിക്കുന്ന മാതൃഭാഷയൊന്നുമല്ല ഭൂരിഭാഗം ദളിതരുടേയും ആദിവാസികളുടേയും മാതൃഭാഷ. കേരളത്തിലത് മലയാളവുമല്ല. പല ഭാഷകളേയും ഇല്ലായ്മ ചെയ്തത് മലയാളത്തിന്റെ അധിനിവേശമാണ്. മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഐലയ്യ പറയുന്നത് ദളിത് ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മിനിമം സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കട്ടേ എന്നാണ്. ആ സമുദായങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ സമയമില്ല. അവര്‍ക്ക് അതിജീവനത്തിന് (വ്യക്തിപരമായും, സാമൂഹികപരമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനം ആണ്. അവരില്‍ നിന്ന് എത്രയും വേഗം ബുദ്ധിജീവികളും, പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ട് ന്നാണ്. അന്ധമായ ഭാഷാമൗലികവാദം അതിനു തടസ്സമാണെന്നതില്‍ സംശയമല്ല. ഭാഷാ പ്രേമവും ഭാഷാ വാദവും നല്ലതു തന്നെ. പക്ഷേ, ഭാഷാഭ്രാന്തും ഭാഷാ തീവ്രവാദവും സഹിക്കാന്‍ വയ്യ എന്ന ശാരദക്കുട്ടിയുടെ വാക്കുകളുടെ പ്രസക്തി അതുതന്നെയാണ്.

കെ എ എസടക്കം എല്ലാ പി എസ് സി പരീക്ഷകളും മലയാളത്തിലാക്കാനായി പ്രക്ഷോഭം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply