ജൂണ്‍ 30 ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അവകാശദിനമാചരിക്കുന്നു

എന്‍ഡോസള്‍ഫാന്‍ പച്ച വെള്ളം പോലെ കുടിക്കാമെന്നു പറഞ്ഞ കൃഷിശാസ്ത്രജ്ഞനായ ജില്ലാ ഭരണാധികാരി സര്‍ക്കാറിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ പുനരധിവാസ പദ്ധതി തന്നെ നിര്‍ത്തി വെക്കേണ്ടിവരും. പട്ടികയില്‍ പെട്ട 6727 പേരെയും വിദഗ്ധഡോക്ടര്‍മാര്‍ പുന:പരിശോധിക്കണമെന്നതാണ് അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളെയും സുപ്രീം കോടതിയുടെ പ്രഖ്യാപനങ്ങളെയും തള്ളിക്കളയുന്ന കലക്ടര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

പതിറ്റാണ്ടുകല്‍ക്കുമുമ്പ് ആകാശത്ത് യന്ത്രപക്ഷി വട്ടമിട്ടു പറന്നപ്പോള്‍ അതവിടെ വിതക്കുന്നത് ഭാവിയില്‍ തങ്ങളുടെ ദുരിതങ്ങളാണെന്ന് കാസര്‍ഗോട്ടെ ആ പാവം മനുഷ്യര്‍ കരുതിയില്ല. ആ ദുരന്തങ്ങളും പേറി ഇന്നും നൂറുകണക്കിനു പേര്‍ ജീവിതം തള്ളിനീക്കുകയാണ്. നീതിക്കായി എത്രയോ പോരാട്ടങ്ങളും രോദനങ്ങളും അവര്‍ നടത്തി. തിരിച്ചു കിട്ടിയത് വാഗ്ദാനങ്ങള്‍ മാത്രം, നടപടികളല്ല. തലമുറകളിലൂടെ നീളുന്ന ദുരന്തത്തിനു ശാശ്വതപരിഹാരത്തിനായി, അവര്‍, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും തെരുവിലിറങ്ങുകയാണ്. ജൂണ്‍ 30ന് അവകാശദിനമായി അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ജനിച്ച മണ്ണില്‍ മനുഷ്യരായി, അന്തസായി ജീവിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന പ്രഖ്യാപനം. തങ്ങളുടെ ശബ്ദം ഒരിക്കല്‍ കൂടി അധികാരികളിലെത്തിക്കാന്‍ അവരന്ന് ഒരിക്കല്‍കൂടി വടക്കുനിന്ന് അധികാരികള്‍ വാഴുന്ന തെ്‌ക്കോട്ട്, തിരുവനന്തപുരത്തേക്കെത്തുന്നു. തനിക്ക് ശേഷം കുഞ്ഞുങ്ങള്‍ക്ക് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി.

മതിയായ ചികിത്സ നല്‍കുക, മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, സുപ്രീംകോടതി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് അവകാശദിനത്തിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉന്നയിക്കുന്നത്. സപ്തഭാഷാ സംഗമഭൂമിയായ തങ്ങളുടെ നാടിനെ വിഷത്തില്‍ മുക്കിയതിന്റെ ഉത്തരവാദിത്വം മാറി മാറി വന്ന മുഴുവന്‍ സര്‍ക്കാറുകളുടേതാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ടല്ല ജീവിതം നഷ്ടപ്പെട്ടത് എന്നിരിക്കലും ചികിത്സാസൗകര്യം പോലും ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നതിലാണ് ഇവര്‍ക്ക് ഏറ്റവും വേദന.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിറ്റാണ്ടുകളായി എത്രയോ പോരാട്ടങ്ങള്‍. എത്രയോ വാഗ്ദാനങ്ങള്‍, വാഗ്ദാന ലംഘനങ്ങള്‍. അതിലൊടുവിലത്തേതാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തെ തുടര്‍ന്ന് 2019 ഫിബ്രുവരി 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നല്‍കിയത്. യുമായി ഉണ്ടാക്കിയ ഉറപ്പുകള്‍ ആ ഒത്തുതീര്‍പ്പുകള്‍ പാലിക്കണമെന്നതാണ് ഈ അവകാശദിനത്തില്‍ ഇവരുന്നയിക്കുന്ന പ്രധാന ആവശ്യം. 2017ല്‍ നടത്തിയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത 1905 ല്‍ ബാക്കി വന്ന 1031 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, 2011 ല്‍ നടത്തിയ ക്യാമ്പില്‍ നിന്നും കണ്ടെത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയ 1318 പേരില്‍ 610 ദുരിതബാധിതരെ തിരിച്ചെടുക്കാനുള്ള തീരുമാനം നടപ്പാക്കുക, ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മാറ്റി വെച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, 2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് പട്ടികയിലുള്ള 6727 പേര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കുക, പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം നടപ്പാക്കുക. ദുരിതബാധിത കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക., മുഴുവന്‍ ദുരിതബാധിതരുടെയും കടങ്ങള്‍ എഴുതി തള്ളുക, 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റേഷന്‍ സംവിധാനം പുന:സ്ഥാപിച്ച് സൗജന്യ റേഷനും BPL ആനുകൂല്യങ്ങളും അനുവദിക്കുക, പെന്‍ഷന്‍ തുക അയ്യായിരമായി വര്‍ദ്ധിപ്പിക്കുക, നഷ്ടപരിഹാരത്തിനും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുമാവശ്യമായ ട്രിബ്യുണല്‍ സ്ഥാപിക്കുക, നിയമസഭാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ യോഗ്യത അനുസരിച്ച് ജോലി നല്‍കുക, പി.സി.കെ യുടെ ഗോഡൗണുകളിലുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ ആവശ്യങ്ങള്‍.

എന്‍ഡോസള്‍ഫാന്‍ പച്ച വെള്ളം പോലെ കുടിക്കാമെന്നു പറഞ്ഞ കൃഷിശാസ്ത്രജ്ഞനായ ജില്ലാ ഭരണാധികാരി സര്‍ക്കാറിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ പുനരധിവാസ പദ്ധതി തന്നെ നിര്‍ത്തി വെക്കേണ്ടിവരും. പട്ടികയില്‍ പെട്ട 6727 പേരെയും വിദഗ്ധഡോക്ടര്‍മാര്‍ പുന:പരിശോധിക്കണമെന്നതാണ് അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളെയും സുപ്രീം കോടതിയുടെ പ്രഖ്യാപനങ്ങളെയും തള്ളിക്കളയുന്ന കലക്ടര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം പട്ടികയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം 5848 ആണ്. ഇവര്‍ക്കെല്ലാം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. 2017 ഏപ്രില്‍ മാസത്തിനകം തന്നെ ഈ തുകകള്‍ കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുപ്രീം കോടതി വിധി നടപ്പിലായില്ല. ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 5848 പേരാണെങ്കിലും സര്‍ക്കാറിന്റെ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഇതുവരെയായും 2665 പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കാളും കൂടുതല്‍ പുറത്തുണ്ടെന്നര്‍ത്ഥം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടെയും 40 കിലോമീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ട് പിന്നീട് ഒഴിവാക്കപ്പെട്ടവരുമുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട് ജില്ലക്ക് നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് അനുവദിച്ചത്. കൊവിഡ് സാഹചര്യം വന്നതിനാല്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇപ്പോഴും അതിന്റെ ഗുണം ലഭിച്ചിട്ടില്ല. കടബാധ്യതയുടെ പേരില്‍ ഇരകളെ വേട്ടയാടുന്ന നടപടികളില്‍ നിന്നും ബാങ്കുകള്‍ പിന്‍മാറുന്നില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയെല്ലാം ഉപാധികളില്ലാതെ ബി പി എല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞതും പാലിച്ചില്ല. സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിലും ഈ വിഭാഗത്തിന് മതിയായ പരിഗണന കിട്ടിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരിക്കല്‍കൂടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഈ ദുരന്തകാലത്തും തെരുവിലിറങ്ങുന്നത്. എന്നും അവഗണിക്കപ്പെടുന്ന, എന്‍ഡോസള്‍ഫാന്‍ കൊണ്ടുമാത്രം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന, കേരളത്തിലെ വടക്കെയറ്റത്തെ ഈ ജില്ലയിലെ പാവം ജനങ്ങള്‍ നടത്തുന്നത് ജീവന്മരണപോരാട്ടമാമ്. അതിനാല്‍ തന്നെ അവരോടൊപ്പം നില്‍ക്കുകയും നീതിക്കായുള്ള ഈ പോരാട്ടത്തെ കലവറയില്ലാതെ പിന്തുണക്കുകയുമാണ് ഏതൊരു ജനാധിപത്യവിശ്വാസികളുടേയും കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply