താലിബാന്‍ എന്ന വിപത്തിനെ പരാജയപ്പെടുത്തുക

എല്ലാത്തരം മത രാഷ്ട്രവാദങ്ങളെയും വംശീയ മേല്‍ക്കോയ്മയേയും സര്‍വ്വാധിപത്യ വാദങ്ങളെയും പരാജയപ്പെടുത്തണം. അതിലൂടെ മാത്രമേ ലോകത്തെവിടെയും ജനാധിപത്യവും മനുഷ്യാവകാശങ്ങളും തുല്യനീതിയും നിലനിര്‍ത്താന്‍ കഴിയൂ.

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തത് അങ്ങേയറ്റം ആശങ്കാജനകമാണ്. താലിബാന്‍ ആധിപത്യത്തോടെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്യാന്‍ ഒരുങ്ങുന്ന കാഴ്ച്ചകള്‍ ദയനീയമാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന മത രാഷ്ട്ര പ്രഖ്യാപനത്തോടെ ഭീതിയിലായ മുസ്ലിങ്ങള്‍ തന്നെയാണ് രാജ്യത്ത് നിന്ന് കൂട്ട പലായനത്തിന് ശ്രമിക്കുന്നത്. സംഘര്‍ഷങ്ങളും ഹിംസകളും നിറഞ്ഞ അതി തീവ്രമായ മാനുഷിക ദുരന്തമാണ് അഫ്ഗാന്‍ ജനത അഭിമുഖീകരിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോടും പ്രാഥമിക മനുഷ്യാവകാശങ്ങളോടും ജനാധിപത്യത്തോടും തെല്ലും കൂറില്ലാത്ത മനുഷ്യവിരുദ്ധമായ വംശീയ മത തീവ്രവാദ കൂട്ടമാണ് താലിബാന്‍. നേരത്ത അഫ്ഗാനിസ്ഥാനില്‍ ഭരണം സ്ഥാപിച്ചപ്പോഴും പിന്നീടും അവര്‍ നടപ്പാക്കിയ ഹിംസാത്മകമായ നടപടികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പ്രാചീന ഗോത്ര വംശീയ ബോധത്തെ മതരാഷ്ട്രവുമായി കൂട്ടിക്കലര്‍ത്തുന്ന സൈനിക ആധിപത്യമാണ് താലിബാന്‍ നടപ്പാക്കുന്നത്. ഇതര സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യുന്ന തീവ്ര മതരാഷ്ട്ര വാദമാണ് അവരുടേത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പഴയ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും സാമ്രാജ്യത്വ- അധിനിവേശ താല്‍പര്യങ്ങളും മത്സരങ്ങളുമാണ് അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞതെന്ന് ഓര്‍മ്മിക്കണം. താലിബാന്റെ വളര്‍ച്ചയില്‍ അമേരിക്കക്കും പാകിസ്താനുമുള്ള പങ്കും വലുതാണ്. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ആഭ്യന്തര സംഘര്‍ഷങ്ങളുടെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് താലിബാന്‍ എന്ന മത- ഗോത്ര രാഷ്ട്ര പ്രസ്ഥാനം വളര്‍ച്ച നേടിയതും. തങ്ങളുടെ രാഷ്ട്രീയ- വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി താലിബാനുമായി അമേരിക്കന്‍ ഭരണകൂടം സന്ധി ചെയ്തതോടെയാണ് അവര്‍ വീണ്ടും കാബൂള്‍ പിടിച്ചെടുത്തത്.

ലോകത്ത് മതരാഷ്ട്രവാദങ്ങളും വംശീയ മേല്‍ക്കോയ്മകളും സര്‍വ്വാധിപത്യ വാദങ്ങളും സൃഷ്ടിച്ച ദുരന്തങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് നാസിസവും ഫാസിസവും സയണിസവും സ്റ്റാലിനിസവും പോള്‍ പോട്ടിസവുമെല്ലാം. ഇവ നടപ്പായ ഇടങ്ങളിലെല്ലാം മത- വംശ ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും പാര്‍ശ്വവല്‍കൃത സമൂഹങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആധിപത്യം നേടിയിരിക്കുന്ന ബ്രാഹ്‌മണിക് ഹിന്ദുത്വ വാദവും സമാനമായ തരത്തില്‍ അപകടകരമാണ്. സാംസ്‌കാരിക- വിശ്വാസ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത മത- വംശീയ രാഷ്ട്രവാദങ്ങളും മത തീവ്രവാദങ്ങളുമെല്ലാം മനുഷ്യവിരുദ്ധമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രാഥമിക മനുഷ്യാവകാശ ബോധവും ജനാധിപത്യ ബോധവും ഉള്ളവര്‍ക്ക് താലിബാനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. താലിബാന്റെ വാഴ്ച്ചക്ക് അന്ത്യം കുറിച്ചുകൊണ്ട് മാത്രമേ അഫ്ഗാനിസ്ഥാനില്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്ഥാപിക്കാന്‍ കഴിയൂ. താലിബാന്‍ വാഴ്ച്ചക്കെതിരെ ലോകത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും അണിനിരക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യര്‍ത്ഥിക്കുന്നു.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും പുനസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. സംഘര്‍ഷഭൂമിയില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

എല്ലാത്തരം മത രാഷ്ട്രവാദങ്ങളെയും വംശീയ മേല്‍ക്കോയ്മയേയും സര്‍വ്വാധിപത്യ വാദങ്ങളെയും പരാജയപ്പെടുത്തണം. അതിലൂടെ മാത്രമേ ലോകത്തെവിടെയും ജനാധിപത്യവും മനുഷ്യാവകാശങ്ങളും തുല്യനീതിയും നിലനിര്‍ത്താന്‍ കഴിയൂ.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

സണ്ണി എം കപിക്കാട്, ജനറല്‍ കണ്‍വീനര്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply