ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും ആഗോള മുതലാളിത്തവും

ചൈനയുടെ ആഭ്യന്തര രാഷ്ട്രീയവും ആഗോള മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ ചൈനക്ക് ഇപ്പോഴുള്ള സ്ഥാനവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി സാധാരണ കരുതാറുണ്ട്. എന്നാല്‍ ഇത് ആഗോള സാമ്രാജ്യത്വ- മുതലാളിത്ത വ്യവസ്ഥയുമായി ചൈന എങ്ങനെയാണ് ഉദ്ഗ്രഥനം നേടിയത് എന്നതിനെക്കുറിച്ചും ആ പ്രക്രിയയുടെ പിന്നീടുള്ള പരിണാമങ്ങളെക്കുറിച്ചും, അതിന്റെ് മുന്‍കാല-സമീപകാല വൈരുദ്ധ്യങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്തമായ ഒരു വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഏകപക്ഷീയമായ ധാരണയാണ്. ഈ ചര്‍ച്ചയിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചു പരിശോധിക്കാന്‍ കഴിയില്ല. ചില ആമുഖ നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്.

വിപണി സോഷ്യലിസം (market socialism) സാമ്പത്തികനയമായി സ്വീകരിച്ചതിനുശേഷം ചൈന കൈകൊണ്ട നടപടികള്‍ മുതലാളിത്ത വികാസത്തിന്റെ രണ്ടു സവിശേഷ ചരിത്രമാതൃകകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഒന്ന് 17, 18, 19 നൂറ്റാണ്ടുകളില്‍ ജപ്പാനില്‍ അധികാരം കയ്യാളിയ ടോക്കുഗവ പട്ടാള ഭരണകൂടത്തിന്റെ മുതലാളിത്ത വികസന തന്ത്രങ്ങളാണ്. സാമൂഹിക എഞ്ചിനീയറിംഗ് അടിസ്ഥാനമാക്കി ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ നിയന്ത്രിത മുതലാളിത്ത വളര്ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പട്ടാള ഭരണകൂടത്തിന്റെ ഇടപെടലുകള്‍. ഏതൊക്കെ വര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ചെയ്യണമെന്നത് കേന്ദ്രീകൃതമായി തീരുമാനിക്കപ്പെടുകയായിരുന്നു. കര്ഷകരെല്ലാം കര്‍ഷകര്‍ മാത്രമായി തുടരുക എന്നത് കാര്‍ഷിക ഉല്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എടുത്ത നടപടി ആയിരുന്നു. വര്‍ഗ്ഗ വിഭജനത്തെ ഏതാണ്ട് ജാതിവിഭജനംപോലെ ദൃഡീകരിക്കുകയും സാമൂഹിക- സാമ്പത്തിക മാനേജ്‌മെന്റ് നടപ്പിലാക്കാന്‍ ഒരു ഉദ്യോഗസ്ഥ പ്രഭുവര്ഗ്ഗത്തെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് ആ ഭരണകൂടം ആഭ്യന്തര മുതലാളിത്ത വികാസം സാധ്യമാക്കിയത്. പക്ഷെ ഒപ്പംതന്നെ ആഭ്യന്തര വിഭവങ്ങളില്‍ ഊന്നിയുള്ള ഈ സാമ്പത്തിക വളര്‍ച്ചയുടെ പങ്ക് യൂറോപ്യന്‍ നവമുതലാളിത്തം തട്ടിയെടുക്കുന്നത് തടയാന്‍ മിഷനറി പ്രവര്‍ത്തനംപോലും നിരോധിച്ചുകൊണ്ട്, ആ സാധ്യതയുടെ വേരില്‍തന്നെ കത്തിവക്കുന്ന സമീപനവും അവരില്‍ നിന്നുണ്ടായി.

അത്രത്തോളം പോവാന്‍ ചൈനക്ക് കഴിയുമായിരുന്നില്ല. കാരണം ചൈനയില്‍ വിപണി സോഷ്യലിസത്തിന്റെ കാലമായപ്പോഴേക്കു ലോകമുതലാളിത്തം നിയോലിബറല്‍ മുതലാളിത്തപ്പാത സ്വീകരിച്ചു കഴിഞ്ഞിരുന്നു, അല്ലെങ്കില്‍ അതിലേക്കു കുതിക്കുകയായിരുന്നു. ഏതാണ്ട് മൂന്നു ദശാബ്ദകാലത്തെ ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവവും മാവോയിസ്റ്റ് നയങ്ങളും ഉല്പ്പാദനശക്തികളെ കെട്ടഴിച്ചുവിട്ടുകൊണ്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുണ്ടായില്ല. വിപ്ലവാനന്തര ചൈനയിലെ കളക്ടിവിസ്റ്റ് ഉല്പ്പാദനരീതികള്‍ ദശലക്ഷക്കണക്കിനു മനുഷ്യര്‍ വിശന്നുമരിച്ച അറുപതുകളിലെ ക്ഷാമകാലത്തിലേക്കാണ് നീങ്ങിയത്. അതിന്റെ ആഘാതം തീരുന്നതിനു മുമ്പുതന്നെ സാംസ്‌കാരിക വിപ്ലവത്തിന്റെ കലുഷിതമായ ഒരു ദാശാബ്ദത്തിലേക്കാണ് വിപ്ലവ ചൈന കാല്‍ വെച്ചത്. സാമ്പത്തിക മുരടിപ്പ് സ്വാശ്രയത്വത്തോടെ മറികടക്കാന്‍ കഴിയുന്ന ആഭ്യന്തര വികാസം അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതികവിദ്യയിലോ ചൈന അപ്പോള്‍ കൈവരിച്ചിരുന്നില്ല. ചൈനക്ക് തീര്ച്ചയായും അതുകൊണ്ട് അതിനകം കൂടുതല്‍ അഗ്രസ്സീവായി മാറിക്കഴിഞ്ഞിരുന്ന നിയോലിബറല്‍ ലോകമുതലാളിത്തത്തെ പടിക്ക് പുറത്തുനിര്‍ത്തി ക്കൊണ്ട് ആഭ്യന്തരവിപണി വികസനം സാധ്യമാകുമായിരുന്നില്ല. എന്നാല്‍ വിപണി സോഷ്യലിസം ടോക്കുഗവ ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുംവിധം ശക്തമായ സോഷ്യല്‍ എന്‍ജിനീയറിംഗ് പദ്ധതിയുടെ അകമ്പടിയോടെ തന്നെയാണ് നടപ്പാക്കാന്‍ തുടങ്ങിയത്. 1978-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ കേന്ദ്രകമ്മിറ്റി പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കാന്‍ തീരുമാനിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനായി നാല് സ്‌പെഷ്യല്‍ സാമ്പത്തിക മേഖലകള്‍ ചൈനയുടെ തെക്കന്‍ പ്രദേശത്ത് ആരംഭിക്കുകയും ചെയ്തു. ആഗോള മൂലധനവുമായുള്ള ചൈനയുടെ ചങ്ങാത്തം അങ്ങനെ തുടങ്ങിയതാണ്.

ചൈനീസ് പാര്ട്ടി് തലവന്‍ ആയിരുന്ന ഡെങ്ങ് സിയാവോപിംഗ് (Deng Xiaoping) തന്നെയാണ് ഇതിനു മുന്‍കൈ് എടുത്തത്. എന്നാല്‍ ഇത് എളുപ്പമായിരുന്നില്ല. ഇവിടെയാണ് ആദ്യകാല മുതലാളിത്തത്തിന്റെ അതീവനിന്ദ്യം എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചിട്ടുള്ള അപരിഷ്‌കൃത സഞ്ചയത്തിന്റെ മാതൃകകൂടി ചൈനയുടെ മുതലാളിത്തപ്പാതയുടെ ഭാഗമാവുന്നത്. ഇതാണ് അതുവരെ ചൈന കണ്ടിട്ടില്ലാത്ത അസമത്വത്തിലേക്കും ശതകോടീശ്വരന്മാരുടെ ഉദയത്തിലേക്കും നയിച്ചത്. ശത കോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ചൈനക്ക് സ്ഥാനം. ഇതുണ്ടായത് കഴിഞ്ഞ മുപ്പതു കൊല്ലങ്ങള്‍ക്കിടയിലാണ് എന്നതും വിസ്മരിക്കാന്‍ കഴിയില്ല. പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് ആഗോള മൂലധനം ആവശ്യപ്പെട്ട സൗകര്യങ്ങളും സൗജന്യങ്ങളും നല്‍കുന്നതിനാണ് ഈ മാര്‍ഗ്ഗം പരക്കെ ഉപയോഗിക്കപ്പെട്ടത്. പ്രധാനമായും കൊട്ടിഘോഷിക്കപ്പെടുന്നത് ആഗോള മൂലധനത്തിന് നല്കിയ നികുതിയിളവുകളും ആഗോള വിപണിയെ ലക്ഷ്യമാക്കിയുള്ള കയറ്റുമതി കേന്ദ്രിത ഉല്പ്പാദനവുമാണെങ്കിലും കുറഞ്ഞ വിലക്കുള്ള അധ്വാനശക്തി അനവരതം ഉറപ്പുവരുത്താമെന്ന താരതമ്യേന അപ്രഖ്യാപിതമായ ഉപാധി ആയിരുന്നു പ്രധാനം. അത് പുരപ്പുറത്തു കയറി വിളിച്ചുപറയുന്നുണ്ടായിരുന്നില്ല എന്നേയുള്ളു.

ഇതിന്റെ ഫലമായി ഉണ്ടായ തൊഴില്‍ സാഹചര്യം അത്യന്തം മോശമായിരുന്നു. ജോലി സമയം കുറയ്ക്കുക എന്നതാണ് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ മാനദണ്ഡം എന്ന് മാര്ക്‌സ് പറയാനിടയായ സാഹചര്യം 12-14 മണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന അക്കാലത്തെ ജോലി സമയമായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ നിബന്ധനകള്‍ സാമ്പത്തിക മേഖലകളില്‍നിന്ന് ഒഴിവാക്കിക്കൊടുത്തിരുന്നു. സ്ത്രീ-പുരുഷ വേതനം നിശ്ചയിക്കുന്നതില്‍ ട്രേഡ് യൂണിയന്റെപോലും ഇടപെടല്‍ സാധ്യമല്ലായിരുന്നു. കുറഞ്ഞ കൂലിക്കുള്ള ബാലവേല അനുവദിക്കപ്പെട്ടിരുന്നു. മനുഷ്യത്വഹീനമായ സാഹചര്യങ്ങളില്‍ അപകടങ്ങളും കുറഞ്ഞ വേതനവും അമിതജോലിയും കര്‍ശനമായ നിയന്ത്രണങ്ങളും അസഹനീയമായ താമസ സൗകര്യങ്ങളും കൊണ്ട്, ഹോങ്കോംഗ് പോളിടെക്‌നിക് യൂനിവേഴ്‌സിറ്റി ഗവേഷകയും അധ്യാപികയുമായ പുങ്ങായ് (Pun Ngai) ഒരിക്കല്‍ വിശേഷിപ്പിച്ചതുപോലെ, ഒരു ‘dormitory labour regime’ ആണ് നടപ്പിലായത്. ഇവരെല്ലാം സവിശേഷ മൈഗ്രേഷന്‍ നിയമങ്ങളിലൂടെ ചൈനയുടെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കൊണ്ടു വന്ന തൊഴിലാളികള്‍ ആയിരുന്നു. ചൈനയില്‍ ്അമ്പതുകള്‍ മുതല്‍ നിലനില്ക്കുന്ന ഹുക്കൂ (Hukou) വ്യവസ്ഥയുടെ ഇരകളാണവര്‍. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള ദേശാടനം നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ഈ നിയമം അനുസരിച്ച് ജനിച്ച ഗ്രാമത്തിന്റെ പേരില്‍ ലഭിക്കുന്ന കാര്ഡ് ഉപയോഗിച്ച് മാത്രമേ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ അടക്കമുള്ള ഏതു സേവനവും ലഭ്യമാവുകയുള്ളൂ. എന്നാല്‍ പുതിയ സാമ്പത്തികനയത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് കര്‍ഷകരെയും തൊഴിലാളികളെയും പ്രത്യേക സാമ്പത്തിക മേഖലകളിലേക്ക് കൊണ്ടുവന്നപ്പോള്‍ ഈ ഹുക്കൂ സമ്പ്രദായം പരിഷ്‌കരിക്കാന്‍ ഭരണകൂടം തയ്യാറായില്ല. കാര്‍ഡില്‍ സ്ഥലം തിരുത്തി നല്കുന്നതിനു പകരം മുതലാളിമാര്‍ നല്കുന്ന താല്ക്കാലിക കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധനയാണ് നടപ്പിലാക്കിയത്. ഇത് തൊഴിലാളികളെ തൊഴില്‍ ഉടമകളുടെ അടിമകളാക്കി മാറ്റി.

അതായതു ജോലി ഇല്ലാതെ ഒരു ദിവസംപോലും നില്ക്കാന്‍ കഴിയില്ല എന്ന അവസ്ഥ. കൂടാതെ പഴയ യൂറോപ്യന്‍ അപരിഷ്‌കൃത മൂലധന സഞ്ചയത്തിന്റെ കാലത്തെ ഇത്തരം അവസ്ഥകള്‍ക്ക് പുറമേ തൊഴിലാളികള്‍ക്കു മേലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചിരുന്നു. അതോടെ ഇത്തരക്കാരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതും ഭരണകൂടത്തിനും മുതലാളിമാര്‍ക്കും എളുപ്പമായി. തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കു ഷെന്‍ജെകനില്‍ മാത്രം രണ്ടു ലക്ഷം ക്ലോസ്ഡ്-സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. നവമി ക്ലീന്‍ പറയുന്നത് ഇവയില്‍ പലതും പാതകളില്‍ പതിവില്‍ കൂടുതല്‍ ആള്‍ക്കൂട്ടം കണ്ടാല്‍പോലും പോലീസിനെ അലര്‍ട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യയും അടങ്ങിയിരുന്നയാണ് എന്നാണ്.

പുത്തന്‍ സാമ്പത്തികനയം കൊണ്ടുവന്ന ഇത്തരം നിരവധി പ്രശ്‌നങ്ങളുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഈ പ്രക്രിയകള്‍ കൂടുതല്‍ ശക്തമായ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹോംകോംഗില്‍ താമസിക്കുകയും നിരവധി തവണ ചൈന സന്ദര്‍ശിക്കുകയും ചെയ്ത വ്യക്തി എന്ന നിലയില്‍ വ്യക്തിപരമായിത്തന്നെ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഔദ്യോഗികമായി ചൈനയിലെ ട്രേഡ് യൂണിയന്‍ മുന്‍കൈ എടുത്തു സംഘടിപ്പിച്ച ചില സമ്മേളനങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല, എന്റെ സഹപ്രവര്‍ത്തുകരും അദ്ധ്യാപകരുമായ പല സാമൂഹിക പഠിതാക്കളും അക്കാലത്ത് ചൈനീസ് സാമ്പത്തിക മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്നവരായിരുന്നു. തൊഴില്‍ സാഹചര്യവും മനുഷ്യാവകാശവും ഒരു കാലത്തും ചൈനയിലെ നേതൃത്വം ഗൗരവമായി കണ്ടിരുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ഈ പുതിയ സാമ്പത്തികനയം കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷി്ക്കുന്നതിനും അത് സസ്റ്റയിന്‍ ചെയ്യുന്നതിനും സഹായകമായിരുന്നു എന്ന് എടുത്തുപറയേണ്ടതില്ല. 2010-നു ശേഷം, പ്രത്യേകിച്ച് 2014-2015 കാലംമുതല്‍ ചൈനയില്‍ നിന്നുള്ള മൂലധന തിരിച്ചോട്ടം (capital flight) പലരും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യാറുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി തൊഴില്‍ നിയമങ്ങളില്‍ വരുത്തേണ്ടിവന്ന ചില ഭേദഗതികളും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. അതായതു ആഗോള മൂലധനം ഇതിനോട് അത്രമാത്രം സെന്‍സിനറ്റീവാണ് എന്നര്‍ത്ഥം . ചൈന കൊണ്ടുവരുന്ന നിയന്ത്രണങ്ങളും, ഡോളറിന്റെ വിനിമയനിരക്കിലെ വ്യത്യാസങ്ങളും പലിശനിരക്കിലെ മാറ്റങ്ങളും, കോര്‍പ്പറേറ്റ് അസെറ്റ് മാനെജ്‌മെന്റ് താല്പപര്യങ്ങളും അടക്കം നിരവധി മാനങ്ങള്‍ പരിശോധിക്കേണ്ട ഒരു വിഷയമാണ് മൂലധനത്തിന്റെ വരവ് പോക്കുകള്‍. പക്ഷെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം മൂലധനത്തിന് ഇങ്ങനെ തോന്നുന്നപോലെ ഓഫ്‌ഷോര്‍ അസെറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയനയങ്ങള്‍ തടസ്സമാവരുതെന്ന ലോകവ്യാപാരസംഘടനയുടെ ആഗോളനിയമം അംഗീകരിച്ചിട്ടുള്ള രാജ്യമാണ് ചൈനയും. മറ്റു രാജ്യങ്ങളെപ്പോലെ ആഭ്യന്തരനയങ്ങളില്‍ മൂലധന സൗഹൃദപരമായ മാറ്റങ്ങള്‍ നിരന്തരം നവീകരിച്ചുകൊണ്ട് മൂലധന പ്രയാണം തടയുക എന്നതാണ് ചൈനയുടെയും മുന്നിലുള്ള പോംവഴി.

ഈ പുതിയ സാമ്പത്തികനയത്തെ ആദ്യകാലത്ത് വിപണി സോഷ്യലിസം എന്ന് വിളിച്ചിരുന്നുവെങ്കിലും പിന്നീടത് ഫലത്തില്‍ ഉപേക്ഷിക്കപ്പെട്ടു. തികഞ്ഞ മുതലാളിത്ത – സമഗ്രാധിപത്യ വ്യവസ്ഥയായി ചൈനയിലെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനം പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത് ആഗോള കമ്പോളത്തില്‍ ചൈനയുടെ സ്ഥാനം പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിന് കാരണമായി. ചൈന ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും പ്രകൃതിവിഭവങ്ങളുടെ ലഭ്യതകൊണ്ടും രാഷ്ട്രീയമായ അസ്ഥിരത്വരാഹിത്യംകൊണ്ടും വിപണി സോഷ്യലിസം വരുന്നതിനു മുമ്പുതന്നെ ഒരു പ്രബല, നിശ്ശബ്ദ, ആഗോളശക്തിയായിരുന്നു. പ്രത്യയശാസ്ത്രപരമായി പല അഭിപ്രായ വ്യത്യാസങ്ങളും മുളപൊട്ടി എങ്കില്‍പോലും സോവിയറ്റ് യൂണിയന്റെ നിഴലില്‍ തന്നെയായിരുന്നു അമ്പതുകളിലും അറുപതുകളിലും ചൈന നിലനിന്നിരുന്നത്. അമേരിക്ക തന്നെയാണ് ആദ്യമായി ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. അതിനു അനുകൂലമായ നിലപാടാണ് മാവോയും കൈക്കൊണ്ടത്. അങ്ങനെയാണ് 1972 -ല്‍ നിക്‌സന്‍ ചൈന സന്ദര്ശികക്കുന്നത്. നിക്‌സന്റെ ചൈനാ സന്ദര്‍ശനലക്ഷ്യം പലരും ധരിക്കുന്നതുപോലെ സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണിത സൃഷ്ടിക്കുകയും അവരെ അമ്പരപ്പിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നില്ല. ചൈന എന്ന വിപണിയുടെയും ചൈന എന്ന നിക്ഷേപ സാധ്യതയുടെയും മാനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഒന്നായിരുന്നു.

അമേരിക്കയോടും മുതലാളിത്തത്തോടുമുള്ള ചൈനയുടെയും മാവോയുടെയും നിലപാടില്‍ മാറ്റം വരുത്താന്‍ ഇതിടയാക്കി. ആദ്യമായി ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര ഇടപാടുകള്‍ ആരംഭിച്ചു. മാവോയുടെ മരണം ഒരു പക്ഷെ വിപണി സോഷ്യലിസത്തിലേക്കുള്ള ചൈനയുടെ പരിവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ടാവാം. പക്ഷെ അതിനു സാധ്യമായത് നിക്‌സന്‍ തുറന്നിട്ട ജാലകം തന്നെയായിരുന്നു. മാത്രമല്ല ലോക സാമ്പത്തിക ചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരു സാമ്പത്തിക പരസ്പാരാശ്രിതത്വത്തിനു അത് രൂപംനല്കി . അമേരിക്കയുടെ വിപണികള്‍ ചൈനയുടെ ചെലവുകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അവര്‍ അമേരിക്കയിലെ വിലക്കയറ്റത്തിന് ശമനമുണ്ടാക്കി. ചൈനയിലേക്ക് മൂലധനം കയറ്റി അയച്ചുകൊണ്ട് അവിടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കി. എഴുപതുകളില്‍തന്നെ ഈ പ്രക്രിയ ആരംഭിച്ചിരുന്നു എന്നത് ഇപ്പോള്‍ ചൈന-അമേരിക്കന്‍ ബന്ധം പഠിക്കുന്നവര്‍ പലപ്പോഴും പരിഗണിക്കാറില്ല. ഈ ഉഭയബന്ധതിന്റെ അടിസ്ഥാനയുക്തി പലര്‍ക്കും മനസ്സിലാവാതെ പോകുന്നത് അതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ ആരംഭിച്ചപ്പോള്‍ ഈ അടിസ്ഥാന യുക്തിയാണ് കൂടുതല്‍ വിപുലമായി പ്രയോഗത്തില്‍ വരുത്തിയത് എന്ന് മനസ്സിലാവാത്തതാണ്.

ആഗോള മൂലധനവുമായുള്ള ചൈനയുടെ ബന്ധം രണ്ടുരീതിയിലാണ് ദൃഢമായത്. ഒന്ന്, ആഗോള ബഹുരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ മൂലധന നിക്ഷേപം തുടങ്ങി. രണ്ട്, ചൈന അതിന്റെ സവിശേഷമായ മൃദുശക്തി (osft power) ഉദ്ദീപിപ്പിച്ച് ചൈനീസ് ദേശീയത എന്ന കാര്‍ഡ് കൂടി കളത്തില്‍ ഇറക്കി. ഇതോടെ വിപണി സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ചൈനയില്‍ മൂലധന നിക്ഷേപം നടത്താന്‍ വലിയൊരു വിഭാഗം ചൈനീസ് ഡയാസ്‌പൊറ തയ്യാറായി. ഇത്തരത്തില്‍ ഒരു വിശ്വാസ്യത ഇന്ത്യന്‍ ഡയാസ്‌പൊറയില്‍നിന്ന് നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം അക്കാലത്തു പ്രബലമായിരുന്നു. എഴുപതുകളില്‍ ആരംഭിച്ചു എണ്‍പതുകളില്‍ ദൃഢമായ ചൈനീസ് അമേരിക്കന്‍ ബന്ധം യഥാര്ത്ഥത്തില്‍ ഒരു ബൈലാറ്ററല്‍ ബന്ധം മാത്രമല്ല. അത് ആഗോള മുതലാളിത്തവുമായിത്തന്നെ ചൈന സ്ഥാപിച്ച സമഗ്രമായ ബന്ധമാണ്. അതിനന്ന് മൂന്നാംലോകരാജ്യങ്ങള്‍ എന്ന് വ്യവഹരിച്ചുകൊണ്ടിരുന്ന മുന്‍കോളനികളുമായി ആഗോള മുതലാളിത്തത്തിന് ഉണ്ടായിരുന്ന കേവലമായ ചൂഷണാധിഷ്ഠിത ബന്ധത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു എങ്കിലും ചൈന സ്വന്തം മുന്‍കയ്യിലാണ് ആഗോള മുതലാളിത്തവുമായി ഇത്തരമൊരു സാമ്പത്തിക പുനര്‍-ഉദ്ഗ്രഥനത്തിനു തയ്യാറായത്. അതിന്റെ പരിമിതികളും സാധ്യതകളും ചൈന കൃത്യമായി മനസ്സിലാക്കിയിരുന്നു.

അഭ്യന്തരരംഗത്തെ സമഗ്രാധിപത്യം തകരാതെ എങ്ങനെ ആഗോള മുതലാളിത്തത്തിന്റെ ഭാഗമാകാം എന്ന പരീക്ഷണത്തിനാണ് തങ്ങള്‍ മുതിരുന്നത് എന്ന ബോദ്ധ്യം ചൈനീസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. നിയോലിബറല്‍ നയങ്ങള്‍ ആഗോളവല്ക്കരിക്കുന്നതിന്റെ ഭാഗമായി മുതലാളിത്തരാജ്യങ്ങള്‍ ഗാട്ട് കരാര്‍ പുതുക്കി വിപുലീകരിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശവും സേവനമേഖലയും അടക്കമുള്ള കാര്യങ്ങള്‍ അതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായി ഡങ്കല്‍ കരടു അവതരിപ്പിച്ചപ്പോള്‍, മുഴുവന്‍ മൂന്നാംലോകരാജ്യങ്ങളും എതിര്‍ക്കുമ്പോഴും ചൈന ആലോചിച്ചത് പണ്ട് നഷ്ടപ്പെട്ട ഗാട്ട് അംഗത്വം എങ്ങനെ തിരിച്ചുലഭിക്കാന്‍ കഴിയുമെന്നാണ്. ചൈനയെ വെറുതെ തിരികെ പ്രവേശിപ്പിക്കാന്‍ അമേരിക്കയോ ജപ്പാനോ യൂറോപ്യന്‍ യൂണിയനോ തയ്യാറായിരുന്നില്ല. ചൈന അപേക്ഷ നല്കിയപ്പോള്‍ അവര്‍ നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചു. അവയെല്ലാം ഒന്നൊഴിയാതെ അംഗീകരിച്ചാണ്, ഏതാണ്ട് പതിനഞ്ചു വര്ഷത്തെ നിരന്തരമായ ശ്രമഫലമായാണ് ചൈന ലോകവ്യാപാരസംഘടനയില്‍ വീണ്ടും അംഗമാവുന്നത്. യൂറോപ്യന്‍ യുണിയനുമായും ജപ്പാനുമായും അമേരിക്കയുമായും കാനഡയുമായും മെക്സിക്കോയുമായുമെല്ലാം പ്രത്യേകം പ്രത്യേകം ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടണമെന്നതായിരുന്നു പ്രധാന ഉപാധി. അത് ക്ഷമാപൂര്‍വ്വം ചൈന അനുസരിക്കുകയായിരുന്നു. ആവശ്യപ്പെട്ടതിലധികം സൗജന്യങ്ങള്‍ ചൈന അന്ന് ചെയ്തു കൊടുത്തു എന്ന് പറഞ്ഞത് അമേരിക്കക്കാര്‍ തന്നെയാണ്. അന്നുമുതല്‍ പൂര്‍ണമായും ആഗോള മുതലാളിത്തിന്റെ നിയമങ്ങള്‍ക്ക നുസരിച്ചാണ് അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തരവ്യവസ്ഥയിലും ചൈന പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ട് ഏകപക്ഷീയമായി വ്യാപാര പ്രതികാരങ്ങളില്‍ ഏര്‍പ്പെടാന്‍ ആര്ക്കും കഴിയില്ല. ആഗോള മുതലാളിത്തത്തിന്റെ ചട്ടക്കൂടിന് വെളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രമായി ചൈനയെ ആര്‍ക്കും കാണാനും കഴിയില്ല. ചൈന/ആഗോള മുതലാളിത്തം എന്നൊരു ചേരിതിരിവില്ല. എണ്‍പതുകള്‍ മുതല്‍ അമേരിക്കയെപ്പോലെ, ജപ്പാനെപ്പോലെ യൂറോപ്യന്‍ യൂണിയനെപ്പോലെ ആഗോള കമ്പോളത്തിലെ ഒരു പ്രധാന മുതലാളിത്ത സാന്നിധ്യമാണ് ചൈന. അതുകൊണ്ട് മുമ്പ് എന്‍.കെ ഭൂപേഷുമായുള്ള അഭിമുഖത്തില്‍ ഞാന്‍ വ്യക്തമാക്കിയതുപോലെ ”ചൈന ഏകപക്ഷീയമായി ലോകത്തിന്റെ നേതൃസ്ഥാനം ഏറ്റടുക്കുകയല്ല, മറിച്ച് ലോക മുതലാളിത്തക്രമത്തിനകത്ത് ചൈനയുടെ സ്ഥാനത്തിന് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങള്ക്ക് കടം കൊടുക്കുന്ന, അതിന്റെ പലിശ വാങ്ങുന്ന, ലോകബാങ്കിനെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെയും തങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചൈന മാറുകയാണ് ചെയ്യുന്നത്” (അഭിമുഖം- ‘കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ലോകത്തെ അടിസ്ഥാനപരമായി മാറ്റില്ല’- ടി.ടി. ശ്രീകുമാര്‍ / എന്.കെ. ഭൂപേഷ്, അഴിമുഖം, 28 ഏപ്രില്‍ 2020). ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പലതിന്റെയും വലിയ വിപണിയാണ് ചൈന. അമേരിക്കയും യുറോപ്യന്‍ യൂണിയനും ജപ്പാനുമൊക്കെ എങ്ങനെയാണോ ലോകമുതലാളിത്തത്തില്‍ കഴിയുന്നത്, അതുപോലെ അതിന്റെ അവിഭാജ്യഘടകമായിത്തന്നെയാണ് ചൈനയും കഴിയുന്നത്. അതിന്റെ സാമ്പത്തിക യുക്തിക്കുള്ളിലാണ്, ചൈന പ്രവര്‍ത്തിക്കുന്നത്. ചൈന എന്തോ വ്യത്യസ്തമായ ശാക്തികചേരിയാണ് എന്ന രീതിയില്‍ പറയുന്നത് ശരിയല്ല എന്ന് ആ അഭിമുഖത്തില്‍ ഞാന്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു: ”ലോക മുതലാളിത്തത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള തൊഴില്‍ വിഭജനത്തില്‍ ശക്തമായ സ്ഥാനം ഏറ്റെടുക്കുകയാണ് ചൈന ചെയ്തിട്ടുള്ളത്. ഒരേ സമയം വിപണിയും മൂലധനത്തിന്റെ സ്രോതസ്സുമായിരിക്കുക എന്ന സങ്കീര്‍ണ്ണമായ റോളാണ് ചൈന നിര്‍വ്വഹിക്കുന്നത്” (Ibid).

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വിശദീകരണത്തിന് അടിവരയിടുന്നതായിരുന്നു ലോക സാമ്പത്തിക ഫോറത്തില്‍ ചൈനീസ് പ്രധാനമന്ത്രി സി ജിന്പിംഗ് ഈയിടെ നടത്തിയ പ്രസംഗം. ഒരു തുറന്ന ആഗോള സമ്പദ് വ്യവസ്ഥ ആവശ്യമുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് എത്രമാത്രം ആഗോള മൂലധന താല്‍പ്പര്യങ്ങളുമായി ചൈനീസ് നേതൃത്വം താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്. ലോകവ്യാപാരസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് എല്ലാത്തരം സംരക്ഷണ നിയമങ്ങളും (protectionst laws) ഇല്ലാതാക്കുക എന്നതും ആഗോള സമ്പദ് വ്യവസ്ഥ തുറന്നിടുക എന്നതും. ഈ സമീപനമാവട്ടെ ഇന്ത്യയടക്കമുള്ള തെക്കന്‍ അര്‍ദ്ധഗോളത്തിലെ രാഷ്ട്രങ്ങള്‍ പൊതുവേ ഭയക്കുന്നതും വെറുക്കുന്നതും സ്വന്തം രാഷ്ട്രീയ പരമാധികാരതിന്മേലുള്ള വെല്ലുവിളിയായി കണക്കാക്കുന്നതുമാണ്. എന്നാല്‍ സാമ്രാജ്യത്വച്ചുവയുള്ള ഈ സമീപനം തങ്ങള്‍ക്കു അനുകൂലമായി മാറ്റാനുള്ള കരുത്ത് ഇപ്പോള്‍ ചൈനീസ് സമ്പദ് വ്യവസ്ഥക്കുണ്ട് എന്ന ആത്മവിശ്വാസമാണ് ഈ പ്രസ്താവനയിലൂടെ സിജിന്പിംഗ് നല്കുന്ന സന്ദേശം. വളരെ കൃത്യമായിത്തന്നെ അദ്ദേഹം പറയുന്നു: ‘We should remove barriers, not erect walls. We should open up, not close off. We should seek integration, not decoupling. This is the way to build an open world economy,’ ഇതില്‍ ഏറ്റവും പ്രധാനം സാമ്പത്തിക വിച്ഛേദനത്തെ (decoupling) കുറിച്ചുള്ള വേവലാതിയാണ്. ചൈന അഭിമുഖീകരിക്കുന്ന മൂലധന പ്രയാണത്തിന്റെയും പൊതുവില്‍ ആഗോള സാമ്പത്തിക കുഴപ്പങ്ങളുടെയും മര്‍മ്മത്തില്‍ സ്പര്‍ശിക്കുന്ന പ്രതിഭാസമാണ് ഡീകപ്ലിംഗ്. മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള അതേ വേവലാതിയാണ് യഥാര്‍ഥത്തില്‍ ഇതേക്കുറിച്ച് ഇപ്പോള്‍ ചൈനക്കുമുള്ളത്.

നവലിബറല്‍ സമ്പദ്വ്യവസ്ഥയും അതിന്റെ രാഷ്ട്രീയ സംവിധാനങ്ങളും ഒരു ലെജിറ്റിമേഷന്‍ പ്രതിസന്ധി നേരിടുന്നുവെന്നും യൂറോ അമേരിക്കന്‍- ജപ്പാന്‍ അച്ചുതണ്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആഗോളഘടനയെ ചൈന വെല്ലുവിളിക്കുകയാണ് എന്നും കരുതുതുന്നവരുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൈന പറയുന്നത് തങ്ങളും ഈ അച്ചുതണ്ടിന്റെ ഭാഗമാണ് എന്നും മറ്റു സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ ഇതംഗീകരിക്കണം എന്നുമാണ്. അവരെപ്പോലെ സ്വതന്ത്രമായി ലോകകമ്പോളത്തില്‍ ഇടപെടാന്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥക്കും കരുത്തുണ്ട് എന്നതാണ് ചൈനയുടെ പ്രധാന അവകാശവാദം. ഇത് ആഗോള ശാക്തികഘടനയെ ആന്തരികമായി മാറ്റുന്നുണ്ട്. പക്ഷെ അത് ആഗോള മുതലാളിത്ത-സാമ്രാജ്യത്വ നയങ്ങളുടെ അടിസ്ഥാന സമീപനത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള, അതിന്റെ യുക്തിയെ പൂര്‍്ണ്ണമായും അട്ടിമറിക്കാതെയുള്ള ഒരു ഇടപെടലാണ്. എന്തിനാണ് ആ അവസരസമത്വത്തില്‍നിന്ന് തങ്ങളെ മാറ്റിനിര്ത്താന്‍ നോക്കുന്നത് എന്നാണു ചൈന ചോദിക്കുന്നത്. ചൈനീസ് നേതൃത്വത്തിന്റെ സമഗ്രാധിപത്യ ഭരണവും അവരുടെ ആഭ്യന്തര പ്രത്യയശാസ്ത്ര സമീപനങ്ങളും ആഗോള മുതലാളിത്തവുമായുള്ള ആഴത്തിലുള്ള സംയോജനത്തിനു തടസ്സമാവരുത് എന്നാണു ചൈന പറയുന്നത്. സാമ്രാജ്യത്വം വംശീയ മുന്‍വിധികള്‍കൂടി ഉള്‍ക്കൊള്ളുന്നതായതിനാലാണ് അമേരിക്കന്‍- യൂറോപ്പ് ഐക്യം കേന്ദ്രമായി നിലനില്ക്കുാന്ന ‘ഗ്ലോബല്‍ സ്ട്രക്ചറി’നെ നാം സാമ്പത്തിക-സൈനിക താല്‍പ്പര്യങ്ങളുള്ള ഏകീകൃത സാമ്രാജ്യത്വമായി കണക്കാക്കുന്നത്. ജപ്പാന്‍ ഇതിന്റെ ഭാഗമല്ല എന്ന് കരുതുന്നത്. ഈ സാമ്രാജ്യത്വ സങ്കല്പ്പത്തെ എന്നാല്‍ ചൈനയുടെ ഇപ്പോഴത്തെ വളര്‍ച്ച പ്രകോപിപ്പിക്കുന്നുണ്ട്. ഇത് പക്ഷെ ചൈനയുടെ ഇടതുപക്ഷ രാഷ്ട്രീയമാവുന്നില്ല. കാരണം സാമ്രാജ്യത്വത്തോട് വംശീയത ഉപേക്ഷിക്കാനാണ് ചൈന വ്യംഗ്യമായി ആവശ്യപ്പെടുന്നത് അല്ലാതെ അതിന്റെ ചൂഷണരീതികള്‍ മാറ്റാനല്ല. അതുതന്നെയും ചൈനീസ് ദേശീയതയുടെ ഒരു ആവശ്യമായാണ് അവര്‍ പരിഗണിക്കുന്നത്. അല്ലാതെ ഒരു ആഗോള വിശ്വാസപ്രമാണമായിട്ടല്ല. അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ പുതിയ രൂപമായോ നവലിബറലിസത്തിനു എതിരെയുള്ള സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമമായോ ചൈനീസ് ഇടപെടലുകളെ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ലോകത്തിനു ആവശ്യം ഒരു തുറന്ന സമ്പദ് വ്യവസ്ഥയാണ് എന്ന് പറയുന്ന സി ജിന്പിംഗ് അതോടൊപ്പം ഊന്നുന്നത് ലോകവ്യാപാരസംഘടന ആധ്യക്ഷ്യം വഹിക്കുന്ന ബഹുതല വ്യാപാര വ്യവസ്ഥക്ക് ശക്തി പകരണം എന്നാണ്. അദ്ദേഹം പറയുന്നു: ‘ We should guide reforms of the global governance system with the principle of fairness and justice, and uphold the multilateral trading system with the World Trade Organization at its center ‘. ഇത് ആഗോള മൂലധനത്തിനെ വെല്ലുവിളിക്കുന്നതല്ല, അതിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ മറ്റൊരു കാരണം ജപ്പാന്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ ആഗോളക്കമ്പോളത്തിനുവേണ്ടി നടക്കുന്ന കടുത്ത മത്സരത്തില്‍ തുല്യപങ്കാളിയായി പ്രവേശിക്കാന്‍ തങ്ങള്‍ക്കു കരുത്തുണ്ട് എന്ന ചൈനയുടെ ആത്മവിശ്വാസമാണ്.

അതിന്റെ വൈരുധ്യങ്ങള്‍ പക്ഷെ തീര്‍ച്ചയായും കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നുണ്ട്. അവികസിതരാജ്യങ്ങള്‍ ഭയക്കുന്നതും എതിര്‍ക്കുന്നതും ലോകവ്യാപാരസംഘടനയുടെ ഈ ‘നീതി’ സങ്കല്‍പ്പത്തെയാണ്. വികസ്വരരാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജിന്പിംഗ് സൂചിപ്പിക്കുനുണ്ട്. പക്ഷെ അടിസ്ഥാനപരമായ സന്ദേശം ചൈനയുടെ ആഗോള മുതലാളിത്തവുമായുള്ള തുല്യപങ്കാളികള്‍ എന്ന നിലയിലുള്ള സംയോജനമാണ് തങ്ങളുടെ ആവശ്യം എന്നതാണ്. അതുകൊണ്ടാണ് ആ പ്രസംഗത്തില്‍ ഒന്നിലധികം തവണ കോവിഡ്19 മഹാമാരി ആഗോള വ്യാവസായിക സപ്ലേ കണ്ണികളില്‍ (glonal industrial supply chain) ഉണ്ടാക്കിയ പ്രതിസന്ധികള്‍ നിര്മ്മാര്‍ജ്ജനം ചെയ്യാന്‍ എല്ലാവരും ഒന്നിച്ചു നില്ക്കണം എന്ന് ജിന്പിംഗ് ആഹ്വാനം ചെയ്യുന്നത്. ആ ശൃംഖലയിലെ ഏറ്റവും ശക്തമായ കണ്ണിയാണ് ചൈന.

അമേരിക്കയെപ്പോലെ ഒരു സാമ്രാജ്യത്വശക്തിയായി സ്വയംമാറുക എന്നത് ചൈനീസ് നിലപാടാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സ്വന്തം സാമ്പത്തിക താത്പര്യങ്ങള്‍ക്കുവേണ്ടി ചൈന തങ്ങളുടെ രാഷ്ട്രീയ-സൈനികശക്തികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നൊരു വേവലാതി അമേരിക്കന്‍ ഭരണകൂടം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് സംഭാവിക്കുമ്പോള്‍പോലും അത് ലോകമുതലാളിത്ത നിയമങ്ങള്‍ക്കോ അല്ലെങ്കില്‍ പരമ്പരാഗതമായ സമീപനങ്ങള്‌ക്കോ പുറത്തുനിന്നുകൊണ്ടല്ല ചൈന ചെയ്യുന്നത് എന്നതാണ് പ്രധാനം. സാമ്രാജ്യത്വമോഹങ്ങളുള്ള രാജ്യമാണ് ചൈന എന്ന് നമുക്കറിയാം. ഹോങ്കോംഗ് പ്രശ്‌നവും തൈവാന്‍ പ്രശ്‌നവും സങ്കീര്‍ണമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ചൈനീസ് ദേശീയവാദ താല്പ്പര്യങ്ങളാണ് അതിലുള്ളത്. അതിന്റെ യുക്തി സാമ്രാജ്യത്വവാദത്തിന്റെതാകാം. അതിനപ്പുറത്തുള്ള, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, മാലിദ്വീപ് നേപ്പാള്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വ്യത്യസ്തമായ ഇടപെടലുകള്‍- സാമ്പത്തികവും നയതന്ത്രപരവുമായവ- ചൈന നടത്തുന്നുണ്ട്. അവര്‍ സാമ്പത്തിക താല്പ്പവര്യങ്ങളെ കേവലമായ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നുണ്ടോ അതോ അവ കേവലം സൈനിക-ദേശീയ താല്പ്പര്യങ്ങളുടെ സംരക്ഷണ വ്യഗ്രതയില്‍ നിന്നാണോ എന്നത് അന്വേഷിക്കാവുന്ന കാര്യം തന്നെയാണ്.

അമേരിക്കന്‍ ജിഡിപിയുടെ എഴുപതു ശതമാനത്തോളം വരും ഇപ്പോള്‍ ചൈനയുടെ ജിഡിപി എന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ആഗോള പ്രാധാന്യം കാട്ടിത്തരുന്ന വസ്തുതയാണ്. ഈ മുന്‍തൂക്കം ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര യുദ്ധത്തില്‍ ബലികൊടുക്കാന്‍ ചൈന തയ്യാറാകും എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ചൈനയുടെ വളര്ച്ച നാം ഇന്റര്‍ – ഇമ്പീരിയലിസ്റ്റ് ശത്രുത (inter-imperialist rivalry) എന്നു വിളിക്കുന്ന പ്രതിഭാസത്തിനു പുതിയ മാനങ്ങള്‍ നല്കിയിട്ടുണ്ട്. ചൈനയില്‍ ടിയാന്മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല നടന്നപ്പോള്‍ അത് തങ്ങള്‍ വലിയ കാര്യമാക്കുന്നില്ല എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ ഡെന്‍ഗ് സിയവോപിംഗ്-നു കത്തെഴുതുകയുണ്ടായി. അവിടെ ഏകാധിപത്യമാണോ സമഗ്രാധിപത്യമാണോ എന്നുള്ളതൊന്നും അമേരിക്കയും ഒരു പരിധിവരെ കാര്യമാക്കിയിരുന്നില്ല എന്നര്‍ത്ഥം. അതില്‍ അദ്ദേഹം ‘I am respectful of the differences in our two oscieties and in our two systems’ എന്ന് പറയുന്നുണ്ട്. ടിയാന്മന്‍ കൂട്ടക്കൊല ചരിത്ര പുസ്തകങ്ങള്‍ക്കായി വിട്ടുകൊടുത്തുകൊണ്ട് അവഗണിക്കാനാണ് തന്റെ തീരുമാനം എന്ന് ബുഷ് പറയുന്നു. അന്നും ഇപ്പോഴും ചൈന അമേരിക്കയില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്. ആഗോള മുതലാളിത്തം ഒരു സാമ്പത്തിക പ്രക്രിയയാണ്. തങ്ങളുടെ ആഭ്യന്തരരാഷ്ട്രീയം അതിനൊരു തടസ്സമായി കാണേണ്ടതില്ല. എന്നാല്‍ അമേരിക്കയില്‍ ഒരു വലിയ വിഭാഗം ചൈനയുടെ ശക്തമായ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നവരല്ല. ചൈനയെ പ്രത്യയശാസ്ത്രപരമായും വംശീയമായും കാണുന്ന തീവ്രവലതുപക്ഷ യാഥാസ്ഥിതികത്വം അമേരിക്കന്‍ നേതൃത്വത്തിന് അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണ്. ഇത് ചൈനയെ മറ്റൊരു ശാക്തികചേരിയായി മുദ്രകുത്തുന്നതിലേക്കും അതുവഴി സാമ്രാജ്യത്വത്തിനുള്ളിലെ വൈരുധ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കും നയിച്ചേക്കാം. അതിന്റെ ചില അടയാളങ്ങള്‍ 2010-നു ശേഷം ആഗോളതലത്തില്‍ തെളിഞ്ഞു വന്നിട്ടുണ്ട്. പുതിയ ചൈനീസ് കോര്‍പ്പറേഷനുകള്‍ ആഗോള വിപണിയില്‍ ഇടപെടുന്നത് അമേരിക്കന്‍ മൂലധന താല്‍പ്പര്യങ്ങള്‌ക്കെതിരാണ് എന്ന ചിന്ത പ്രബലമാണ്. അമേരിക്കന്‍ ഫിനാന്‍സ് മൂലധനം തന്നെ ഇപ്പോള്‍ ചൈനയില്‍നിന്നുള്ള മത്സരത്തില്‍ പകച്ചുപോകുന്നുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ ആരംഭിച്ചതാണ് ഈ മത്സരം. ചൈനയുടെ സായുധശക്തി അവരെ ഈ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരാക്കുന്നുവോ എന്ന സന്ദേഹത്തില്‍ നിന്നാണ് അമേരിക്ക ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പ് (TPP) എന്ന സ്വതന്ത്ര വ്യാപാരക്കരാറിന് രൂപംകൊടുത്തത്. ആസ്‌ട്രേലിയ , ബ്രൂണെ, കാനഡ, ചിലെ, ജപ്പാന്‍, മലേഷ്യ, മെക്‌സിക്കോ, പെറു, ന്യൂസീലാന്ഡ് , സിംഗപൂര്‍, വിയത്‌നാം, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളാണ്. ട്രമ്പ് അധികാരത്തില്‍ വന്നപ്പോള്‍ ഇതില്‍നിന്ന് പെട്ടെന്ന് പിന്മാറി എങ്കിലും പിന്നീട് ഈ കരാര്‍ കൂടുതല്‍ സമഗ്രമാക്കി അമേരിക്ക ഇതിന്റെ നേതൃത്വം ഏറ്റെടുക്കുന്നുണ്ട്. ചൈനയെ സാമ്പത്തികമായി ഭീഷണിപ്പെടുത്തുക എന്നതാണു ഒരര്ത്ഥത്തില്‍ ഈ കരാറിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള സാമ്രാജ്യത്വ ശത്രുതകളും വൈരുധ്യങ്ങളും മൂര്ച്ചിക്കുന്നതിനു ചൈനയുടെ സാമ്പത്തിക വളര്‍ച്ച കാരണമായിട്ടുണ്ട് എന്നത് ശരിയാണ്. ഇത്തരം ശത്രുതകളും വൈരുധ്യങ്ങളും പലപ്പോഴും നേരിട്ടുള്ള യുദ്ധങ്ങളിലേക്കും പ്രോക്‌സി യുദ്ധങ്ങളിലേക്കും ദീര്‍ഘ കാല ശീതയുദ്ധങ്ങളിലേക്കും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ഇതല്ല ചൈനയുടെ താല്പ്പര്യം- തല്ക്കാലത്തേക്കെങ്കിലും- എന്നത് വ്യക്തമാണ്. എന്നാല്‍ ആഗോള മൂലധനവും അതിന്റെ മൃദു-ഖര ശക്തികളുടെ തലതൊട്ടപ്പനായ അമേരിക്കയും ചൈനയുടെ സൈനികവളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ഇതിന്റെ വരുംകാല പരിണാമങ്ങളെ നിശ്ചയിക്കാന്‍ പോകുന്ന ഒരു പ്രധാന ഘടകമാണ് എന്ന് ഉറപ്പിച്ചുതന്നെ പറയുവാന്‍ കഴിയും.

(ഈ ലേഖനം TRUECOPYTHINK- ന്റെ 28 ജനുവരി 2022 ലക്കത്തിലും വായിക്കാം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply