മേല്‍ശാന്തിക്ക് ചേരാത്ത അവര്‍ണ്ണ ശരീരം

കായലോരത്ത് കണ്ടല്‍ കാടുകള്‍ വെച്ച് പിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ കൈരളിയെ പഠിപ്പിച്ച പൊക്കുടന്‍ തന്റെ ചെറുപ്പ കാലഘട്ടത്തില്‍ അനുഭവിച്ച ജാതി വിവേചനത്തെ കുറിച്ച് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. പുലയ ജാതിയില്‍പ്പെട്ട പൊക്കുടന് മുസ്ലിമായ മമ്മദ് മുതലാളിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാമെങ്കിലും അയല്‍പക്കത്തുള്ള ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാന്‍ കടിയാത്ത ഒരു ദുരന്തഭൂതകാലത്തെ പൊക്കുടന്‍ അനുസ്മരിക്കുന്നുണ്ട്. ആ കാലഘട്ടത്തില്‍ കുടകില്‍ പണിക്ക് പോയപ്പോള്‍ നമ്പ്യാരായി അഭിനയിച്ച് കൊണ്ടാണ് പണിയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അഥവാ പുലയന്‍ എന്ന തന്റെ താഴ്ന്ന ജാതിയെ മറച്ച്പിടിച്ച് നമ്പ്യാരെന്ന ഉയര്‍ന്ന ജാതിക്കാരനായി വേഷം കെട്ടേണ്ടി വന്ന പഴയകാല ദുരവസ്ഥയെയാണ് അദ്ദേഹം ഓര്‍മപ്പെടുത്തുന്നത്.

കേരളത്തില്‍ ഇപ്പോഴും ജാതി വിവേചനം ഉണ്ടോ എന്ന് ചോദിക്കുന്നവരോട് ”ഉണ്ട്” എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്, ജൂലൈ മുപ്പതാം തീയതി വൈക്കം ക്ഷേത്രപരിസരത്ത് വെച്ച് നടന്ന സംഭവം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിനോടനുബദ്ധിച്ചുള്ള ശ്രീകൃഷ്ണന്‍ കോവിലില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ച ഉണ്ണി പൊന്നപ്പന്‍ എന്ന ഈഴവനെ ക്ഷേത്ര കലാപീഠം അദ്ധ്യാപകന്‍ ജാതി വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് വാര്‍ത്തയായിരിക്കുന്നു. പഴയ മേല്‍ശാന്തി അവധിയില്‍ പോയതോടെ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എത്തി പകരക്കാരനായി വന്ന ശാന്തിയില്‍ നിന്ന് ശ്രീകോവിലിന്റെ താക്കോല്‍ വാങ്ങി ഉണ്ണി പൊന്നപ്പന് നല്‍കുകയായിരുന്നു. പഴയ മേല്‍ശാന്തി തിരുവാഭരണവും ഉണ്ണി പൊന്നപ്പന് കൈമാറിയിരുന്നില്ല. അഥവാ താഴ്ന്ന ജാതിക്കാരനായ തന്നെ പോലുളളവര്‍ക്ക് മേല്‍ ശാന്തിയാവാന്‍ യോഗ്യതയില്ലെന്നും തങ്ങളുടെ ക്ഷേത്രത്തിലെ പൂജവഴിപാടുകള്‍ അവര്‍ണ്ണനായ താന്‍ ചെയ്താല്‍ ശരിയാവില്ലെന്നുമുള്ള ബ്രാഹ്മണ്യത്തിന്റെ പാഠമാണ് ക്ഷേത്രം കലാപീഠം അധ്യാപകനിലൂടെ പുറത്ത് വന്നത്. പുരോഗമനത്തിന്റെ മറക്കുടയും പിടിച്ച് നടന്ന് നീങ്ങുന്ന കേരളീയനില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കെട്ട ജാതിബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇത്തരം ഭീഷണികളിലൂടെ കേരളം കേട്ട്‌കൊണ്ടിരിക്കുന്നത് എന്നര്‍ഥം.

സവര്‍ണാധിപത്യത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നും ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക മനുഷ്യനും മോചനമില്ലാത്ത വിധം ജാതിബോധത്തില്‍ അടിഞ്ഞ്കൂടി ജീവിക്കുമ്പോഴും നമ്മുടെ അന്തരീക്ഷം പുരോഗമനത്തിന്റെ വായ്ത്താരികളാല്‍ മുഖരിതമാണ്. മനുഷ്യനെ നികൃഷ്ടനെന്നും ഉല്‍കൃഷ്ടനെന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന നെറികെട്ട ജാതീയത ഇപ്പോഴും സമൂഹത്തിന്റെ ബോധതലത്തില്‍ നിലനില്‍ക്കുന്നു എന്നത് നാം നേടിയെടുത്തു എന്ന് പറയുന്ന എല്ലാ പുരോഗമനബോധങ്ങളെയുമാണ് റദ്ദ് ചെയ്യുന്നത് .ആരാധനാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നില്‍ സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ച് കൊണ്ട് മാത്രമെ ഒരു മേല്‍ശാന്തിക്കാരന് പൂജവഴിപാടുകള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുകയുള്ളൂ. ഇവിടെ കാഴ്ചയിലുള്ള ശരീരത്തില്‍ പൂനൂലിന്റെ അഭാവം ഭക്തരെ വിഷമവൃത്തത്തിലാക്കുന്നു. അഥവാ പൂണൂലിടാത്ത അവര്‍ണന്റെ ശരീരം മേല്‍ശാന്തി പട്ടത്തിന് യോജിച്ചതല്ല എന്ന ബ്രാഹ്മണ്യ ബോധം പേറുന്ന ഒരു ജനതയാണ് ഇവിടെയുള്ളത് എന്നര്‍ഥം. ഇത്തരത്തിലുള്ള സവര്‍ണ്ണയുക്തിയോട് അഥവാ വര്‍ണ്ണാശ്രമ ആശയത്തോട് കീഴ്‌പ്പെട്ട് ജീവിക്കാന്‍ നാം ശീലിച്ചിരിക്കുന്നു എന്നത് അതിനേക്കാള്‍ വലിയ ദുരന്തമായി നമ്മെ തുറിച്ച് നോക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കായലോരത്ത് കണ്ടല്‍ കാടുകള്‍ വെച്ച് പിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ കൈരളിയെ പഠിപ്പിച്ച പൊക്കുടന്‍ തന്റെ ചെറുപ്പ കാലഘട്ടത്തില്‍ അനുഭവിച്ച ജാതി വിവേചനത്തെ കുറിച്ച് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. പുലയ ജാതിയില്‍പ്പെട്ട പൊക്കുടന് മുസ്ലിമായ മമ്മദ് മുതലാളിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാമെങ്കിലും അയല്‍പക്കത്തുള്ള ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാന്‍ കടിയാത്ത ഒരു ദുരന്തഭൂതകാലത്തെ പൊക്കുടന്‍ അനുസ്മരിക്കുന്നുണ്ട്. ആ കാലഘട്ടത്തില്‍ കുടകില്‍ പണിക്ക് പോയപ്പോള്‍ നമ്പ്യാരായി അഭിനയിച്ച് കൊണ്ടാണ് പണിയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അഥവാ പുലയന്‍ എന്ന തന്റെ താഴ്ന്ന ജാതിയെ മറച്ച്പിടിച്ച് നമ്പ്യാരെന്ന ഉയര്‍ന്ന ജാതിക്കാരനായി വേഷം കെട്ടേണ്ടി വന്ന പഴയകാല ദുരവസ്ഥയെയാണ് അദ്ദേഹം ഓര്‍മപ്പെടുത്തുന്നത്. കാലങ്ങള്‍ മാറിയെങ്കിലും ഇവിടെ അവര്‍ണ്ണനായ ഉണ്ണി പൊന്നപ്പന് തന്റെ ജാതിയെ മറച്ച് പിടിച്ച്‌കൊണ്ട്‌പോലും ജോലി ചെയ്യാന്‍ കഴിയില്ല. ജന്മംകൊണ്ട് ലഭിക്കുന്ന പ്രിവിലേജില്‍ ധരിക്കുന്ന ചില നൂലുകള്‍ ശരീരത്തില്‍ ഇല്ലാതിരിക്കുമ്പോള്‍ മനുഷ്യന്‍ അധമനായിതീരുന്ന വൃത്തികെട്ട ബോധം പേറുന്ന ഒരു സമൂഹത്തിന് മുന്നില്‍ തന്റെ ശരീരത്തെ കൃത്രിമമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായമായ ഒരു ജോലിയാണ് മേല്‍ശാന്തി എന്നത് അദ്ദേഹം തിരിച്ചറിയുന്നു.

ചുരുക്കത്തില്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള പൂജ വഴിപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന പാഠം പഠിപ്പിക്കുന്ന വ്യത്യസ്തങ്ങളായ ബ്രാഹ്മണിക ഉപനിഷത്തുകള്‍ നിലനില്‍ക്കുന്നിടത്ത് ഇങ്ങിനെയുള്ള ജാതി തെറികള്‍ വന്ന് കൊണ്ടിരിക്കും. സത്യം ധര്‍മ്മം സൗന്ദര്യം എന്നിവ സവര്‍ണര്‍ക്ക് മാത്രമെ ലഭിക്കുകയുള്ളൂ എന്ന കഥ ചാന്ദോഗി ഉപനിഷത്തില്‍ നമുക്ക് വായിച്ചെടുക്കാം. ആ കഥയില്‍ സത്യകാമ സ്വന്തം അഛനാരാണെന്ന് അമ്മയോട് അന്വേഷിക്കുന്ന സന്ദര്‍ഭമുണ്ട്. വീട്ടുവേലക്കാരിയായതിനാല്‍ പല വീടുകളിലും പോയപ്പോള്‍ കിട്ടിയ കുട്ടിയാണെന്നും അതിനാല്‍ അച്ചനാരാണെന്നറിയില്ലെന്നും അമ്മ മറുപടി നല്‍കുന്നുണ്ട്. സത്യകാമ സത്യജ്ഞാനത്തിനുവേണ്ടി ഗുരുവിനെ അന്വേഷിച്ച് പോകുന്നു. ഗുരു കുടുംബമേതാണെന്ന് ചോദിക്കുന്നു. സത്യകാമ അമ്മ നല്‍കിയ മറുപടി ആവര്‍ത്തിക്കുന്നു. ബ്രാഹ്മണനല്ലാതെ മറ്റാരും ഇതുപോലെ സത്യം പറയുകയില്ലെന്നും അതുകൊണ്ട് സത്യകാമയെ സ്വീകരിക്കുകയാണെന്നും മറുപടി നല്‍കുന്നു. ഇവിടെ ബ്രാഹ്മണന് മാത്രമെ സത്യം പറയാന്‍ കഴികയുള്ളൂ എന്ന ആശയം ഒളിപ്പിച്ച് കടത്തുകയാണ്.. ഇത് പോലുള്ള സവര്‍ണ്ണ ബോധങ്ങളെ പ്രസരണം ചെയ്യുന്ന കഥകള്‍ പഠിപ്പിച്ച് കൊണ്ടാണ് നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്.

ഇവിടെ സംഘ്പരിവാര്‍ ”കര്‍മ്മം കൊണ്ട് ബ്രാഹ്മണനാവുക” എന്ന പുതിയ മുദ്രാവാക്യം മുന്നോട്ട് വെച്ച് ഞങ്ങള്‍ അവര്‍ണ്ണനെയും പരിഗണിച്ച് താന്ത്രിക വിദ്യകള്‍ പഠിപ്പിക്കുന്നതായി അവകാശവാദമുന്നയിക്കുന്നുണ്ട്. കേരളത്തില്‍ അബ്രാഹ്മണരായ തന്ത്രിമാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത് സംഘപരിവാറാണെന്ന പ്രചരണം ഇപ്പോഴും ശക്തമാണ്. എന്നാല്‍ ഈ വാദത്തിന് ചരിത്രപരമായി നിലനില്‍ക്കുന്നതല്ല. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ അവര്‍ണ്ണര്‍ ക്ഷേത്രാരാധനയില്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ദളിത് സന്ന്യാസിയായ ഓമല്‍ വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തിയിരുന്നത് നാം ചരിത്രത്തില്‍ വായിക്കുന്നു.മാത്രമല്ല ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ഈ വഴിയിലെ വിപ്ലവാത്മകമായ മുന്നേറ്റമാണ് എന്നും നാം തിരിച്ചറിയുന്നു. കര്‍മ്മം കൊണ്ട് ബ്രാഹ്മണനാവുക എന്ന സംഘ് പരിവാറിന്റെ മുദ്രാവാക്യത്തിന് മുമ്പേ നടന്ന സംഭവങ്ങളാണ് ഇതെല്ലാം. അഥവാ കര്‍മ്മം കൊണ്ട് ബ്രാഹ്മണനാവുക എന്ന സവര്‍ണ ആശയം മുന്നോട്ട് വെച്ച്‌കൊണ്ടല്ല ശ്രീനാരായണ ഗുരു ചരിത്രത്തില്‍ ഇടപ്പെട്ടത് എന്നര്‍ഥം. മാത്രമല്ല ഇത്തരത്തിലുള്ള മുദ്രാവാക്യം ബ്രാഹ്മണ്യാധിപത്യത്തെ അരക്കിട്ടുറപ്പിക്കുവാനുള്ള ആശയം പേറുന്നവയാണ് എന്ന് നാം തിരിച്ചറിയണം. കാരണം താന്ത്രിക വിദ്യകള്‍ ബ്രാഹ്മണന് മാത്രമെ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നത് ബ്രാഹ്മണ മേല്‍ക്കോയ്മയുടെ അവകാശവാദമാണ്. ഇത് വര്‍ണ്ണാശ്രമ ആശയം തന്നെയാണ് പ്രസരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള ജാതി മേല്‍ക്കോയ്മയെ തകര്‍ത്തെറിയാനായിരുന്നു ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകര്‍ പരിശ്രമിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ മലയാളി ബ്രാഹ്മണര്‍ക്കു മാത്രമേ ശബരിമല / മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വ്യവസ്ഥ ചെയ്യുന്നത്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വിവേചനം പാടില്ലെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ദേവസ്വം ശാന്തിനിയമനങ്ങളില്‍ മലയാള ബ്രാഹ്മണര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യവും കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നിട്ടും ശബരിമല മേല്‍ശാന്തി തസ്തിക ബ്രാഹ്മണ സംവരണമായി തുടരുന്നതിനെതിരെ മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച രണ്ട് അവര്‍ണ വിഭാഗക്കാര്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍, ഇതുസംബന്ധിച്ച ദേവസ്വം മന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാട് നിര്‍ണായകമാകുന്നു.” ഇത് കഴിഞ്ഞമാസം വന്ന പത്രവാര്‍ത്തയാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും ക്ഷേത്രത്തിലെ ശാന്തി നിയമനങ്ങളില്‍ ജാതീയ വിവേചനം പാടില്ല എന്ന വിധികള്‍ പുറപ്പെടുവിച്ച് നില്‍ക്കെ ബ്രാഹ്മണര്‍ക്ക് മാത്രമെ മേല്‍ശാന്തിക്കാരന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന വിജ്ഞാപനം ഇറക്കുന്നു. അഥവാ ഇടതുപക്ഷ പുരോഗമന സര്‍ക്കാറും ദേവസ്വം ബോര്‍ഡും ബ്രാഹ്മണാധിപത്യത്തെ അരക്കിട്ടുറപ്പിക്കുവാനുള്ള ഉത്തരവുകള്‍ ഉറക്കികൊണ്ടിരിക്കുകയാണ്. ഇനി ഇതിനെയെല്ലാം അതിജീവിച്ച് ഒരു അവര്‍ണനെ എവിടെയെങ്കിലും നിയമിച്ച് കഴിഞ്ഞാല്‍ ഉണ്ണി പൊന്നപ്പന്‍ നേരിട്ടത് പോലുള്ള ഭീഷണിയും ജാതി അതിക്ഷേപവുമായിരിക്കും ലഭിക്കുക. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരുന്നതിന് വേണ്ടി മാര്‍ജിനലൈസ് ചെയ്യപ്പെട്ട അവര്‍ണ്ണ വിഭാഗങ്ങള്‍ ജാതി വെളിപ്പെടുത്തി തൊഴിലിന്റെയൊ അധികാരത്തിന്റെയൊ കേന്ദ്രങ്ങളിലേക്ക് കയറിവരുമ്പോള്‍ അയ്യേ ഇവര്‍ ജാതി പറയുന്നു എന്ന് പറഞ്ഞ് സംവരണത്തിന്റെ നീതി ശാസ്ത്രത്തെ നിഷേധിക്കുന്ന

പുരോഗമനത്തിന്റെ ജാഡ പേറുന്നവര്‍ ഇത്തരത്തിലുള്ള മനുഷ്യത്വ വിരുദ്ധമായ അനൗദ്യോഗിക ബ്രാഹ്മണ സംവരണത്തെ കാണുന്നില്ല. ജന്മംകൊണ്ട് അശുദ്ധനും വിശുദ്ധനും ആയിതീരുന്ന വര്‍ണ്ണാശ്രമബോധത്തെ തകര്‍ത്തെറിയാന്‍ താഴ്ന്ന ജാതിയിലുള്ള ഒരാള്‍ക്ക് മേല്‍ശാന്തി ജോലികള്‍ നിര്‍ഭയത്വത്തോടെ ചെയ്യാനുള്ള ഒരു സാമൂഹ്യ പരിസരം രൂപപ്പെടാന്‍ ഇനിയും കേരളം എത്ര കാലം കാത്തിരിക്കേണ്ടിവരും എന്നത് ഒരു ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നു. തൊട്ടടുത്തിരിക്കുന്ന സഹോദരന്റെ ജാതി മനുഷ്യജാതി മാത്രമാണ് എന്ന് തിരിച്ചറിയുന്നിടത്ത് മാത്രമെ സാഹോദര്യത്തിന്റെ പുതിയ ഗീതങ്ങള്‍ രചിക്കാന്‍ കഴിയുകയുള്ളൂ. അതിനുമപ്പുറം ജന്മം ചിലആളുകള്‍ക്ക് കൊടുക്കുന്ന ജാതി പ്രിവിലേജിനെ സമൂഹത്തില്‍ നിലനിര്‍ത്താന്‍ നടത്തുന്ന ജാതി മേല്‍ക്കോയ്മ വാദത്തിനെതിരെ മനുഷ്യനെന്ന ഒറ്റജാതിസമൂഹമെ ലോകത്തുള്ളൂ എന്നപാഠത്തിലൂടെയാണ് മറികടക്കേണ്ടത്. മനുഷ്യന്റെ അന്തസ്സും അഭിമാനവും ചില ജന്മങ്ങള്‍ക്ക് മാത്രം ലഭിക്കുന്നതാണെന്ന അപരിഷ്‌കൃതവും പ്രാകൃതവുമായ ജാതിബോധം ഉപേക്ഷിച്ച് പരിഷ്‌കൃത സമൂഹത്തിന്റെ ഔന്നത്യത്തിലേക്ക് അഥവാ സാഹോദര്യത്തിന്റെ ലോകബോധത്തിലേക്ക് നാം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply