ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ത്യാ മുന്നണിക്കാകുമോ?

ലോകസഭ തെരഞ്ഞെടു്പ്പ് ആസന്നമായ വേളയിലാണ് ഈ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത് എന്നതാണ് പ്രധാനം. 2018ലും അങ്ങനെയായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കര്‍ഷകസമരം സൃഷ്ടിച്ച അന്തരീക്ഷം നിലവിലുണ്ടായിരുന്നു അന്ന് ഈ മൂന്നു സംസ്ഥാനങ്ങളിലും ജയിച്ച ഊര്‍ജ്ജത്തോടെയായിരുന്നു കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ലോകസഭാ തേരഞ്ഞെടുപ്പിനെ നേരിട്ടത് എന്നിട്ടും പരാജയമായിരുന്നു ഫലം. ആ നിലക്ക് ഇത്തവണ സ്ഥിതി അതിനേക്കാള്‍ പരിതാപകരമാകില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

\ജനാധിപത്യ മതേതര ശക്തികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ തെരഞ്ഞെടുപ്പുഫലമാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യയില്‍ തങ്ങളുടെ കാവിരഥത്തെ പിടിച്ചുകെട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന് ഒരിക്കല്‍ കൂടി ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ആ രഥത്തിന് ദക്ഷിണേന്ത്യയിലേക്ക് പ്രവേശനമില്ല എന്ന പ്രഖ്യാപനമാണ് തെലുങ്കാനയിലൂടെ നാം കേള്‍ക്കുന്നത്. അതിലൂടെ രാജ്യത്ത് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാകുകയാണ്. അതങ്ങനെതന്നെയാണ് വേണ്ടതുതാനും.
.
ലോകസഭ തെരഞ്ഞെടു്പ്പ് ആസന്നമായ വേളയിലാണ് ഈ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത് എന്നതാണ് പ്രധാനം. 2018ലും അങ്ങനെയായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കര്‍ഷകസമരം സൃഷ്ടിച്ച അന്തരീക്ഷം നിലവിലുണ്ടായിരുന്നു അന്ന് ഈ മൂന്നു സംസ്ഥാനങ്ങളിലും ജയിച്ച ഊര്‍ജ്ജത്തോടെയായിരുന്നു കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ലോകസഭാ തേരഞ്ഞെടുപ്പിനെ നേരിട്ടത് എന്നിട്ടും പരാജയമായിരുന്നു ഫലം. ആ നിലക്ക് ഇത്തവണ സ്ഥിതി അതിനേക്കാള്‍ പരിതാപകരമാകില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ബിജെപിക്കും കോണ്‍ഗ്രസ്സിനും മാറി മാറി ഭരണം കൈമാറുന്ന പ്രവണതയാണ് പൊതുവില്‍ രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. അതു തന്നെയാണ് ഇക്കുറിയും സംഭവിച്ചിരിക്കുന്നത്. മുമ്പു പലപ്പോഴും ബിജെപിക്ക് നേടാനായ വന്‍ഭൂരിപക്ഷം ഇത്തവണ കിട്ടിയിട്ടില്ല താനും. അപ്പോഴും നിരവധി ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയ ഗാലോട്ടിനു ഇത്തവണ ഭരണതുടര്‍ച്ചയുണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാലതു സംഭവിച്ചില്ല. തീര്‍ച്ചയായും ഗാലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള ഗ്രൂപ്പിസവും കോണ്‍ഗ്രസ്സിനു തിരിച്ചടിയായി. എത്ര ശ്രമിച്ചിട്ടും അതിനു പരിഹാരം കാണാന്‍ ഹൈക്കമാന്റിനു കഴിഞ്ഞില്ല. ഒരുപക്ഷെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു എങ്കില്‍ വിജയസാധ്യതയുണ്ടായിരുന്നു.

മധ്യപ്രദേശിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനായിരുന്നു വിജയം. എന്നാല്‍ രാജസ്ഥാനിലെ ഗേലോട്ട് – സച്ചിന്‍ ഗ്രൂപ്പിസം പോലെതന്നെയായിരുന്നു അവിടെ കമല്‍നാഥ് – ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിസം. തുടര്‍ന്ന് സിന്ധ്യയും അനുയായികളും ബിജെപിയിലേക്ക് പോകുകയും മന്ത്രിസഭ അട്ടിമറിക്കപ്പെടുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോഴിതാ വലിയ ഭൂരിപക്ഷത്തോടെ അവര്‍ തുടര്‍ഭരണവും നേടിയിരിക്കുന്നു. തങ്ങളെ സഹായിക്കുമെന്നു കരുതിയ കാസ്റ്റ് സെന്‍സസ് പോലും കോണ്‍ഗ്രസ്സിനെ തുണച്ചില്ല. അക്കാര്യത്തിലാകട്ടെ കമല്‍നാഥ് പ്രതിക്കൂട്ടിലാണ്. ഹിന്ദുത്വം ഉയര്‍ത്തിപിടിക്കുന്ന ബിജെപിയോട് അതുതന്നെയുയര്‍ത്തി ഏറ്റുമുട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം അത്തരത്തിലായിരുന്നു. ദേശീയനേതൃത്വം കാസ്റ്റ് സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോഴും കമല്‍നാഥ് അതേകുറിച്ച് കാര്യമായ മിണ്ടിയില്ല. ഭോപ്പാലില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യാ സഖ്യം റാലി റദ്ദാക്കിയതിനു കാരണം കമല്‍നാഥായിരുന്നു. ഹിന്ദുത്വം പറയാന്‍ ഒരു പാര്‍ട്ടിയുള്ളപ്പോള്‍ പിന്നെന്തിന് നിങ്ങളും അതുപറയുന്നു എന്നായിരിക്കാം വോട്ടിലൂടെ ജനങ്ങള്‍ ചോദിച്ചത്.

രാജസ്ഥാനും മധ്യപ്രേദശും നഷ്ടപ്പെട്ടാല്‍പോലും ഛത്തിസ് ഗഡ് നേടാനാകുമെന്നായിരുന്നു കോണ്‍ഗ്രസ്സ് പ്രതീക്ഷ. ഏറെകാലത്തെ ബിജെപി കുത്തക തകര്‍ത്തായിരുന്നു 2018ല്‍ കോണ്‍ഗ്രസ്സ് അവിടെ വിജയം നേടിയത്. ഭേദപ്പെട്ട രീതിയില്‍ ഭരിക്കാനും വിവിധ ജനവിഭാഗങ്ങളെ കൂടെനിര്‍ത്താനും കഴിഞ്ഞതായി അവര്‍ വിശ്വസിച്ചിരുന്നു. ബിജെപിക്ക് ശക്തമായ നേതൃത്വം ഇല്ലാത്തതും കോണ്‍ഗ്രസ്സിനു പ്രതീക്ഷ നല്‍കി. ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഭരണം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല, തുടക്കത്തില്‍ പറഞ്ഞപോലെ തെലുങ്കാനയിലെ കോണ്‍ഗ്രസ്സിന്റെ ജയം ഇന്ത്യയെ ദക്ഷിമേന്ത്യയും ഉത്തരേന്ത്യയുമായി രാഷ്ട്രീയമായി വിഭജിക്കുകയാണ്. തമിഴ്‌നാട്ടിലും തെലുങ്കാനയിലും പ്രാദേശികപാര്‍ട്ടികളുടെ സഹായത്തോടെ സാന്നിധ്യമുണ്ടാക്കാന്‍ ആന്ധ്രയിലും ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അതും വിജയിക്കാനാടയില്ല. ഇന്ത്യയില്‍ നടക്കുന്ന വ്യക്തമായ ഈ രാഷ്ട്രീയ വിഭജനം ഉണ്ടാക്കാന്‍പോകുന്ന മാറ്റങ്ങള്‍ പ്രത്യേകമായിതന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ദുര്‍ബലമായെന്നും കോണ്‍ഗ്രസ്സ് ശക്തമായി എന്നും അതിനാല്‍ തന്നെ 2019നേക്കാള്‍ ശക്തമായ പോരാട്ടം 2024ല്‍ കാഴ്ചവെക്കാനാകുമെന്ന ധാരണക്ക് തിരിച്ചടിതന്നെയാണ് ഈ മൂന്നു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഭാരത് ജോഡോ യാത്ര വന്‍വിജയമായെങ്കിലും അത് ലോകസഭാ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന സംശയത്തിനു ഈ ഫലങ്ങള്‍ ആക്കം കൂട്ടുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തി രൂപം കൊണ്ടിരിക്കുന്ന ഇന്ത്യാമുന്നണിയാകട്ടെ ആ പേരില്‍ രംഗത്തുണ്ടായിരുന്നില്ല. ഈ സംസ്ഥാനങ്ങളില്‍ വലിയ ശക്തിയായതിനാല്‍ കോണ്‍ഗ്രസ്സ് മറ്റു കക്ഷികളെ പരിഗണിച്ചതുപോലുമില്ല എന്ന ആരോപണത്തില്‍ കഴമ്പുണ്ട്. അതിനാല്‍ തന്നെ ഒന്നിച്ചുനിന്ന് ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിക്കാകുമെന്നു കരുതാനാവില്ല. എന്തായാലും ഫലം വന്നയുടന്‍ ആറാംതിയതി തന്നെ മുന്നണിയോഗം വിളിച്ചിട്ടുണ്ട്. ഈ ഫലങ്ങളില്‍ നിന്നു പാഠം ഉള്‍്‌ക്കൊണ്ട് ഗുണകരമായ എന്തെങ്കിലും മാറ്റമുണ്ടായാല്‍ നന്ന്. ഈ ഫലങ്ങളില്‍ കാര്യമായ തകര്‍ച്ചയുണ്ടായിരിക്കുന്നത് മധ്യപ്രദേശില്‍ മാത്രമാണെന്നതും മറക്കേണ്ടതില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് ഒറ്റനേതാവില്‍ കേന്ദ്രീകരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയമാണ് ബിജെപിയുടെ ഇപ്പോഴത്തെയും തുറുപ്പുചീട്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം മത്സരിച്ചത് ബിജെപിയല്ല, മോദിയാണെന്നു തന്നെ പറയാം. മോദിയും കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാക്കളുമായിട്ടായിരുന്നു മത്സരം. ഗാര്‍ഖെക്കോ രാഹുലിനോ ജനസ്വാധീനത്തില്‍ മോദിയുടെ ഏഴയലത്തുപോലും എത്താനായിട്ടില്ല എന്നു ത്‌ന്നെയാണ് ഈ ഫലങ്ങള്‍ നല്‍കുന്ന സൂചന. 2019ലെ തെരഞ്ഞെടുപ്പു സമയത്തേക്കാള്‍ മെച്ചപ്പെട്ട പ്രതിച്ഛായ കോണ്‍ഗ്രസ്സിനും ഈ നേതാക്കള്‍ക്കും ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും പോളിംഗ് സ്‌റ്റേഷനുകളില്‍ പ്രതിഫലിച്ചിട്ടില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ്അതിനു മാറ്റം വന്നാല്‍ നല്ലത് എന്നേ ഇപ്പോള്‍ പറയാനാവൂ.

തീര്‍ച്ചയായും ലോകസഭാതെരഞ്ഞെടുപ്പിനെ നേരിടാനുള്ള വലിയ ഊര്‍ജ്ജം തന്നെയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഇത്തവണ ബിജെപി വോട്ടുചോദിക്കാന്‍ പോകുന്നത് മോദിക്കും രാമനും വേണ്ടിയായിരിക്കും എന്നാണ് സൂചന. ജനുവരിയില്‍ അയോധ്യയിലെ പുതിയ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് വാര്‍ത്ത. അതിന്റെ ലക്ഷ്യം വ്യക്തം. രണ്ട് എംപിമാരില്‍ നിന്ന് ബിജെപിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ അടിത്തറ തന്നെ അയോദ്ധ്യയും ബാബറി മസ്ജ്ിദ് തകര്‍ക്കലുമായിരുന്നല്ലോ. ഇപ്പോഴിതാ ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വര്‍ഷമടക്കുമ്പോള്‍ വന്‍ ഭൂരിപക്ഷം നേടാനും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനും അവര്‍ ഊന്നാന്‍ പോകുന്നത് രാമനില്‍ തന്നെയായിരിക്കും മറുവശത്താകട്ടെ ചന്ദ്രയാനിലൂടേയും ആദിത്യയിലൂടേയും തങ്ങള്‍ ശാസ്ത്രത്തിനും എതിരല്ല എന്നു സമര്‍ത്ഥിക്കാനും ശ്രമിക്കുന്നു. ജിഡിപിയുടെ ഏതൊക്കെയോ കണക്കുകളിലൂടെ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നു അവകാശപ്പെടുന്നു. സാധാരണ നിലയിലുള്ള ഏതൊക്കെയോ അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെ മോദി ലോകനേതാവാണെന്നും സമര്‍ത്ഥിക്കുന്നു. പാക്കിസ്ഥാനേയും ചൈനയേയും ചൂണ്ടികാട്ടി ദേശീയവികാരം കൂടി ഉത്തേജിപ്പിക്കാനും ശ്രമിക്കുന്നു. ഒപ്പം എല്ലാറ്റിന്റേയും അടിത്തറ ആര്‍ഷഭാരത സംസ്‌കാരത്തിലുണ്ടെന്നും. ഇതിന്റെയെല്ലാം വിശ്വസത്തിലാണ് അടുത്ത ആഗസ്ത് 15നും താന്‍ തന്നെയായിരിക്കും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുക എന്നു മോദി പ്രഖ്യാപിച്ചത്.

മോദിയുടെ ഈ സ്വപ്‌നം തകര്‍ക്കാന്‍ ജനാധിപത്യ മതേതര ഇന്ത്യക്കാകുമോ എന്നതാണ് അവശേഷിക്കുന്ന ഏകചോദ്യം. ഇന്ത്യ നിലനില്‍ക്കണോ എന്ന ചോദ്യം തന്നെയാണത്. ഇന്നത്തെ സാഹചര്യത്തില്‍ അതിനുള്ള ഉത്തരം നല്‍കേണ്ടത് ഇന്ത്യാ സഖ്യം തന്നെയാണ്. തങ്ങളുടെ മുന്നിലുള്ള രാഷ്ട്രീയ ഉത്തരവാദിത്തം എത്രയോ മഹത്തായതാണെന്നു തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് ഉയരാനുള്ള വിവേകം മുന്നണി നേതാക്കള്‍ പ്രകടമാക്കകുയാണെങ്കില്‍ ഒരവസരം കൂടി നമുക്കു മുന്നിലുണ്ടെന്ന് ഉറപ്പിക്കാം. അടിയന്തരാവസ്ഥക്കുശേഷം ഇന്നോളം ബിജെപി ശ്രമിക്കുന്നത് തങ്ങളുടെ ലക്ഷ്യത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങളാണ്. അതിനുള്ള പ്രധാന തടസ്സം നമ്മുടെ ബഹുസ്വരതയാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ തന്നെ അതിനെ തകര്‍ത്ത് ഭൂരിപക്ഷത്തേയും തങ്ങളുടെ ലക്ഷ്യത്തിലെത്തിക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ മെനയുന്നത്. ബാബറി മസ്ജിദും വര്‍ഗ്ഗീയകലാപങ്ങളും കാശ്മീരും പൗരത്വഭേദഗതിയുമൊക്കെ അങ്ങനെതന്നെ. ആ നിരയില്‍ അവസാനത്തേതാണ് രാമക്ഷേത്രം. ഈ സാഹചര്യത്തില്‍ അത്തരത്തില്‍ ഏകമുഖമുള്ള ജനതയല്ല നാമെന്നു തെളിയിക്കാനുള്ള മാര്‍ഗ്ഗമാണ് ജാതിസെന്‍സസ്. മുമ്പ് ബാബറി മസ്ജിദിലൂടെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച രാഷ്ട്രീയത്തെ ഒരുപരിധി വരെ മണ്ഡല്‍ കമ്മീഷനിലൂടെ പ്രതികരിച്ചപോലെ രാമക്ഷേത്രരാഷ്ട്രീയത്തെ ജാതി സെസന്‍സസിലൂടെ പ്രതിരോധിക്കുന്നതിലായിരിക്കമം ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി പ്രധാമായും ഊന്നേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply