അലോപ്പതിയല്ല ഏക വൈദ്യം – വടക്കേടത്ത് പത്മനാഭന്‍

കേരളത്തിന്റെ ചികിത്സാ ചരിത്രമെടുത്താല്‍ അതൊരിക്കലും ഒരൊറ്റ വൈദ്യശാഖയുടെ ആധിപത്യത്തിന് കീഴ്‌വഴങ്ങിയിട്ടില്ലെന്ന് കാണാം. ഉത്തരേന്ത്യന്‍ ആര്യ വൈദ്യത്തോടൊപ്പം ബൗദ്ധ പാരമ്പര്യവും തമിഴ് സിദ്ധവൈദ്യവും മുസ്ലിം യുനാനിയും നാട്ടുവൈദ്യത്തിന്റെ കീഴാളശാഖകളും മുത്തശ്ശിവൈദ്യവും കളരി മര്‍മ്മവൈദ്യങ്ങളടക്കം വ്യത്യസ്ത ചികിത്സാധാരകളുടെ വൈവിദ്ധ്യമാണ് കേരളത്തിന്റെ പാരമ്പര്യം. ആര്യാധിനേവശ കാലത്തുപോലും ആദ്യ വൈദ്യം മറ്റു വൈദ്യ ശാഖകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടയുംവിധം മേല്‍കൈ പുലര്‍ത്തിയിരുന്നില്ല. മേലാള-കീഴാള വ്യത്യാസമില്ലാതെ ഓരോ സാമൂഹ്യ വിഭാഗങ്ങളും അവരവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഒരു പരിധി വരെ സ്വയം പര്യാപ്തമായിരുന്നു.

അയഥാര്‍ത്ഥമായ ഒരുപാട് അവകാശവാദങ്ങളുടെ മേലാണ് ആധുനിക വൈദ്യശാസ്ത്രമെന്നവകാശപ്പെടുന്ന അലോപ്പതി വൈദ്യലോബി ഔദ്യോഗിക ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും കയ്യടക്കി തങ്ങളുടെ ഏകശാസനം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കേരളത്തിലെ ആരോഗ്യ രംഗത്തുണ്ടായ ഗുണപരമായ മാറ്റങ്ങളപ്പാടെ തങ്ങളുടെ എക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് ഇല്ലാത്ത ബാങ്ക് ബാലന്‍സ് അവകാശപ്പെടുകയാണവര്‍.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമ്മുടെ പ്രതീക്ഷിതായുസ്സ് 40 ആയിരുന്നെങ്കില്‍ ഇന്നത് 70 ആണ്. വസൂരി, മലമ്പനി, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പാടെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു. നമ്മുടെ ആരോഗ്യ സൂചകങ്ങള്‍ ആധുനിക പാശ്ചാത്യ സമ്പന്നരാജ്യങ്ങള്‍ക്കു സമമായി. ഇതെല്ലാം സാധിച്ചത് ആധുനിക ഇംഗ്ലീഷ് വൈദ്യം കൈമെയ് മറന്ന് അധ്വാനിച്ചതുകൊണ്ടല്ലേ? അപ്പോള്‍ തങ്ങളല്ലേ ആരോഗ്യവകുപ്പിന്റെ നയപരിപാടികള്‍ നിശ്ചയിക്കേണ്ടത്?
വസ്തുതകളുമായി പൊരുത്തപ്പെടാത്ത ഇത്തരം അവകാശവാദങ്ങളുടെ മേലാണ് ആധുനിക വൈദ്യം ആരോഗ്യമേഖലയുടെ സര്‍വ്വാധിപത്യം കെട്ടിയുയര്‍ത്തുന്നത്. രണ്ടു ലോക മഹായുദ്ധങ്ങളും രണ്ടു നൂറ്റാണ്ടിന്റെ കൊളോണിയല്‍ വാഴ്ചയും തകര്‍ത്തു തരിപ്പണമാക്കിയ ഒരു സമൂഹത്തില്‍ നിന്നാണ് ആറേഴ് ദശകം കൊണ്ട് ഇന്നത്തെ പുരോഗതി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആരോഗ്യ രംഗത്തു മാത്രമല്ല ഏതു മേഖലയിലും ഈ നേട്ടങ്ങള്‍ ദൃശ്യമാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഈ പുരോഗതിയുടെ പിതൃത്വം ആധുനിക ഇംഗ്ലീഷ് വൈദ്യത്തിന് എങ്ങനെ അവകാശപ്പെടാനാവും?
കേരളത്തിന്റെ ചികിത്സാ ചരിത്രമെടുത്താല്‍ അതൊരിക്കലും ഒരൊറ്റ വൈദ്യശാഖയുടെ ആധിപത്യത്തിന് കീഴ്‌വഴങ്ങിയിട്ടില്ലെന്ന് കാണാം. ഉത്തരേന്ത്യന്‍ ആര്യ വൈദ്യത്തോടൊപ്പം ബൗദ്ധ പാരമ്പര്യവും തമിഴ് സിദ്ധവൈദ്യവും മുസ്ലിം യുനാനിയും നാട്ടുവൈദ്യത്തിന്റെ കീഴാളശാഖകളും മുത്തശ്ശിവൈദ്യവും കളരി മര്‍മ്മവൈദ്യങ്ങളടക്കം വ്യത്യസ്ത ചികിത്സാധാരകളുടെ വൈവിദ്ധ്യമാണ് കേരളത്തിന്റെ പാരമ്പര്യം. ആര്യാധിനേവശ കാലത്തുപോലും ആദ്യ വൈദ്യം മറ്റു വൈദ്യ ശാഖകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടയുംവിധം മേല്‍കൈ പുലര്‍ത്തിയിരുന്നില്ല. മേലാള-കീഴാള വ്യത്യാസമില്ലാതെ ഓരോ സാമൂഹ്യ വിഭാഗങ്ങളും അവരവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഒരു പരിധി വരെ സ്വയം പര്യാപ്തമായിരുന്നു.
ഒരു സമൂഹത്തിന്റെ പൊതുവായ ആരോഗ്യ നിലവാരം വൈദ്യശാസ്ത്ര ഇടപെടലുകളേക്കാള്‍ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നിലയെ ആശ്രയിച്ചിരിക്കുമെന്നത് അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ദരിദ്ര സമൂഹങ്ങളുടേതെന്ന് കരുതപ്പെടുന്ന അനേകം പകര്‍ച്ചവ്യാധികള്‍ ആധുനിക വൈദ്യത്തിന്റെ പ്രതിവിധികള്‍ പ്രചാരത്തിലാകും മുമ്പേ ഗണ്യമായി കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ സാമൂഹികാസമത്വവും വിഭവങ്ങളുടെ സമതുലിതമായ വിതരണവും പൊതുജനാരോഗ്യത്തില്‍ നിര്‍ണ്ണായകമാണെന്ന് സമര്‍ത്ഥിക്കാന്‍ പലരും ചൂണ്ടിക്കാട്ടാറുള്ളത് കേരളത്തിലെ ആരോഗ്യ സൂചകങ്ങളാണ്. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം, ഉദാരവത്ക്കരണ നയങ്ങള്‍ സാമ്പത്തിക രംഗത്ത് നടപ്പാക്കിയതിലൂടെ കേരളത്തിലും അസമത്വത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇത് ഒരു വശത്ത് സമ്പന്ന സമൂഹത്തിന്റെ ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമായെങ്കില്‍ മറുവശത്ത് ദരിദ്ര സമൂഹങ്ങളില്‍ കാണാറുള്ള പകര്‍ച്ച വ്യാധികളേയും വര്‍ദ്ധിപ്പിച്ചതായി കാണാം. ആധുനിക വൈദ്യം അതിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയങ്ങളും മെഡിക്കല്‍ കോളേജുകളും സ്‌പെഷലിസ്റ്റുകളും മെഡിക്കല്‍ ടെക്‌നോളജിയും വിസ്മയിപ്പിക്കുന്ന ചികിത്സാരീതികളും ഔഷധ പ്രയോഗങ്ങളും കൊണ്ട് കേരളീയ സമൂഹത്തെ അമിതമായി വൈദ്യവത്ക്കരിക്കുമ്പോള്‍ തന്നെയാണ് ഇവയ്‌ക്കൊന്നും പിടികൊടുക്കാതെ പുതിയ പേരുകളിലും രൂപങ്ങളിലും പകര്‍ച്ചവ്യാധികള്‍ വിളയാട്ടം നടത്തുന്നത്.
ലോക പ്രസിദ്ധി നേടിയ കേരളത്തിന്റെ ആരോഗ്യ മാതൃക (കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം എന്നതായിരുന്നു അതിന്റെ താക്കോല്‍ വാചകം) അതിന്റെ നെഗറ്റീവ് ഘട്ടത്തിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍. ഇന്ന് ആരോഗ്യ രംഗത്തെ മുഖ്യ പ്രശ്‌നം ചികിത്സാ ചെലവിന്റെ വര്‍ദ്ധനവാണ്. ഇടത്തരക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ ചികിത്സക്കുവേണ്ടി മാറ്റിവക്കേണ്ടി വരുന്നു. മരണനിരക്ക് കുറവാണെങ്കിലും വര്‍ദ്ധിച്ചുവരുന്ന രോഗാതുരത ആരോഗ്യ മേഖലയിലെ കച്ചവട താല്പര്യങ്ങളെയാണ് പുഷ്ടിപ്പെടുത്തുന്നത്. രോഗിക്കും വൈദ്യനുമിടയില്‍ ഭീകരമായി തഴച്ചുവളരുന്ന രോഗ നിര്‍ണ്ണയോപാധികളുടെ സാമ്രാജ്യമാണ് ചികിത്സാരംഗത്തെ ചൂഷണത്തെ തീവ്രതരമാക്കുന്നത്. രോഗം സംശയിക്കപ്പെടുന്നവരുടെ രോഗനിര്‍ണ്ണയം കൃത്യമാക്കുക എന്നതിനേക്കാള്‍ രോഗഭീതിയില്‍ കഴിയുന്നവരുടെ ഉത്കണ്ഠയെ പരമാവധി ചൂഷണം ചെയ്യാനാണത് ഉപയോഗപ്പെടുത്തുന്നത്. രോഗികളല്ലാത്തവരെ കൂടി ചികിത്സാമേഖലയുടെ ഉപഭോക്തൃ ശൃംഖലയിലേക്ക് വശീകരിക്കാന്‍ കഴിയുന്നു എന്നതാണ് ഈ മേഖലയുടെ ഭീകരമായ വളര്‍ച്ചക്ക് കാരണം.
വര്‍ദ്ധിച്ചുവരുന്ന മാനസിക സംഘര്‍ഷങ്ങളും രോഗഭീതിയും ആത്മഹത്യാ പ്രവണതയുമാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മറ്റൊരു സവിശേഷത. അമിത വൈദ്യവത്ക്കരണത്തിലേക്ക് കേരളത്തെ നയിക്കുന്നതില്‍ ഈ മാനസികാവസ്ഥക്ക് വലിയൊരു പങ്കുണ്ട്. അനാവശ്യമായ ശസ്ത്രക്രിയകള്‍, അമിതമായ ഔഷധസേവ, സ്‌പെഷ്യലൈസേഷനോടും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളോടുമുള്ള ഭ്രമം എന്നിവയെല്ലാം ചികിത്സാ മേഖലയെ വന്‍കിട വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ചികിത്സാച്ചെലവിന്റെ വര്‍ദ്ധനവും രോഗഭീതിയും മുതലെടുത്തുകൊണ്ട് ആരോഗ്യരംഗത്ത് തഴച്ചുവളരുന്ന മറ്റൊരു ബിസിനസ്സാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടേത്. വലിയ പണച്ചെലവുള്ള, സവിശേഷ വൈദഗ്ദ്ധ്യമുള്ളവര്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഒരു വസ്തുവാണ് ആരോഗ്യം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ വളര്‍ച്ച. ഒരിക്കല്‍ ഇവയുടെ ഇരയായവര്‍ മുടക്കിയ പണം മുതലാക്കാന്‍ അനാവശ്യ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വിധേയരാകാന്‍ തയ്യാറാകുന്നു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ അംഗീകരിച്ച ചികിത്സാരീതികളും സ്ഥാപനങ്ങളും മാത്രമേ ഇവര്‍ക്കു ആശ്രയിക്കാനാവൂ എന്നതിനാല്‍ ഇരകള്‍ക്ക് സ്വന്തം ചികിത്സ തെരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു.
ആരോഗ്യരംഗത്തെ ഇത്തരം ദുഷ്പ്രവണതകളുടെ മുഖ്യ പങ്കാളിത്തം വഹിക്കുന്നത് ആധുനിക ഇംഗ്ലീഷ് വൈദ്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ വൈദ്യ ശാഖകളുടെ വാദഗതികള്‍ ശ്രവിക്കുന്നവരുടെ എണ്ണം കൂടിവരുന്നത്. രോഗങ്ങളെ അത്യന്തം സങ്കീര്‍ണ്ണവും സാങ്കേതിക ജഡിലവുമായി അവതരിപ്പിച്ച് ഭീതി പരത്തുന്നിടത്ത്, ആഹാര നീഹാരാദികളുടെ ക്രമീകരണം കൊണ്ടും നിയന്ത്രണം കൊണ്ടും ലളിതമായ ചില ചികിത്സാവിധികള്‍ കൊണ്ടും ഭേദപ്പെടുത്താവുന്നതേയുള്ളു എന്നു കേള്‍ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുന്നത് സ്വാഭാവികമാണ്. അത് ഒട്ടൊകെ അനുഭവവേദ്യമാകുമ്പോഴാകട്ടെ, കൂടുതലാളുകള്‍ അതൊരു ബദലായി സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്യും.
ആഗോളവത്ക്കരണത്തിലെന്ന പോലെ TINA (There is no  alternative)  എന്ന മുദ്രാവാക്യവുമായാണ് ആധുനിക ഇംഗ്ലീഷ് വൈദ്യം ഈ ബദലുകള്‍ക്കു നേരെ യുദ്ധത്തിനൊരുങ്ങുന്നത്. ‘ശാസ്ത്രീയത’ എന്ന ആയുധം തലങ്ങും വിലങ്ങും വീശി, മറ്റൊരു ചിന്തയെ, മറ്റൊരു കാഴ്ചപ്പാടിനെ കടക്കാനനുവദിക്കാതെ ആരോഗ്യ രംഗം അടക്കി വാഴാനാണവര്‍ ശ്രമിക്കുന്നത്. വേറിട്ടൊരു സാധ്യതയും മറുവശത്തെ കാഴ്ചകളും അടച്ചുകളഞ്ഞ് ‘ശാസ്ത്രീയത’ക്ക് അങ്ങേയറ്റം സങ്കുചിതമായ ഒരു നിര്‍വ്വചനം നല്‍കുകയാണവര്‍. അന്തര്‍ലീനമായ തുറന്ന അന്വേഷണം എന്ന വിവക്ഷതയെ തന്നെ പുറന്തള്ളുകയാണവര്‍. അധികാരത്തോടും സമ്പദ്ഘടനയോടും കൂടിച്ചേര്‍ന്ന് ഒരു ‘ശസ്ത്ര വ്യവസ്ഥ’ രൂപപ്പെടുകയും അതിനുള്ളിലെ ഘടകങ്ങള്‍ പരസ്പരം പൂരിപ്പിക്കുകയും ചെയ്യുന്നു. അതായത് ചികിത്സാരീതി വ്യവസായത്തേയും വ്യവസായം സമ്പദ്ഘടനയേയും സമ്പദ്ഘടന അധികാര ഘടനയേയും, തിരിച്ചും സ്വാധീനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരടഞ്ഞ വ്യവസ്ഥയായി അത് മാറിയിരിക്കുന്നു. ഈ വ്യവസ്ഥയെ ശിഥിലീകരിക്കുന്ന ഒരാശയത്തേയും അഭിപ്രായത്തേയും അവര്‍ വെച്ചു പൊറുപ്പിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യം സ്റ്റോക്ക് തീരുന്നതുവരെ മാത്രം എന്ന അഭിപ്രായത്തിന്റെ ആ നാനാര്‍ത്ഥം ഇവിടെ വ്യക്തമാവുന്നുണ്ട്.
ആരോഗ്യത്തെ കുറിച്ചുള്ള ബദല്‍ കാഴ്ചപ്പാടുകളോട് സംവദിക്കുന്ന ഒരു നിലപാടാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. വൈദ്യശാസ്ത്രങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലുകള്‍, ഒരുപക്ഷേ, കൂടുതല്‍ സമഗ്രമായ സാകല്യാത്മകമായ ചികിത്സാ സമ്പ്രദായം രൂപപ്പെടുത്തിയേക്കും. ദൗര്‍ഭാഗ്യവശാല്‍ സംവാദമല്ല, ശാസനമാണ് മുഖ്യധാരാ വൈദ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. യഥാര്‍ത്ഥത്തില്‍, വടക്കഞ്ചേരിയോ മോഹനന്‍ വൈദ്യരോ അല്ല, ജനാധിപത്യപരമായ ഒരു സംവാദത്തിന് ആധുനിക വൈദ്യം സന്നദ്ധമാണോ എന്നതാണ് പ്രശ്‌നം.

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 5 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

5 thoughts on “അലോപ്പതിയല്ല ഏക വൈദ്യം – വടക്കേടത്ത് പത്മനാഭന്‍

  1. അലോ’ച്ച’തി ലീലകൾ
    കേട്ടാൽ മതിവരാ !

  2. വൈദ്യശാസ്ത്രം ഒരു തത്വശാസ്ത്രമാണു എന്ന തെറ്റിധാരണയിൽ അകപ്പെട്ട ആളാണു ലേഖകൻ എന്ന് തോന്നുന്നു.
    മറിച്ച്‌ രസതന്ത്രം , ഭൗതീക ശാസ്ത്രം, ജീവ ശാസ്ത്രം മുതലായ ശാസ്‌ത്ര ശാഖകളെ പോലെ വൈദ്യ ശാസ്ത്രത്തെ കണക്കാക്കിയാൽ ഇത്തരം വാദഗതികൾ ഉന്നയിക്കില്ല.

    • കേട്ടതേ ചാടിപ്പുറപ്പെട്ടല്ലോ!
      അങ്ങേര് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങളുമായി ഒന്ന് താരതമ്യം ചെയ്തിട്ട് ആകാമായിരുന്നു കമൻറ്

  3. Avatar for Critic Editor

    prakasan thattari

    അലോപ്പതി ചികിത്സയിൽ പ്രാവീണ്യവും പരിചയവും ഉള്ള അലോപ്പതി ഡോക്ടർമാർ പോലും അവകാശപ്പെടാത്ത കാര്യമാണ് അലോപ്പതി ഒഴിച്ച് മറ്റുള്ള ചികിത്സാ രീതികളൊക്കെ തെറ്റാണെന്ന്.എന്നാൽ ഇന്ന് ചില വിരുദന്മാർ സോഷ്യൽ മീഡിയായിൽ അലോപ്പതി ചികിത്സയൊഴിച്ചു ബാക്കിയുള്ള എല്ലാ ചികിത്സാരീതികളും തെറ്റാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.
    . കേവലമായ തെറ്റോ ശരിയോ ഇല്ലെന്നും അവ ആപേക്ഷികമാണെന്നും ആപേക്ഷികതാ സിദ്ധാന്തത്തിൽ പറയുന്നു.അതായത് ഏതെങ്കിലും ഒരു കാര്യം ഒരു ഫ്രെയിം ഓഫ് റെഫെറെൻസിൽ ശരിയാണെന്ന് കണ്ടതുകൊണ്ട് ആ കാര്യം മാത്രമാണ് ശരിയെന്ന് പറയുന്നത് ആധുനിക ശാസ്ത്ര രീതിയല്ല. കാരണം അങ്ങനെ പറയുമ്പോൾ അത് ആപേക്ഷികതയെ കണക്കിലെടുക്കുന്നില്ല. അത് ക്ലാസ്സിക്കൽ ശാസ്ത്രരീതിയാണ്.(ആപേക്ഷികതാ സിദ്ധാന്തത്തിന് മുൻപുള്ള ശാസ്ത്രരീതി)രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ഇങ്ങനെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അലോപ്പതി ചികിത്സാരീതികളൊക്കെ തെറ്റാണെന്നും മറ്റുള്ളവയിൽ ഏതെങ്കിലും ചികിത്സാരീതിയാണ് ശരിയെന്നും അവകാശപ്പെടുന്നില്ല.എല്ലാ ചികിത്സാ രീതിയിലും ഉള്ള നല്ലവശത്തെ ഉൾക്കൊള്ളുകയാണ് വേണ്ടത്.

  4. Avatar for Critic Editor

    ദേവൻ ചേർത്തല

    വൈദ്യശാസ്ത്രത്തിന്റെ കമ്പോളവത്കരണം കമ്പോളവത്കരിക്കപ്പെട്ട മേഖലകളിലെല്ലാം വിപണിയുടെ താത്പര്യങ്ങളാണ് പ്രതിഫലിക്കപ്പെടുക. ആസുരവൈദ്യത്തിന്റെ കഴുത്തറുപ്പൻ രീതികളോടാവും സ്വാഭാവികമായും വിപണിക്ക് താത്പപര്യം.. ഒരു സാധ്യത മാത്രം മുന്നോട്ടുവക്കുന്നതിലൂടെ ശാസ്ത്രത്തേയും ഈർ മതത്തോട് കൂട്ടിച്ചേർക്കുന്നു.

Leave a Reply