കലാരംഗത്തെ ലിംഗവിവേചനത്തിനെതിരെ

ലളിത കലാ അക്കാദമിയടക്കം കലാസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാര പദവികളിലെല്ലാം പുരുഷന്‍മാരെ നിയമിച്ചുകൊണ്ട് ലിംഗസമത്വം എന്ന ആശയത്തിലുള്ള എന്ത് തരത്തിലുള്ള പുരോഗമന കലാസാംസ്‌ക്കാരികഭരണപദ്ധതിയാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല – ദൃശ്യകലാകാരി കൂട്ടായ്മ പുറത്തിറക്കിയ പത്രക്കുറിപ്പ്

കേരള ലളിതകലാ അക്കാദമിയുടെ ചുമതലപ്പെട്ട നിര്‍ണ്ണായകസ്ഥാനങ്ങളില്‍ പുരുഷരായ കലാകാരര്‍ (ചെയര്‍മാന്‍,സെക്രട്ടറി) മാത്രം സ്ഥാനമെടുക്കുകയും നിലവിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം അതേപടി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലളിതകലാ അക്കാദമിയില്‍ കഴിവുള്ള ദൃശ്യകലാകാരികള്‍ ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കേരള ദൃശ്യകലാ ചരിത്രത്തില്‍ ആദ്യമായി രൂപം കൊണ്ട ദൃശ്യകലാകാരി കൂട്ടായ്മ (A Collective of Women in Visual Arts of Kerala) ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കേരളത്തിലെ കലാസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാര പദവികളിലെല്ലാം പുരുഷന്‍മാരെ നിയമിച്ചുകൊണ്ട് സമത്വം എന്ന ആശയത്തിലുള്ള എന്ത് തരത്തിലുള്ള പുരോഗമന കലാസാംസ്‌ക്കാരികഭരണപദ്ധതിയാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ ദൃശ്യകലയുടെ 6 പതിറ്റാണ്ട് ആയിട്ടുള്ള ചരിത്രത്തില്‍ ഒരു കലാകാരി പോലും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പത്മിനിക്ക് ശേഷം ഒരു കലാകാരിക്ക് പോലും അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അത്തരം സാഹചര്യത്തിലാണ് ദൃശ്യകലാകാരികള്‍ നേരിടുന്ന അവഗണനയും കലാകാരികള്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന പ്രത്യേക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ട് 116 ദൃശ്യകലാകാരികള്‍ ഒപ്പ് വെച്ച മെമ്മോറാണ്ടം സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. അതിലെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു അധികാര പദവിയിലെ തുല്യ പങ്കാളിത്തം ദൃശ്യകലാകാരികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടം പൂര്‍ണ്ണമായും നിരാകരിക്കുകയോ തള്ളിക്കളയുകയോ ചെയ്ത നടപടിയാണ് ഈ ഭരണ സമിതിയുടെ നിയമനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

കേരള സര്‍ക്കാറിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ ലിംഗസമത്വം സാര്‍വത്രികമാകുന്നതിനുള്ള ആശയമാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സമം എന്ന കലാ വിദ്യാഭ്യാസ പദ്ധതി.കലാ സാംസ്‌ക്കാരിക സാധ്യതകളെല്ലാം ഉപയോഗിച്ചു കൊണ്ട് നടക്കുന്ന പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ദൃശ്യകലാകാരികളുടെ ക്യാംപുകളും നടത്തുന്നുണ്ട്. വല്ലപ്പോഴും നടത്തപ്പെടുന്ന ഇത്തരം ക്യാംപുകളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുകയെന്നതൊഴിവാക്കിയാല്‍ ഇത്തരം പരിപാടികള്‍ സമൂഹത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഇടങ്ങളിലൊന്നും കലാകാരി ജീവിതത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാം.

ദൃശ്യകലാകാരികളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിക്കൊണ്ട് പുരുഷമേധാവിത്വത്തിന് ചുക്കാന്‍ പിടിക്കുന്ന സമീപനമാണ് ലളിതകലാ അക്കാദമിയുടെ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിലും സംഭവിച്ചിട്ടുള്ളത്. ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുകയും അധികാരസ്ഥാനങ്ങളിലെല്ലാം പുരുഷന്‍മാരെ /പുരുഷാധിപത്യ വാര്‍പ്പു മാതൃകകളെ നിയമിക്കുകയും നില നിര്‍ത്തുകയും ചെയ്യുന്ന ഈ രീതി അപലപിക്കപ്പെടേണ്ടതാണ്.

പഴയ ഭരണ സമിതി അവസാനിക്കുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്യുമ്പോള്‍ പഴയ അംഗത്തെ നിലനിര്‍ത്തുന്നതും (ആ വ്യക്തി, പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഔദ്യോഗിക പദവിയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണെന്ന് പരാതിക്കാരിയായ വ്യക്തി ആരോപണമുന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍) അദ്ദേഹം നിലവിലെ പദവി തുടരുന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരള ലളിതകലാ അക്കാദമിയുടെയും ടി കെ പത്മിനി ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടന്ന ടി.കെ പത്മിനി പുരസ്‌ക്കാര ചടങ്ങളില്‍, പത്മിനിക്ക് ശേഷം കലാകാരികള്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന സജിത ആര്‍ ശങ്കറിന്റെ വാക്കുകള്‍ക്ക് മറുപടിയായി നിയുക്ത സെക്രട്ടറി ബാലമുരളീകൃഷണ പ്രതികരിച്ചത് അത് സജിതയുടെ അനാവശ്യമായ ആധികളും ഉത്കണ്ഠകളുമാണ് എന്നാണ്.

സജിത പറയുന്നത് സത്യമല്ല എന്നാണ്. കേരളത്തില്‍ കല പ്രാക്ടീസ് ചെയ്യുന്ന ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് സജിത ആര്‍ ശങ്കര്‍. അവരുന്നയിച്ചത് കലാ ചരിത്രത്തില്‍ ആര്‍ക്കും തെളിഞ്ഞുകാണാവുന്ന അസമാനതകളെക്കുറിച്ചുള്ള നിരീക്ഷണമാണ്. പൊതുവേദികളില്‍ പോലും പരസ്യമായി കലാകാരികളുടെ വാക്കുകളെപ്പോലും ഇല്ലാതാക്കുകയും ആക്ഷേപിക്കയും ചെയ്യുന്ന പുരുഷ കലാകാരന്‍മാരാല്‍ നയിക്കപ്പെടുന്ന ലളിതകലാ അക്കാദമിയില്‍ നിന്ന് സ്ത്രീ സമത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനം യാതൊരു പ്രതീക്ഷക്കും വകയില്ലാത്തതാണ്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിലും ലിംഗസമത്വത്തിലും ഊന്നിയുള്ള ഒരു ഭരണ സമിതിക്ക് ദൃശ്യകലാകാരികളുടെ അധികാര സ്ഥാനങ്ങളിലേക്കുള്ള നിയമനം അത്യന്താപേക്ഷിതമാണ്. നിലവിലെ ഭരണസമിതിയിലെ ആരോപണ വിധേയനായ പഴയ അംഗത്തെ ഒഴിവാക്കിക്കൊണ്ടും താക്കോല്‍ സ്ഥാനത്തേക്ക് കഴിവുള്ള ദൃശ്യകലാകാരികളെ തെരഞ്ഞെടുത്ത് കൊണ്ടും കലയ്ക്കും കാലാകാരര്‍ക്കും ഗുണകരമാകുന്ന ഭരണ സമിതിയിലൂടെ സമത്വം എന്ന ആശയം എല്ലാ നിലയിലും പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

അംഗങ്ങള്‍, ദൃശ്യകലാകാരി കൂട്ടായ്മ

(A Collective of Women in Visual Arts of Kerala)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply