ആത്മാഭിമാനം ഞങ്ങള്‍ക്കുമുണ്ട് ഇന്ദുമേനോന്‍

പണം കൊടുക്കാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സ് തയ്യാറായതാണ്. ഗോത്രവര്‍ഗ്ഗ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന് ഫണ്ടുനല്‍കാന്‍ വകുപ്പുണ്ടെങ്കില്‍ അര്‍ഹതപ്പെട്ട ആ ഫണ്ട് വാങ്ങിച്ചെടുക്കണമെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ഞാന്‍ അപേക്ഷ കൊടുത്തത്. ടി.ഇ.ഒ തന്നെയാണ് അനുവദിച്ച തുക പിന്നീട് പ്രസാധകര്‍ക്കു കൈമാറിയതും.

ഇത് ഇന്ദുമേനോനായിരുന്നു …

2016 ഏപ്രില്‍ 2,3 തിയതികളില്‍ പട്ടാമ്പി ഗവ.കോളേജില്‍ വെച്ചു നടന്ന കവിതാ കാര്‍ണിവലിലാണ് എനിക്ക് ആദ്യമായി ശ്രദ്ധേയമായ ഒരവസരം ലഭിക്കുന്നത്. അതിനു മുമ്പ് …2003 മുതല്‍ കത്തിലൂടെയും നേരിട്ടും പി.രാമന്‍ സാറുമായ് മാത്രമാണ് എന്റെ കവിതകള്‍ വായ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നത് .പിന്നീടത് സ്വന്തം ഭാഷയെ അടയാളപ്പെടുത്താനും ആ തനതു ഭാഷയില്‍ കവിതയെഴുതാനും അദ്ദേഹം തന്നെയാണ് പിന്‍ന്തുണയായത് .കവിതാ കാര്‍ണിവലിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത് അന്ന് തീരേ അറിയപ്പെടാതിരുന്ന ഞാന്‍ ആയിരുന്നു. കാര്‍ണിവലിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ തിളനില ‘ എന്ന മാഗസിനിലാണ് എന്റെ മലയാളത്തിലും മുതുവാന്‍ ഭാഷയിലുമുള്ള കവിതകള്‍ ആദ്യമായി പുറത്തു വരുന്നത്. അത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതാണ്.

ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് 2017-ല്‍ കോഴിക്കോടു വെച്ച് കിര്‍ത്താഡ്‌സ് സംഘടിപ്പിച്ച ഗോത്രവര്‍ഗ്ഗഎഴുത്തുകാരുടെ ക്യാമ്പിലേക്ക് എന്നെ വിളിക്കുന്നത്. അല്ലാതെ അന്ന് തീരെ അറിയപ്പെടാതിരുന്ന എന്നെ കണ്ടെത്തി ആ ക്യാമ്പില്‍ പങ്കെടുപ്പിച്ചതല്ല.ആ ക്യാമ്പിന്റെ നേതൃത്വം ഇന്ദുമേനോനായിരുന്നു.അങ്ങനെയാണ് അവരെ ഞാന്‍ പരിചയപ്പെടുന്നത്. ഞാനുള്‍പ്പെടെ മുപ്പതു പേര്‍ ക്യാമ്പിലുണ്ടായിരുന്നു. ആ സമയത്ത് കോഴിക്കോട് വെച്ചു നടന്ന ഡി.സി.ബുക്‌സ് കെ.എല്‍.എഫില്‍ ഒരു സെഷനില്‍ കവിത വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.ഇന്ദുമേനോന്‍ ഇടപെട്ടതുകൊണ്ടാവാം ഒരു പക്ഷേ എനിക്ക് ആ അവസരം കിട്ടിയത്.
തൊട്ടടുത്ത കൊല്ലവും (2018) – കിര്‍ത്താഡ്‌സിന്റെ ക്യാമ്പിലും കെ.എല്‍.എഫിലും പങ്കെടുത്തു.അതേ വര്‍ഷം ജൂലൈ 27, 28 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന സൗത് ഇന്ത്യന്‍ ട്രൈബല്‍ റൈറ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ വിളിച്ചതും ഇന്ദുമേനോനാണ്. ഇങ്ങനെ രണ്ടു കിര്‍ത്താഡ്‌സ് ക്യാമ്പും ഒരു ചെന്നൈ യാത്രയുമാണ് ഇന്ദുമേനോന്‍ കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥ എന്ന നിലയില്‍ എനിക്കു നേടിത്തന്ന അവസരങ്ങള്‍. ഇതില്‍ രണ്ടു ക്യാമ്പുകളിലും എനിക്കു പുറമേ 29 പേര്‍ ഉണ്ടായിരുന്നു.ചെന്നൈയിലെ പരിപാടിയില്‍ എനിക്കു പുറമേ മറ്റു രണ്ടു കവികളുമുണ്ടായിരുന്നു.എന്റെ കവിത അവഗണിക്കാനാവാത്ത വിധം ശ്രദ്ധിക്കപ്പെട്ടതു കൊണ്ടു തന്നെയാണ് എന്നെ ഈ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. എനിക്ക് അവസരം തരണമെന്ന് ഇന്ദുമേനോനോട് എന്നല്ല ആരോടും ഞാന്‍ അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇന്ദുമേനോന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ആദിവാസിക്കു തന്ന ഔദാര്യമല്ല. ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ ഔദാര്യമായി ഒരു ഉദ്യോഗസ്ഥ കരുതുന്നുവെങ്കില്‍ തീര്‍ച്ചയായും അത് വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്.

ചെന്നൈയില്‍ നടന്ന സൗത് ഇന്ത്യന്‍ റൈറ്റേഴ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ പങ്കെടുത്തവര്‍ക്കെല്ലാം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് ഒരു സ്റ്റാര്‍ ഹോട്ടലിലായിരുന്നു. ഞാനും കേരളത്തില്‍ നിന്നുള്ള മറ്റൊരു ഗോത്ര കവിയുമാണ് ഒരു റൂമില്‍ താമസിച്ചത്. ഇത്തരം ആഡംബര ഹോട്ടലുകളില്‍ താമസിച്ച പരിചയം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. മുറിയിലെ ഫ്രിഡ്ജില്‍ മദ്യം, ബിസ്‌കറ്റ്, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ് എന്നിവയെല്ലാമുണ്ടായിരുന്നു. അതൊന്നും എടുത്ത് ഉപയോഗിക്കരുതെന്ന് ഞങ്ങളോട് ഇന്ദുമേനോനെന്നല്ല, ആരും നിര്‍ദ്ദേശം തന്നിരുന്നില്ല.(ഇന്ദുമേനോന്‍ അതേ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നു.) അത് ഉപയോഗിക്കുന്നതിന് പ്രത്യേകം പണച്ചെലവുണ്ടെന്നും അത് എടുക്കരുതെന്നും നിര്‍ദ്ദേശം തന്നിരുന്നെങ്കില്‍ ഞങ്ങള്‍ അതൊന്നും തൊടുമായിരുന്നില്ല. ഇന്ദുമേനോനെപ്പോലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച പരിചയമില്ലാത്തതു കൊണ്ട് ഞങ്ങള്‍ മുറിയിലുണ്ടായിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചു എന്നതു സത്യമാണ്. ഞങ്ങളെ വിളിച്ചു കൊണ്ടുപോയവര്‍ കൃത്യമായ നിര്‍ദ്ദേശം തരാതിരുന്നതുകൊണ്ട് സംഭവിച്ചത് എങ്ങനെയാണ് എന്റെ വീഴ്ച്ചയാകുന്നത്? (കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ മദ്യപിക്കാറില്ല എന്ന് എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അറിയാം)

2017- ഡിസംബറിലാണ് ഡി.സി.ബുക്‌സ് എന്റെ ആദ്യ പുസ്തകമായ പച്ച വീട് പ്രസിദ്ധീകരിച്ചത്.ഇന്ദുമേനോന്‍ വഴിയല്ല ഞാന്‍ ഡി.സി.ബുക്‌സിനെ സമീപിച്ചത്. പണം കൊടുക്കാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സ് തയ്യാറായതാണ്. ഗോത്രവര്‍ഗ്ഗ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന് ഫണ്ടുനല്‍കാന്‍ വകുപ്പുണ്ടെങ്കില്‍ അര്‍ഹതപ്പെട്ട ആ ഫണ്ട് വാങ്ങിച്ചെടുക്കണമെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ഞാന്‍ അപേക്ഷ കൊടുത്തത്. ടി.ഇ.ഒ തന്നെയാണ് അനുവദിച്ച തുക പിന്നീട് പ്രസാധകര്‍ക്കു കൈമാറിയതും. This book is published by the financial support of Tribal Welfare Fund എന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കല്‍ പോലും ഇന്ദുമേനോന്റെ സഹായം തേടിയിട്ടില്ല.

വസ്തുതകള്‍ ഇതായിരിക്കെ, എന്നെ അപകീര്‍ത്തിപ്പെടുത്താനും വംശീയമായി അധിക്ഷേപിക്കാനുമാണ് ഇന്ദുമേനോന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന അവരുടെ ഒരു പോസ്റ്റ് വായിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്.’നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തകം അച്ചടിച്ച അശോകന്റെ കവിത MA മലയാളം സിലബസ്സില്‍ ഉള്‍പ്പെടുത്തി.’ എന്ന അവരുടെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്.ഇന്ദുമേനോന്‍, നിങ്ങള്‍ക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്കു കഴിയുകയില്ല.

(ഫേസ് ബുക്ക്് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature, Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply