തൊവരിമല ഭൂസമരം ശക്തമാകുന്നു

കേവലം പാര്‍പ്പിടത്തിനായുള്ള മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടിയല്ല; കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട് പുറമ്പോക്കുകളിലും ജാതിക്കോളനികളിലുമായി ദുരിത ജീവിതം നയിക്കുന്ന ആദിവാസികളും ദലിതരും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെയുള്ള മണ്ണില്‍ പണിയെടുക്കുന്ന അടിസ്ഥാന ജനതയ്ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും ഉറപ്പാക്കാനാണ് താവരിമല സമരം. കോര്‍പ്പറേറ്റുകള്‍ കൈയടക്കിയ ഭൂമിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. അതിനാല്‍ തന്നെ ഭൂ ബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ഭൂസമരങ്ങളുടെ ഭാഗമാണ് തൊവരിമല സമരം. അതിനാല്‍ തന്നെയാകാം കേരളത്തിന്റെ റെവന്യുഭൂമിയുടെ പകുതിയിലേറെയും ഭരണഘടനാവിരുദ്ധമായി കയ്യടക്കിയിട്ടുള്ള വന്‍കിട തോട്ടമാഫിയാ്കകൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ സമര നേതൃത്വവുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്തത്.

 

സ്വന്തമായി കൃഷിഭൂമിക്കായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന തൊവരിമല ഭൂസമരം മൂന്നുമാസം പിന്നിട്ടിട്ടും വിഷയത്തിലിടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആദിവാസികള്‍ക്കും മറ്റ് ഭൂരഹിതര്‍ക്കുമായി വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ ഹാരിസണ്‍ കമ്പനിക്കായി തിരികെ നല്‍കാന്‍ ശ്രമിക്കുന്ന തൊവരിമല ഭൂമിയില്‍ അധികാരം സ്ഥാപിച്ച ഭൂരഹിത കുടുംബങ്ങളെ അവിടെ നിന്നും ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് കല്പറ്റയിലെ വയനാട് കളക്ട്രേറ്റിനു മുന്നില്‍ സമരമാരംഭിച്ചത്.
കേവലം പാര്‍പ്പിടത്തിനായുള്ള മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടിയല്ല; കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട് പുറമ്പോക്കുകളിലും ജാതിക്കോളനികളിലുമായി ദുരിത ജീവിതം നയിക്കുന്ന ആദിവാസികളും ദലിതരും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെയുള്ള മണ്ണില്‍ പണിയെടുക്കുന്ന അടിസ്ഥാന ജനതയ്ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും ഉറപ്പാക്കാനാണ് താവരിമല സമരം. കോര്‍പ്പറേറ്റുകള്‍ കൈയടക്കിയ ഭൂമിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. അതിനാല്‍ തന്നെ ഭൂ ബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ഭൂസമരങ്ങളുടെ ഭാഗമാണ് തൊവരിമല സമരം. അതിനാല്‍ തന്നെയാകാം കേരളത്തിന്റെ റെവന്യുഭൂമിയുടെ പകുതിയിലേറെയും ഭരണഘടനാവിരുദ്ധമായി കയ്യടക്കിയിട്ടുള്ള വന്‍കിട തോട്ടമാഫിയാ്കകൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ സമര നേതൃത്വവുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്തത്. എന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതി തീരുമാനം. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന വയനാട് കളക്ടറേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തിരുന്നു.
ആദിവാസികളുള്‍പ്പെടെ നിരവധി ഭൂരഹിതര്‍ ലോകസഭാ തെരഞ്ഞെടുപ്പിനു 2 നാള്‍ മുമ്പ് 2019 ഏപ്രില്‍ 21-ന് വൈകിട്ട് വയനാട്ടിലെ തൊവരിമലയില്‍ എത്തി കുടില്‍ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. സിപിഐ എംഎല്‍ റെഡ് സ്റ്റാറാണ് സമര നേതൃത്വമെങ്കിലും എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ അവരിലുണ്ടായിരുന്നു. തൊവരിമലയില്‍ ഹാരിസണില്‍ നിന്ന് 1970-ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനമേഖല ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. തിരഞ്ഞെടുപ്പിനു പിറ്റേന്ന് 24-ന് രാവിലെതന്നെ പോലീസ് സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചിതറിയോടിയവര്‍ ഒന്നിച്ച് കളക്ട്രേറ്റിന് മുന്നില്‍ അനശ്ചിതകാല സമരമാരംഭിച്ചു. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. അറുന്നൂറ് കുടുംബങ്ങള്‍ക്ക് 70 ഏക്കര്‍ ഭൂമി നല്‍കാം എന്ന പരിഹാരം മുന്നോട്ടുവച്ചു. എന്നാല്‍ സമരക്കാര്‍ അത് അംഗീകരിച്ചില്ല. ഭൂമിയില്ലാത്തവര്‍ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളാണെന്നും കൃഷി ചെയ്യാനാണ് ഭൂമി വേണ്ടതെന്നും വീണ്ടും മൂന്നും സെന്റും അഞ്ച് സെന്റും പത്ത് സെന്റും തന്ന് വഞ്ചിക്കാനനുവദിക്കില്ല എ്ന്നും പ്രഖ്യാപിച്ചാണ് സമരം മുന്നേറുന്നത്. സമരത്തിനെതിരെ മുത്തങ്ങസമരകാലത്തെന്നപോലെ ആദിവാസികളെ മറയാക്കി വനംകയ്യേറ്റം നടക്കുന്നു എന്ന നുണപ്രചരണങ്ങളുമായി സി.പി.എം വൃത്തങ്ങളും ചില പരിസ്ഥിതി സംഘടനകളും രംഗത്തിറങ്ങി. സമരഭൂമി വനഭൂമിയാണെന്നാണ് അവരുടെ ആരോപണം. വനത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരം വനാശ്രിത ഗോത്രസമൂഹങ്ങളില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമപരിഷ്‌കരണങ്ങള്‍ ലോകമെങ്ങും നടക്കുമ്പോഴാണ് ഈ വാദം എന്നതാണ് കൗതുകകരം. ഇന്ത്യയില്‍ തന്നെ വനാവകാശ നിയമം നിലവിലുണ്ട്. വനത്തിന്മേലുള്ള അധികാരം ഉന്നയിക്കാന്‍ ആദിവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അവകാശം? സ്വന്തം ഭൂമിയില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരന്തരം ആട്ടിപ്പായിക്കപ്പെട്ട മനുഷ്യരേക്കാള്‍ വലുതാണോ കേവലവനഭൂമി സംരക്ഷണം.
അതേസമയം വനഭൂമിയ്ക്ക് മേല്‍ അവകാശം ഉന്നയിച്ച് കൊണ്ടല്ല ഈ സമരം നടക്കുന്നതെന്നതാണ് സമരസമിതി പറയുന്നത്. 1970 വരെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും, 1969 ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം വഴി അച്ചുതമേനോന്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചതുമായ ഭൂമിയിലാണ് സമരക്കാരായ ആദിവാസി കുടുംബങ്ങള്‍ പ്രവേശിച്ചത്. വയനാട് ജില്ലയില്‍ വിവിധ സ്വകാര്യ പ്ലാന്റേഷനുകളില്‍ നിന്നും പലകാലങ്ങളിലായി സര്‍ക്കാര്‍ പിടിച്ചെടുത്ത 5000ല്‍പരം ഏക്കര്‍ മിച്ചഭൂമി ഭൂരഹിതസമൂഹങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മുന്‍കാലതീരുമാനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ തന്നെ ഇത് യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി സമരമാണ്. ഈ മിച്ചഭൂമി 1971 ലെ വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ട് പ്രകാരം, വനംവകുപ്പിന് കീഴിലാണ്. എന്നാലത് ഹാരിസണു തിരിച്ചു നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിനാലാണ് സമരത്തെ വനംകയ്യേറ്റമായി ചിത്രീകരിക്കുന്നതെന്നാണ് സമരസമിതിയുടെ വാദം. സമരമാരംഭിച്ചതിന്റ പിറ്റേ ദിവസം അവിടേക്ക് വന്ന ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ പറഞ്ഞത് അത് പ്ലാന്റേഷന്റെ സ്ഥലമാണെന്നും അവിടെയുള്ള ബംഗ്ലാവുകളില്‍ പ്ലാന്റേഷന്റെ ആളുകള്‍ താമസിക്കാറുണ്ട് എന്നുമാണ്. ഭൂമി തിരിച്ച്നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹാരിസണ്‍ മലയാളം സര്‍ക്കാറിനെതിരെ നല്‍കിയ കേസ്സില്‍ പലതവണ കോടതിയില്‍ ഹാജരാകാതെ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. അഥവാ സാങ്കേതികമായി വനഭൂമിയാണെങ്കില്‍ തന്നെയും അത് സമരം ഉയര്‍ത്തുന്ന മിച്ചഭൂമിവിതരണമെന്ന ആശയത്തെ ഒരു തരത്തിലും അട്ടിമറിക്കുന്നില്ല എന്നാണ് സമരക്കാരുടെ നിലപാട്. എന്തായാലും സമരം ശക്തമാകുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “തൊവരിമല ഭൂസമരം ശക്തമാകുന്നു

  1. It is anoverdue strike .govt should concede and provide landless strikers mnimum two acres of land to each and thus atone for the betrayal of landless Labour’s during the much celebrated Kerala land reforms

Leave a Reply