ചുമട്ടുതൊഴിലാളി മേഖല സംഘര്‍ഷ രഹിതമാക്കണം, സംരംഭകര്‍ക്ക് സംരക്ഷണം വേണം

കണ്ണൂരില്‍ മാതമംഗലത്ത് സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധം കാരണം എസ് ആര്‍ അസോസിയേറ്റ്‌സ്, എ ജെ സെക്യൂരിറ്റി ഐ ടി സൊലൂഷന്‍സ് എന്നീ രണ്ടു സ്ഥാപനങ്ങള്‍ പൂട്ടിയതാണ് ഈ പരമ്പരയിലെ അവസാനത്തെ സംഭവം. വിഷയം കയറ്റിറക്കുതന്നെ. കോടതിവിധിയെ തുടര്‍ന്ന് ഉടമ റബീഹ് മുഹമ്മദ് നാലു ജീവനക്കാരെ നിയമിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് യൂണിയന്‍ കട ഉപരോധിക്കുകയും അങ്ങോട്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കടയടക്കേണ്ട അവസ്ഥയിലെത്തിയതെന്ന് കടയുടമ പറയുന്നു. ഉടമ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് യൂണിയനും ആരോപിക്കുന്നു. കണ്മൂരില്‍ തന്നെ മാടായിയില്‍ പോര്‍ക്കലി എന്ന സ്റ്റീല്‍ സ്ഥാപനത്തിനു മുന്നിലും സമാനസംഭവം നടന്നുകൊണ്ടിരിക്കുന്നു.

ഏറെ കാലമായി കേരളത്തില്‍ നിരന്തരമായി സംഘര്‍ഷങ്ങള്‍ക്ക് കാരണമായ ഒന്നാണ് ചുമട്ടുതൊഴിലാളികളും വ്യാപാരികളുമായുള്ള പ്രശ്‌നങ്ങള്‍. വ്യാപാരികള്‍ സ്വയമോ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചോ ചരക്കുകളിറക്കുന്നതും കയറ്റുന്നതുമാണ് സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം. മിക്കവാറും സന്ദര്‍ഭങ്ങളില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് അവരത് ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തുന്നതും വിഷയം സംഘര്‍ഷഭരിതമാകുന്നതും. പലയിടത്തും നിയമവിരുദ്ധമായ നോ്ക്കുകൂലിയും അവര്‍ വാങ്ങുന്നു. വിദേശത്തുപോയി കഷ്ടപ്പെട്ടും ലോണെടുത്തും മറ്റും ഉണ്ടാക്കിയ മൂലധനമുപയോഗിച്ച്, തങ്ങള്‍ക്കു വേണ്ടിയും ഏതാനും പേര്‍ക്ക് തൊഴില്‍ നല്‍കാനുമായി ആരംഭിക്കുന്ന സംരംഭങ്ങള്‍ അങ്ങനെ പലപ്പോഴും അടച്ചുപൂട്ടേണ്ടിവരുന്നു. കേരളം സംരംഭക സൗഹാര്‍ദ്ദ സംസ്ഥാനമാണെന്ന് സര്‍ക്കാര്‍ നിരന്തരമായി ആവര്‍ത്തിക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. ചുമട്ടുതൊഴിലാളി പ്രശ്‌നം കൊണ്ടു മാത്രമല്ല, മറ്റു പല കാരണങ്ങളാലും സംരംഭങ്ങള്‍ തകര്‍ന്ന് ആത്മഹത്യവരെ ചെയ്തവരും കുറവല്ല. കണ്ണൂരില്‍ ആന്തൂരില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാഗ്രഹിച്ച പ്രവാസിയായിരുന്ന സാജന്റെ ആത്മഹത്യ മറക്കാറായിട്ടില്ലല്ലോ.

കണ്ണൂരില്‍ മാതമംഗലത്ത് സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധം കാരണം എസ് ആര്‍ അസോസിയേറ്റ്‌സ്, എ ജെ സെക്യൂരിറ്റി ഐ ടി സൊലൂഷന്‍സ് എന്നീ രണ്ടു സ്ഥാപനങ്ങള്‍ പൂട്ടിയതാണ് ഈ പരമ്പരയിലെ അവസാനത്തെ സംഭവം. വിഷയം കയറ്റിറക്കുതന്നെ. കോടതിവിധിയെ തുടര്‍ന്ന് ഉടമ റബീഹ് മുഹമ്മദ് നാലു ജീവനക്കാരെ നിയമിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് യൂണിയന്‍ കട ഉപരോധിക്കുകയും അങ്ങോട്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കടയടക്കേണ്ട അവസ്ഥയിലെത്തിയതെന്ന് കടയുടമ പറയുന്നു. ഉടമ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് യൂണിയനും ആരോപിക്കുന്നു. കണ്മൂരില്‍ തന്നെ മാടായിയില്‍ പോര്‍ക്കലി എന്ന സ്റ്റീല്‍ സ്ഥാപനത്തിനു മുന്നിലും സമാനസംഭവം നടന്നുകൊണ്ടിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണ്. എത്രയോ കാലമായി നിലനില്‍ക്കുന്ന ഈ വിഷയത്തിനു ശാശ്വതമായ ഒരു പരിഹാരം കാണാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞില്ല. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തൃശൂരിലെ ജയ്ഹിന്ദ് മാര്‍്ക്കറ്റിലുണ്ടായ ഇത്തരം തര്‍ക്കങ്ങളെ തുടര്‍ന്നാണ് വ്യാപാരികള്‍ സംഘടിച്ചതും സംസ്ഥാനതലത്തില്‍ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി രൂപീകരിക്കപ്പെട്ടതും. തുടര്‍ന്ന് പലയിടത്തും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സംഘടിതരായ വ്യാപാരികള്‍ പ്രതിരോധമുയര്‍ത്താന്‍ തുടങ്ങിയത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. എന്നിട്ടും കൃത്യമായ ഒരു തീരുമാനമെടുത്ത് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. പകരം നോക്കുകൂലി അനുവദിക്കില്ല എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. ചുമട്ടുതൊഴിലാളികളാകട്ടെ പറയുന്നത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നു എന്നാണ്. അതിനു പരിഹാരമാണ് നോക്കുകൂലിയെന്നും. നോക്കുകൂലി അംഗീകരിക്കുന്നില്ല എന്നു പരസ്യമായി പറയുന്ന പാര്‍ട്ടികളും യൂണിയന്‍ നേതൃത്വങ്ങളും രഹസ്യമായി തൊഴിലാളികള്‍ക്കൊപ്പമാണ്. അതിനു കൃത്യമായ കാരണവുമുണ്ട്. അവര്‍ സംഘടിതരാണ് എന്നതു തന്നെ.

തീര്‍ച്ചയായും കാലത്തിനനുസരിച്ച് തൊഴില്‍ മേഖലകളിലെല്ലാം മാറ്റമുണ്ടാകും. ഏതു പുതിയ സാങ്കേതികവിദ്യ വരുമ്പോഴും അതുണ്ടാകും. എന്നാല്‍ അതോടൊപ്പം പുതിയ സാധ്യതകള്‍ തെളിയും. കമ്പ്യൂട്ടറടക്കം എത്രയോ ഉദാഹരണങ്ങള്‍ ടിപ്പര്‍ സജീവമായപ്പോഴാണ് മുമ്പ് കേരളത്തില്‍ ചുമട്ടുതൊഴിലാളി വിഷയം സജീവമായത്. ടിപ്പറുകള്‍ തടയുന്ന നിരവധി സംഭവങ്ങള്‍ പോലുമുണ്ടായി. ഓരോ വ്യക്തിയുടേയും അവകാശങ്ങളും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുക എന്ന ബോധ്യത്തിന്റെ ഭാഗമായാണ് തൊഴിലുടമകള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ നിയമിക്കാന്‍ അവകാശം ലഭിച്ചത്. അതെല്ലാം കാലത്തിന്റെ മുന്നോട്ടുപോക്കില്‍ സ്വാഭാവികമാണ്. എല്ലാ തൊഴില്‍ മേഖലയും എല്ലാ കാലത്തും ഒരുപോലെ നിലനില്‍ക്കില്ല എന്നു തിരിച്ചറിഞ്ഞ് ഈ മേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാനാണ് യൂണിയനുകളും പാര്‍ട്ടികളും സര്‍ക്കാരും തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴും ഒരു സാങ്കേതിക സഹായവുമില്ലാതെ മനുഷ്യര്‍ക്ക് ചുമക്കാനാവാത്ത ഭാരം ചുമക്കുന്ന തൊഴിലാളികളെയാണ് എവിടേയും കാണുക. അതവരുടെ ആരോഗ്യത്തെ എത്രയോ പ്രതികൂലമായി ബാധിക്കുന്നു എന്നതുപോലും പരിഗണിക്കപ്പെടുന്നില്ല. പല വിദേശ രാജ്യങ്ങളിലും റോബോട്ടുകളാണ് ഈ ജോലിയെടുക്കുന്നത്. അതേസമയം കേരളത്തില്‍ മിക്കയിടത്തും വലിയ വരുമാനവും അവര്‍ക്കു ലഭിക്കുന്നു. അതുകൊണ്ടാണല്ലോ വന്‍തുക കൊടുത്ത് ഈ ജോലിയില്‍ കയറിപറ്റാന്‍ പലരും ശ്രമിക്കുന്നത്. എന്നാല്‍ കാലം മാറുമ്പോള്‍ പല തൊഴിലുകളും മാറുമെന്നും പലതും ഒട്ടുംതന്നെ ഇല്ലാതാകുമെന്നും പുതിയ സാധ്യതകള്‍ ഉണ്ടാകുമെന്നും ഒട്ടും തിരിച്ചറിയാത്ത മേഖലയായി ചുമട്ടുതൊഴിലാളി മേഖല തുടരുന്നു. അതിനാലാണ് തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ ഇത്തരം അതിക്രമങ്ങളും നോക്കുകൂലി എന്ന ലോകത്തെവിടേയുമില്ലാത്ത അതിക്രമവും അരങ്ങേറുന്നത്. എത്രയും വേഗം ഇത്തരം വിഷയത്തിലിടപെട്ട് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസവും ദീര്‍ഘകാലത്തേക്ക് പ്രശ്‌നത്തിനു ശാശ്വതപരിഹാരവും കാണുന്ന നടപടികളിലേക്കാണ് സര്‍ക്കാര്‍ ഇനിയെങ്കിലും പ്രവേശിക്കേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം ചെറുകിട സംരംഭകരെ പോലും ബൂര്‍ഷ്വാസിയായും തൊഴിലാളികളുടേയും ജനങ്ങളുടേയും ശത്രുവായും കാണുന്ന തെറ്റായ ഒരു സമീപനം കേരളത്തില്‍ വളരെ ശക്തമാണ്. വാസ്തവത്തില്‍ ബൂര്‍ഷ്വാസികളായ വന്‍കിട സംരംഭകര്‍ക്ക് മുഴുവന്‍ സംരക്ഷണവും ലഭിക്കുന്നുമുണ്ട്. അവിടങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരങ്ങളെ പോലും ഈ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പിന്തുണക്കാറില്ല എന്ന് നിരവധി ഉദാഹരണങ്ങളുണ്ട്. കല്ല്യാണിലെ ഇരിപ്പുസമരമൊന്നും മറക്കാറായിട്ടില്ലല്ലോ. ചെറുകിട സംരംഭകരാണ് എപ്പോഴും പീഡിപ്പിക്കപ്പെടുന്നത്. കേരളം സംരംഭകസൗഹാര്‍ദ്ദമാണെന്നു സ്ഥാപിക്കാന്‍ ലോകം മുഴുവന്‍ മുഖ്യമന്ത്രി കറങ്ങുമ്പോള്‍, ഒരു ചെറിയ സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കാലം കളയേണ്ടിവരുന്നവര്‍ കേരളത്തില്‍ ആയിരകണക്കിനാണ്. ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് എവിടേയും ഒരു വിലയും ലഭിക്കുന്നില്ല. പറയുന്നതല്ലാതെ അത് നടപ്പാകാന്‍ സര്‍ക്കാരിന്റെ ശ്രമവുമില്ല. വന്‍കിടക്കാര്‍ക്ക് എത്ര പണവും കൊടുക്കുന്ന, എത്ര കടവും എഴുതി തള്ളുന്ന ബാങ്കുകള്‍ക്കും ചെറുകിടക്കാരില്‍ താല്‍പ്പര്യമില്ല. അഥവാ ലോണ്‍ നല്‍കിയാല്‍ തന്നെ ചെറിയ ഒരു വീഴ്ചയുണ്ടായാല്‍ പോലും അതിനെ മാനുഷികമായി പരിഗണിക്കാതെ സര്‍ഫാസി പോലുള്ള നിയമങ്ങളുമായി രംഗത്തെത്തും. കേരളത്തിലെമ്പാടും തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ചെറുകിടസംരംഭകരെ കാണാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്. കൊവിഡ് കാലമാകട്ടെ സ്ഥിതി എത്രയോ വഷളാക്കി. എത്രയോ സംരംഭകര്‍ കടക്കെണി മൂലം ജീവിതമവസാനിപ്പിച്ചു. അത്തരം സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഇനിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് കൃത്യത ഉണ്ടാക്കാനും അത് കര്‍ക്കശമായി നടപ്പാക്കാനും ഈ മേഖല സംഘര്‍ഷരഹിതമാക്കാനുമുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply