തൃക്കാക്കര വോട്ടര്‍മാരുടെ രാഷ്ട്രീയ ഉത്തരവാദിത്തം…

അസംബ്ലിതെരഞ്ഞെടുപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയപോരാട്ടങ്ങളാണ്. അല്ലെങ്കില്‍ആകണം. അസംബ്ലിയിലേക്കുള്ള ഉപതെരഞ്ഞെടുപ്പായാലും അങ്ങനെതന്നെ. ഒരു തെരഞ്ഞെപ്പിലേയോ ഉപതെരഞ്ഞെടുപ്പിലേയോ തോല്‍വി ഒരു പ്രസ്ഥാനത്തിന്റേയും അന്ത്യത്തെ കുറിക്കുന്നില്ല. കുറിക്കുമായിരുന്നെങ്കില്‍ കേരളത്തിലെ പ്രമുഖപാര്‍ട്ടി്കളൊന്നും ഇന്നു നിലനില്‍ക്കുമായിരുന്നില്ല്‌ല്ലോ. നിര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തത് പ്രസ്ഥാനങ്ങളാണ്, പ്രത്യേകിച്ച് അവയുടെ നേതൃത്വങ്ങളാണ് എന്നതാണ് തമാശ. അതിനാലാണ് തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ പോരാട്ടങ്ങളായി മാറ്റാനുള്ള ആര്‍ജ്ജവം അവര്‍ മിക്കപ്പോഴും കാണിക്കാത്തത്. തൃക്കാക്കരയിലും സംഭവിക്കുന്നത് അതുതന്നെ.

സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ നിന്നു തന്നെ ശക്തമായ രാഷ്ട്രീയപോാട്ടത്തിനു തങ്ങള്‍ തയ്യാറല്ല എന്നും എങ്ങനെയെങ്കിലും ജയിക്കല്‍ മാത്രമാണ് ലക്ഷ്യമെന്നും ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നു. ഉമ തോമസ് പഠിക്കുമ്പോള്‍ കെ എസ് യു പ്രവര്‍ത്തകയായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍ അവരുടെ യോഗ്യത പി് ടി തോമസിന്റെ ഭാര്യ എന്നതുമാത്രമാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനാകട്ടെ അത്രയും യോഗ്യതപോലുമില്ല. പ്രൊഫഷണലുകളോ സ്ഥിരം രാഷ്ട്രീയക്കാരോ അല്ലാത്തവര്‍ സ്ഥാനാര്‍ത്ഥികളാകരുത് എന്നല്ല പറയുന്നത്. എന്നാല്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് എങ്ങനെയാണ് ജനപ്രതിനിധിയാകാന്‍ കഴിയുക? മാധ്യമങ്ങളുടെ പല ചോദ്യങ്ങള്‍ക്കും അതെല്ലാം നേതാക്കളോട് ചോദിക്കൂ എന്ന് രണ്ടുപേരും പറയുന്ന മറുപടിയില്‍ നിന്നുതന്നെ അവരുടെ പരിമിതികള്‍ വ്യക്തമാണ്. സ്ഥാനാര്‍ത്ഥികളായതിനുശേഷവും ഇരുകൂട്ടരും ശക്തമായ രീതിയില്‍ രാഷ്ട്രീയം പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. സമുദായ പ്രമാണിമാരുടെ തിണ്ണയില്‍ ഞെരങ്ങാനാണ് രണ്ടുപേരും മത്സരിക്കുന്നത്. കൂടാതെ ഇത്രയും കാലം ട്വന്റി – ട്വന്റിയുടെ വോട്ടിനുവേണ്ടിയുള്ള മത്സരവും കേരളം കണ്ടല്ലോ.

വര്‍ത്തമാനകാലത്ത് ഏതൊരു തെരഞ്ഞെടുപ്പിലും ഉന്നയിക്കേണ്ട ഏറ്റവും പ്രധാന രാഷ്ട്രീയപ്രശ്‌നം നവഫാസിസറ്റുകളില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സാമൂഹ്യനീതിയുെല്ലാം നേരിടുന്ന വെല്ലുവിളി തന്നെ. ബാബറി മസ്ജിദ് തകര്‍ത്ത മാതൃകയില്‍ കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമുണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പള്ളി പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നു. വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയുമെല്ലാം പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ സമൂഹത്തില്‍ രൂക്ഷമായ സംഘര്‍ഷങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തിലും സംഘപരിവാര്‍ സംഘടനകളും അവരുടെ ഏജന്റുമാരായി മാറിയ ചില സംഘടനകളും മതസ്പര്‍ധ സൃഷ്ടിച്ചുകൊണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു രാഷ്ട്ീയത്തില്‍ ആ ശക്തികള്‍ അത്രമാത്രം ശക്തമല്ലാത്തതിനാലാകാം എല്‍ ഡി എഫും യുഡിഎഫും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളിലാണ് കൂടുതല്‍ മുഴങ്ങുന്നത്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ അത്ര ശക്തമല്ലെങ്കിലും കേരളത്തിന്റെ പൊതുബോധത്തില്‍ വന്‍ശക്തിതന്നെയാണ് ഫാസിസ്റ്റുകള്‍ എന്ന തിരിച്ചറിവ് കാര്യമായി കാണുന്നില്ല. വര്‍ഗ്ഗീയ ഫാസിസറ്റുകള്‍ക്കും അവര്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ – സാംസ്‌കാരിക നിലപാടുകള്‍ക്കുമെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ ചെയ്താല്‍ കുറെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭീതി തന്നെയാണ് അതിനുള്ള പ്രധാന കാരണം. അതുപോലെതന്നെയാണ് ജനാധിപത്യം നേരിടുന്ന ആധുനിക കാല വെല്ലുവിളികളോടു രാഷ്ട്രീയമായി പ്രതികരിക്കാനോ ജനാധിപത്യത്തെ കാലത്തിനനുസരിച്ച് നവീകരിക്കാനോ ഉള്ള ആലോചനകളും ഉണ്ടാകത്തതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വികസന രാഷ്ട്രീയം മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അപ്പോഴും അത് വികസനവും പരിസ്ഥിതിയും നേരിടുന്ന പുതിയ സമസ്യകളെ അഭിമുഖീകരിക്കുന്നില്ല. തങ്ങളാണ് യഥാര്‍ത്ഥ വികസനത്തിന്റെ വക്താക്കള്‍ എന്നു സമര്‍ത്ഥിക്കാനാണ് ഇരു കൂട്ടരുടേയും ശ്രമം. അപ്പോഴും സില്‍വര്‍ ലൈന്‍ എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനോടുള്ള നിലപാട് പ്രസക്തമാണ്. ഇക്കാര്യത്തില്‍ മാത്രമാണ് ഇരു കൂട്ടരും വ്യക്തമായ രീതിയില്‍ വ്യത്യസ്ഥ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ജനഹിതപരിശോധനയാണ്, ആകണം എന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെങ്കിലും അതുതന്നെയാണ് പ്രധാന വിഷയം എന്നുറപ്പ്. അക്കാര്യത്തിലാകട്ടെ യുഡിഎഫ് കൂടുതല്‍ ആത്മവിശ്വാസത്തിലാണെന്നാണ് കാണുന്നത്. തുടക്കത്തില്‍ സില്‍വര്‍ ലൈനിന്റെ വിധിയെഴുത്താകുമെന്നു പറഞ്ഞ ഇടതുനേതാക്കള്‍ ഇപ്പോഴതു പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമാല്ല വിവാദമായ കല്ലിടല്‍ നിര്‍ത്തുകയും ചെയ്തു. മറിച്ച് ആറുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ മൊത്തം നേട്ടങ്ങളിലാണവര്‍ ഊന്നുന്നത്. മറുവശത്ത് യുഡിഎഫ് സില്‍വര്‍ലൈന്‍ വിഷയത്തില്‍ തന്നെ ഊന്നുന്നു എന്നത് ശ്രദ്ധേയാണ്.

ആയിരക്കണക്കിനാളുകളെ കുടിയിറക്കുന്നതും കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികവും സാമൂഹികവുമായി തകര്‍ക്കുന്നതുമാണ് സില്‍വര്‍ ലൈന്‍ എന്നതു വ്യക്തമാണ്. തീര്‍ച്ചയായും കേരളത്തിനു റെയില്‍വേ വികസനം വേണം. ഏതൊരു വികസനത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. എന്നാല്‍ പ്രത്യാഘാതങ്ങളും ചിലവും വളരെ കുറച്ച്, വേഗതയില്‍ സില്‍വര്‍ ലൈനിനേക്കാള്‍ അല്‍പ്പം കുറഞ്ഞാലും കൂടുതല്‍ പേര്‍ക്ക് ഗുണകരമാകുന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയാണ് പദ്ധതി അടിച്ചേല്‍പ്പിക്കുന്നതെന്നത് പറയാതിരിക്കാനാവില്ല. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന പ്രസ്താവനയൊക്കെ അധികാര ധാര്‍ഷ്ട്യമായിതന്നെ കാണണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതെ ട്രഷറി നിയന്ത്രണത്തിലേക്ക് നീങ്ങുന്ന കേരളത്തെ കൂടുതല്‍ കടക്കെണിയില്‍ വീഴ്ത്തുന്നതാണീ പദ്ധതിയെന്നു മനസ്സിലാക്കാന്‍ സ്മ്പത്തികവിദഗ്ധനൊന്നും ആകേണ്ട. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ മനസ്സിലാക്കാന്‍ പാരിസ്ഥിതിക വിദഗ്ധനുമാകേണ്ട. ദലിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ചേരി നിവാസികളും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ നേരിടുന്ന ജീവിത പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന സമയത്താണിതെല്ലാം സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഇടതു – വലതു ചിന്തകനുമാകേണ്ട. ഇതിനെല്ലാം സാമാന്യ രാഷ്ട്രീയബോധം മാത്രം മതി. അതുകാണിക്കാനാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മറ്റൊരു ഗൗരവമായ വിഷയവും കേരളം ചര്‍ച്ച ചെയ്യുകയാണ്. അത് അതിജീവിതയായ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയമാണ്. തൃക്കാക്കരയുമായി ഈ സംഭവത്തിനുള്ള ബന്ധം ആര്‍ക്കുമറിയാം. അന്നത്തെ എം എല്‍ എ പി ടി തോമാസാണ് ഈ വിഷയത്തില്‍ ആദ്യമായി ഇടപെട്ടത് എന്നതാണത്. കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമാണെന്ന് നടിയും പബ്ലിക് പ്രൊസിക്യൂട്ടറും മാത്രമല്ല ലിംഗനീതിയില്‍ വിശ്വസിക്കുന്ന ആരും സംശയിക്കാന്‍ തുടങ്ങി കാലമേറെയായി. വിചാരണ കോടതി ജഡ്ജിയടക്കം സംശയത്തിന്റെ നിഴലിലാണ്. അതേസമയം അവസാനമുണ്ടായിരിക്കുന്ന സംഭവം സര്‍ക്കാരിനെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തന്നതാണ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു എന്നു തന്നെയാണ് കഴിഞ്ഞ ദിവസം അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സര്‍ക്കാരിനെതിരെ അതിഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ പരാതി കൊടുക്കാന്‍ അവര്‍ക്ക് ബാക്കിയുള്ളത് ഈ മാസം മാത്രമാണ്. എന്നാല്‍ നീതിക്കായി ഹൈക്കോടതിയിലെത്തിയ നടിക്ക് രാഷ്ട്രീയലക്ഷ്യമാണെന്ന ആരോപണമാണ് കോടിയേരിയും ജയരാജനുമൊക്കെ ഉന്നയിക്കുന്നത്. എം എം മണിയാകട്ടെ ഇവിടേയും തന്റെ സംസ്‌കാരം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പ്രധാനപ്പെട്ട ചര്‍ച്ചയായി ഈ ഹര്‍ജി മാറുമെന്നുറപ്പ്.

തീര്‍ച്ചയായും മണ്ഡലം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളും ഏതൊരു തെരഞ്ഞെടുപ്പിലേയും പ്രധാന വിഷയം തന്നെയാണ്. അത്തരത്തിലുള്ള പരിശോധനയും നടക്കേണ്ടതാണ്. ഒരു പരിധിവരെ നടക്കുന്നുമുണ്ട്. പൂര്‍ണ്ണമായും ഒരു നഗരമണ്ഡലമാണ് തൃക്കാക്കര. എന്നാല്‍ പല കാര്യങ്ങളിലും ഓരുപാട് പുറകിലുമാണ് മണ്ഡലം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തപ്പോള്‍ നഗരത്തിന്റെ മറ്റു പലഭാഗങ്ങള്‍ക്കുമൊപ്പം തൃക്കാക്കരയിലെ വെള്ളക്കെട്ടുകളും. ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെട്ട് പലവിധ വികസനങ്ങളും മണ്ഡലത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. സില്‍വര്‍ ലൈനിനെ കുറിച്ച് ചര്‍ച്ച മുറുകുമ്പോള്‍ ഈ ഭാഗത്തേക്കുള്ള മെട്രോയുടെ വികസനം ഇനിയും നടന്നിട്ടില്ല, ദിവസം ഒരു കോടി നഷ്ടമായിരിക്കുമ്പോള്‍ അതിനി നടക്കുമോ എന്നു കാത്തിരുന്നു കാണണം. മറ്റനവധി പ്രശ്‌നങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വികസന പ്രതിസന്ധിക്ക് ഇരുമുന്നണികള്‍ക്കും ഉത്തരവാദിത്തമുണ്ടെങ്കിലും കൂടുതല്‍ കാലം എം എല്‍ എമാരായി ഇരുന്നിട്ടുള്ളവരും നഗരസഭ ഭരിച്ചതുമൊക്കെ യു ഡി എഫാണെന്ന് എല്‍ഡിഎഫ് ചൂണ്ടികാട്ടുന്നു.

എന്തായാലും എത്രമാത്രം ഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിലെ വിജയത്തെ ഇരുമുന്നണികളും കാണുന്നതെന്നതിനു തെളിവാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളുമടങ്ങുന്ന നേതാക്കള്‍ മണ്ഡലത്തില്‍ തന്നെ തങ്ങുന്നത്. അതിനാല്‍തന്നെ കൃ8ത്യമായ രാഷ്ട്രീയ നിലപാടോടെ വോട്ടാവകാശം വിനിയോഗിക്കാന്‍ തൃക്കാക്കര നിവാസികള്‍ ജാഗരൂകരായിരിക്കും എന്നു തന്നെ കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply