പോലീസ് ഭീകരതയില്‍ അമരുന്ന മാതൃകാ(സം)സ്ഥാനം

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലക്കെതിരെ പ്രതിഷേധിച്ചതില്‍ ഒരു വലിയ വിഭാഗം സിപിഎം പ്രവര്‍ത്തകരും അനുഭാവികളും തന്നെയായിരുന്നു എന്നത് പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും ഞടുക്കത്തിലാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി പോലീസും പാര്ട്ടി നേതൃത്വവുംകൂടി നടത്തിയ നാടകമാണ് താഹ, അലന്‍ എന്നീ സിപിഎം പ്രവര്ത്തകരുടെ അറസ്റ്റിനു കാരണമായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ പോലീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് അക്ഷരാര്‍ത്തില്‍ നരനായാട്ട് നടത്തുകയാണ്. ‘നരനായാട്ട്’ എന്ന വാക്ക് കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് ആ കാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോവുകയാണ് പിണറായി വിജയന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള രണ്ടുതരം വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒന്ന് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന അത്യന്തം ഹീനമായ മൂന്നാംമുറയും സ്ത്രീകള്‍ അടക്കമുള്ള തടവുകാര്‍ക്കെതിരെ നടക്കുന്ന ലൈംഗികാക്രമങ്ങളും. രണ്ട്, പാവപ്പെട്ടവര്‍ക്കും ദളിതര്ക്കും എതിരെ നടക്കുന്ന ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങളില്‍ പോലും പ്രതികള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി പാര്ട്ടി സംവിധാനങ്ങളും പോലീസും ഒത്തുകളിക്കുന്നതായുള്ള പരാതികള്‍. വിനായകന്റെ പോലീസ് മര്‍ദ്ദനവും തുടര്‍ന്നുള്ള മരണവും അടക്കം നിരവധി കസ്റ്റഡി മരണങ്ങളും നഗ്നമായ മനുഷ്യാവകാശലംഘനങ്ങളും ദളിത്-സ്ത്രീ പീഡനങ്ങളും നിരന്തരം ആവര്‍ത്തിക്കപ്പെട്ടു.

ഈ അടുത്ത ദിവസമാണ് വാളയാറില്‍ രണ്ടു കൊച്ചുകുട്ടികളുടെ മരണത്തിനു കാരണമായ ക്രൂരമായ ബലാല്‍ക്കാര സംഭവത്തിലെ പ്രതികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചതിനെതിരെ സമരംചെയ്ത രാഷ്ട്രീയപ്രവര്‍ത്തകരായ ശ്രീജ നെയ്യാറ്റിന്കരയേയും വിനിതാ വിജയനെയും പോലീസ് ജനമധ്യത്തില്‍ ലൈംഗികമായി ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയായിരുന്നു ഇതിനു പിന്നില്‍. കഴുത്തിലും മാറത്തും മര്‍ദ്ദിക്കുകയും അവരുടെ വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിജയന്‍ പങ്കെടുന്ന യോഗത്തില്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരിലാണ് ഈ പ്രമുഖരായ വനിതാ ആക്ടിവിസ്റ്റുകളെ ഇത്തരത്തില്‍ പോലീസ് അപമാനിച്ചത്.

മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ സമയത്തുതന്നെ ജനകീയസമരങ്ങളെ പോലീസ് സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ വിജയന്‍ നടത്തിയ ശ്രമങ്ങള്‍ വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു. അതില്‍ ഉത്തരാവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നത് അത്തരം അടിച്ചമര്‍ത്തലുകള്‍ തന്റെ ആവശ്യപ്രകാരമായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് ഉത്തമബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ്.

പുതു വൈപ്പിന്‍ ഐഒസി ഗ്യാസ് പ്ലാന്റിനെതിരെ സമരംചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരെ ക്രൂരമായി തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടി ഉദാഹരണമാണ്. യതീഷ് ചന്ദ്ര എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ നീചമായ മനുഷ്യവേട്ട മനസാക്ഷിയുള്ളവരെ ഞെട്ടിച്ച സംഭവമായിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുളള നൂറുകണക്കിന് പേരെ തെരുവില്‍ തല്ലിച്ചതച്ചശേഷം കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചു സ്റ്റേഷനുകളിലേക്കായി കൊണ്ടുപോയി ക്രൂരമായി മര്ദ്ദിക്കുകയുമായിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഏഴോളം കുട്ടികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. സിപിഐ നേതാക്കളടക്കം പോലീസിന്റെ ലൈംഗിക ആക്രമണത്തിന് വിധേയരായി. ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നെങ്കിലും യാതൊരു നടപടിയും ഉദ്യോഗസ്ഥന് എതിരെ ഉണ്ടായിട്ടില്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തണ്ടര്‍ബോള്‍്ട്ട് എന്ന പോലീസ് സംവിധാനത്തെ മുന്നില്‍ നിര്‍ത്തി കേരളസര്‍ക്കാര്‍ നടത്തിയിട്ടുള്ള മാവോയിസ്റ്റ് കൊലകള്‍ ജനാധിപത്യവിശ്വാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ചവയാണ്. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റ് പോരാളികളുടെ കൊല കേവലമായ ഭരണകൂട ഭീകരതയായിരുന്നു. അതിനെ ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിക്കാനുള്ള ശ്രമം ലോകത്തെവിടെയും നടക്കുന്ന, നടന്നിട്ടുള്ള, ഒളിപ്പോര്‍ സമരങ്ങളിലെ വിപ്ലവകാരികളെ കൊന്നൊടുക്കാന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പറയുന്ന ന്യായവാദം തന്നെയാണ് എന്ന് അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അതിനുശേഷമാണ് വൈത്തിരിയില്‍ സിപി ജലീലിനെ വെടിവച്ചുകൊന്നുകൊണ്ട് ഇതേ ജനാധിപത്യവിരുദ്ധത ആവര്‍ത്തിച്ചത്. ഇപ്പോള്‍ അട്ടപ്പാടിയില്‍ മറ്റു നാലുപേരെ കൂടി വെടിവച്ചു കൊന്നിരിക്കുന്നു. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കൈകളിലും മുഖത്തും തന്റെ കാര്‍മ്മികത്വത്തില്‍ പോലീസ് കൊന്നുതള്ളിയവരുടെ രക്തം പുരണ്ടിരിക്കുന്നു. ഇത് ഏറ്റുമുട്ടല്‍ അല്ല, കീഴടങ്ങിയവരെ പച്ചക്ക് കൊല്ലുക ആയിരുന്നു എന്നും അതിലൊരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വെടിവച്ച് കൊന്നതെന്നും ആരോപിച്ചിരിക്കുന്നത് ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സിപിഐ യുടെ സംസ്ഥാന സെക്രട്ടറിയും അസിസ്റ്റന്റ്‌റ് സെക്രട്ടറിയുമാണ്. കൊല്ലുന്നതിനു മുമ്പ് അവരെ ക്രൂരമര്‍ദ്ദനത്തിനു വിധേയരാക്കിയിരുന്നു എന്നും സിപിഐ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. 580 കോടി രൂപയോ മറ്റോ സഹായധനമായി ലഭിക്കും എന്നതിന്റെ പേരിലാണ് ഈ കൊലകള്‍. ഇതുകൂടാതെ മറ്റു രാഷ്ട്രീയമായ ലക്ഷ്യങ്ങളുമുണ്ട് എന്ന് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയും ചെയ്യുന്ന പിഎ ഷൈന പ്രസ്താവിച്ചിട്ടുണ്ട്.

തങ്ങളോടുള്ള സി പി എമ്മിന്റെ രാഷ്ട്രീയമായ പക ഇതിനു പിന്നിലുണ്ട് എന്ന് ഷൈന ഉറപ്പിച്ചു പറയുന്നു. സിപിഎം അണികളെ വിട്ടു തങ്ങളെ കൊല്ലിക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും മാവോയിസ്റ്റുകള്‍ സായുധരായതിനാല്‍ ടി പി യെ കൊന്നവരെ പോലുള്ള ഗുണ്ടകളും സിപിഎമ്മിന് വേണ്ടി ഈ കൊലപാതക പരിപാടി ഏറ്റെടുക്കില്ലെന്നും ഷൈന പറയുന്നു. അപ്പോള്‍ പിന്നെ ആശയപരമായ പരാജയം മൂടിവക്കാന്‍ പോലീസിനെ ഉപയോഗിച്ച് മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യുക എന്ന നയമാണ് സിപിഎം നടപ്പാക്കുന്നത് എന്നും ഷൈന എഴുതിയിരുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലക്കെതിരെ പ്രതിഷേധിച്ചതില്‍ ഒരു വലിയ വിഭാഗം സിപിഎം പ്രവര്‍ത്തകരും അനുഭാവികളും തന്നെയായിരുന്നു എന്നത് പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും ഞടുക്കത്തിലാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി പോലീസും പാര്ട്ടി നേതൃത്വവുംകൂടി നടത്തിയ നാടകമാണ് താഹ, അലന്‍ എന്നീ സിപിഎം പ്രവര്ത്തകരുടെ അറസ്റ്റിനു കാരണമായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ഒരു വിഭാഗം പാര്‍ട്ടി നേതാക്കന്മാര്‍ ക്രൈസിസ് മാനെജ്‌മെന്റ് വിദഗ്ദരായി രംഗത്തിറങ്ങി എന്നത് ഒരു വലിയ തിരക്കഥ ഇതിനു പിന്നിലുണ്ട് എന്നതിന്റെ സൂചനയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം അനുഭാവികളുടെ കടുത്ത പ്രതിഷേധമാണ് വിജയന് നേരെ ഉയര്‍ന്നത്. ആഭ്യന്തരമന്ത്രിയായ വിജയനല്ല, പോലീസിനാണ് ഉത്തരവാദിത്തം എന്നൊക്കെയുള്ള ന്യായവാദങ്ങള്‍ വിലപ്പോയില്ല. വിജയന്റെ നേതൃത്വത്തില്‍ ഇതിനുമുമ്പ് നടന്ന രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചോരമണം മാറാത്ത കേരളത്തില്‍ അത്തരം കഥകള്‍ സിപിഎമ്മിന്റെ സാധാരണ അണികളുടെ ഇടയില്‍ വിലപ്പോയില്ല എന്നതില്‍ അത്ഭുതമില്ല. മാത്രമല്ല, അലനെയും താഹയേയും പോലെ നിരവധി സിപിഎം പ്രവര്‍കര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഉണ്ടായി എന്നും പറയപ്പെടുന്നു. അലനും താഹയും ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല എന്നാണു പോലീസിന്റെ വിലയിരുത്തല്‍. പോലീസ് ഇക്കാര്യത്തില്‍ ഇവരെയെല്ലാം ”നഗര നക്‌സലുകള്‍” എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ബിജെപി നേതൃത്വം കൊണ്ടുവന്ന പ്രയോഗമാണിത്. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് ഇത് പറയിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നു എന്നത് ചെറിയ കാര്യമല്ല.

അപ്പോള്‍ ഈ അറസ്റ്റിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. യുഎപിഎ ചുമത്തിയാല്‍ അത് സര്‍ക്കാരിനു പിന്‍വലിക്കാന്‍ കഴിയും. അറസ്റ്റ് ചെയ്തവരെ വെറുതേവിടാനും കഴിയും. അതുകൊണ്ടുതന്നെ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന നിരവധി സിപിഎം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ വേണ്ടി സിപിഎം നേതൃത്വവും പോലീസും ചേര്‍ന്ന് ഈ രണ്ടു സിപിഎം പ്രവര്‍ത്തകരെ ബലിയാടുകള്‍ ആക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിലൂടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനും അവരെ നിശ്ശബ്ദരാക്കാനും കഴിയുമെന്ന് മനസ്സിലാക്കിയാണ് ഈ അറസ്റ്റ് നടന്നിട്ടുള്ളത്.

ഭരണകൂടത്തിന്റെ പോലീസ് നയമാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. അതിനുവേണ്ടി പോലീസിനു മനോവീര്യം നല്കുക എന്നതും തന്റെ ഉത്തരവാദിത്തമാണ് എന്ന് വിജയന്‍ കരുതുന്നു. ഈ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉയര്ന്നു വരേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളം വെറുമൊരു പോലീസ് തടവറയായി മാറാന്‍ ഇനി അധികനാളുകള്‍ വേണ്ടിവരില്ല.

(മാധ്യമം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply