ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്.

ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികളല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നമ്മുടെ കയ്യിലാണ്. ഭാവി ഇരുളടഞ്ഞതോ ശോഭനമോ എന്നത് നമ്മള്‍ എന്തു തീരുമാനമെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിലെ നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും ഭാവി എന്നര്‍ത്ഥം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി തൃശൂരില്‍ നടന്ന ‘ജനാധിപത്യ ഇന്ത്യയുടെ ഭാവി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ഒരു നൂറ്റാണ്ടുപുറകിലേക്കുപോയാല്‍ മൂന്നുതരത്തിലുള്ള ഇന്ത്യയെ കുറിച്ചുള്ള വിഭാവനകള്‍ കാണാനാകും. അതിലൊന്ന് ദേശീയപ്രസ്ഥാനം മുന്നോട്ടുവെച്ച മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. രണ്ടാമത്തേത് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം എന്ന നിലപാട്. നെഹ്‌റുവിനെപോലുള്ളവര്‍ ഈ നിലപാടിനെ പിന്തുണച്ചിരുന്നു. മൂന്നേമത്തേത് ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്നതായിരുന്നു. സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് ഈ നിലപാട് ആദ്യം മുന്നോട്ടുവെച്ചത്. എന്താണ് ഹിന്ദുത്വ പ്രോജക്ട് എന്നു .വിശദീകരിക്കുന്ന ലഘുലേഖ അന്നു പുറത്തിറക്കിയിരുന്നു. മതപരമായ സ്വത്വമല്ല, സാംസ്‌കാരികമായ സ്വത്വമാണ് തങ്ങളുന്നയിക്കുന്നതെന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. അവിടെനിന്നാണ് ദ്വിരാഷ്ട്രവാദത്തിന്റേയും ഇന്ത്യയുടെ വിഭജനത്തിന്റേയും തുടക്കം. തുടര്‍ന്നുനടന്നത് ഭയാനകമായ കൂട്ടക്കൊലകളും പലായനങ്ങളുമായിരുന്നു. പാക്കിസ്ഥാന് മതരാഷ്ട്രമാകാമെങ്കില്‍ ഇന്ത്യക്കും എന്തുകൊണ്ടായിക്കൂട എന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഗാന്ധിജിയുടെ വധത്തോടെ ഇന്ത്യന്‍ ജനത ഒന്നടങ്കം ആ ആശയത്തെ കൈയൊഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരുപാട് പ്രശ്‌നങ്ങളോടേയും കുറവുകളോടെയുമാണെങ്കിലും അതങ്ങനെ തുടരുന്നു എന്നത് ചെറിയ കാര്യമല്ല. പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്യങ്ങള്‍ മാറുകയാണ്. ഇന്ത്യയിന്ന് അസഹിഷ്ണുത നിറഞ്ഞ രാജ്യമായി മാറുകയാണ്. അതു തന്നെയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യവും.

ജനാധിപത്യ ഇന്ത്യയുടെ ഭാവി എന്താണെന്നു ചോദിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തില്‍ ആരു ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും എന്നതാണ് മറുപടി. ഡോ അംബേദ്കര്‍ ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുമ്പോള്‍ പറഞ്ഞ ഒരു കാര്യം ഭരണഘടനയിലെ നാല് അടിസ്ഥാനതത്വങ്ങള്‍ എന്നു പറയുന്നത് സെക്യുലര്‍ ഡെമോക്രസി, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവയാണെന്നാണ്. ഇതിലേതെങ്കിലും ഒന്നു തകര്‍ന്നാല്‍ ഇന്ത്യ തകരുമെന്നാണ് അദ്ദേഹമന്നു പറഞ്ഞത്. ഇന്ന് ഇവയോരോന്നും ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തെ സെക്യുലര്‍ ഡെമോക്രസി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ് രാജ്യത്ത് അരങ്ങേറുന്നത്. സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലഘട്ടത്തില്‍ നാം ഒരേ മനസ്സോടെ വേണ്ടന്നുവച്ച മതരാഷ്ട്ര സംവിധാനത്തെ പുതിയ കാലഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് ഗൂഢനീക്കം. ഏറെ ചര്‍ച്ചചെയ്യുന്ന വിഷയമാണല്ലോ അത്. മറുവശത്ത് രാജ്യത്തെ ഓരോ പൗരന്റേയും സാമ്പത്തിക പരമാധികരം വെല്ലുവിളിക്കപ്പെടുകയാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതിനൊപ്പം, ചങ്ങാത്ത മുതലാളിത്തത്തിന് വിടുപണിചെയ്യുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. അവിടെ പ്രകൃതിക്കുപോലും രക്ഷയില്ല. വനാവകാശ സംരക്ഷണ നിയമത്തില്‍ പോലും വെള്ളം ചേര്‍ത്തുകഴിഞ്ഞു. ഖനനമേഖലയെ സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നു. കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് കൂടിയ വിലക്ക് യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യാനവസരം ഉണ്ടാക്കികൊടുക്കുകവഴി വന്‍കൊള്ളയാണ് കുത്തകകള്‍ നടത്തുന്നത്. ജിഎസ്ടിയില്‍ 64 ശതമാനവും പിരിക്കുന്നത് പാവപ്പെട്ടവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ്. ആ ജിഎസ്ടിയുടെ വര്‍ദ്ധനവിനെയാണ് രാജ്യത്തിന്റെ വികസനമായി കൊട്ടിഘോഷിക്കുന്നത്.

മറുവശത്ത് സാമൂഹ്യജീവിയെന്ന രീതിയില്‍ പാവപ്പെട്ട ദുര്‍ബ്ബലരായ ജനവിഭാഗങ്ങള്‍ അപമാനീകരണത്തിനു വിധേയമാകുന്നു. സാമൂഹ്യനീതി എന്ന സങ്കല്‍പ്പം പാടെ അപ്രത്യക്ഷമായിരിക്കുന്നു. ഫെഡറലിസത്തിനു എന്തു സംഭവിക്കുന്നു എന്ന് കേരളത്തിലിരുന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. സാമ്പത്തിക ഫെഡറലിസം എന്ന ഒന്നു ഇല്ലാതായിരിക്കുന്നു. ധനകാര്യ കമ്മീഷന്‍ പോലും 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക നല്‍കുന്നതിനു പകരം നല്‍കുന്നത് 30 ശതമാനമാണ്. അങ്ങനെ സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ബിജെപിയുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നില്‍ക്കാത്ത സംസ്ഥാനങ്ങളെ ഗവര്‍ണ്ണര്‍മാരേയും അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കുന്നു.

ജനാധിപത്യ സംവിധാനത്തിലെ പ്രധാന തൂണുകളായ ജഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, മാധ്യമങ്ങള്‍ എന്നിവയെയെല്ലാം തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്നത്. RSS leadership is working to destroy the main pillars of the democratic system such as judiciary, legislature, executive and media. ജുഡീഷ്യറിയിലും തെരഞ്ഞെടുപ്പു കമ്മീഷനിലും സിബിഐ പോലുള്ള അന്വേഷണ കമ്മീഷനുകളിലുമെല്ലാം അവര്‍ ഇടപെടുന്നു. അവയെയല്ലാം ഭരണകൂടത്തിന്റെ രാഷ്ട്രീയ ആയുധങ്ങളായി മാറ്റിയിരിക്കുന്നു. മാധ്യമങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കികൊണ്ടിരിക്കുന്നു. ശാസ്ത്രസാങ്കേതിക വിദ്യകളെപോലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനും നിരന്തരമായ നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്നു. യുക്തിചിന്തയും ശാസ്ത്രീയചിന്തയുമൊക്കെ വലിയ വെല്ലുവിളി നേരിടുന്നു. ചോദ്യം ചെയ്യുന്നവരെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയുംപോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കുകയാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നവരെപ്പോലും നടപടിക്ക് വിധേയമാക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ഉപയോഗിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ ഫാസിസത്തിനു കീഴടങ്ങിയ കാലത്തെ ജര്‍മ്മനിക്കു സമാനമായ അവസ്ഥയാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നു കാണാം. ഹിറ്റ്‌ലര്‍ക്കുമുമ്പ് തത്വചിന്തയുടെ ലോകകേന്ദ്രമായിരുന്നു ജര്‍മ്മനി. ആ ജര്‍മ്മനിയെയാണ് ഫാസിസം കീഴടിക്കയിത്. ഇന്ത്യയിലിപ്പോള്‍ യുക്തിസഹമായി ചിന്തിച്ചിരുന്നവര്‍ പോലും മാറുന്നതായാണ് കാണുന്നത്. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമാണ് അവരിലൊരുവിഭാഗം എത്തുന്നത്. എല്ലാ മതപരമായ ഉത്സവങ്ങളു വര്‍ഗ്ഗീയ ധ്രൂവീകരണത്തിനായി ഉപയോഗിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപിയുടെ പ്രകടനപത്രികപോലും വര്‍ഗീയ ധ്രുവീകരണത്തിന് ഊന്നല്‍ നല്‍കുന്നതാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുപകരം ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് അതിന്റെ കാതല്‍.

37 ശതമാനംമാത്രം വോട്ടുള്ള ബിജെപിയെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ചുള്ള നീക്കത്തിലൂടെ താഴെയിറക്കണം. 1996ല്‍ വാജ്പേയ് സര്‍ക്കാരിനെ മാറ്റി ദേവഗൗഡയും പിന്നീട് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎയും അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പിലൂടെയുള്ള സഖ്യത്തിലൂടെയല്ല. തെരഞ്ഞെടുപ്പിനു ശേഷമുള്ള ഐക്യത്തിലൂടെയാണ്. ആ രീതിയില്‍ സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച് ബിജെപിക്കെതിരായ വോട്ടുകള്‍ ഒന്നിപ്പിക്കണം. ഓരോ സംസ്ഥാനത്തും അനുയോജ്യമായ ഐക്യനിര വേണം. ദേശീയപ്രസ്ഥാനങ്ങള്‍ ദേശീയപ്രശ്‌നങ്ങളില്‍ ഊന്നി പോരാടണം.. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് 1977ല്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം നടിയ വിജയം ആവര്‍ത്തിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിലനില്‍ക്കുന്നത് വരുന്ന ലോകസഭാതെരഞ്ഞെടുപ്പിലെ നമ്മുടെ തീരുമാനത്തിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply