നിതീഷ് കുമാര്‍ ജനാധിപത്യത്തെ ഒറ്റിയ യൂദാസ്

വിജയിച്ചിട്ടും പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച ജെ പിയില്‍ നിന്നു വ്യത്യസ്ഥനായി തെരഞ്ഞെടുപ്പിനു മുന്നെ പ്രധാനമന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലെന്നു തിരിച്ചറിഞ്ഞ്, ആര്‍ക്കെതിരെ മുന്നണിയുണ്ടാക്കിയോ അവരുടെ കൂടാരത്തില്‍ തന്നെ ചേക്കേറിയിരിക്കുക.ാണ് നിതീഷ് കുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയുടെ മുഖമാണിത് വ്യക്തമാക്കുന്നത്.

ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ രക്ഷകരായി ബീഹാറും അവിടെനിന്നുള്ള സോഷ്യലിസ്റ്റുകളും എത്തുമെന്നു കരുതിയവര്‍ പൂര്‍ണ്ണമായും നിരാശരായിരിക്കുകയാണ്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പോടെ തങ്ങളുടെ ലക്ഷ്യത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയാകുമെന്നു കരുതിയ സംഘപരിവാറിനു പേടിസ്വപ്‌നമായി മാറിയ ഇന്ത്യാ സഖ്യം രൂപീകൃതമായത് ബീഹാറില്‍ നിന്നാണ്. നിതീഷ് കുമാറായിരുന്നു മുപ്പതോളം പാര്‍ട്ടികളെ ഒന്നിപ്പിച്ച് അത്തരമൊരു സഖ്യത്തിനു നേതൃത്വം നല്‍കിയത്. എന്നാലിപ്പോഴിതാ അദ്ദേഹം തന്നെ അതിനു മരണമൊഴി ചൊല്ലുന്നു. ജനാധിപത്യത്തെ ഒറ്റുന്ന യൂദാസാകുന്നു. കാരണം ഒന്നുമാത്രം. അഥവാ ഭൂരിപക്ഷം നേടിയാലും പ്രധാനമന്ത്രിസ്ഥാനം തനിക്കു ലഭിക്കില്ലെന്ന തോന്നല്‍. കയ്യിലുള്ള മുഖ്യമന്ത്രി സ്ഥാനമെങ്കിലും നിലനിര്‍ത്താനുള്ള അധികാരമോഹം

ബീഹാറിനെ പറ്റി ഏതാനും വാക്കുകള്‍ പറയാതെ മുന്നോട്ടുപോകാുക ബുദ്ധിമുട്ടാണ്. ബുദ്ധന്റെ നാടാണ് ബീഹാര്‍. ബുദ്ധഗയയുടേയും അശോക ചക്രവര്‍ത്തിയുടേയും നളന്ദയുടേയും  മഗധയുടേയും പാടലീപുത്രത്തിന്റേയും നാട്. ജനപഥത്തിലൂടെ പ്രാദേശിക ജനാധിപത്യ റിപ്പബ്ലിക്കുകള്‍ക്കു രൂപംനല്‍കിയ നാട്. സ്വാതന്ത്ര്യാനന്തരം ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടി പടപൊരുതിയ ജയപ്രകാശ് നാരായണന്റെ നാട്, അദ്ദേഹം സമ്പൂര്‍ണവിപ്ലവത്തിനു തുടക്കം കുറിച്ച നാട്. ഒരു ഘട്ടത്തില്‍ ഗാന്ധി ചെയ്തപോലെ മറ്റൊരു സ്വാതന്ത്ര്യസമരം നയിച്ച ശേഷം അധികാരത്തില്‍ നിന്നു മാറിനിന്ന ജെപിയുടെ നാട്. മണ്ഡല്‍ രാഷ്ട്രീയം ഏറ്റവും ശക്തമാകുകയും അവസാനം ജാതി സെന്‍സസിലെത്തുക.യും ചെയ്ത നാട്. സോഷ്യലിസ്റ്റ് – പിന്നോക്ക രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍. രാഷ്ട്രീയ നേട്ടത്തിനായിട്ടാണെങ്കിലും ഇപ്പോള്‍ കേന്ദ്രം ഭാരതരത്‌നം സമ്മാനിച്ച, രാജ്യത്തെ ആദ്യ ദളിത് മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ നാട്. അദ്വാനിയുടെ രഥയാത്രയെ തടുക്കാന്‍ ധൈര്യം കാണിച്ച, വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നിട്ടും ഫാസിസത്തിനുമുന്നില്‍ തല കുനിക്കാത്ത, മാവോയിസ്റ്റുകളെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്ന ലാലുപ്രസാദ് യാദവിന്റെ നാട്. സ്വാഭാവികമായു അവിടെനിന്നുതന്നെ മൂന്നാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന 2024ലെ തെരഞ്ഞെടുപ്പിലെ പോരാട്ടവേദി എന്ന നിലയില്‍ ഇന്ത്യാ സഖ്യം രൂപം കൊണ്ടു. എന്നാല്‍ ജനാധിപത്യ – മതേതരവാദികളുടെ എല്ലാ പ്രതീക്ഷകളേയുമാണ് നിതീഷ് തകര്‍ത്തിരിക്കുന്നത്.

അടിയന്തരാവസ്ഥാ കാലത്ത് ജയപ്രകാശ് നാരായണന്‍ വിവിധ സോഷ്യലിസ്റ്റ് പാര്‍ട്ടികളേയും ജനസംഘത്തേയും മറ്റും ലയിപ്പിച്ചാണ് ജനാതാപാര്‍ട്ടി രൂപീകരിച്ചതും ഇന്ദിരാഗാന്ധിയെ തൂത്തെറിയുകയും ചെയ്തതെങ്കില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കിയത് വിവിധ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാനായിരുന്നു. എന്നാല്‍ വിജയിച്ചിട്ടും പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച ജെ പിയില്‍ നിന്നു വ്യത്യസ്ഥനായി തെരഞ്ഞെടുപ്പിനു മുന്നെ പ്രധാനമന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലെന്നു തിരിച്ചറിഞ്ഞ്, ആര്‍ക്കെതിരെ മുന്നണിയുണ്ടാക്കിയോ അവരുടെ കൂടാരത്തില്‍ തന്നെ ചേക്കേറിയിരിക്കുക.ാണ് നിതീഷ് കുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയുടെ മുഖമാണിത് വ്യക്തമാക്കുന്നത്. ഇന്ത്യാസഖ്യത്തിന്റെ ചെയര്‍മാനാകുകയാണെങ്കിലേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള എന്തെങ്കിലും സാധ്യതയുള്ളു എന്നു നിതീഷ് തിരിച്ചറിഞ്ഞിരുന്നു. ആ പദവിയിലേക്ക് പക്ഷെ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മല്ലികാര്‍ജ്ജൂന്‍ ഖഡ്‌ഗെ ആയിരുന്നു. അതായിരുന്നു ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പ്രധാന കാരണമായത്. മാത്രമല്ല, മഹാസഖ്യത്തിലെ മുന്‍ധാരണയനുരിച്ച് ഇനിയുുള്ള കാലം മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു വിട്ടുകൊടുക്കേണ്ടതുമുണ്ട്. അതൊഴിവാക്കാനാണ് ഈ നീക്കം. എന്തു വൃത്തികേടും ചെയ്തും ജനാധിപത്യത്തെ എങ്ങനെ കുരുതി കൊടുത്തും രാജ്യത്തെ കൈപിടിയിലൊതുക്കാനുള്ള മോദി – അമിത് ഷാ ടീമിന്റെ കുതന്ത്രങ്ങളാണ് ഇതിനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്. എത്രയോ സം്സ്ഥാനങ്ങളില്‍ അവരത് വിജയകരമായി ചെയ്തു. ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണം സത്യത്തില്‍ ബിജെപിയെ ഞെട്ടിച്ചിരിക്കുന്നു. അന്നു മുതലെ അവരാരംഭിച്ച ദൗത്യത്തിന്റെ ഒരു ഘട്ടം ഇതോടെ വിജയിക്കുക.ാണ്. അടുത്ത ഘട്ടത്തില്‍ നിതീഷിനേയും ജെഡിയുവിനേയും അവര്‍ അപ്രക്തരാക്കുമെന്നത് വേറെ കാര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിതീഷിനെ എന്‍ഡിഎ കണ്‍വീനറാക്കാമെന്നാണ് ബിജെപി ഓഫര്‍. അതോടെ ഏതുവിഭാഗത്തിലായാലുമുള്ള സോഷ്യലി്റ്റുകളുടെ ഭരണത്തിനു അന്ത്യം കുറിച്ച് ബിജെപിതന്നെ ബീഹാറിലെ ഭരണനേതൃത്വമേറ്റെടുക്കുമെന്നു കരുതാം. അതു തടുക്കാന്‍ ആര്‍ജെഡിക്കാവുമെന്നു കരുതാനാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ മുകളില്‍ സൂചിപ്പിച്ച പട്ടികയില്‍ പെടുത്താവുന്ന ഒരാളൊന്നുന്നുമല്ല നിതീഷ് കുമാര്‍. 2005 മുതല്‍ ഒരു വര്‍ഷത്തേയോ മറ്റൊ ഇടവേള ഒഴിച്ചു നിര്‍ത്തിയാല്‍ മുഴുവന്‍ കാലവും ഇദ്ദേഹമായിരുന്നു അവിടത്തെ മുഖ്യമന്ത്രി. അതിനായി ആറുവട്ടം അങ്ങോട്ടുനമിങ്ങോട്ടും ചാടിയ ആളാണ് അദ്ദേഹം. 2000-ലാണ് നിതീഷ് ആദ്യമായി ബീഹാര്‍ മുഖ്യമന്ത്രിയാവുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവച്ചൊഴിഞ്ഞു. 2003-ല്‍ ജനതദള്‍ യുണൈറ്റഡുമായി സമത പാര്‍ട്ടി ലയിച്ചതോടെ നിതീഷ് കരുത്തനായി മാറി. പിന്നീട് 2005-ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നയിച്ച എന്‍.ഡി.എ. സഖ്യം അധികാരത്തില്‍ എത്തിയതോടെയാണ് നിതീഷിന് 5 വര്‍ഷം കാലാവധി തികച്ച് ഭരിക്കാനായത്. 2010-ല്‍ എന്‍.ഡി.എ.സഖ്യം വീണ്ടും ബീഹാറില്‍ ജയിച്ചു. നിതീഷ് കുമാര്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുമായി അകന്നു. 2013-ല്‍ എന്‍.ഡി.എ. സഖ്യം വിട്ട് യു.പി.എയില്‍ ചേര്‍ന്നു. അക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു നിതീഷ്. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന്റെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും 2015-ല്‍ പാര്‍ട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. തുടര്‍ന്ന് നാലാം തവണയും മുഖ്യമന്ത്രിയായി. ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയ നിതീഷ് 2015-ല്‍ മഹാഗഡ്ബന്ധന്‍ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തു കൊണ്ടായിരുന്നു ഈ നീക്കം. 2015-ലെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സഖ്യം (ജെ.ഡി.യു + ആര്‍.ജെ.ഡി + കോണ്‍ഗ്രസ്) അധികാരം പിടിച്ചതിനെ തുടര്‍ന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു. 2017-ല്‍ മഹാഗഡ്ബന്ധന്‍ പിളര്‍ന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോണ്‍ഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നു. 2017-ല്‍ ബി.ജെ.പിയുടെ പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു. 2020-ല്‍ നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം 43 സീറ്റ് നേടിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് നല്‍കി. അങ്ങനെ ഏഴാമത്തെ തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സ്ഥാനമേറ്റു. 2022 ഓഗസ്റ്റ് 9ന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എന്‍.ഡി.എ വിട്ടു. 2022 ഓഗസ്റ്റ് പത്തിന് 80 സീറ്റുള്ള ആര്‍.ജെ.ഡിയുടേയും 19 സീറ്റുള്ള കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ നിയമസഭയില്‍ ഭൂരിപക്ഷമുറപ്പിച്ച് രണ്ടാമത്തെ മഹാഗഡ് ബന്ധന്‍ സര്‍ക്കാരില്‍ എട്ടാം വട്ടവും ബീഹാര്‍ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ പലപ്പോഴും കേന്ദ്രമന്ത്രിയുമായി. ഇപ്പോള്‍ വീണ്ടും എന്‍ഡിഎയിലേക്കുപോകുന്നു. കേന്ദ്രത്തെ വെല്ലുവിളിച്ച് ജാതി സെന്‍സസ് നടപ്പാക്കിയതിനുശേഷമാണ് ഈ മാറ്റം എന്നതാണ് ഏറ്റവും അത്ഭുതകരം.

തീര്‍ച്ചയായും ഇന്ത്യാ സഖ്യത്തി്‌ന്റെ ഭാവിയെ തന്നെ സംശയാസ്പദമാക്കുന്ന സംഭവവികാസങ്ങളില്‍ സഖ്യത്തിലെ കോണ്‍ഗ്രസ്സസടക്കമുള്ള പല പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. നിതീഷിനെ ചെയര്‍മാനാക്കിയില്ലെങ്കിലും കണ്‍വീന്‍ ആയെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. നിതീഷിനെപോലെ പ്രധാനമന്ത്രിസ്ഥാനം നമോഹിക്കുന്ന മമതയുടേയും അരവിന്ദ് കെജ്‌റിവാളിന്റേയും പല നയങ്ങളും സഖ്യത്തെ തകര്‍ക്കുന്നവ തന്നെയാണ്. കോണ്‍ഗ്രസ്സാകട്ടെ ഇക്കഴിഞ്ഞ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലെ കക്ഷികള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയില്ല. അതിനു പകരം വീട്ടുകയാണ് പല പാര്‍ട്ടികളും ഇപ്പോള്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ജോഡോ യാത്ര നയിക്കുകയാണ്. ഈ യാത്ര സഖ്യത്തിന്റെ മൊത്തം യാത്രയാക്കാനും അദ്ദേഹം തയ്യാറായില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ശക്തമായ പോരാട്ടം നയിക്കാനുള്ള കരുത്ത് സഖ്യത്തിനുണ്ടോ എന്നു കാത്തിരുന്നു കാണേണ്ടിവരും. തീര്‍ച്ചയായും കണക്കുകള്‍ പരിശഓധിക്കുമ്പോള്‍ അതിനുള്ള നേരിയ സാധ്യതയൊക്കെ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ നികേഷിന്റെ പ്രവൃത്തിയില്‍ നിന്നെങ്കിലും പാഠം പഠിച്ച്, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് ഒന്നിക്കാന്‍ എല്ലാ കക്ഷികളും തയ്യാറകണം എന്നു മാത്രം. അതിനായി ആദ്യം തിരിച്ചറിയേണ്ടത് നമ്മളിപ്പോള്‍ നില്‍ക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും ജനാധിപത്യത്തിന്റേയും ഇന്ത്യയുടെ തന്നെയും നിലനില്‍പ്പിന്റെ ചരിത്ര മുഹൂര്‍ത്തത്തിലാണ് എന്നതാണ്. ഇവയെല്ലാം നിലനില്‍ക്കണോ എന്ന അവസാനചോദ്യമാണ് ഈ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും മുഴുവന്‍ പൗരന്മാര്‍ക്കും മുന്നിലുള്ളത്. അവിടെ നിതീഷ് കുമാറിനെപോലെ ജനാധിപത്യത്തെ ഒറ്റികൊടുക്കുന്ന യൂദാസുമാരാകാന്‍ തയ്യാറില്ല എന്ന തീരുമാനമാണ് എല്ലാവരുമെടുക്കേണ്ടത്. അല്ലെങ്കില്‍ വരംുതലമുറയോട് ചെയ്യുന്ന, ഒരുപക്ഷെ ഒരിക്കലും തിരുത്താനാവാത്ത തെറ്റായിരിക്കും അത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply