നവനാസ്തികതയെ സവര്‍ക്കറൈറ്റ് നാസ്തികത എന്നാണ് വിളിക്കേണ്ടത്

ഗോഡ്‌സെക്ക് ഗാന്ധിജിയെ വെടിവെച്ച് കൊല്ലാതിരിക്കാന്‍ കഴിയില്ല” എന്ന പ്രസ്താവന നടത്താന്‍ മാത്രമുള്ള ഒരു കേരളീയ സാമൂഹ്യ സാംസ്‌കാരിക പരിസരത്താണ് സംഘ്പരിവാറിന് കീഴൊതുങ്ങിയ നവനാസ്തികതയെ നാം കാണുന്നത്..

ഇവിടെ ഗാന്ധിജി ഒരു മോശം പൊളിറ്റിഷ്യനും ഗോഡ്‌സെ മഹാനായ പൊളിറ്റീഷ്യനും ആയിതീരുന്ന ഒരു ചരിത്രത്തെ കീഴ്‌മേല്‍മറിക്കുക എന്ന പദ്ധതിയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. സംഘപരിവാറിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അശ്ലീലമായിതീര്‍ന്ന ഒരു പേരായിരുന്നു ഗോഡ്‌സെ എന്നത്. അങ്ങിനെ എല്ലാവരാലും വെറുക്കപ്പെട്ട ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാന്‍ ഇവര്‍ നടത്തുന്ന ഹീനശ്രമത്തിന്റെ ഭാഗമായി ചരിത്രത്തെതന്നെ ശീര്‍ഷാസനം ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്യസമരത്തെ മുന്നില്‍ നിന്ന് നയിച്ച ഗാന്ധി എന്ന ഒരു മഹാനായ രാഷ്ട്രീയനേതാവ് വില കുറഞ്ഞ പൊളിറ്റീഷ്യനും ഗോഡ്‌സെ എന്ന ഭീകരവാദി നല്ല പൊളിറ്റീഷ്യനും ആയിതീരാന്‍ മാത്രമുള്ള സാമൂഹ്യശാസ്ത്രബോധം പേറുന്നവരാണ് നവനാസ്തികര്‍ എന്ന് നാം തിരിച്ചറിയുന്നു. ഗാന്ധിജിയെ ഒന്ന് ഇകഴ്ത്തികാണിച്ചും ഗോഡ്‌സെയെകുറിച്ച് ഒരു മതിപ്പ് സൃഷ്ടിക്കുവാനും നടത്തുന്ന കൃത്യമമായ ഒരു ചരിത്രനിര്‍മിതി ആര്‍ക്ക് വ്വേണ്ടിയാണ് ഇവര്‍ നടത്തുന്നത് എന്നത് വ്യക്തമാണ്. സംഘ്പരിവാറിനു വ്വേണ്ടി ചരിത്രത്തിലെ ഏത് ഹീനമായ പ്രവര്‍ത്തിയും വൈറ്റ് വാഷ് ചെയ്യുന്ന ഒരു ഗ്രൂപ്പായി സ്വതന്ത്രചിന്തകര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നവനാസ്തികര്‍ സ്വയം മാറിയിരിക്കുന്നു.

ഇത്തരുണത്തില്‍ സംഘപരിവാറിന്റെ അപ്രഖ്യാപിത ഘടകകക്ഷിയായി നവനാസ്തികത പ്രവര്‍ത്തിക്കുമ്പോള്‍ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ എല്ലാ നെറികേടുകളും ന്യായീകരിക്കാന്‍ ഇവര്‍ മുന്നോട്ടുവരുന്ന വൃത്തികെട്ട രാഷ്ട്രീയബോധവും പ്രകടിപ്പിക്കുന്നതായി നാം കാണുന്നു. ഇതുകൊണ്ടാണ് കര്‍ഷകബില്ല് ഉദാത്തബില്ലും കര്‍ഷകസമരം രാജ്യദ്രോഹവും ആണെന്ന് ഇവര്‍ പ്രസ്താവന നടത്തുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകസമൂഹത്തെ ദ്രോഹിക്കുന്ന നടപടികളുമായി സംഘ്പരിവാര്‍ ഭരണകൂടം മുന്നോട്ട് പോവുമ്പാള്‍ അതില്‍ ദുരിതം അനുഭവിക്കുന്ന ജനത നടത്തുന്ന സമരങ്ങള്‍ രാജ്യദ്രോഹവുമാണെന്ന് വ്യാഖ്യാനിക്കകയും ചെയ്യുന്നു. ഇത്തരം വ്യാഖ്യാനങ്ങളെ എറ്റെടുത്ത് പ്രചരണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. അഥവാ ദുരിതം അനുഭവിക്കുന്ന ജനത പറയുന്നതല്ല ശരി എന്നും ഭരണകൂടം പറയുന്നതാണ് ശരി എന്നും പറയാന്‍ മാത്രമുള്ള സംഘവിധേയത്വം ഇവര്‍ വളര്‍ത്തിയെടുത്തു എന്നര്‍ഥം. നാടിന്റെ വികസനത്തിനു വേണ്ടിയാണ് പെട്രോള്‍ ഡീസല്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത് എന്ന ഭരണകൂടനുണ ഏറ്റെടുത്ത് കൊണ്ടാണ് ഇപ്പോള്‍ ഇവര്‍ രംഗത്തുവന്നത്. വല്ലാതെ വിഷമിച്ചിട്ടാണെങ്കിലും നമ്മുടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ പെട്രോള്‍ ഡീസല്‍ വിലവര്‍ധന സിദ്ധാന്തത്തോട് കിടപിടിക്കുന്ന മറ്റൊരു ന്യായീകരണസിദ്ധാന്തമാണ് ഇവര്‍ മുന്നോട്ടുവെച്ചത്.. യുക്തിസഹമായി ചിന്തിക്കുന്നുവെന്ന് പറയുന്നവര്‍തന്നെ എല്ലാ യുക്തിയെയും റദ്ദ് ചെയ്യുന്ന സംഘ്പരിവാര്‍ അയുക്തികതയെ വാരിപ്പുണരുന്ന ദയനീയകാഴ്ചയും നാം കാണുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനത മുഴുവന്‍ നടുവൊടിഞ്ഞ്് മൂലക്കാവുകയും കോര്‍പ്പറേറ്റുകള്‍ തടിച്ചുവീര്‍ക്കുകയും ചെയ്യുന്ന ഉദാരമുതലാളിത്തത്തെ പിന്തുണക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുയും ചെയ്യുന്ന ഇവര്‍ കമ്പോളം പൂര്‍ണ്ണമായ മത്സരത്തിനിട്ട് കൊടുത്ത് നിയോലിബറല്‍ പോളിസിയുമായി മുന്നോട്ട് പോവാന്‍ ഗവണ്‍മെന്റിനെ ഉപദേശിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ സി.എ.എ എന്‍.ആര്‍.സി അനിവാര്യമാണെന്ന് വാദിച്ച ഇവര്‍ തന്നെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകളിലെ സൗകര്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തത്. അഥവാ പൗരത്വബില്‍ അനിവാര്യമാണെന്നും പൗരത്വബില്ലിന് പുറത്തുനില്‍ക്കുന്ന മനുഷ്യര്‍ക്ക് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ഏര്‍പ്പാട് ചെയ്ത കാരുണ്യത്തിന്റെ മുഖമുള്ള ഒരു ഭരണകൂടമാണ് ഇതെന്നും ഇവര്‍ പറഞ്ഞെുവെക്കുന്നു. പൗരത്വം നിരന്തരം ചോദ്യം ചെയ്യപ്പെട്ട് ജീവിക്കേണ്ടുന്ന ഗതികേടിലേക്ക് രാജ്യത്തെ വലിയൊരു ശതമാനം ജനതയെ തള്ളിയിടുന്ന പൗരത്വബില്ലിനെ അനുകൂലിക്കാന്‍ മാത്രമുള്ള സംഘ്പരിവാര്‍ ദാസ്യത കേരളത്തിലെ നവനാസ്തികതക്ക് ഉണ്ടായിരിക്കുന്നു. വര്‍ഷങ്ങായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന സംവരണവിരുദ്ധതയെ ഏറ്റെടുത്ത് കൊണ്ട് ഇന്ത്യയിലെ മുസ്ലിംകള്‍ സംവരണത്തിന് അര്‍ഹരല്ല എന്ന പുതിയ കണ്ടുപിടിത്തവും ഇവര്‍ നടത്തിയിരിക്കുന്നു. അഥവാ ചരിത്രവിരുദ്ധവും നീതിനിഷേധവുമായ വാദങ്ങളെ മുന്നോട്ടുവെക്കാന്‍ ഒരു മടിയുമില്ലാത്തവിധം ഹിന്ദുത്വയ്ക്ക് ഇവര്‍ കീഴ്‌പ്പെട്ടിരിക്കുന്നു എന്നര്‍ഥം.

ഇങ്ങനെ ഒരു വശത്ത് സംഘ്പരിവാറിനെ അനുകൂലിച്ചും പുതിയ വെളുപ്പിച്ചെടുക്കല്‍ നടത്തിയും മുന്നോട്ട്‌പോവുമ്പോള്‍ മറുവശത്ത് മുസ്ലിം വെറുപ്പ് ഉല്‍പാദനം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഏറ്റവും അവസാനം ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ നരബലിയെ അനുകൂലിക്കുന്നവരാണ് മുസ്ലിംകള്‍ എന്ന് പറഞ്ഞെുവെക്കാന്‍ മാത്രമുള്ള മാനസികനിലയില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരു തന്ത തന്റെ മകനെ കൊന്നതിന്റെ ഓര്‍മപുതുക്കലാണ് ബലിപെരുന്നാള്‍ എന്ന പച്ചക്കള്ളം വിളിച്ചുകൂവാന്‍മാത്രം വിദ്വേഷവും വെറുപ്പും മനസ്സില്‍ സൂക്ഷിക്കുന്ന വംശീയവാദികളാണ് ഇവരെന്ന് മനസ്സിലാക്കുന്നു. ചരിത്രത്തെ തെറ്റായും വക്രീകരിച്ചും അവതരിപ്പിച്ച് ജനസമൂഹത്തിനിടയില്‍ മുസ്ലിംസമൂഹത്തെ അപമാനവീകരിക്കുക എന്ന അജണ്ടയാണ് ഇതിനുപിന്നില്‍ എന്നു വ്യക്തമാണ്. മനുഷ്യരോട് ഏറ്റവും അനാദരവ് കാണിക്കുന്ന രാജ്യങ്ങള്‍ മുസ്ലിംരാഷ്ട്രങ്ങളാണ് എന്നു വിളിച്ചുപറഞ്ഞതുകൂടി കൂട്ടിവായിച്ചാല്‍ ഇവരുടെ വംശീയഅധിക്ഷേപം എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.

മുസ്ലിംരാഷ്ടങ്ങൡല ജനതയുടെ ഉദാരതയും സ്‌നേഹവും അനുഭവസ്ഥര്‍ വിശദീകരിക്കുമ്പോള്‍ കുടിലമനസ്‌കരായ ഇക്കൂട്ടരുടെ പൊയ്മുഖം തന്നെയാണ് വെളിച്ചെത്തു വരുന്നത്. ഇസ്ലാം എന്ന സംസ്‌കൃതിയും അത് വിശ്വസിക്കുന്ന മനുഷ്യരും മ്ലേഛന്മാരും പ്രാകൃതരുമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇവര്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ ആരെ തൃപ്തിപ്പെടുത്താനാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മദ്രസ്സകള്‍ ഭീകരവാദത്തിന്റെ കന്ദ്രങ്ങളാണെന്ന പ്രചരണവും ഏറ്റെടുത്ത് സംഘ്പരിവാറിന്റെ അജണ്ടയ്ക്ക് ഇവര്‍ പൂര്‍ണ്ണത വരുത്തിയിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ കാലഘട്ടത്തിലെ നവനാസ്തികത തീവ്രവലതുപക്ഷവുമായി യോജിച്ച് പോവുന്ന ലോകസാഹചര്യത്തെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. വലതുപക്ഷഭീകരതയും മുസ്ലിംവെറിയും അജണ്ടയാക്കി മുന്നോട്ടുപോവുന്ന ലോകത്തുള്ള വ്യത്യസ്തങ്ങളായ നവനാസ്തികരെ പോലെതന്നെയാണ് കേരളത്തിലെ നവനാസ്തികരും പ്രവര്‍ത്തിക്കുന്നത്. ഈയൊരു സന്ദര്‍ഭത്തില്‍ കേരളത്തിലെ നവനാസ്തികത സവര്‍ക്കറൈറ്റ് നാസ്തികതയായി രൂപാന്തരണം പ്രാപിച്ചതായി ഇവിടെ മനസ്സിലാക്കപ്പെടുന്നു. ഹിന്ദുത്വഭീകര പ്രത്യയശാസ്ത്രത്തിന്റെ ആചാര്യനായ സവര്‍ക്കര്‍ നാസ്തികനായിരുന്നു എന്ന് എം.ജിനൂറാനി, ”സവര്‍ക്കറും ഹിന്ദുത്വവും” എന്ന തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സവര്‍ക്കര്‍ ഒരു മതമൗലികവാദിയല്ല. ‘നിരീശ്വരവാദം ശീലിക്കുന്നആള്‍” എന്നാണ് ചരിത്രകാരന്‍ ബിപന്‍ചന്ദ്ര വിശേഷിപ്പിച്ചത്. സവര്‍ക്കര്‍ക്ക് മതത്തില്‍ താല്‍പര്യമെ ഉണ്ടായിരുന്നില്ല. സ്വന്തം മതം ദുര്‍വ്യാഖ്യാനം ചെയ്ത്, വളച്ചൊടിച്ച സന്ദേശത്തെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുകയാണ് മതമൗലികവാദി ചെയ്യുക. ഹിന്ദുമതത്തിന്റെ ദുര്‍വ്യാഖ്യാനത്തിനൊന്നും സവര്‍ക്കര്‍ ഒരുമ്പെട്ടില്ല. അദ്ദേഹം അതിനെ അവഗണിക്കുകയാണ് ചെയ്തത്. വികൃതമാക്കിയ മതസന്ദേശം രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിച്ചതുമില്ല. സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വളച്ചൊടിച്ച ചരിത്രത്തെയാണ് ഉപകരണമാക്കിയത്. പഴയ തെറ്റുകളുടെ ചരിത്രം ഉല്‍പാദിപ്പിച്ച് അതിനെ അടിസ്ഥാനമാക്കി വിദ്വേഷം പരത്തി, പ്രതികാരത്തിന്റെ അന്തരീക്ഷം ഒരുക്കുകയാണ് സവര്‍ക്കര്‍ ചെയ്തത്..

നിരീശ്വരവാദിയായ സവര്‍ക്കറുടെ ഹിന്ദുത്വ എന്ന സാംസ്‌കാരിക ദേശീയതയ്ക്ക് ആശയപരമായ ഉള്‍ക്കരുത്ത് നല്‍കുകയും മുസ്ലിം അപരത്വനിര്‍മിതിയില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന നവനാസ്തികതയുടെ വികൃതമുഖം ഇവിടെ അനാവൃതമാവുകയാണ്. സാമ്രാജ്യത്വവിരുദ്ധ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെയും മാനവികവാദത്തിന്റെയും പഴയ യുക്തിവാദബോധങ്ങള്‍ തലകീഴായിമറിയുകയും സാമൂഹ്യശാസ്ത്രബോധത്തില്‍ ന്യൂനീകരണം സംഭവിച്ചതിന്റെയും ദുരന്താണ് ഇന്ന് നവനാസ്തികത എത്തിപ്പെട്ട ഈ സംഘ്പരിവാര്‍ കൂടാരത്തിലേക്കുള്ള പുറപ്പാട്. അതിനാല്‍ നവനാസ്തികതയെ സവര്‍ക്കറൈറ്റ് നാസ്തികത എന്നപേരില്‍ വിളിക്കപ്പെടുന്നതായിരിക്കും അവരോട് ചെയ്യുന്ന നീതീകരണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply