തെരഞ്ഞെടുപ്പാനന്തരരാഷ്ട്രീയം – കേരളത്തിലും ദേശീയതലത്തിലും

മുന്‍മന്ത്രിസഭയില്‍ നിന്ന് മത്സരിച്ച് തോറ്റ ഏകമന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിനു കാരണമെന്തെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രകൃതിദുരന്തങ്ങളിലൂടെ ജീവിതം ദുസ്സഹമായ മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യമായൊന്നും ചെയ്യാന്‍ അവര്‍ക്കായില്ല എന്നതുതന്നെയാണ് പ്രധാന കാരണം. അതിനെതിരായ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പു സമയത്തുയര്‍ന്ന ആഴക്കടല്‍ മത്സ്യബന്ധന വിഷയം അവസാന നിമിത്തമാകുകയും ചെയ്തു. കെ കെ ഷൈലജക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയതാകട്ടെ ഇതിന്റെ മറുവശമാണ്. ജനങ്ങള്‍ വിഡ്ഢികളല്ല. അത് തിരിച്ചറിഞ്ഞ് ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രതിപക്ഷമാകാനാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. ജനങ്ങളെ ഉള്‍ക്കൊള്ളാനാണ്, ബഹിഷ്‌കൃതരാക്കാനല്ല ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കായിരിക്കും നീങ്ങുന്നത്.

പതിറ്റാണ്ടുകള്‍ക്കുശേഷം ഭരണത്തുടര്‍ച്ച യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് ഗവണ്മന്റ് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. എല്‍ഡിഎഫിനേയും ഈ മിന്നുംവിജയത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദിക്കുന്നു. ഒപ്പം സംഘപരിവാറിനെ അധികാരത്തില്‍ മാറ്റിനിര്‍ത്തിയ ബംഗാള്‍, തമിഴ്‌നാട് ജനതയേയും അഭിനന്ദിക്കുന്നു. അതേസമയം വളരെ ഗൗരവപരമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ട സമയം കൂടിയാണിത്. തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ മതേതരത്വം, വര്‍ഗ്ഗീയത, ജനാധിപത്യം തുടങ്ങി എത്രയോ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ള നേതാക്കള്‍ ഘോരഘോരം സംസാരിക്കുന്നത് നാം കേട്ടിരുന്നു. എന്നാല്‍ പ്രബുദ്ധമെന്നു വിശേഷിപ്പക്കപ്പെടുന്ന കേരളത്തില്‍ നടക്കുന്ന ജാതിയപീഡനങ്ങളെ കുറിച്ച് ആരും സംസാരിച്ചില്ല. ഇക്കാലയളവില്‍ വളരെ പ്രകടമായ നാലു ജാതി കൊലപാതകങ്ങള്‍ തന്നെ നടന്നിരുന്നു. അതേകുറിച്ചുപോലും ആരും മിണ്ടിയില്ല. അതുപോലെതന്നെ വികസനത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തപ്പോഴും അതിന്റെ ഇരകളുടെ ജീവിതത്തെ കുറിച്ച് ആരും പറഞ്ഞുകേട്ടില്ല. അവയുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ കുറിച്ചും എല്ലാവരും നിശബ്ദരായിരുന്നു. വികസനത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിതവും അജണ്ടയിലുണ്ടായിരുന്നില്ല. അതുപോലെതന്നെ ആദിവാസി – ദളിത് ഭൂപ്രശ്‌നമോ സംവരണ അട്ടിമറിയോ ആരെങ്കിലും സജീവമായി ഉന്നയിച്ചോ?ഇല്ല. . മാത്രമല്ല. ഫലപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടില്ല എന്നുമാത്രമല്ല, ഇതേവരെ തുടര്‍ന്ന നയങ്ങള്‍ തന്നെ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ എങ്ങനെയാണ് തുടര്‍ഭരണത്തില്‍ കാര്യമായ പ്രതീക്ഷ പുലര്‍ത്താനാവുക എന്ന ചോദ്യം പ്രസക്തമാകുന്നു.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അവകാശവാദങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ വട്ടപൂജ്യത്തിലൊതുക്കി എന്നതാണ് ഈതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം. കോടികളിറക്കിയാണവര്‍ മത്സരിച്ചത്. പത്തനംതിട്ടയിലും മറ്റും അവര്‍ നടത്തിയ സമ്മേളനങ്ങള്‍ പണക്കൊഴുപ്പിന്റെ പ്രകടനമായിരുന്നു. അവസാനം കുഴല്‍പണത്തിന്റെ കണക്കുകളും പുറത്തുവരുന്നു. അതോടൊപ്പം ഓരോ പ്രസ്താവനകളിലൂുടേയും തങ്ങള്‍ വെറും വിഡ്ഢിക്കൂട്ടം മാത്രമാണെന്നാണ് അവര്‍ തെളിയിക്കുന്നത്. ജനങ്ങളുമായി ബന്ധമില്ലാത്ത മുന്‍ ടെക്‌നോക്രാറ്റുകളേയും വൈസ് ചാന്‍സലര്‍മാരേയും പോലീസ് ഉദ്യോഗസ്ഥരേയും സിനിമാ നടന്മാരേയുമൊക്കെ മത്സരിപ്പിച്ച് ഭരണം പിടിച്ചെടുക്കാമെന്നു കരുതിയ അവരുടെ സാമാന്യബുദ്ധിയെ കുറിച്ച് എന്തുപറയാന്‍? ഈ സ്ഥാനാര്‍ത്ഥികള്‍ വിളിച്ചു പറഞ്ഞ വിഡ്ഢിത്തങ്ങള്‍ വേറെ. കേരളജനത ഇവരെ തിരിച്ചറിഞ്ഞു എന്നതാണ് ശ്രദ്ധേയം. അതേസമയം മാധ്യമങ്ങള്‍ അതു തിരിച്ചറിഞ്ഞോ എന്നതില്‍ സംശയമുണ്ട്. അവരെന്തോ മലമറിക്കും എന്ന രീതിയിലാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയത്. ചര്‍ച്ചകളില്‍ അവര്‍ പറയുന്ന വിവരകേടുകള്‍ കേള്‍ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി. എന്തായാലും ബിജെപിയുടെ ദയനീയ പരാജയം താല്‍ക്കാലികമായ ഒരാശ്വാസമാണ്. . ഇനി ആ പാര്‍ട്ടിയില്‍ നടക്കാന്‍ പോകുന്നത് വലിയ കലാപങ്ങളും ഗ്രൂപ്പിസവുമായിരിക്കും എന്നതുതന്നെ കാരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ മാത്രമല്ല ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിക്കേറ്റ പരാജയം പ്രതീക്ഷ നല്‍കുന്നതാണ്. ബംഗാളില്‍ തൃണമൂലിനെ തോല്‍പ്പിക്കാന്‍ നിസ്സാരകളിയൊന്നുമല്ല ബിജെപി നടത്തിയത്. മോദിയും അമിത് ഷായുമടക്കമുള്ള നേതാക്കള്‍ എത്രയോ തവണ അവിടെ റാലികളും പലവിധ പ്രഖ്യാപനങ്ങളും നടത്തി. കോടികളിറക്കി എത്രയോ നേതാക്കളെ വിലക്കെടുത്തു. എന്നിട്ടും ജനമത് തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലാകട്ടെ ജനം ബിജെപിയെ തള്ളി ഡിഎംകെക്കൊപ്പം നിന്നു. ആസാമില്‍ മാത്രമാണ് ചെറിയ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞത്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ വളരെ ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്.

അതേസമയം അഖിലേന്ത്യാതലത്തിലെ ഈ മുന്നേറ്റത്തെ രാഷ്ട്രീയമായി സമാഹരിക്കാന്‍ കഴിവുള്ള ഒരു പ്രസ്ഥാനവും നിലവിലില്ല എന്നതാണ് ദുരന്തം. കേരളമൊഴികെ മറ്റൊരിടത്തും കാര്യമായ ശക്തിയില്ലാത്ത ഇടതുപക്ഷത്തിനത് കഴിയുമെന്നു പറയുന്നത് അതിശയോക്തിപരമാണ്. സ്വാഭാവികമായും അതിനുള്ള ഏകസാധ്യത കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കോണ്‍ഗ്രസ്സിനില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. പൗരത്വഭേദഗതിനിയമത്തിനെതിരെ അതിശക്തമായ പോരാട്ടം നടന്ന ആസാമില്‍പോലും കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ച നിരാശാജനകമാണ്. സത്യത്തില്‍ കോണ്‍ഗ്രസ്സ് ബിജെപിയെ ഭയപ്പെടുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിഘട്ടങ്ങളില്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് വിശ്വാസവും ആശ്വാസവും നല്‍കി. ആന്തരികമായി ദുര്‍ബ്ബലമായ കോണ്‍ഗ്രസ്സിനോട് ജനങ്ങള്‍ക്കുള്ളത് അവിശ്വാസമാണ്. നേരത്തെ ഗ്രൂപ്പിസമായിരുന്നു കോണ്‍ഗ്രസ്സ് നേരിട്ടിരുന്ന പ്രധാന പ്രശ്‌നമാണെങ്കില്‍ ഇപ്പോള്‍ മറ്റുപല സംസ്ഥാനങ്ങളേയും പോലെ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമോ എന്നുപോലും ജനം ശങ്കിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ നേതൃത്വത്തെ വെച്ചുകൊണ്ട് കോണ്‍ഗ്രസ്സില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ല. പകരം എന്തെങ്കിലും പ്രതീക്ഷ വേണമെങ്കില്‍ അതിന് യുവനേതൃത്വം വരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മമതാ ബാനര്‍ജി ബംഗാളിലെ പാര്‍ട്ടിയിലും സമൂഹത്തിലും നടത്തിയ പോലൊരു മുന്നേറ്റമാണ് കേരളത്തില്‍ നടക്കേണ്ടത്. ഇന്നിതാ മമതയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരെപോലും ബിജെപി വിലക്കെടുത്തിട്ടും മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് ജനം നല്‍കിയത്. കേരളത്തില്‍ വരുന്ന അഞ്ചുവര്‍ഷം പ്രതിപക്ഷത്തിന്റെ കടമ നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. മുസ്ലിമുകളും നായന്മാരും സുറിയാനി കൃസ്ത്യാനികളും കൂടി തങ്ങളെ വിജയിപ്പിക്കുമെന്ന ധാരണ ഇനിയെങ്കിലും തിരുത്തണം. പോലീസുമായി തെരുവില്‍ അടികൂടണമെന്നല്ല പറയുന്നത്. ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുള്ള പ്രക്ഷോഭമാണ്. ഈ നേതൃത്വത്തെ വെച്ച് അത് അസാധ്യമാണ്.

മുന്‍മന്ത്രിസഭയില്‍ നിന്ന് മത്സരിച്ച് തോറ്റ ഏകമന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിനു കാരണമെന്തെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രകൃതിദുരന്തങ്ങളിലൂടെ ജീവിതം ദുസ്സഹമായ മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യമായൊന്നും ചെയ്യാന്‍ അവര്‍ക്കായില്ല എന്നതുതന്നെയാണ് പ്രധാന കാരണം. അതിനെതിരായ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പു സമയത്തുയര്‍ന്ന ആഴക്കടല്‍ മത്സ്യബന്ധന വിഷയം അവസാന നിമിത്തമാകുകയും ചെയ്തു. കെ കെ ഷൈലജക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയതാകട്ടെ ഇതിന്റെ മറുവശമാണ്. ജനങ്ങള്‍ വിഡ്ഢികളല്ല. അത് തിരിച്ചറിഞ്ഞ് ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രതിപക്ഷമാകാനാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. ജനങ്ങളെ ഉള്‍ക്കൊള്ളാനാണ്, ബഹിഷ്‌കൃതരാക്കാനല്ല ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കായിരിക്കും നീങ്ങുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply