എയ്ഡഡ് സ്‌കൂളുകളില്‍ തുടരുന്ന സംവരണ അട്ടിമറിയെ കുറിച്ചുതന്നെ

ഇന്ന് വിദ്യാഭ്യാസമേഖലയുടെ 78%വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തിമുപ്പതിനായിരത്തോളം പേര്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളമാണ്. എന്നാല്‍ ഈ മേഖലയില്‍ സംവരണം നടപ്പാക്കാത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോഴും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ 2021-22ല്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കാത്തതി്‌നാലാണ് ഹൈക്കോടതി നിയമനത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ വേതനം നല്‍കുമ്പോഴും നിയമപരമായ ജാതി സംവരണം നല്‍കാതെയാണ് എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടയിലാണ് ഭിന്നശേഷി സംവരണത്തിന്റെ വിഷയവും ഉയര്‍ന്നു വന്നിരിക്കുന്നത്.

1957ല്‍ കേരളത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യത്തെ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രധാന കാരണമായതു എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപകനിയമനവുമായി സര്‍ക്കാര്‍ എടുത്ത തീരുമാനവും അതിനെത്തുടര്‍ന്ന് കൂടി ഉയര്‍ന്നുവന്ന വിമോചന സമരവും ആയിരുന്നല്ലോ. മത ജാതി നേതൃത്വങ്ങളുടെ കൈയിലുണ്ടായിരുന്ന കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്താനുള്ള നീക്കമാണ് വിമോചനസമരത്തിന്റെ പല കാരണങ്ങളില്‍ ഒന്നായത്. തുടര്‍ന്ന് സംഭവിച്ചത് നിയമനം മാനേജ്‌മെന്റ് നടത്തുകയും വേതനം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുക എന്ന ലോകത്തവിടേയും ഉണ്ടാകാനിടയില്ലാത്ത രീതിയായിരുന്നു. 50% നിയമനങ്ങള്‍ അതാതു മാനേജ്‌മെന്റ് സമുദായങ്ങളില്‍ നിന്നും ബാക്കി ഓപ്പണ്‍ മെറിറ്റില്‍ നിന്നും നിയമിക്കുന്ന രീതിയാണ് ഉള്ളത്. ഓപ്പണ്‍ മെറിറ്റ് എന്നതൊക്കെ ഒരു പ്രഹസനം മാത്രമാണ്. മാനേജ്‌മെന്റിനു താല്‍പ്പര്യമുള്ളവരെ വന്‍പണം വാങ്ങി, അക്കാഡമിക മികവോ മാനദണ്ഡങ്ങളോ പാലിക്കാതെ നിയമിച്ച് സര്‍ക്കാര്‍ വേതനവും ആനുകൂല്യങ്ങളും വാങ്ങിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് ഈ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്. കൂടാതെ ഇങ്ങനെ കയറിയ 4000 അധ്യാപകരെ അതാതു സ്‌കൂളുകളില്‍ കുട്ടികളില്ലാതെ വന്നപ്പോള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുകയുമുണ്ടായി. പി എസ് സി പരീക്ഷ എഴുതിയിരുന്നവരും ഇനി എഴുതാനായി ഇരുന്നവരുമായ 4000 ത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് ഇതിലൂടെ സര്‍ക്കാര്‍ വഞ്ചിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ന് വിദ്യാഭ്യാസമേഖലയുടെ 78%വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തിമുപ്പതിനായിരത്തോളം പേര്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളമാണ്. എന്നാല്‍ ഈ മേഖലയില്‍ സംവരണം നടപ്പാക്കാത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോഴും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈ വിഷയമുന്നയിച്ച് മൂന്ന് പതിറ്റാണ്ടായി ദളിത് പിന്നോക്ക സാമൂഹിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നിയമപരമായ നീക്കങ്ങളും നടത്തുന്നു. പൊതുവിദ്യാഭ്യാസരംഗത്തെ സ്വകാര്യകോളനികള്‍ എന്ന പേരില്‍ ഒ പി രവീന്ദ്രന്‍ ശ്രദ്ധേയമായ ഒരു പുസ്തകവും രചിച്ചു. എന്നാലിപ്പോഴും ഭരണഘടനാനുസൃതമായ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമനം പി എസ് സി ക്കു വിടണമെന്നു വാദിക്കുന്നവര്‍ നിരവധിയാണ്. എന്നാലത് അത്ര എളുപ്പമല്ല എന്ന് ആവശ്യപ്പെടുന്നവര്‍ക്കും അറിയാം. മാനേജ്‌മെന്റുകള്‍ സ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ പണം കൊടുത്ത് അവ ഏറ്റെടുക്കേണ്ടിവരും. അതു നടക്കുന്ന കാര്യമല്ല. അതേസമയം സര്‍ക്കാര്‍ വേതനം നല്‍കുമ്പോള്‍ സംവരണം നടപ്പാക്കണമെന്ന ആവശ്യം അവരും ഉന്നയിക്കുന്നില്ല. പൊതുവിദ്യാലയങ്ങളുടെ സ്റ്റാഫ് റൂമുകള്‍ ഇപ്പോഴും ജാതികോളനികളായി തുടരുന്നു.

ഒരു രാഷ്ട്രസംവിധാനത്തിന്റെ കീഴിലുള്ള എല്ലാ സര്‍വീസുകളിലും ആ രാജ്യത്തെ എല്ലാ സാമൂഹികവിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണം എന്നുള്ളതാണ് ആധുനിക ജനാധിപത്യ സങ്കല്‍പം. അതിനുവേണ്ടിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുച്ഛേദം അനുസരിച്ചു പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സമുദായസംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണക്കു പ്രകാരം 114000 ത്തോളം അധ്യാപകരില്‍ 462 പേര് മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ളത്. സംസ്ഥാനത്ത് ഏകദേശം 52 സര്‍ക്കാര്‍ കോളേജുകളും 180 എയ്ഡഡ് കോളേജുകളുമാണുള്ളത്. സര്‍ക്കാര്‍ കോളേജുകളില്‍ 12% പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപക രുണ്ട്. അതേസമയം 8233 എയ്ഡഡ് കോളേജ് അധ്യാപകരില്‍ 49 പേര്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരായിട്ടുള്ളൂ. 3725 അനധ്യാപകരില്‍ 16 മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. ആകെ 0.54% മാത്രം. കോളേജുകള്‍ എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, വി എച് എസ് സി, ഹയര്‍ സെക്കന്ററി, ഹൈ സ്‌കൂള്‍, യു പി സ്‌കൂള്‍, എല്‍ പി സ്‌കൂള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളില്‍ 154360 അധ്യാപക അനധ്യാപകരുണ്ട്. ഇതില്‍ ആകെ 586 പേര്‍ മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. മൊത്തം ലഭ്യമായ നിയമനങ്ങളില്‍ 0.37 % മാത്രമാണ് ഇവരുടെ പ്രാതിനിധ്യം. മൊത്തത്തിലെടുത്താല്‍ എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29%) മാത്രമാണ് ടഇ/ടഠ പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 20,000 സ്ഥാനങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അതില്‍ ആയിരം കോടി ഇവരുടെ അവകാശമാണ്. അവയെല്ലാം നിഷേധിക്കുന്നത് വലിയൊരു സാമൂഹിക അനീതിയാണ്. ജനാധിപത്യ വിരുദ്ധതയാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണത്തിന്റെ അട്ടിമറിയും. ഇതിനെല്ലാം പുറമെയാണ് മാനേജ്‌മെന്റുകള്‍ പണം വാങ്ങി നിയമിച്ച 4000ത്തില്‍ പരം അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ നിലനിര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളിലടക്കം നിയമിച്ചത്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും നഗരമധ്യങ്ങളില്‍ സര്‍ക്കാര്‍ ഏറെക്കുറെ സൗജന്യമായി നല്‍കിയ, കോടിക്കണക്കിനു വിലവരുന്ന ഭൂമിയിലാണെന്നതും ഓര്‍ക്കേണ്ടതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും ചെറിയ ജോലികളില്‍ പോലും പ്രവേ ശിക്കുന്നവര്‍ക്ക് നേടാന്‍ കഴിയുന്നത് വളരെ വലിയ സാമ്പത്തിക സുരക്ഷി തത്വമാണ്. പില്‍ക്കാലത്തെ പെന്‍ഷന്‍ മാത്രമല്ല മറിച്ച് ബാങ്ക് ലോണുകളുടെ ഒരു വലിയ ലോകം അവര്‍ക്കു മുന്‍പില്‍ തുറക്കപ്പെടും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. സാമൂഹ്യ സാമ്പത്തിക വികാസത്തിനുള്ള വലിയ സാധ്യതകളാണ് ഓരോ സര്‍ക്കാര്‍ ജോലിയും ആളുകള്‍ക്ക് തുറന്നു കൊടുക്കുന്നത്. അതാണ് ദളിതുകള്‍ക്ക് നിഷേധിക്കുന്നത്. സ്വന്തമായി കാര്യമായ ഭൂമിയില്ലാത്തതിനാല്‍ അതു പണയം വെച്ച് എന്തെങ്കിലും സംരംഭം തുടങ്ങാനോ ഗള്‍ഫില്‍ പോകാനോ അവര്‍ക്കാവുന്നില്ല. സ്വന്തം എയ്ഡഡ് സ്ഥാപനമെന്നത് അടുത്തൊന്നും നടക്കാന്‍ പോകാത്ത സ്വപ്‌നമാണുതാനും.

എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റില്‍ നിന്നും അധ്യാപകനിയമനങ്ങള്‍ നടത്തിയപ്പോള്‍ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭസമിതി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. 2015 മെയ് 25 എയ്ഡഡ് കോളേജുകളില്‍ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ നടപടി സ്വീകരിക്കണം എന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഈ വിധിക്കെതിരെ എന്‍ എസ് എസ് മാനേജ്മന്റ് അപ്പീല്‍ കൊടുത്തപ്പോള്‍ കോടതി വിധി അവര്‍ക്ക് അനുകൂലമായി. 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുമ്പോള്‍ 55.5% മുന്നാക്കക്കാരും ആശ്രയിക്കുന്നത് അണ്‍ എയ്ഡഡ് മേഖലയെ ആണ്. അതായത് പൊതുവിദ്യാഭ്യാസമേഖലയെ പിടിച്ചു നിര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഈ നിയമനങ്ങളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നത്. ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസസംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണവിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളുമായൊക്കെ നടക്കുന്നതെന്നതും തിരിച്ചറിയണം. അവിടെയാണ് എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്കു വിടുക, അല്ലെങ്കില്‍ സംവരണം ഉറപ്പു വരുത്തുക, ഇതുവരെയുള്ള സംവരണനഷ്ടം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നികത്തുക എന്നീ മുദ്രാവാക്യങ്ങളുടെ പ്രസക്തി. അതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം തന്നെ നടത്തണം. അതേസമയം സംവരണത്തെ പറ്റി പരാമര്‍ശിക്കുന്നില്ലെങ്കിലും എയ്ഡഡ് നിയമനത്തിന് പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് ശബളപരിഷ്‌കരണകമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ആദ്യപടിയായി അതെങ്കിലും നടക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply