സ്വത്വവും സ്വത്വവാദരാഷ്ട്രീയവും ഒന്നല്ല

അംബേദ്ക്കറിന്റെ സോഷ്യലിസം അനിവാര്യമാണെന്ന മാര്‍ക്‌സിന്റെ സങ്കല്‍പത്തോടും ശാസ്തീയ സോഷ്യലിസത്തോടും തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യ ത്തോടുമൊക്കെയുള്ള നിലപാടു് പരിശോധിച്ചാലും അംബേദ്ക്കര്‍ക്ക് തികഞ്ഞ അവജ്ഞയാണ് അതിനോടു് ഉണ്ടായാരുന്നത് എന്നത് വ്യക്തമാണ്. അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളാകട്ടെ അത്ര തന്നെ ആഴത്തിലുള്ളതുമായിരുന്നില്ല. ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ക്‌സ് സോഷ്യലിസം അനിവാര്യമാണെന്ന് പറഞ്ഞത്.അംബേദ്ക്കര്‍ വിമര്‍ശിക്കും പോലെ മനുഷ്യ പ്രയത്‌നങ്ങള്‍ക്ക് പങ്കില്ലാത്ത ഒന്നായിട്ടല്ല മാര്‍ക്‌സ് അതിനെ സങ്കല്‍പ്പിച്ചത് – ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ? എന്ന ടി ടി ശ്രീകുമാറിന്റെ ലേഖനത്തോടുള്ള പ്രതികരണം

ഇന്ത്യന്‍ സാമൂഹികാവസ്ഥയെ എല്ലാ വൈപുല്യത്തോടെയും വിശകലനം ചെയ്യുകയും മൗലികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ചിന്തകനാണ് ഡോ:അംബേദ്കര്‍. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിശകലനങ്ങളും ജാതി നിര്‍മ്മൂലനത്തിന്റെ പ്രാധാന്യവും അദ്ദേഹം മുന്നോട്ടുവച്ചു. ജാതി വ്യവസ്ഥയില്‍ ഊന്നിയ സാമൂഹികഘടന അധഃസ്ഥിതജനവിഭാഗങ്ങളെ ചൂഷണംചെയ്യുന്നതിനുള്ള ഉപാധി എന്ന നിലയില്‍ രൂപംകൊണ്ടതാണെന്ന് അംബേദ്ക്കര്‍ മനസ്സിലാക്കിയിരുന്നു. ജാതിവ്യവസ്ഥ തൊഴിലിനെ മാത്രമല്ല തൊഴിലാളികളേയും തരംതിരിക്കുന്ന ഒന്നാണെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയതും അദ്ദേഹമായിരുന്നു. ജാതിവ്യവസ്ഥ തൊഴിലാളികളെ സാമൂഹിക ശ്രേണിയുടെ പലതട്ടുകളായി വിഭജിച്ചു നിര്‍ത്തുന്നതാണെന്നും ഇന്ത്യയിലൊഴിച്ച് മറ്റൊരിടത്തും തൊഴില്‍വിഭജനത്തെത്തുടര്‍ന്ന് തൊഴിലാളികളെ പലതട്ടുകളിലായി തരംതിരിക്കുന്ന സമ്പ്രദായം നിലവിലില്ലെന്നും തൊട്ടുകൂടായ്മ ഒരു മതസമ്പ്രദായം എന്നതിലുപരി അടിമത്തത്തേക്കാള്‍ മോശമായ സാമ്പത്തിക സമ്പ്രദായംകൂടിയാണെന്നും അംബേദ്ക്കര്‍ വിലയിരുത്തി. ഇങ്ങനെ വര്‍ണ്ണ-ജാതി വ്യവസ്ഥയെ പല കോണിലൂടെ അംബേദ്കര്‍ നിരീക്ഷിക്കുകയുണ്ടായി. ജാതി വ്യവസ്ഥയെ ആധാരമാക്കിയുള്ള തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത് മുന്‍നിശ്ചിതമായ വിധി വിശ്വാസങ്ങളും സിദ്ധാന്തങ്ങളുമാണെന്നും ശക്തമായ ബാഹ്യപ്രേരണകളില്ലാതെ സ്ഥാപിതതാല്‍പ്പര്യക്കാരായ സവര്‍ണ്ണര്‍ തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ചെയ്യില്ല എന്നുകൂടി അംബേദ്ക്കര്‍ പറഞ്ഞു . അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടക്കേണ്ട ജനാധിപത്യ വിപ്ലവത്തിന് അംബേദ്ക്കര്‍ ചിന്തകള്‍ക്ക് അതുല്യമായ പങ്കുവഹിക്കാനാവും. അതിനപ്പുറത്ത് ടി.ടി.ശ്രീകുമാര്‍ പറയുന്നതുപോലെ അംബേദ്ക്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാക്കണമെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ടി.ടിശ്രീകുമാറിന്റെ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചുള്ള യാന്ത്രിക ധാരണകളുടെ ഫലമാണന്നേ പറയാനാവു. മാര്‍ക്‌സിസം സാമ്പത്തിക നിര്‍ണയവാദമാണെന്ന മുന്‍ വിധിയാണ് ടി.ടി.ശ്രീകുമാറിനും ഉള്ളത് .ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ-ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതിന്ന് ശരിയായ ഒരു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുന്നതിലുണ്ടായ ഇന്ത്യന്‍ മര്‍കസിസ്റ്റുകളുടെ പരാജയത്തോടുള്ള അതി പ്രതികരണമായിട്ടേ ഇത്തരം വാദഗതികളെ കാണാനാവു .

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ നീണ്ട കാലത്തോളം വര്‍ണ-ജാതി വ്യവസ്ഥക്കുറിച്ച് പഠിച്ചത് അങ്ങേയറ്റം യാന്ത്രികമായിട്ടായിരുന്നു എന്നത് ആര്‍ക്കം നിഷേധിക്കാനവാത്ത വസ്തുതയാണ്. അതുകൊണ്ടു് ജാതിയമായ അടിച്ചമര്‍ത്തലിനെതിരെ അവര്‍ ഒന്നും ചെയ്തിരുന്നില്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.മാര്‍ക്‌സിസം ഒരു പ്രതിഭാസത്തില്‍ അടങ്ങിയിട്ടുള്ള എല്ലാ വൈരുദ്ധ്യങ്ങളേയും നിരീക്ഷിക്കാനും ചലനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനും ഉള്ള മെത്തഡോളജിയാണ് . ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ചരിത്രപരമായ ഭൗതികവാദത്തിന്റെ പേരില്‍ ഇന്ത്യയില്‍ യാന്ത്രികമായകമായ ഒരു സമീപന രീതിയാണ് പ്രയോഗിക്കപ്പെട്ടിരുന്നത്. അമേരിക്കയിലെ ബ്ലാക്ക് മൂവ്‌മെന്റിനെ സ്റ്റാന്‍ലിന്റെ നേതൃത്വത്തിലുള്ള മൂന്നാം ഇന്റര്‍നേഷണല്‍ അടിച്ചമര്‍ത്തപ്പെട്ട വംശീയ ജനത നടത്തിയ പ്രക്ഷേഭമെന്ന് വിലയിരുത്തുകയും അതിനെ പിന്തുണച്ച് പ്രമേയം പാസാക്കുകയും ചെയ്തിരുന്നത് ചരിത്രം . പക്ഷെ, ഇതൊന്നും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ പരിഗണനയില്‍ വരികയുണ്ടായില്ല. അതേസമയം എണ്‍പതുകളുടെ അവസാന പാദം മുതല്‍ മുഖ്യധാര മാര്‍ക്‌സിസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യയിലെ പല മാര്‍ക്‌സിസ്റ്റുകളും അംബേദ്ക്കറെ ഗൗരവ പൂര്‍വ്വം പഠിക്കുകയും വര്‍ണ- ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ മുന്നോട്ടു വെക്കുകയുണ്ടായിട്ടുണ്ട്. എന്തായാലും ചരിത്രപരമായ ഭൗതികവാദത്തിന്റെ പേരില്‍ ഇന്ത്യയില്‍ യാന്ത്രികമായ ഒരു സമീപന രീതി പ്രയോഗിക്കപ്പെട്ടിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് . പലരും ഇന്നും പഴയതുപോലെ തുടരുന്നുമുണ്ടു്. മാര്‍ക്‌സിസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഇത്തരം പ്രയോഗരീതിയുടെ ഒരു വക്താവിനെക്കുറിച്ച് മാര്‍ക്‌സ് തന്നെ ഒരിക്കല്‍ പറഞ്ഞത്, മാര്‍ക്‌സിസ്റ്റ് എന്ന് അവകാശപ്പെട്ട ഒരു വിദ്വാന്‍ എന്നെ ബഹുമാനിക്കുകയും അതേ സമയം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് പറയുന്നവരും ഇതാണ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകളും അംബേദ്കറും വിരുദ്ധ ധ്രുവങ്ങളിലൂടെയാണ് സഞ്ചരിച്ചത്. മാര്‍ക്‌സിസത്തില്‍ അശിക്ഷിതരും യാന്ത്രിക ഭൗതികവാദികളുമായ ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് നേതൃത്വം ജാതിയും വര്‍ഗവും പരസ്പരവിരുദ്ധമായ ഒന്നായിട്ടാണ് മനസ്സിലാക്കിയത്. വര്‍ണ്ണ-ജാതി വിഭജനം ഉപയോഗിച്ച് ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ ചൂഷണംചെയ്യുന്ന ഭരണവര്‍ഗതാല്‍പ്പര്യങ്ങളെ കാണാതിരിക്കാനാണ് ഇത്തരം വാദഗതികള്‍ സഹായിച്ചത്. വാസ്തവത്തില്‍ ജാതിയും വര്‍ഗവും സമാന്തരമോ പരസ്പര നിഷേധമോ അല്ല. ജാതിയും വര്‍ഗവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് തിരിച്ചറിയാനാകത്തതുകൊണ്ടു തന്നെ ബ്രാഹ്മണിക്കല്‍ സാമൂഹികഘടനയെ തകര്‍ക്കാനുള്ള ദ്വിമുഖ കടമകളെക്കുറിച്ച് ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് ചിന്തിക്കേണ്ടിവന്നില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് വിരുദ്ധ-ഫ്യൂഡല്‍വിരുദ്ധ ഐക്യമുന്നണിയില്‍ തൊഴിലാളികളോടൊപ്പം തൊട്ടുകൂടാത്തവരും അണിചേരണമെന്നാവശ്യപ്പെട്ട അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രാഹ്മണ സാമൂഹ്യക്രമത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാനുളള അംബേദ്ക്കറിന്റെ ശ്രമങ്ങളെ വിഭാഗീയ പ്രവര്‍ത്തനങ്ങളായാണ് കണ്ടത് . അംബേദ്കറെ തൊഴിലാളി വിരുദ്ധനായിപോലും മുദ്രകുത്തുകയുമുണ്ടായി. ഗിര്‍ണികാംഗാര്‍ യൂണിയന്‍ ബോംബെയില്‍ പണിമുടക്കുനടത്തിയപ്പോള്‍ അതിനെതിരായി അംബേദ്കര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. വ്യവസായശാലകളില്‍ കൂടുതല്‍ വരുമാനമുള്ള തൊഴിലുകളൊന്നും ദലിതര്‍ക്ക് കൊടുത്തിരുന്നില്ല. മാത്രവുമല്ല, ദലിത് തൊഴിലാളികളുടെ ജീവിതാവസ്ഥ കൂടുതല്‍ ക്ലേശകരവുമായിരുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയാവട്ടെ ഇതിനെതിരെ കാര്യമായി ഒന്നും ചെയ്തിരുന്നുമില്ല. ഇവിടെ അംബേദ്കര്‍ ദലിതരുടെ ജീവിതാവസ്ഥയ്ക്ക് പ്രാധാന്യംകൊടുത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെ മൊത്തത്തിലുള്ള താല്‍പ്പര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തു. അംബേദ്കര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ഐക്യപ്പെട്ട സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് അവതരിപ്പിച്ച വ്യവസായത്തര്‍ക്ക ബില്ലിനെതിരെ 1938ല്‍ നടന്ന പൊതുപണിമുടക്കില്‍ അംബേദ്കറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം അണിനിരക്കുകയുണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയതിന് അംബേദ്കറെ കുറ്റപ്പെടുത്താമെങ്കില്‍ നല്ല ജോലികളില്‍ നിന്ന് ദലിതരെ മാറ്റിനിര്‍ത്തിയതിനെ ചോദ്യംചെയ്യാതിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കുറ്റപ്പെടുത്താന്‍ കഴിയും. ഒരര്‍ത്ഥത്തില്‍ വര്‍ണ്ണ-ജാതി വിരുദ്ധസമരങ്ങളും വര്‍ഗ്ഗസമരങ്ങളും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നതില്‍ അംബേദ്കറും കമ്മ്യൂണിസ്റ്റുകാരും ഒരര്‍ത്ഥത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇത്ഇന്ത്യന്‍ ജനതക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. മറ്റൊരു കാര്യം വര്‍ണ്ണ-ജാതിവ്യവസ്ഥയെ തകര്‍ക്കാനുള്ള സമരത്തില്‍ പുരോഗമന സവര്‍ണ്ണവിഭാഗങ്ങളെ അണിനിരത്തുന്നതില്‍ അംബേദ്കര്‍ പരാജയപ്പെട്ടപ്പോള്‍ ദളിത് തൊഴിലാളികള്‍ക്കിടയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുന്നതില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയും പരാജയപ്പെട്ടു .

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകളുടെ യാന്ത്രിക രീതികളെ ഇത്രയും ദീര്‍ഘമായി പറഞ്ഞത് ടി.ടി.ശ്രീകുമാര്‍ മാര്‍ക്‌സിസത്തിനെതിരായി അംബേദ്ക്കറെ ഉദ്ധരിച്ചുകൊണ്ട് പറയുന്ന പല നിലപാടുകളും വസ്തുതാപരമല്ല എന്ന് ചൂണ്ടി കാട്ടാന്‍ കൂടിയാണ് . അടിത്തറ ,ഉപരിഘടന എന്ന പ്രശ്‌നം തന്നെ നോക്കു.അംബേദ്ക്കര്‍ തന്നെ ഈ വിമര്‍ശനം ഉന്നയിക്കുന്നത് മാര്‍ക്‌സിന്റെയോ,ഏംഗല്‍സിന്റെയോ കൃതികളില്‍ നിന്ന് നേരിട്ടാകാന്‍ ഇടയില്ല എന്ന സംശയം ജനിപ്പിക്കുന്നതാണ്. അത് മിക്കവാറും മാര്‍ക്‌സിസ്റ്റ് വിമര്‍ശകരുടെ കൃതികളില്‍നിന്നാകാനാണ് സാധ്യത. ഒരു പക്ഷെ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകളുടെ ചെയ്തികളാകാം അംബേദ്ക്കറെ മാര്‍ക്‌സിസ്റ്റ് കൃതികളില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് .അംബേദ്ക്കറുടെ കൊച്ചുകളുടെ ഭര്‍ത്താവും പ്രമുഖ ചിന്തകനുമായ ആനന്ദ് തെല്‍തുംദെ യുമായി ഇതെഴുതുന്നയാള്‍ നേരില്‍ സംസാരിച്ച സന്ദര്‍ഭത്തില്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അദ്ദേഹം പറഞ്ഞ ഒരു കാര്യം അംബേദ്ക്കറുടെ ബൃഹത്തായ ലൈബ്രററിയില്‍ ഒരു മാര്‍ക്‌സിസ്റ്റ് കൃതികളും കണ്ടിരുന്നില്ല എന്നാണ്. മറിച്ചായിരുന്നെങ്കില്‍ അംബേദ്ക്കറെ പോലുള്ള ഒരു മഹാപ്രതിഭ ഇങ്ങിനെ ആയിരിക്കില്ലല്ലോ പ്രതികരിക്കുക.

അടിത്തറ, ഉപരിഘടന എന്ന മാര്‍ക്‌സിന്റെ ആലങ്കാരിക പ്രയോഗത്തെ സംബന്ധിച്ചുള്ള വിമര്‍ശനത്തിന് അക്കാലത്തു തന്നെ ഏംഗല്‍സ് മറുപടി പറയുകയുണ്ടായിട്ടുണ്ടു്. ഏംഗല്‍സിന്റെ പറയുന്നത് നോക്കുക: ‘ഒരു നിശ്ചിത ഉത്പാദന പ്രക്രിയയില്‍ ഉല്‍പ്പാദന ബന്ധം അടിത്തറയുടെ ഭാഗമാണ് .ഉപരിഘടനയുടെ ഭാഗമായ മതം, പ്രത്യയശാസ്ത്രം, നിയമം, രാഷ്ട്രതന്ത്രം തുടങ്ങി എല്ലാം ഈ ഉല്‍പ്പാദന പ്രക്രിയയില്‍ നിന്ന് രൂപം കൊള്ളുന്നതാണ്. ഏംഗല്‍സ് സുഹൃത്തിനയച്ച കത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തി.’ സാമ്പത്തിക വശത്തിന് ഞങ്ങള്‍ കൊടുക്കുത്ത അമിത പ്രാധാന്യത്തിന് ഞങ്ങളെ ചില യുവാക്കള്‍ വിമര്‍ക്കുകയുണ്ടായിട്ടുണ്ടു്. അതിന് ഞങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ .സാമ്പത്തിക വശത്തിന്റെ പ്രാധന്യത്തെ കുറച്ച് കണ്ടിരുന്ന ഞങ്ങളുടെ എതിരാളികളുടെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ സാമ്പത്തിക വശത്തിന് ഞങ്ങള്‍ക്കു് പ്രാധാന്യം കൊടുക്കേണ്ടി വന്നു. സാമ്പത്തികേതര വിഷയങ്ങളില്‍ ഊന്നാന്‍ ഞങ്ങള്‍ക്ക് സമയമോ സാവകാശമോ ലഭിച്ചില്ല. സാമ്പത്തികവശമാണ് അടിസ്ഥാനമെങ്കിലും വര്‍ഗസമരത്തിന്റെ രാഷ്ട്രീയ രൂപങ്ങള്‍, നിയമങ്ങള്‍, തത്വശാസ്ത്രം, മതം തുടങ്ങി ഉപരിഘടനയുടെ വ്യത്യസ്ത മണ്ഡലങ്ങള്‍ വര്‍ഗസമരത്തില്‍ സ്വാധിനം ചൊലുത്തുന്നുണ്ട്’. ഇതില്‍ നിന്ന് മനസ്സിലാകുന്ന കാര്യം അടത്തിറയും ഉപരിഘടനും തമ്മിലുള്ള പാരസ്പര്യത്തെയാണല്ലോ. മാത്രവുമല്ല, നിശ്ചിത സന്ദര്‍ഭങ്ങളില്‍ സാമ്പത്തികാടിത്തറക്കോ, ഉപരിഘടനക്കോ അമിത പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായെന്നും വരാം.

രണ്ടാമതായി ടി.ടി.ശ്രീകുമാര്‍ അംബേദ്ക്കറെ ഉദ്ധരിച്ചുകൊണ്ടു് ഉന്നയിക്കുന്ന പ്രശ്‌നം ജാതിയേയും വര്‍ഗത്തേയും സംബന്ധിച്ചാണ്. മാര്‍ക്‌സ് വര്‍ഗ പ്രശ്‌നത്തില്‍ ഊന്നി എന്നതാണ് വിമശനം .ഇന്ത്യയിലെ പുരാതന സമൂഹത്തെക്കുറിച്ച് മതിയായ വിവരങ്ങളുടെ ലഭ്യതക്കുറവ് മൂലം ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള സവിശേഷ ബന്ധം മനസ്സിലാക്കാന്‍ അന്ന് മാര്‍ക്‌സിന് പൂര്‍ണമായും കഴിഞ്ഞിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.എങ്കിലും അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ അതീവ പ്രസക്തമായിരുന്നുവെന്ന് തോന്നന്നു. അതായത് ,തടുക്കാനാവത്ത പ്രകൃതി നിയമത്തോടെ പ്രവര്‍ത്തിക്കുന്നതും സമൂഹത്തിന്റെ തൊഴില്‍ വിഭജനത്തെ ക്രമീകരിക്കുന്നതുമായ ജാതി വ്യവസ്ഥയെക്കുറിച്ചും നിയമസംഹിത കളെക്കുറിച്ചുമുള്ള മര്‍ക്‌സിന്റെ സൂചനകള്‍ അതിന് തെളിവാണ്.കൂടാതെ ഇത് ഉല്‍പാദകരേയും ഉത്പാദനശക്തികളേയും മാറ്റമില്ലാത്തതാക്കി തീര്‍ത്തു വെന്നും ക്രമബദ്ധമായ തൊഴില്‍ വിഭജനം വ്യവസായി കോല്‍പ്പാദന സമൂഹത്തില്‍ അസംഭവ്യമാണെന്നും മാര്‍ക്‌സ് ചൂണ്ടി കാട്ടിയിരുന്നു. ഇതില്‍ നിന്നും ഉത്പാദനോപാധികളുടെ ഉടമാവകാശം സ്ഥിരമായി ജാതിയുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നതെന്ന് മാര്‍ക്‌സ് മനസ്സിലാക്കിയതായി വായിച്ചെടുക്കാവുന്നതാണ്.

വര്‍ഗം എന്ന ഗണത്തെ സംബന്ധിച്ച് പറയുമ്പോള്‍ ജാതി എന്നാല്‍ അടച്ചു പൂട്ടപ്പെട്ട വര്‍ഗമാണെന്ന് അംബേദ്ക്കര്‍ ശരിയായി പറയുന്നുണ്ട്. അതേ സമയം അങ്ങനെ പറയുമ്പോഴും വര്‍ഗം ഒരു സാമ്പത്തിക ഗണം കൂടിയാണെന്ന കാര്യം അദ്ദേഹം പടെ തള്ളിക്കളയുന്നു.ഇവിടെ വര്‍ഗം എന്ന സംജ്ഞയെ അമൂര്‍ത്തവും കേവലം തത്വചിന്താപരവുമായി വ്യാഖ്യനിക്കാനാണ് അംബേദ്ക്കര്‍ ശ്രമിക്കുന്നത്. വര്‍ഗത്തിന് ലെനിന്‍ കൊടുക്കുന്ന നിര്‍വ്വചനം ഇത്തരുണത്തില്‍ പരിശോധിക്കുന്നത് ഉചിതമാണെന്നന്ന് കരുതുന്നു. വര്‍ഗ്ഗമെന്ന സ്വത്വത്തെക്കുറിച്ച് ലെനിന്‍ പറയുന്നതിങ്ങനെ: ‘ഉത്പാദനോപാധികളുമായുള്ള ബന്ധത്തില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ നിലകൊള്ളുകയും സാമൂഹ്യ സമ്പത്ത് ഏതളവില്‍ ആര്‍ജ്ജിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന വിഭാഗങ്ങളാണ് വര്‍ഗ്ഗങ്ങള്‍.’ അതായത്, വ്യത്യസ്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന വിഭാഗങ്ങളില്‍ ഒരു വിഭാഗം മറ്റൊരു ജനവിഭാഗത്തിന്റെ അദ്ധ്വാനം തട്ടിയെടുക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇങ്ങനെയുള്ള ജനവിഭാഗങ്ങളാണ് വര്‍ഗങ്ങള്‍ എന്ന് ചുരുക്കം .ഇത്തരം വസ്തുതകളേയാണ് അംബേദ്ക്കര്‍ നിരാകരിക്കുന്നത്. അതിലൂടെ ഉല്പാദ പ്രവര്‍ത്തനം ഉല്പാദന ബന്ധങ്ങള്‍ തുടങ്ങിയഎല്ലാം അപ്രസക്തമാവുകയാണ്. ഒരു കാര്യം നാം ഓര്‍ക്കണ്ടതുണ്ടു് .ആധിപത്യത്തിന് വേണ്ടി പൊരുതുകയും രാഷ്ട്രീയം, മതം, തത്വചിന്ത തുടങ്ങിയ വ്യപാരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിന്ന് മുന്‍പ് മനുഷ്യര്‍ക്ക് അടിസ്ഥാന പ്രശ്‌നങ്ങളായ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വേണം. മാര്‍ക്‌സിന് മുന്‍പുള്ള ചരിത്രകാരന്മാര്‍ ഇത് കണ്ടിരുന്നില്ല. ഇത്തരം കാര്യങ്ങളെ പ്രശ്‌നവത്ക്കരിക്കുന്നത് തന്നെ മാര്‍ക്‌സാണ്.ദാര്‍ശിനികര്‍ അന്വേഷ്യക്കുവാന്‍ വിട്ടുപോയ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് മാര്‍ക്‌സ് തന്റെ ചരിത്രാന്വേഷണം തുടങ്ങന്നത്. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഉപകരിക്കുന്ന ഭൗതിക വസ്തുക്കള്‍ ഉണ്ടാക്കലാണ് ഉത്പാദന വര്‍ത്തനം.

സ്വത്വത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നിടത്താകട്ടെ ശ്രീകുമാര്‍ സ്വത്വവും സ്വത്വവാദ രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുകയാണ്. വാസ്തവത്തില്‍ സ്വത്വസമരത്തിന്റെ ചരിത്രവും പ്രസക്തിയും ഒരര്‍ത്ഥത്തിലും മാര്‍ക്‌സിസം നിഷേധിക്കുന്നില്ല. ജാതി, വംശം, ദേശീയത ലിംഗം തുടങ്ങിയ സ്വത്വങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയും വിവേചനങ്ങള്‍ക്കെതിരായും മാര്‍ക്‌സിസം നിലകൊണ്ടിട്ടുണ്ടു്. എന്നാല്‍ സ്വത്വവാദ രാഷ്ട്രീയം സ്വത്വത്തില്‍ നിന്ന് ഭിന്നമായ കാര്യമാണെന്ന് തിരിച്ചറിയുക തന്നെ വേണം. സ്വത്വവാദ രാഷട്രീയ വ്യവഹാരത്തിന്റെ അടിസ്ഥാനം തന്നെ മൗലികവാദമാണ്. ഇവ തമ്മില്‍ കൂട്ടികുഴക്കുകയാണ് ടി.ടിശ്രീകുമാര്‍ ചെയ്യുന്നത്.ഒരിക്കല്‍ ജിഗ്നേഷ് മേവാനിയുമായി ജനശക്തി രാഷ്ടീയ സാംസ്‌കാരിക ദൈവാരികക്കുവേണ്ടി ഇതെഴുതുന്ന ആള്‍ നടത്തിയ അഭിമുഖത്തില്‍ സ്വത്വത്തെക്കുറിച്ചും സ്വത്വവാദ രാഷ്ട്രീത്തെക്കുറിച്ചും ഉള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമായിരുന്നു. അതിങ്ങനെയായിരുന്നു: ‘ സ്വത്വവും സ്വത്വവാദ രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ നാം പ്രശ്‌നങ്ങളോടു് നീതി പുലര്‍ത്തുന്നുണ്ടോ എന്നതാണ് ശ്രദ്ധേയമായ കാര്യം. കാരണം അംബേദ്ക്കറുടെ ആശയം ജാതി നിര്‍മൂലനമാണ്. അതാണ് ആത്യന്തികമായ ലക്ഷ്യവും .ഇത് ഒരര്‍ത്ഥത്തിലും സ്വത്വവാദ രാഷ്ടീയമല്ല. അവസാനം നിങ്ങള്‍ ബ്രാഹ്മണനോ ദളിതനോ മുസ്ലീമോ ഹിന്ദുവോ ആകട്ടെ നമ്മുടെ സ്വത്വത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കേണ്ടി വരും.ഇന്ത്യയിലാകട്ടെ കേരളത്തിലാകട്ടെ സ്വത്വവാദ രാഷ്ടീയത്തില്‍ വ്യാപൃത തരായിട്ടുള്ള ആളുകളോടു് നിങ്ങള്‍ സാമ്പത്തി വിഷയങ്ങള്‍ കൂടി എറ്റെടുക്കു എന്ന അപേക്ഷയാണ് എനിക്ക് പറയാനുള്ളത്. ‘

അംബേദ്ക്കറിന്റെ സോഷ്യലിസം അനിവാര്യമാണെന്ന മാര്‍ക്‌സിന്റെ സങ്കല്‍പത്തോടും ശാസ്തീയ സോഷ്യലിസത്തോടും തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യ ത്തോടുമൊക്കെയുള്ള നിലപാടു് പരിശോധിച്ചാലും അംബേദ്ക്കര്‍ക്ക് തികഞ്ഞ അവജ്ഞയാണ് അതിനോടു് ഉണ്ടായാരുന്നത് എന്നത് വ്യക്തമാണ്. അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളാകട്ടെ അത്ര തന്നെ ആഴത്തിലുള്ളതുമായിരുന്നില്ല. ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ക്‌സ് സോഷ്യലിസം അനിവാര്യമാണെന്ന് പറഞ്ഞത്.അംബേദ്ക്കര്‍ വിമര്‍ശിക്കും പോലെ മനുഷ്യ പ്രയത്‌നങ്ങള്‍ക്ക് പങ്കില്ലാത്ത ഒന്നായിട്ടല്ല മാര്‍ക്‌സ് അതിനെ സങ്കല്‍പ്പിച്ചത്. ശാസ്ത്രിയ സോഷ്യലിസത്തെ സംബന്ധിച്ചാകട്ടെ എംഗല്‍സ് പറയുന്ന കാര്യമിതാണ്: ‘ പഴയ സോഷ്യലിസം (സാങ്കല്‍പിക സോഷ്യലിസം ) ഉല്‍പാദന സമ്പ്രദായത്തേയും അതിന്റെ ഭവിഷത്തുകളേയും വിമര്‍ശിച്ചിട്ടുണ്ടു്. പക്ഷെ, അതിന് ഈ ഉത്പാദന സമ്പ്രദായത്തെ വിശദീകരിക്കാന്‍ കഴിയാതെ പോയി. തിന്മയായി അതിനെ നിഷേധിക്കാന്‍ മാത്രമെ അവര്‍ക്ക് കഴിഞ്ഞുള്ളു. മാര്‍ക്‌സ് നടത്തിയ മിച്ചമൂല്യത്തിന്റെ കണ്ടുപിടുത്തത്തോടുകൂടിയാണ് മുതലാളിത്ത ഉല്‍പാദന പ്രക്രിയ വിമര്‍ശിക്കപ്പെട്ടുന്നത്. ചരിത്രത്തിന്റെ ഭൗതികവാദ നിലപാടിനും മിച്ചമൂല്യത്തിലൂടെയുള്ള മുതലാളിത്ത ഉല്‍പാദനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയതിനും നമ്മള്‍ മാര്‍ക്‌സിനോടാണ് കടപ്പെട്ടിരിക്കുന്നത്. അതോടു കൂടിയാണ് സോഷ്യലിസം ശാസ്ത്രീയമാകുന്നത്.’ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്ന ആശയത്തെക്കുറിച്ചാണെങ്കില്‍, അത് തൊഴിലാളി – കര്‍ഷകവര്‍ഗങ്ങളുടെ ജനാധിപത്യപരമായ സര്‍വാധിപത്യം ആണെന്ന് പറയാം. അതായത് ഭൂതകാല സേച്ഛാധിപത്യത്തിനും അടിയായ്മക്കും ഒട്ടുമൊത്തത്തില്‍ പ്രതിവിപ്ലവത്തെ തന്നെ തടയനായ ഒന്നായിട്ടാണ് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സങ്കല്‍പ്പിക്കപ്പെടുന്നത്.

അംബേദ്ക്കറെ പൊതുവില്‍ നിരീക്ഷിക്കുമ്പോള്‍ആശയപരമായ ഉപരിഘടനക്കാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത് എന്ന് കാണാം. അതുകൊണ്ടു തന്നെ ജാതിയമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനത്തിനായി അംബേദ്ക്കര്‍ കണ്ടിരുന്നത് ഭരണഘടനാപരമായ ജനാധിപത്യവും ഭരണകൂട സോഷ്യലിസവുമായിരുന്നു. ഭരണകൂടമെന്നത് ഭരണവര്‍ഗത്തിന്റെ ആധിപത്യത്തില്‍നിന്നും സ്വതന്ത്രമായ ഒന്നാണെന്ന സങ്കല്‍പ്പമായിരുന്നു അംബേദ്ക്കറിന്റെത്. ദലിതര്‍ പ്രഭാവമുള്ള വരായിത്തീരണമെങ്കല്‍ അവര്‍ക്ക് പീരങ്കികള്‍ വേണം എന്ന് പറയുന്നുണ്ടെങ്കിലും ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ജനങ്ങളുടെ സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയായിട്ടാണ് അംബേദ്കര്‍ എപ്പോഴും ജനാധിപത്യത്തെ കണ്ടത്. ഭൗതികയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് വേറിട്ട മതത്തിന്റെ സാന്‍മാര്‍ഗ്ഗിക നിലപാടിലാണ് അംബേദ്കര്‍ വിശ്വാസമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ ബുദ്ധനില്‍നിന്ന് സ്വീകരിച്ച രക്തച്ചൊരിച്ചില്‍ കൂടാതെയുള്ള സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലധിഷ്ഠിതമായ ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ബുദ്ധന്‍ അല്ലെങ്കില്‍ മാര്‍ക്‌സ് എന്ന ലേഖനത്തില്‍ ഒന്നാമതായി അദ്ദേഹം പറയുന്ന കാര്യം ഒരു സ്വതന്ത്ര സമൂഹത്തിന് മതം ആവശ്യമാണെന്നാണ്.

ഒരേ സമയം അംബേദ്ക്കര്‍ വൈരുദ്ധ്യങ്ങളില്‍ അകപ്പെടുന്നതായും കാണാം.
ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവേളയില്‍ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘നാം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ പോവുകയാണ്. രാഷ്ട്രീയമായി നാം സമത്വം കൈവരിക്കുമ്പോള്‍തന്നെ സാമൂഹിക-സാമ്പത്തിക രംഗത്ത് അസമത്വം നിലനില്‍ക്കുകയാണ്. രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ക്ക് ഒരു വോട്ടും, ഓരോ വോട്ടും ഓരോ മൂല്യവുമാണ്. ഇവ അംഗീകരിക്കുമ്പോള്‍തന്നെ സാമൂഹിക-സാമ്പത്തിക ഘടനയുടെ അപാകങ്ങള്‍ മൂലം ഈ ആശയങ്ങള്‍ തള്ളപ്പെടാന്‍ ഇടവരും’. അംബേദ്കറുടെ ആശങ്കകള്‍പോലെത്തന്നെയാണ് കാര്യങ്ങള്‍ പരിണമിച്ചത്. തുടര്‍ന്ന് അംബേദ്കര്‍ ബുദ്ധമതം അഭയ സ്ഥാനമായിക്കണ്ട് അതിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു.

വാസ്തവത്തില്‍ അംബേദ്ക്കറിലെ തന്നെ വൈരുദ്ധ്യങ്ങള്‍ക്ക് അംബേദ്കര്‍ ഇരയാവുകയാണുണ്ടായത്. അധികാരബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ സ്വത്തുടമാബന്ധങ്ങള്‍ക്കുള്ള ശക്തി അദ്ദേഹം കണ്ടില്ല. മാര്‍ക്സിന്റെ മതത്തെക്കുറിച്ചുള്ള തത്വങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന അംബേദ്കര്‍ മാര്‍ക്സ് പറഞ്ഞതുപോലെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ നെടുവീര്‍പ്പായി, തനിക്കഭിമുഖീകരിക്കേണ്ടിവന്ന ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമായി ബുദ്ധമതം സ്വീകരിക്കുകയായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക ഘടനയില്‍ മാറ്റം ഉണ്ടാവാത്തിടത്തോളം കാലം ഒരു മതത്തിന്റെ പാതയിലൂടെ സമത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ മാര്‍ക്സ് പറഞ്ഞതുപോലെ നിരര്‍ത്ഥകമാണ്. ഹിന്ദുമതത്തിന് വിരുദ്ധമെന്ന് തോന്നിക്കുന്ന ബുദ്ധമതമടക്കം ഇന്ത്യയിലെ ഇതര മതങ്ങളിലും ബ്രാഹ്മണസാമൂഹിക ഘടനയുടെ സ്വാധീനം ഇന്ന് ശക്തമാണ്. അതുകൊണ്ടുതന്നെ മതങ്ങളെ അടിത്തറയാക്കിക്കൊണ്ട് ബ്രാഹ്മണ സാമൂഹിക ഘടനയെ ചോദ്യംചെയ്യാനുമാവില്ല.

അംബേദ്കര്‍ കടുത്തരീതിയില്‍ മാര്‍ക്‌സിസത്തെ വിമര്‍ശിച്ചു എന്നതുകൊണ്ടോ, അദ്ദേഹത്തിന്റെ ചിന്തകളിലെ ആശയവാദ സമീപനങ്ങളെ ചൂണ്ടി കാണിച്ചു എന്നതുകൊണ്ടോ അംബേദ്ക്കുടെ മഹത്വം ഒട്ടും കുറഞ്ഞു പോയി എന്നോ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ അപ്രസക്തമാണന്നോ കരുതേണ്ടതില്ല. ഇന്ത്യയിലെ ജനാധിപത്യ വിപ്ലവ പ്രക്രിയയില്‍ അംബേദ്ക്കര്‍ ചിന്തകള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതില്‍ സംശയമില്ല .എന്നാല്‍ വര്‍ണ-ജാതി വിരുദ്ധ സമരങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടാത്ത വര്‍ഗ്ഗസമരങ്ങള്‍ക്കോ, വര്‍ഗസമരങ്ങളുമായി കണ്ണി ചേര്‍ക്കപ്പടാത്ത വര്‍ണ _ജാതി സമരങ്ങള്‍ക്കോ ഒരിക്കലും ലക്ഷ്യലെത്താനുമാവില്ല. അതേ സമയം ടി.ടി.ശ്രീകുമാര്‍ മുന്നോട്ടു വെക്കുന്ന അംബേദ്ക്കറിസ്റ്റ് മാര്‍ക്‌സിസം പോലുള്ള പദ്ധതി മാര്‍ക്‌സിസത്തെ തന്നെ വ്യതിചലിപ്പിക്കാനേ ഇടയാക്കൂ .

also read

ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply