കര്‍ഷകസമരം നവസ്വാതന്ത്ര്യസമരം

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിധിനിര്‍ണ്ണായകമെന്ന് പറയാവുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ് ദേശീയ പാതകള്‍ ദില്ലിയിലേക്ക് പ്രവേശിക്കുന്ന സിംഗു, തിക്രി, ഷാജഹാന്‍പൂര്‍, ഗാസിപൂര്‍ റിവാരി, ദെല്‍ഹി-നോയിഡാ അതിര്‍ത്തികളില്‍. തിരഞ്ഞെടുപ്പിനും അപ്പുറമുള്ള തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പ്. ജനാധിപത്യമോ, (കോര്‍പ്പറേറ്റ്-സൗഹൃദ)- സര്‍വ്വാധിപത്യമോ? ഭരണഘടനയോ, ഭരണകൂടമോ,? ഏകമാനവും കേന്ദ്രീയവുമായ അതിദേശീയതയോ? സൂക്ഷ്മദേശീയ ബഹുത്വമോ?, സര്‍ക്കാരോ ജനതയോ? മരണമോ ജീവിതമോ? എന്ന പരമപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ്.

ജയിക്കും അല്ലെങ്കില്‍ മരിക്കും

ഗവണ്മെന്റും കൃഷിക്കാരും തമ്മില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന എട്ടാം റൗണ്ട് ചര്‍ച്ചയില്‍, (ജനുവരി 8)കര്‍ഷകബില്ലുകള്‍ പിന്‍വലിക്കുകയില്ലെന്ന് അധികാരികള്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ കര്‍ഷകനേതാക്കള്‍ പ്രതിഷേധ സുചകമായി മൗനവ്രതം ദീക്ഷിക്കുകയും ”ഞങ്ങള്‍ ഒന്നുകില്‍ ജയിക്കും അല്ലെങ്കില്‍ മരിക്കും” (ജീയേങ്‌ഗേ യാ മരേംഗേ)എന്ന പ്ലാക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

തെരഞ്ഞടുപ്പിന്റെയും തെരഞ്ഞെടുപ്പ്

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിധിനിര്‍ണ്ണായകമെന്ന് പറയാവുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ് ദേശീയ പാതകള്‍ ദില്ലിയിലേക്ക് പ്രവേശിക്കുന്ന സിംഗു, തിക്രി, ഷാജഹാന്‍പൂര്‍, ഗാസിപൂര്‍ റിവാരി, ദെല്‍ഹി-നോയിഡാ അതിര്‍ത്തികളില്‍. തിരഞ്ഞെടുപ്പിനും അപ്പുറമുള്ള തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പ്. ജനാധിപത്യമോ, (കോര്‍പ്പറേറ്റ്-സൗഹൃദ)- സര്‍വ്വാധിപത്യമോ? ഭരണഘടനയോ, ഭരണകൂടമോ,? ഏകമാനവും കേന്ദ്രീയവുമായ അതിദേശീയതയോ? സൂക്ഷ്മദേശീയ ബഹുത്വമോ?, സര്‍ക്കാരോ ജനതയോ? മരണമോ ജീവിതമോ? എന്ന പരമപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ്. ദില്ലി അതിര്‍ത്തിയിലെ അഞ്ചിലധികം കവാടങ്ങളില്‍ നിലയുറപ്പിച്ച്, ഇന്ത്യന്‍ ഭരണകൂടത്തെ ഉപരോധിക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭം പരമവും നിര്‍ണ്ണായകവുമായ ഇത്തരമൊരു തിരഞ്ഞെടുപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും, ഭരണഘടനയെയും വീണ്ടെടുക്കാനുള്ള അന്തിമസമരത്തെ. ദില്ലിയുടെ അതിര്‍ത്തികളില്‍ നിന്ന് ഇന്ത്യയുടെ സര്‍വ്വ നാഡീഞരമ്പുകളിലേക്കും പടര്‍ന്നു പിടിക്കുകയാണ് ഈ ജനകീയമായ തിരഞ്ഞെടുപ്പ്.

സ്ഥാപക മുഹൂര്‍ത്ഥങ്ങള്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പിലേക്ക് ജനങ്ങള്‍ ഇറങ്ങിത്തിരിക്കുന്ന ഇത്തരം നിര്‍ണ്ണായകഘട്ടങ്ങളാണ് രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും, ജനാധിപത്യത്തെയും സ്ഥാപനം ചെയ്യുന്നത്. ‘ജയിക്കുക അല്ലെങ്കില്‍ മരിക്കുക”, ”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന ജീവന്മരണ തിരഞ്ഞെടുപ്പിലേക്ക് ജനങ്ങള്‍ എത്തിച്ചേരുന്ന സന്ദര്‍ഭങ്ങള്‍. ജനതയും ഭരണകൂടവും, നേര്‍ക്ക് നേര്‍ നില്‍ക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്ന, പൊതുചത്വരങ്ങളില്‍ സമ്മേളിക്കുന്ന, സ്വന്തം ഇച്ഛ പൊതുണ്ഡലത്തില്‍ ആവിഷ്‌ക്കരിക്കുന്ന ജനാധിപത്യത്തിന്റെ പ്രാചീനവും അഭിനവവുമായ സ്ഥാപക മുഹൂര്‍ത്തങ്ങള്‍ (foundational movements). സ്വാതന്ത്ര്യമോ മരണമോ എന്ന ചോദ്യം പരമപ്രധാനമാവുന്ന നിമിഷങ്ങള്‍. ചമ്പാരനിലെ കര്‍ഷക സമരത്തില്‍, ”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മന്ത്രവുമായി ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ സമരം പ്രഖ്യാപിച്ച 1942 ലെ ക്വിറ്റിന്ത്യാ സമരത്തില്‍, ലോകമെങ്ങും ചരിത്രം നിര്‍ണ്ണയിച്ച വിപ്ലവങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളുടെ സന്ദര്‍ഭത്തില്‍ ഇത്തരമൊരു ചോദ്യം, ഉയര്‍ന്നു വരുന്നതിന് ലോകം സാക്ഷിയാണ്. സ്വാതന്ത്ര്യ സമരങ്ങളുടെ, ജനകീയ വിപ്ലവങ്ങളുടെ, തിരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പുകളുടെ, ശാശ്വതമായ തിരിച്ച് വരവിന്റെ (eternal recurrence-നീത്‌ചേ) സംഭവമുഹൂര്‍ത്തമാണിത്.

രണ്ടാം സ്വാതന്ത്ര്യ സമരമല്ല, നവസ്വാതന്ത്ര്യസമരം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ, ‘ഒക്ക്യുപ്പൈ’ (വാള്‍സ്റ്റ്രീറ്റ്)’ സമരങ്ങളെ, മുല്ലപ്പൂ വിപ്ലവങ്ങളെ, സ്വാതന്ത്ര്യത്തിനും വിപ്ലവത്തിനും വേണ്ടി ലോകമെങ്ങും ആവിര്‍ഭവിച്ച മഹാ സമരങ്ങളെ, ചെറുത്തു നില്പുകളെ അനുസ്മരിപ്പിക്കുന്നു കര്‍ഷക പ്രക്ഷോഭം എന്നു പറഞ്ഞു. എന്നാല്‍ ഇത് പഴയതിന്റെ ആവര്‍ത്തനമല്ല. ദെല്യൂസ് പറയുന്ന പോലെ വ്യത്യസ്ഥതയുടെ തിരിച്ചുവരവാണ് ഇത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവര്‍ത്തനമല്ല. വ്യതിരാവര്‍ത്തനം. അത് കൊണ്ട് ഈ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിളിക്കുന്നത് ശരിയാവില്ല. നവസ്വാതന്ത്ര്യ സമരമാണിത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചരിത്രത്തില്‍ സമാനതകളില്ലാത്ത, ഒരു സമരസംഭവമാണ് നമുക്ക് മുന്നില്‍ നിറഞ്ഞാടുന്നത്. ഉപമകളോ, ഉല്‍പ്രേക്ഷകളോ, പൂര്‍വ്വസൂചികകളോ ഇല്ലാത്ത, ഇന്നേവരെയുള്ള സമരസങ്കല്പങ്ങളെ, തകിടം മറിക്കുന്ന അഭൂതപൂര്‍വ്വമായ സംഭവം. അടിമുതല്‍ മുടി വരെ നവീനമാണ് ഈ സമരത്തിന്റെ ശൈലി, സംഘാടനം, ഏകോപനം, വേഗം. നവീനമായ ഈ വേഗത്തോടൊപ്പമെത്താന്‍ നമ്മുടെ വാക്കുകള്‍ക്ക്, ഭാഷയ്ക്ക്, സങ്കല്പനങ്ങള്‍ക്ക് പറക്കേണ്ടി വരും.

അത് കൊണ്ട് തന്നെ പത്ര-മാദ്ധ്യമ യുക്തികൊണ്ടോ, നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ താത്വിക സങ്കല്പനം കൊണ്ടോ ഇതിനെ അളക്കുവാനോ വിശദീകരിക്കുവാനോ സാധ്യമല്ല. പുതിയ പരികല്പനകളെ, പുതിയ ആശയ സങ്കലനകളെ, ആവശ്യപ്പെടുന്നു ഈ പുതിയ വിപ്ലവം. വിപ്ലവത്തെയും പ്രതിരോധത്തെയും സംബന്ധിച്ച എല്ലാ പതിവു തത്വങ്ങളെയും ഇത് അട്ടിമറിക്കുന്നു. സമകാലീന ഭാഷയുടെ, രാഷ്ട്രീയത്തിന്റെ, ചിന്തയുടെ വ്യാകരണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഈ പുതുമയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഒരു സര്‍വ്വാധിപത്യസര്‍ക്കാരിന്റെ സര്‍വ്വ കണക്കുകൂട്ടലുകളെയും തന്ത്രങ്ങളെയും അധികാര ബലത്തെയും തകര്‍ത്ത് കൊണ്ട് ഭരണാധികരികളില്‍ വിഭ്രാന്തി സൃഷ്ടിക്കുന്നതും ഈ പ്രക്ഷോഭത്തിന്റെ അപ്രവചനീയമായ നവീനതയാണ്.

പ്രാചീനത്തില്‍ പ്രാചീനമെങ്കിലും നവത്തിലും നവം. ഈ നവീനതയാണ് ഈ സമരത്തെ സംഭവമാക്കുന്നത്. സംഭവത്തിന്റെയും സംഭവമാകുന്നത് കൊണ്ടാണ് ഇത് നവമാകുന്നത്. ഈ നവീനതയെആണ് സംഭത്വത്തെയാണ് നമുക്കിവിടെ പരിശോധിക്കുവാനുള്ളത്.

ജനങ്ങളുടെ പ്ലെബിസൈറ്റ്

കാര്‍ഷിക പ്രക്ഷോഭം പ്രതിനിധാനം ചെയ്യുന്നു എന്ന പറയുന്ന ഈ ”തെരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്” ഒരു ”പോസ്റ്റ് റിപ്പബ്ലിക്കന്‍”, ”പോസ്റ്റ് പാര്‍ലമെന്ററി” തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ്. A post-electoral election. സ്വാതന്ത്ര്യാനന്തര കാലത്തെ സ്വാതന്ത്ര്യ സമരം. പാര്‍ലമെന്ററി സങ്കല്പത്തില്‍ ഭൂരിപക്ഷ സമ്മതിപ്രകരം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഗവണ്മന്റിന്റെ ജനവിരുദ്ധ നയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭമാണിത്. എന്നാല്‍ പ്രതീകാത്മകമായി, പ്രതീത്യാത്മകമായി ( virtual) പറഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ജനങ്ങള്‍ തിരിച്ചുവിളിക്കുന്ന, ഭരണകൂടത്തെ അസാധുവാക്കുന്ന, ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. ഭരിക്കുന്ന ഗവണ്മെന്റിന്റെ പരമാധികാരത്തെ ജനങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്ന ഒരു റിഫറണ്ടം, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ജനങ്ങള്‍ തിരിച്ചു വിളിക്കുന്ന ഒരു പ്ലെബിസൈറ്റ് (plebiscite). നവീനമായ ഒരു ഇന്ത്യയെ, ഒരു നവ റിപ്പബ്ലിക്കിനെ കര്‍ഷക-ജനങ്ങള്‍ തന്നെ രചിക്കുന്ന പ്രഖ്യാപിക്കുന്ന നിമിഷം. ഇത് വെറും കര്‍ഷക നിയമങ്ങള്‍ക്കെതിരേയുള്ള കര്‍ഷകരുടെ സമരമല്ലെന്നും, കോര്‍പ്പറേറ്റുകള്‍ക്കെതിരെ, മോദിഭരണകൂടത്തിന്റെ സര്‍വ്വാധിപത്യത്തിനെതിരെയുള്ള സമരമാണെന്ന്, മോദിയെ തിരിച്ച് വിളിക്കാനുള്ള ജനങ്ങളുടെ പ്ലെബിസൈറ്റ് ആണെന്ന് മറ്റാരെക്കാളും അറിയുന്നത് കൊണ്ടാണ് സമര്‍ക്കാര്‍ക്ക് വഴങ്ങാന്‍ മോദി മടികാട്ടുന്നത്. ഈ പ്രക്ഷോഭത്തിന്റെ നവീനതയാണ് ഗവണ്മെന്റിനെ അസ്വസ്ഥവും പരിഭ്രാന്തവുമാക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആധുനികാനന്തരകാലഘട്ടവും അതിന്റെ സാംസ്‌ക്കാരിക വിപണികളും നിരന്തരം പടച്ചു വിടുന്ന കൗതുകരവും ഫാഷണബിളും ആയ നവമല്ല ഇത്. ചരിത്രപരവും രേഖീയവും ‘സാധ്യ’വുമായ നവമല്ല ഇത്. ‘ആവതിന്റെ’ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്ന, ആവാത്തതിന്റെ മേഖലയെ പുല്‍കുന്ന, അസാധ്യത്തിന്റെ രാഷ്ടീയമാണിത്. ബയോ-ഭീകരതയെയും, ഭരണകൂട-ഭീകരതയെയും, ഉത്തരേന്ത്യന്‍ കൊടുംശൈത്യത്തെയും ഒരേ സമയം അവഗണിച്ച് കൊണ്ട് അതിവര്‍ത്തിച്ച് കൊണ്ട് നടത്തുന്ന കര്‍ഷകര്‍ നടത്തുന്ന ‘അസാധ്യ’സമരം. രാഷ്ട്രീയം അസാധ്യവും നിരോധിതവുമായ ഈ സന്ദര്‍ഭത്തില്‍, സാധ്യ രാഷ്ട്രീയം ഭരണകൂടത്തിനു കീഴടങ്ങളിലും സ്തുതിപാടലിലും അമര്‍ന്ന് കഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍, ‘അസാധ്യ’ത്തിന്റെ രാഷ്ട്രീയത്തെ പ്രതിജ്ഞാപനം ചെയ്യുകയാണ് കര്‍ഷകരുടെ മഹാസമരം.

രണ്ട് റിപ്പബ്ലിക്കുകള്‍: രണ്ട് വേഗങ്ങള്‍

”ട്രാക്ടര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ പറക്കുകയാണെന്നെനിക്ക് തോന്നുന്നു.” സ്വന്തം ഗ്രാമത്തില്‍ നിന്ന് 400 കിലോമീറ്ററിലധികം ട്രാക്റ്റര്‍ ഓടിച്ച് സിംഗുവിലെത്തിയ, സമരസംഘാടകരിലൊരാളായ നാല്പത്തി രണ്ടുകാരിയായ സര്‍ബ്ജീത് കൗര്‍ പറയുന്നു (people’s Archive of Rural India January 25) ഭരണകൂടത്തിന്റെ റിപ്പബ്ലിക്ക് പരേഡും കര്‍ഷകരുടെ ജനങ്ങളുടെ റിപ്പബ്ലിക്ക് പരേഡും ഒരേ സമയം നമ്മുടെ തലസ്ഥാനനഗരിയെ, രാഷ്ട്രത്തെ, രണ്ടായി വകഞ്ഞു മാറ്റിക്കൊണ്ട് അരങ്ങേറി. ഭരണകൂടത്തിന്റെ റിപ്പബ്ലിക്കും ജനകീയ കര്‍ഷക റിപ്പബ്ലിക്കുമായി ഇന്ത്യന്‍ രാഷ്ട്രം രണ്ട് ചേരിയായി പിളര്‍ന്ന് പൊതുമണ്ഡലത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്ന അഭൂതപൂര്‍വ്വമായ സന്ദര്‍ഭം. ഒരു വശത്ത് ‘കാലാള്‍പ്പടയും, അശ്വസൈന്യങ്ങളും, പാറ്റണ്‍ ടാങ്കുകളും, പോര്‍വിമാനങ്ങളും, മിസ്സൈലുകളും അത്യാധുനികമായ നിധനായുധങ്ങളുമായി ഇന്ത്യന്‍ സൈന്യത്തിന്റെ, രാഷ്ട്രത്തിന്റെ, ശക്തിയും പ്രതാപവും പ്രദര്‍ശിപ്പിച്ച് കൊണ്ട്, പ്രധാനമന്ത്രിയുടെയും പ്രസിഡണ്ടിന്റെയും അധികാരിവര്‍ഗ്ഗത്തിന്റെയും സാന്നിധ്യത്തില്‍ രാജപഥത്തില്‍ അരങ്ങേറുന്ന ഭരണകൂടത്തിന്റെ റിപ്പബ്ലിക്ക് ആഘോഷം. അതില്‍ നിന്ന് വിഭിന്നമായി ദില്ലിയുടെ അഞ്ചതിര്‍ത്തികളില്‍ നിന്ന് ഔട്ടര്‍ റിങ്ങ് റോഡുകളിലൂടെ, കര്‍ഷകരുടെ വാഹനവും വസതിയും വിമാനവും ആത്മാഭിമാനത്തിന്റെ പ്രതീകവുമായ ട്രാക്ടറുകളെയും അണിനിരത്തിക്കൊണ്ട് കര്‍ഷകര്‍ നടത്തുന്ന ജനകീയമായ റിപ്പബ്ലിക്കന്‍ റാലി. ഭരണകൂടത്തിന്റെ പാറ്റണ്‍ ടാങ്കിനും പോര്‍വിമാനങ്ങള്‍ക്കും അശ്വസൈന്യത്തിനും പകരം കര്‍ഷകരുടെ ട്രാക്റ്ററും ട്രോളിയും. രണ്ട് റിപ്പബ്ലിക്കുകളുടെയും വ്യത്യസ്ഥതകളെ വിളിച്ചോതുന്ന രണ്ട് തരം രൂപകങ്ങള്‍, പ്രതീകങ്ങള്‍. ഒന്ന് യുദ്ധത്തെ, ഹിംസയെ, അധികാരത്തെ, സൂചിപ്പിക്കുമ്പോള്‍ മറ്റേത് അഹിംസയുടെ, സ്‌നേഹത്തിന്റെ, മനുഷ്യനും പ്രകൃതിയും യന്ത്രവും തമ്മിലുള്ള സര്‍ഗ്ഗാത്മകമായ ബന്ധത്തിന്റെ, കൃഷിക്കാരന്റെ, ഇന്ത്യന്‍ ജനതയുടെ, അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും ജനകീയ പ്രതിരോധത്തിന്റെയും പ്രതീകം. കൊറോണയെയും ശൈത്യത്തെയും, ഭരണകൂട ഭീകരതയെയും, ചരിത്ര നിയമങ്ങളെയും അതിജീവിച്ച് കൊണ്ട് ഇന്ത്യയിലെ കര്‍ഷക ജനതയെ, സ്ത്രീകളെയും വൃദ്ധരെയും, യുവാക്കളെയും കുട്ടികളെയും ബഹുജനങ്ങളെയും നവവേഗങ്ങളിലേക്ക് പറക്കാന്‍ പഠിപ്പിക്കുന്ന വിമോചനയന്ത്രങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply