തെരഞ്ഞെടുപ്പുഫലം : എന്തിനു നിരാശരാകണം..?

ഇതോടെ ചരിത്രമവസാനിച്ചെന്നോ ഫാസിസം രാജ്യത്തെ സമ്പൂര്‍ണ്ണമായി കീഴടക്കിയെന്നോ ധരിക്കുന്നത് മണ്ടത്തരമായിരിക്കും. ഹിറ്റ്‌ലറിലും മുസ്സോളനിയിലും അവസാനിക്കാത്ത ചരിത്രം മോദിയിലും അവസാനിക്കാന്‍ പോകുന്നില്ല, ഇന്ത്യയെ പോലെ വൈവിധ്യത്തിന്റെ കരുത്തില്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഫാസിസത്തിന് സമ്പൂര്‍ണ്ണമായ ആധിപത്യം സാധ്യമാകില്ല എന്നുറപ്പ. ജനാധിപത്യത്തിനും മതേതരത്വത്തിനും ഫെഡറലസിത്തിനും സാമൂഹ്യനീതിക്കുമായുള്ള പോരാട്ടങ്ങള്‍ തുടരുകതന്നെ ചെയ്യും. അവയെ ഹിന്ദുത്വമെന്ന ചരടില്‍ ഒതുക്കാനുള്ള ബിജെപി രാഷ്ട്രീയം വിജയിക്കുക അസാധ്യമാണ്.

കാത്തിരിപ്പിനു സമാപനം. ലോകം ശ്രദ്ധിച്ച ലോകസഭാതെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപോലെ എന്‍ഡിഎക്ക് വിജയം. കേരളത്തിലും പ്രവചനങ്ങളെ പോലെ യുഡിഎഫ് വിജയം. സമകാലിക രാഷ്ട്രീയം ഗൗരവപരമായി രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് വലിയ അത്ഭുതമൊന്നും നല്‍കാത്ത ഫലങ്ങള്‍ തന്നെ. അതേസമയം ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പും ഫലങ്ങളും മുന്നോട്ടുവെക്കുന്നു. അവ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വയ്യ.
എന്‍ഡിഎയും ബിജെപിയും ഒന്നാം സ്ഥാനത്തെത്തുമെങ്കിലും ഇത്തരത്തിലുള്ള ഒരു വിജയം ഗൗരവപരമായി രാഷ്ട്രീയത്തെ കാണുന്നവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏതാനും എംപിമാരുടെ കൂടി പിന്തുണ ലഭിച്ചാല്‍ ഭരണഘടന തന്നെ തിരുത്താവുന്ന മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാവുന്ന അവസ്ഥയിലാണ് ബിജെപി. യുപി, ഒഡീഷ്യ, രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍, ഛത്തിസ്ഗഡ്, ബംഗാള്‍, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമാണ് എന്‍ഡിഎ നേടിയത്. യുപിയില്‍ എസ്പി – ബിഎസ്പി സഖ്യം തികച്ചും നിരാശപ്പെടുത്തി. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ഈ പാര്‍ട്ടികള്‍ക്ക് ഒന്നിച്ചെടുത്താല്‍ ബിജെപിയേക്കാള്‍ വോട്ടുണ്ടായിരുന്നു. അവക്കെന്തു സംഭവിച്ചു? ഒഡീഷ്യയില്‍ ബിജെഡി വളരെ പുറകോട്ടുപോയി. ബീഹാറില്‍ ലല്ലുപ്രസാദ് പ്രഭാവം അസ്തമിച്ചോ? ബംഗാളില്‍ മമതയുടെ പ്രകടനം വാചകങ്ങളില്‍ ഒതുങ്ങുകയാണോ? രാജസ്ഥാനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും കര്‍ണ്ണാടകത്തിലും മറ്റും കോണ്‍ഗ്രസ്സിനെന്തു സംഭവിച്ചു? എല്ലാ അവലോകനങ്ങളും പരാജയപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിനെല്ലാം പുറമെ മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും നേടിയ വന്‍വിജയം.
സത്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം നേരിട്ടുള്ള മത്സരം നടന്നിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല തെരഞ്ഞെടുപ്പുഫലം. എന്നാല്‍ എന്‍ഡിഎക്കെതിരെ വിശാലമുന്നണി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായില്ല. പലയിടത്തും ശത്രുതാപരമായ രീതിയിലുള്ള മത്സരം പോലുമുണ്ടായി. യുപിയില്‍ ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞതും ബംഗാളില്‍ സിപിഎം വോട്ടുകള്‍ ബിജെപിക്കുപോയി എന്ന വാര്‍ത്തയുമൊക്കെ ഉദാഹരണം. ഡെല്‍ഹിയില്‍ ആം ആദ്മി – കോണ്‍ഗ്രസ്സ് സഖ്യം പോലുമുണ്ടായില്ല. തെരഞ്ഞെടുപ്പുഫലത്തിന്റെ തലേദിവസം യുപിഎക്കൊപ്പം ആം ആദ്മി, എസ്പി, ബിഎസ്പി, ടിഡിപി, ഇടതുപക്ഷം, തൃണമൂല്‍ എന്നിവയൊക്കെ ചേര്‍ന്ന് മതേതര ജനാധിപത്യ മുന്നണി രൂപീകരിച്ചത്രെ. തെരഞ്ഞെടുപ്പിനു മുമ്പ് രൂപീകരിക്കേണ്ടിയിരുന്നത് ഇപ്പോള്‍ രൂപീകരിച്ച് എന്തുകാര്യം. മുകളില്‍ സൂചിപ്പിച്ച ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെ ചേര്‍ന്നതോടെ ചിത്രം പൂര്‍ത്തിയായി. കേരളം, തമിള്‍നാട്, ആന്ധ്ര, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം പഞ്ചാബ് മാത്രമാണ് വ്യത്യസ്ഥമായി വോട്ടുചെയ്തത്.
തീര്‍ച്ചയായും ഗൗരവപരമായി വിശകലനം ചെയ്യേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.. ഹിന്ദുത്വവും ഊതിവീര്‍പ്പിച്ച ദേശീയതയും തന്നെയാണ് മോദിയുടെ വിജയപരസ്യം എന്നതില്‍ സംശയമില്ല. ഒപ്പം കക്കൂസും ഗ്യാസും കര്‍ഷകസഹായവും സാമ്പത്തികസംവരണവും മറ്റും പങ്കുവഹിച്ചിട്ടുണ്ട്.. അതേസമയം ഇതോടെ ചരിത്രമവസാനിച്ചെന്നോ ഫാസിസം രാജ്യത്തെ സമ്പൂര്‍ണ്ണമായി കീഴടക്കിയെന്നോ ധരിക്കുന്നത് മണ്ടത്തരമായിരിക്കും. ഹിറ്റ്‌ലറിലും മുസ്സോളനിയിലും അവസാനിക്കാത്ത ചരിത്രം മോദിയിലും അവസാനിക്കാന്‍ പോകുന്നില്ല, ഇന്ത്യയെ പോലെ വൈവിധ്യത്തിന്റെ കരുത്തില്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഫാസിസത്തിന് സമ്പൂര്‍ണ്ണമായ ആധിപത്യം സാധ്യമാകില്ല എന്നുറപ്പ. ജനാധിപത്യത്തിനും മതേതരത്വത്തിനും ഫെഡറലസിത്തിനും സാമൂഹ്യനീതിക്കുമായുള്ള പോരാട്ടങ്ങള്‍ തുടരുകതന്നെ ചെയ്യും. അവയെ ഹിന്ദുത്വമെന്ന ചരടില്‍ ഒതുക്കാനുള്ള ബിജെപി രാഷ്ട്രീയം വിജയിക്കുക അസാധ്യമാണ്.
കേരളത്തിലേക്കു വരുകയാണെങ്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കരുത്തുറ്റ വിജയമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. മോദിയുടേത് ഫാസിസമാണെന്ന ധാരണ ശക്തമായി വേരുപിടിച്ചിട്ടുള്ള കേരളത്തില്‍ അതിനെതിരായ പോരാട്ടത്തിനും ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തിയേ കാര്യമുള്ളു എന്ന ബോധം ശക്തമായി കേരളത്തില്‍ നിലനില്‍ക്കുന്നു എന്നുറപ്പിക്കാം. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്ത് ലോകസഭാതെരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചത് സ്വാഭാവികം. അതിനെ മതരാഷ്ട്രീയമായി പറയുന്ന കോടിയേരിയോട് സഹതാപപ്പെടുകയല്ലാതെ എന്തു ചെയ്യാന്‍? കൊലപാതകരാഷ്ട്രീയത്തിലൂടെ ഫാസിസത്തെ തടയാനാകില്ല എന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്തതില പരാജയവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അതിനെല്ലാം പുറമെ സംഘപരിവാറിനെ അഖിലേന്ത്യാതലത്തില്‍ ചെറുക്കാന്‍ എല്‍ഡിഎഫിന് വോട്ടുചെയ്തിട്ട് എന്തുകാര്യമെന്നും മലയാളി ചിന്തിക്കുമല്ലോ. തീര്‍ച്ചയായും കാലത്തിന്റെ വിളി മലയാളി ഉള്‍ക്കൊണ്ടു എന്നു പറയാം. പലപ്പോഴും അതങ്ങനെയല്ല പതിവ്. അടിയന്തരാവസ്ഥക്കെതിരെ രാജ്യം ഒന്നടങ്കം പ്രതികരിച്ചപ്പോള്‍ മുഖം തിരിച്ചവരാണ് നമ്മള്‍. മണ്ഡല്‍ കമ്മീഷന്‍ പുറത്തുവിട്ട ഭൂതത്തോടും നമ്മള്‍ നിഷേധാത്മകമായി പ്രതികരിച്ചു. അവയുമായി താരതമ്യം ചെയ്യുമ്പോള്‍ തികഞ്ഞ രാഷ്ട്രീയബോധമാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം പ്രകടിപ്പിച്ചതെന്ന് പറയേണ്ടിവരും. അതിനാല്‍തന്നെ നിരാശരാകേണ്ട ഒന്നും സംഭവിച്ചിട്ടില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, National, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply