ജനാധിപത്യ ഭരണകൂടത്തിന്റെ തലോടല്‍ അനുഭവിക്കാത്തവരാണ് ലൈംഗികത്തൊഴിലാളികള്‍

സന്താനോല്പ്പാദനം മാത്രം ലക്ഷ്യമിട്ടേ ലൈംഗീകത പാടുള്ളൂ എന്ന് പറയുന്നതും , വിവാഹ ബന്ധത്തിനകത്ത് മാത്രം ലൈംഗീക്ത പാടുള്ളൂ എന്ന് പറയുന്നതും ഭരണകൂട ഏകാധിപത്യമോ സാംസ്‌കാരിക ഏകാധിപത്യമോ ആണ്. ലൈംഗീകത ഓരോ വ്യക്തിയുടേയും അവകാശമാണ് .അത് നിഷേധിക്കാന്‍ ആര്ക്കും അവകാശമില്ല. എല്ലാവര്‍ക്കും വിവാഹം കഴിക്കാനോ കുട്ടികളെ ഉണ്ടാക്കി വളര്ത്തി വലുതാക്കാനോ ഉള്ള ആഗ്രഹമോ , സാമ്പത്തിക പ്രാപ്തിയോ ഉണ്ടാകണം എന്നില്ല. ചില ആളുകള്‍ അവരുടെ ജന്മസിദ്ധമായ ശാരീരിക പ്രത്യേക്തകള്‍ മൂലം വിവാഹമാര്‍ക്കറ്റില്‍ ചോദനമില്ലാത്തവര്‍ ആയേക്കാം .എന്നാല്‍ അത്തരക്കാര്‍ മരിക്കുന്നതുവരെ ലൈംഗീകത അനുഭവിക്കാന്‍ യോഗ്യരല്ല എന്ന് സമൂഹം വിധിക്കുന്നത് അനീതിയാണ് .

നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ മറവില്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അതിജീവനത്തിനായി പടിഞ്ഞാറന്‍ കുത്തകകളുടെ ഏജന്റുമാരായ ആഗോളബാങ്ക് ഭീകരന്മാര്‍ മൂന്നാം ലോക രാജ്യങ്ങളോട് പടച്ചുവിട്ട കള്ളങ്ങളില്‍ ഒന്നായിരുന്നു നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ വാഗ്ദാനം ചെയ്ത ആഗോളവല്ക്കരണവും അതിന്റെു സൌഭാഗ്യങ്ങളും .എന്നാല്‍ അസമയത്ത് വന്ന കൊറോണ വൈറസ് ബാധയെ തുടര്ന്ന് ലോകരാജ്യങ്ങള്‍ മിക്കവയും അവരുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും മറ്റുള്ളവര്‍ക്ക് മുമ്പി്ല്‍ അടച്ചിടുന്ന കാഴ്ച സൂചിപ്പിക്കുന്നത് ആഗോളവല്ക്കരണം എന്നത് സ്വന്തം കീശ വീര്പ്പിക്കാന്‍ പറ്റുന്നത്ര മാത്രം മതിയെന്നുള്ളതാണ് മിക്ക രാജ്യങ്ങളുടേയും ഉളിലിരുപ്പ് എന്ന് തന്നെയാണ്.സ്വയം അതിജീവിക്കുക എന്നതാണ് മുതലാളിത്തത്തിന്റെ ജീവന്‍ മന്ത്രം . അയല്ക്കാരന്റെ അതിജീവനം മുതലാളിത്തത്തിന്റെല ലക്ഷ്യങ്ങള്‍ ആയിരുന്നേ ഇല്ല .പടിഞ്ഞാറന്‍ അധിനിവേശങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് രൂപപ്പെടുത്താന്‍ സ്വപ്നം കണ്ട സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ കഴുത്തില്‍ കത്തിവെച്ചുകൊണ്ടാണ് ആഗോളമുതലാളിത്തം അവരുടെ രണ്ടാം സാമ്രാജ്യത്വ അധിനിവേശം സ്ഥാപിച്ചത്. ഭരണകൂടത്തിന്റെു ചിലവില്‍ മുതലാളിത്തം തിന്നുകൊഴുക്കുന്ന കാഴ്ചയാണ് നമുക്ക് മുമ്പിലുള്ളത് .ജനാധിപത്യ സോഷ്യലിസ്റ്റ് മിശ്രസമ്പദ് വ്യവസ്ഥ ഇന്ത്യയില്‍ നിലനിന്ന സമയത്ത് സമൂഹത്തിലെ പാര്‍ശ്വവല്കൃത ജനതകള്‍ക്ക്് സമ്പന്നര്‍ തിന്നതിന്റെറ ബാക്കി എല്ലും മുള്ളും കിട്ടിയെങ്കില്‍ ഇന്ന് ആധാര്‍ പോലുള്ള ചില രേഖകളിലെ വെറും നമ്പറുകള്‍ മാത്രമായി അവര്‍ മാറുന്ന പുതിയ കാലത്തിലാണ് കൊറോണ വൈറസ് നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്. ഭരണകൂടങ്ങള്‍ തന്നെ മുതലാളിത്ത മൂല്യബോധമായ ”അയല്ക്കാരനെ ദരിദ്രനാക്കിയും സ്വയം അതിജീവിക്കുക” എന്ന നയം മടിയില്ലാതെ സ്വീകരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരമൊരു കെട്ട കാലത്തിലാണ് കൊറോണ നമ്മുടെ രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുന്നത്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളോ ,അതിന്റെ പിന്‍ബ ലത്തില്‍ നേടിയ സൌഭാഗ്യങ്ങളുടെ സുരക്ഷിതത്വമൊ ഇല്ലാത്ത മുഴുവന്‍ ആളുകളും നാളെയെന്ത് എന്നൊരു അനിശ്ചിതത്വം നേരിടുന്ന കാലമാണീ വൈറസ് കാലം .കൊവിഡ് കാലത്തെ മറികടന്നവരുടെ ”വര്ക്ക് അറ്റ് ഹോം ” കഥകള്‍ കൊണ്ട് നിറയുകയാണ് ലോകത്തെ മിക്ക മാധ്യമങ്ങളും .ഒറ്റയ്‌ക്കോ , വീടിന്റെറ സുരക്ഷിതത്വത്തില്‍ സാമൂഹ്യഅകലം പാലിച്ചുകൊണ്ടോ സ്വന്തം അന്നം കണ്ടെത്താനായി ജോലിചെയ്യാന്‍ കഴിയാത്ത എല്ലാവരും കൊവിഡ് കാലത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടും .ജോലിസ്ഥലത്ത് ”സാമൂഹ്യ അകലം” പാലിക്കുക എന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് ലൈംഗീക തൊഴിലാളികള്‍. കൊറോണ വൈറസ് ജീവിതം വഴി മുട്ടിക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നവരില്‍ ഒരു വിഭാഗം ലൈംഗീക തൊഴിലാളികള്‍ തന്നെയാണ് .വീട്ടില്‍ വെച്ചോ അല്ലെങ്കില്‍ ബ്രോത്തല്‍ ഹൌസുകളില്‍ വെച്ചോ അതുമല്ലെങ്കില്‍ തെരുവുകളുടെ ഇരുണ്ട മൂലകളില്‍ വെച്ചോ അന്നം കണ്ടെത്താന്‍ കഴിയാത്ത ദുര്‍വി്ധിയിലാണ് ലോകത്തെമ്പാടുമുള്ള ലൈംഗീക തൊഴിലാളികള്‍ .ലോകത്തിന്റെ പലഭാഗത്തും ലൈംഗീക തൊഴിലാളികള്‍ ഭരണകൂടത്തിനെതിരെ സമരവുമായി തെരുവില്‍ ഇറങ്ങുമ്പോഴും ഇന്ത്യയിലെ ലൈംഗീക തൊഴിലാളികള്‍ ഒരക്ഷരം പോലും മിണ്ടാതെ പട്ടിണി കിടക്കുകയാണ് .ലൈംഗീക തൊഴിലാളി അനുഭവിക്കുന്ന സാമൂഹ്യ അസ്പ്രശ്യതയും രാഷ്ട്രീയ അധികാര പങ്കാളിത്തമില്ലായ്മയുമാണ് ഇവിടെ അവരെ നിശ്ബ്ദരാക്കുന്നത് .

ഭരണകൂടം എക്കാലവും തല്ലാന്‍ മാത്രം ശ്രമിച്ചിട്ടുള്ള ആളുകളാണ് ലൈംഗീക തൊഴിലാളികള്‍ . ജനാധിപത്യ ഭരണകൂടത്തിന്റെ് തലോടലോ സുരക്ഷിതത്വമൊ ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത വിഭാഗങ്ങളില്‍ ഒന്നാണവര്‍ .അവര്‍ ചെയ്യുന്ന പ്രവര്‍ത്തി സമൂഹത്തിന്റെ ധാര്മ്മിക അളവു കോലുകള്‍ക്ക് വെളിയിലായതുകൊണ്ട് പൊതുസമൂഹം എന്നും ഒരല്പ്പം അറപ്പോടെ മാത്രമാണ് അവരെ കണ്ടിരുന്നത് .ലൈംഗീക തൊഴിലാളികളെ അകറ്റി നിര്‍ത്തുക എന്ന നയമാണ് എക്കാലവും മുഖ്യധാരാ പൊതുസമൂഹം സ്വീകരിച്ചുവന്നത്. കൊറോണ കാലത്തും ഈ അകറ്റി നിര്‍ത്തല്‍ കൂടിയിട്ടേ ഉണ്ടാകാന്‍ ഇടയുള്ളൂ .പരസ്യമായി ഒരു ലൈംഗീക തൊഴിലാളിയെ സാമ്പത്തികമായി സഹായിക്കാന്‍ മറ്റുള്ളവര്ക്ക് കഴിയുന്ന ഒരു സാമൂഹ്യസാഹചര്യം ഇന്നും നമ്മുടെ നാട്ടിലില്ല .ഈ സാമൂഹ്യ യഥാര്‍ഥ്യത്തെ മുന്നില്‍ വെച്ചുവേണം കൊവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ലൈംഗീക തൊഴിലാളികളുടെ സവിശേഷ പ്രശ്‌നങ്ങളെ നമ്മള്‍ വിലയിരുത്തുവാന്‍ .കേവലം തൊഴില്‍ നഷ്ടം മാത്രമല്ല ലൈംഗീക തൊഴിലാളികള്‍ അനുഭവിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ മറ്റുള്ളവരാല്‍ സമ്പൂര്‍ണ്ണവമായി തിരസ്‌കരിക്കപ്പെടുന്നവര്‍ കൂടിയാണവര്‍ .മനുഷ്യര്‍ എന്ന നിലയില്‍ തങ്ങള്‍ക്കൊപ്പം ലൈംഗീക തൊഴിലാളികള്‍ എന്നൊരു വിഭാഗം ജീവിക്കുന്നുണ്ട് എന്ന സത്യത്തെ അംഗീകരിക്കാന്‍ പോലും തയ്യാറില്ലാത്ത പൊതുസമൂഹമാണ് ഇന്ത്യയിലുള്ളത് .

വ്യഭിചാരിണി, വേശ്യ, തേവിടിശ്ശി എന്നീ നിലകളില്‍ മാത്രം ആളുകള്‍ കണ്ടിരുന്ന ഒരു വിഭാഗത്തെ സെക്‌സ് വര്‍ക്ക് എന്ന് വിശേഷിപ്പിക്കുന്ന നിലയിലേക്ക് സമൂഹം മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണെങ്കിലും ”എല്ലാ തൊഴിലും മഹത്തരമാണ് ”എന്ന ഗാന്ധിയന്‍ വിശേഷണത്തില്‍ ലൈംഗീക തൊഴില്‍ ഇതുവരേക്കും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം .ലൈംഗീക തൊഴിലിനെ ഒരു ക്രിമിനല്‍ കുറ്റമായി കാണുക എന്നതാണ് മിക്ക രാജ്യങ്ങളുടേയും പൊതുസ്വഭാവം .ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ , അവരുടെ സേവനം വാങ്ങുന്നവര്‍ , ലൈംഗീക കൊടുക്കല്‍ വാങ്ങലിനെ സാധ്യമാക്കുന്നതില്‍ പങ്കാളികളാകുന്നവര്‍ , മറ്റിതര ഇടനിലക്കാര്‍ , ബ്രോത്തല്‍ ഉടമകള്‍ തുടങ്ങി ലൈംഗീക വ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരേയും ക്രിമിനല്‍ കുറ്റവാളികള്‍ ആക്കുന്നതാണ് മിക്ക രാജ്യങ്ങളിലേയും നിയമവ്യവസ്ഥ. ചില രാജ്യങ്ങളില്‍ ലൈംഗീക വ്യാപാരം രണ്ടു വ്യക്തികളുടെ സ്വകാര്യമായ ഒരു കാര്യമായി അംഗീകരിച്ചിട്ടുണ്ട് .അതായത് തികച്ചും സ്വകാര്യമായ ഒരിടത്ത് വെച്ച് പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം പണം വാങ്ങിയോ അല്ലാതെയൊ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ അംഗീകരിക്കുന്ന നിലയാണ് ചില രാജ്യങ്ങള്‍ക്കുള്ളത് . എന്നാല്‍ ഇത്തരം ലൈംഗീക കൊടുക്കല്‍ വാങ്ങലില്‍ ഏതെങ്കിലും തരത്തിലുള്ള ഇടനിലക്കാര്‍ ഉണ്ടാകുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നു .അതായത് ലൈംഗീകത രണ്ടു വ്യക്തികള്‍ക്കിടയിലെ ഒരു സ്വകാര്യതയായി ചില സമൂഹങ്ങള്‍ അംഗീകരിക്കുന്നു എന്നര്‍ഥം. .മറ്റു ചില രാജ്യങ്ങളില്‍ ലൈംഗീകത വില്ക്കാന്‍ തയ്യാറുള്ള ആളുകളെ വെറുതെ വിടുകയും എന്നാല്‍ അവരുടെ സേവനം സ്വീകരിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്തുവരുന്നു .മറ്റു ചില രാജ്യങ്ങളില്‍ സെക്‌സ് വര്‍ക്ക് നിയമാനുസൃതമായി അനുവദനീയമായ ഒരു കാര്യമായി അംഗീകരിച്ചിട്ടുണ്ട് .എന്നാല്‍ സെക്‌സ് വര്‍ക്ക് നിയമാനുസൃതമാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ സങ്കീര്‍ണവും കൂടുതല്‍ ചിലവുള്ളതും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കൂട്ടുന്നതും ആകുന്നതുവഴി ലൈംഗീക വ്യാപാരം നിയമാനുസൃതമായി പോകുന്നതിനേക്കാള്‍ ലാഭം ഒളിവില്‍ നിയമവിരുദ്ധമായി പോകുന്നതാണെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ഫലത്തില്‍ നിയമാനുസൃതമുള്ള , അല്ലാത്തത് എന്ന രീതിയില്‍ രണ്ടു രീതിയില്‍ സെക്‌സ് വര്‍ക്ക് നടക്കുന്നു .ഫലത്തില്‍ സെക്‌സ് വര്‍ക്ക് ലീഗലൈസ് ചെയ്യുന്നതുവഴി അത് ക്രിമിനലൈസ് ചെയ്യുന്നതിന് തുല്യമാണ് .

ലൈംഗീകത എന്നത് ഒരു വ്യക്തിയുടെ അവകാശമായോ , പണം വാങ്ങിയോ അല്ലാതെയോ അത് നല്കാന്‍ തയ്യാറുള്ളവരില്‍ നിന്നും അത് വാങ്ങാനുള്ള അവകാശം അയാള്‍ക്ക് ഉണ്ടെന്നോ ഉറപ്പിച്ചു പറയാന്‍ മിക്ക സമൂഹങ്ങളും ഇന്നും മടികാണിക്കുന്നു. ലൈംഗീകത വില്‍പ്പനയ്ക്ക് വയ്ക്കുന്നവരേയും അത് വിലകൊടുത്ത് വാങ്ങാന്‍ തയ്യാറാകുന്നവരേയും ഇന്നും അന്യഗൃഹജീവികളായാണ് ലോകം കാണുന്നത് .എന്നാല്‍ അവര്‍ നമ്മളെപ്പോലെ തന്നെയുള്ള മനുഷ്യജീവികളാണ് .അവര്‍ ആരുടെയെങ്കിലും മകനോ മകളോ ആയിരിക്കും .അവര്‍ ആരുടെയെങ്കിലും സഹോദരനോ സഹോദരിയോ ആയിരിക്കും .അച്ഛനോ അമ്മയോ ഭര്‍ത്താ്വോ അമ്മാവനോ സുഹൃത്തോ സഹപ്രവര്‍ത്തകനോ ഒക്കെ ആയിരിക്കും എന്ന പച്ചയായ സത്യത്തെ അഭിമുഖീകരിക്കാന്‍ മിക്ക സമൂഹങ്ങളും ഇന്നും മടിക്കുന്നു. .പണം കൊടുത്ത് വാങ്ങുന്ന എന്തും സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണില്‍ കമ്മോഡിറ്റി ആണ് .ഒരുല്പ്പന്നം എത്ര വിശേഷപ്പെട്ടത് ആയാലും അത് പണം കൊടുത്ത് വാങ്ങാന്‍ ഉപഭോക്താവ് തയ്യാറായാല്‍ മാത്രമേ അതിന് കമ്പോളത്തില്‍ നിലനില്ക്കാന്‍ കഴിയൂ .മനുഷ്യസംസ്‌കാരം ഉണ്ടായകാലം മുതല്‌ക്കേ നമുക്കൊപ്പമുള്ള ലൈംഗീകവ്യാപാരം ഇന്നും നമുക്കിടയില്‍ നിലനില്ക്കുന്നുവെങ്കില്‍ അതിനര്‍ഥം കമ്പോളത്തില്‍ വാങ്ങാന്‍ ആളുണ്ട് എന്നത് മാത്രമാണ് .ലൈംഗീകത വാങ്ങുന്നവരെ ശിക്ഷിക്കുന്ന രാജ്യങ്ങളില്‍ പോലും ലൈംഗീകവ്യാപാരം ഒട്ടും കുറവില്ലാതെ തുടരുന്നു എന്നതാണ് സത്യം .

ലൈംഗീകത എന്നത് ജീവിവര്‍ഗങ്ങളുടെ അടിസ്ഥാന ചോദനകളില്‍ ഒന്നാണ് .ഭൂമിയില്‍ ജീവി വര്‍ഗങ്ങളുടെ നിലനില്പ്പ് ലൈംഗീക്തയുമായി ബന്ധപ്പെട്ടിരിക്കുന്നു .സന്താനോല്പ്പാദനം മാത്രം ലക്ഷ്യമിട്ടേ ലൈംഗീകത പാടുള്ളൂ എന്ന് പറയുന്നതും , വിവാഹ ബന്ധത്തിനകത്ത് മാത്രം ലൈംഗീക്ത പാടുള്ളൂ എന്ന് പറയുന്നതും ഭരണകൂട ഏകാധിപത്യമോ സാംസ്‌കാരിക ഏകാധിപത്യമോ ആണ്. ലൈംഗീകത ഓരോ വ്യക്തിയുടേയും അവകാശമാണ് .അത് നിഷേധിക്കാന്‍ ആര്ക്കും അവകാശമില്ല. എല്ലാവര്‍ക്കും വിവാഹം കഴിക്കാനോ കുട്ടികളെ ഉണ്ടാക്കി വളര്ത്തി വലുതാക്കാനോ ഉള്ള ആഗ്രഹമോ , സാമ്പത്തിക പ്രാപ്തിയോ ഉണ്ടാകണം എന്നില്ല. ചില ആളുകള്‍ അവരുടെ ജന്മസിദ്ധമായ ശാരീരിക പ്രത്യേക്തകള്‍ മൂലം വിവാഹമാര്‍ക്കറ്റില്‍ ചോദനമില്ലാത്തവര്‍ ആയേക്കാം .എന്നാല്‍ അത്തരക്കാര്‍ മരിക്കുന്നതുവരെ ലൈംഗീകത അനുഭവിക്കാന്‍ യോഗ്യരല്ല എന്ന് സമൂഹം വിധിക്കുന്നത് അനീതിയാണ് . ലൈംഗീകത എന്നത് ശാരീരികമായ ഒരു പ്രവര്‍ത്തി മാത്രല്ല .അത് രണ്ടു വ്യക്തികള്‍ക്കിടയിലെ മാനസീകമായ വിനിമയം കൂടിയാണ് .രണ്ടു വ്യക്തികള്‍ക്കിടയില്‍ സംഭവിക്കുന്ന ശരീരികവും മാനസീകവുമായ കൂടിച്ചേരലിന്റെ അനുഭൂതിയാണ് ലൈംഗീക്ത എന്നത്. അതിനെ ഒരു ക്രിമിനല്‍ കുറ്റമായി സമൂഹം കരുതുമ്പോള്‍ ലൈംഗീകത എന്നത് ബസ് സ്റ്റാന്റിലെ ഇരുണ്ട മൂലകളിലോ പൊന്തക്കാട്ടിലോ വെച്ച് ഒളിച്ചും പതുങ്ങിയും മാത്രം നടത്തേണ്ട ഒരശ്ലീല കുറ്റകൃത്യമായി അധപതിക്കുന്നു .

2016 ലെ UNAIDS സര്വേങ പ്രകാരം 6,57,800 ആളുകള്‍ ഇന്ത്യയില്‍ ലൈംഗീകവ്യാപാരത്തില്‍ പങ്കാളികള്‍ ആകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത് .കൊല്ക്കത്തയിലെ സോനാഗച്ചി, മുംബൈയിലെ കാമാത്തിപ്പുര, ഡെല്‍ഹിയിലെ ജീബി റോഡ് വാരണാസിയിലെ ബുധവാപേട്ട് തുടങ്ങി ചെറുതും വലുതുമായ ആയിരത്തിന് മുകളില്‍ ചുവന്ന തെരുവുകള്‍ ഇന്ത്യയിലുണ്ട് .എന്നാല്‍ ഇത്തരം ചുവന്ന തെരുവുകളുടെ കണക്കുകളില്‍ ഒന്നും പെടാതെ ലൈംഗീക വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ലക്ഷങ്ങള്‍ ഇന്ത്യയിലെ പല തെരുവുകളിലും ഉണ്ടാകും .അവരൊന്നും ഒരു സര്‍ക്കാര്‍ ഏജന്‍സി്കളുടേയും കണക്കില്‍ ഉണ്ടാകണമെന്നില്ല. ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ നിരന്തരം പലവിധ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ലൈംഗീകവ്യാപാരം സംഘടിതമായി നടത്തുന്ന ബ്രോത്തലുകള്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് അവ നടത്തുന്നത്. അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗുണ്ടകളില്‍ നിന്നുമാത്രല്ല അവരുടെ കസ്റ്റമേഴ്‌സില്‍ നിന്നും ഏജന്റുമാരില്‍ നിന്നുമെല്ലാം പീഡനങ്ങള്‍ ലഭിക്കും .അതിനു പുറമേയാണ് പോലീസില്‍ ്‌നിന്നും മറ്റ് അധികാരികളില്‍ നിന്നുമുള്ള പലവിധ പീഡനങ്ങള്‍ .ഇതിനും പുറമേയുള്ളതാണ് അസുരക്ഷിത ലൈംഗീകത അവര്‍ക്കായി കരുതി വെച്ചിട്ടുള്ള ഗൊണോറിയായും സിഫിലിസും തുടങ്ങി എയ്ഡ്‌സ് വരെയുള്ള മാരക രോഗങ്ങളുടെ വലിയ നിര .ലോകത്ത് ഏതാണ്ട് ഒരുലക്ഷത്തോളം ലൈംഗീക രോഗികള്‍ ദിനംപ്രതി ലൈംഗീക വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .എന്നാല്‍ ഇത്തരം ലൈംഗീക രോഗങ്ങളില്‍ മിക്കവയും വലിയ ലക്ഷണങ്ങള്‍ ഇല്ലാതെയാകും ആദ്യം ആരംഭിക്കുക .ചെറിയ ലക്ഷണങ്ങളോ , യാതൊരു ലക്ഷണങ്ങളോ ഇല്ലാത്ത അവസ്ഥയില്‍ സ്വയം തനിക്ക് അസുഖം ഉണ്ടെന്ന് ലൈംഗീക തൊഴിലാളി തിരിച്ചറിയാതെ പോകുകയും അത് അവരുടേയും അവരുടെ ഇടപാടുകാരുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്നു .അസുരക്ഷിതമായ ലൈംഗീകതയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ലൈംഗീക തൊഴിലാളികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടുന്നു എന്നതും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2001 ല്‍ അമേരിക്കയില്‍ അറസ്റ്റിലായ ഗാരി ലിയോണ്‍ റിഡ്ജ്‌വേ പോലീസുകാരോട് കുറ്റസമ്മതം നടത്തിയത് ഗ്രീന്‍ നദിക്കരയില്‍ വെച്ച് 49 ഓളം ലൈംഗീക തൊഴിലാളികളെ താന്‍ കൊന്നിട്ടുണ്ട് എന്നാണ് .ആയിരകണക്കിന് ലൈംഗീക തൊഴിലാളികളെയാണ് അമേരിക്കന്‍ ജയിലുകളില്‍ ഇപ്പോള്‍ അടച്ചിട്ടുള്ള കുറ്റവാളികള്‍ കൊന്നിട്ടുള്ളത്. ഏതാണ്ട് മുപ്പത്തിയാറു വര്‍ഷം കൊണ്ടാണ് ഗാരി ലിയോണ്‍ തന്റെ് കൊലപാതക പരമ്പരകള്‍ നടത്തിയത് .കൊല്ലപ്പെട്ടവര്‍ സമൂഹത്തിലെ പാര്‍ശ്വവല്കൃത വിഭാഗങ്ങളില്‍ പെട്ട കറുത്തവര്‍ ,കുടിയേറ്റക്കാര്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ ഒക്കെ ആയിരുന്നു എന്നതാണ് പോലീസ് ഇത്തരം കൊലപാതകങ്ങളോട് നിഷ്‌ക്രിയത പുലര്‍ത്താനുള്ള കാരണം .ലോകത്തെല്ലായിടത്തും ലൈംഗീക തൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ മിക്കവരും സമൂഹത്തിന്റെ. മുഖ്യധാരയില്‍ ഇടം ലഭിക്കാത്തവര്‍ ആണെന്നുള്ളത് നമ്മള്‍ കാണാതെ പോകരുത് .അതുകൊണ്ട് തന്നെ സാമൂഹ്യ അശ്ലീലം ,സാമൂഹ്യ തിന്മ ,കുറ്റവാസനയുള്ള ജന്മങ്ങള്‍ എന്നൊക്കെ പറഞ്ഞ് ലൈംഗീക തൊഴിലാളികളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിക്കളയുക അവരനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് സൗകര്യപൂര്‍വ്വം മുഖംതിരിക്കുക എന്ന എളുപ്പവഴിയാണ് ലോകത്തെല്ലായിടത്തേയും ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് .വലുതാകുമ്പോള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സെക്‌സ് വര്‍ക്കര്‍ ആകുക എന്നത് ഒരാളുടേയും സ്വപ്നമല്ല .ആളുകള്‍ ഈ തൊഴിലിലേക്ക് എത്തിപ്പെടുക തന്നെയാണ്. സാമ്പത്തിക വികസനത്തിന്റെ ഗുണഫലങ്ങള്‍ താഴേ തട്ടുകളിലേക്ക് എത്താത്തത് മാത്രമല്ല ലൈംഗീക തൊഴിലാളികളെ ഉണ്ടാക്കുന്നത് .തലതിരിഞ്ഞ വികസന നയങ്ങളും അതിന് കാരണമാകുന്നുണ്ട് .ലോകത്തെല്ലായിടത്തുമായി ഉണ്ടായിട്ടുള്ള ലക്ഷകണക്കിന് ഡാമുകള്‍ ,വൈദ്യുതി നിലയങ്ങള്‍ ,വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ കനാല്‍ പദ്ധതികള്‍ തുടങ്ങി മുതലാളിത്ത വികസന മാതൃകകള്‍ എല്ലാം കോടികണക്കിന് ആളുകളെയാണ് അവരുടെ ജീവിതത്തില്‍ നിന്നും ജീവനോപാധികളില്‍ നിന്നും ബലപ്രയോഗത്തിലൂടെ പുറത്താക്കിയിട്ടുള്ളത് .അത്തരത്തില്‍ പുറത്താക്കപ്പെട്ട ആളുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ആരും അന്വേഷിക്കാറില്ല .വികസനത്തിന്റൈ ബലിയാടുകളെ കാമാത്തിപ്പുരയിലെ ഇരുണ്ട ഒറ്റമുറി ജയിലുകളിലോ ഏതെങ്കിലും തെരുവുകളിലെ ഇരുട്ടുനിറഞ്ഞ മൂലകളിലോ കണ്ടെത്തിയാല്‍ വികസനത്തിനെന്ത് ചേതം .ഏറ്റവും അസുരക്ഷിതമായി വൈകാരികമായി ഏറ്റവും വലിയ സമ്മര്‍ദ്ദത്തില്‍ പോലീസിനേയും കോടതികളെയും പൊതുസമൂഹത്തേയും നിത്യമായി ഭയന്നുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശകാരങ്ങളും നിന്ദാവചനങ്ങളും സഹിച്ചുകൊണ്ട് പകല്‍മാന്യന്മാരായ ആളുകള്‍ക്കായി സ്വശരീരം വില്ക്കുന്ന ലക്ഷകണക്കിന് സ്ത്രീകളുടെ ജീവിതത്തിന്റെ മുകളിലാണ് കൊറോണ അതിന്റെ താണ്ഡവനൃത്തം നടത്തുന്നത്
.
മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൊറോണ പാചക പരീക്ഷണങ്ങള്‍ക്കും , കാര്‍ഷിക പരീക്ഷണങ്ങള്‍ക്കും സാമൂഹ്യമാധ്യമ ആഘോഷങ്ങള്‍ക്കും , തിരക്കുപിടിച്ച ഭ്രാന്തന്‍ മധ്യവര്‍ഗ്ഗ ജീവിത ചര്യകളില്‍ നിന്നുള്ള വിമോചനത്തിനുള്ള ഇടവേളയുമായി മാറുമ്പോള്‍ ”സാമൂഹ്യ അകലം ”പാലിക്കല്‍ എന്നത് അവരെ സംബന്ധിച്ചിടത്തോളം ”ഒഴിവ് വേളയിലെ രാജകീയ വേട്ട” പോലൊരു വിനോദം മാത്രമാണ്. അടുപ്പം പാലിച്ച് മാത്രം അന്നം തേടാന്‍ കഴിയുന്ന ലൈംഗീക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കൊറോണയും സാമൂഹ്യ അകലം പാലിക്കലും പട്ടിണി കിടക്കേണ്ടി വരികയോ ആത്മഹത്യ ചെയ്യേണ്ടി വരികയോ ചെയ്യുന്നതിന് തുല്യമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

വേശ്യയില്‍ നിന്നും ”സെക്‌സ് വര്‍ക്കര്‍ ” എന്ന നിലയിലേക്കുള്ള മാറ്റം പൗരാവകാശങ്ങളുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളുള്ള മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമുള്ള ഒരു ”പൌരന്റെ” ഉദയമായി നമ്മള്‍ വായിക്കണം .എല്ലാവരും ലൈംഗീക തൊഴില്‍ ചെയ്ത് അന്നം കണ്ടെത്തട്ടെ എന്നല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് .ഒരാള്‍ സെക്‌സ് വര്ക്കി്‌ലേക്ക് വരുന്നത് അയാളുടെ ”തിരഞ്ഞെടുപ്പ് ” ആകാം ,ചിലപ്പോഴത് മറ്റുള്ളവരുടെ ”ബലപ്രയോഗം ” ആകാം മറ്റു ചിലപ്പോള്‍ ”സാഹചര്യങ്ങള്‍ ” ആകാം .”വേറെ പണിക്ക് പൊക്കൂടെ ” എന്ന വാദം അര്ഥരഹിതമാണ് .കോടികണക്കിന് ആളുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി ഇത് ചെയ്യുന്നുണ്ട് .ജോലി എടുക്കാന്‍ തയ്യാറായ ആളുകളോട് ‘ഞങ്ങള്‍ തരുന്ന കൂലികൊണ്ട് അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം കൊണ്ട് തെരുവ് പട്ടികളേക്കാള്‍ മോശമായ അവസ്ഥയില്‍ ജീവിച്ചൂടെ” എന്ന് ചോദിക്കുന്ന മധ്യവര്ഗ്ഗ ഭരണനീതിയോടും യുക്തിയോടുമുള്ള നടുവിരല്‍ മറുപടിയായി കൂടി സെക്‌സ് വര്‍ക്കി്‌നെ കാണേണ്ടതുണ്ട് . ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായ ഒരവകാശമായി നിലനില്ക്കുന്ന രാജ്യത്ത് ”സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്ത് ദൈവങ്ങള്‍ അനുഗ്രഹങ്ങള്‍ ചൊരിയും ” എന്ന് കരുതുന്ന ഒരു രാജ്യത്ത് ലക്ഷകണക്കിന് സ്ത്രീകള്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടുന്നതിനെ ”അവരുടെ അധാര്‍മ്മികത” എന്ന യുക്തിയില്‍ മാത്രം പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല .ലക്ഷകണക്കിന് ആളുകള്‍ ജാതിയുടെ പേരില്‍ മാത്രം കൈകൊണ്ട് മലം വാരി ജീവിക്കേണ്ടി വരുന്നതില്‍ ,ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഖനികളിലും ജന്മിമാരുടെ തോട്ടങ്ങളിലും പണിയെടുക്കേണ്ടി വരുന്നതില്‍ ,ലക്ഷകണക്കിന് മനുഷ്യര്‍ മുതലാളിത്ത ഫാക്ടറികളില്‍ കുറഞ്ഞ കൂലിക്ക് മൃഗതുല്യരായി ജീവിക്കുന്നതില്‍ യാതൊരു മനസ്താപമോ അപമാനമോ തോന്നാത്തവര്‍ക്ക് സെക്‌സ് വര്‍ക്കിനോട് തോന്നുന്ന ധാര്‍മ്മികരോഷം സ്വയം പട്ടിണി കിടന്ന് ചാകാനുള്ള കാരണമായി ആളുകള്‍ സ്വീകരിക്കും എന്ന് കരുതുന്നത് സാമൂഹ്യബോധ കുറവായി മാത്രം കണ്ടാല്‍ മതിയാകും.

ലൈംഗീക തൊഴിലാളികളെ സഹായിക്കാനുള്ള പദ്ധതികള്‍ പൊതുസമൂഹത്തില്‍ നിന്നോ ഭരണകൂടത്തില്‍ നിന്നോ വരുമെന്ന് പ്രതീക്ഷിക്കുന്നത് ഒട്ടകം സൂചികുഴയില്‍ കൂടി പോകും എന്നു കരുതുന്നത് പോലെയാണ് .ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ സംഘടനകള്‍ മുന്നിട്ട് നല്കുന്ന ചെറിയ സഹായങ്ങള്‍ക്കപ്പുറം അതിജീവിക്കാന്‍ ലൈംഗീക തൊഴിലാളികള്‍ക്ക് കൊറോണയെ മറന്നുകൊണ്ട് തങ്ങളുടെ തൊഴില്‍ ചെയ്യുകയേ മാര്ഗ്ഗഗമുള്ളൂ . ലൈംഗീക തൊഴിലാളികളെ എങ്ങനെ കഴുമരത്തില്‍ കയറ്റാം അതുവഴി എങ്ങനെ നമ്മുടെ സാസ്‌കാരിക പരിശുദ്ധി നിലനിര്‍ത്താം എന്ന് കരുതുന്ന പൊതുബോധ ചര്‍ച്ചകള്‍ക്കപ്പുറം ഇന്ത്യയിലെ ലൈംഗീക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ എങ്ങനെ ക്രീയാത്മകമായി പരിഹരിക്കാം എന്നതിലേക്കുള്ള ചര്‍ച്ചകള്‍ക്കായി ആധാരമാക്കാവുന്ന ഒന്നാണ് ന്യൂസിലാന്റ്‌റിലെ Prostitution Act 2003. ലൈംഗീക തൊഴിലാളികളുടെ ജീവന് സംരക്ഷണവും വ്യക്തികള്‍ എന്ന നിലയില്‍ അന്തസോടെയും അഭിമാനത്തോടെയും തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാനുമാണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളതെന്നാണ് നിയമത്തിന്റെ ആമുഖത്തില്‍ തന്നെ പറഞ്ഞിട്ടുള്ളത് .പൊതുസ്ഥലത്ത് സെക്‌സ് വില്ക്കാന്‍ വയ്ക്കുന്നത് ന്യൂസിലാന്റ്‌റില്‍ കുറ്റകരമായിരുന്നു .എന്നാല്‍ സെക്‌സ് വാങ്ങാന്‍ വരുന്നയാളെ അല്ലെങ്കില്‍ പണം കൊടുത്ത് ഉപയോഗിയ്ക്കുന്ന ആളെ വെറുതെ വിടുകയും ചെയ്തിരുന്നു .ഈ ഇരട്ടനീതിയുടെ അന്യായത്തെ പല രീതിയില്‍ അഭിസംബോധന ചെയ്യാന്‍ ന്യൂസിലാന്റിലെ ജനങ്ങള്‍ ശ്രമിച്ചിരുന്നു .ഇത്തരം ശ്രമങ്ങളുടെ ഫലമായാണ് 2003 ലെ Prostitution Act നിലവില്‍ വരുന്നത് .സാമൂഹ്യ ബഹിഷ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലൈംഗീക തൊഴിലാളികളെ കൂടുതല്‍ കൂടുതല്‍ ഒളിവിലും മറവിലുമായി തങ്ങളുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്ന അവസ്ഥയെ ഒഴിവാക്കി കൂടുതല്‍ നിയമ സംരക്ഷണമുള്ള ഇടങ്ങളില്‍ തങ്ങളുടെ ജോലി തുടരാന്‍ പറ്റുന്ന സാഹചര്യം ഉറപ്പുവരുത്തുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം .നിയമം നടപ്പിലാക്കിയതിന് ശേഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ന്യൂസിലാന്റ് സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരുന്നു .ലൈംഗീക തൊഴിലാളികളേയും അവരുടെ ഗുണഭോക്താക്കളേയും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് പുതിയ നിയമം എന്നാണ് റിപ്പോര്ട്ട് സംഗ്രഹിച്ചിട്ടുള്ളത് .ഭയമോ ലജ്ജയോ സാമൂഹ്യതിരസ്‌കരണ ഭീതിയോ ഇല്ലാതെ ജോലിചെയ്ത് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്നു എന്നാണ് ആ രാജ്യത്തെ സെക്‌സ് വര്‍ക്കേഴ്‌സ് കൂട്ടായ്മകളും പറഞ്ഞിട്ടുള്ളത് .

നമ്മുടെ നാട്ടില്‍ കൊറോണ ഉയര്‍ത്തുന്ന തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ലൈംഗീക തൊഴിലാളികളെയാണ് .ഒരാള്‍ ലൈംഗീക തൊഴിലാളിയാണ് എന്ന ഒരു മേല്‍വിലാസം അയാള്‍ക്ക് മേല്‍ പതിച്ചു കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു തൊഴിലിലേക്ക് എളുപ്പം മാറുക നമ്മുടെ നാട്ടില്‍ അത്ര സാധ്യമല്ല .അത്രയ്ക്കുണ്ട് ലൈംഗീക തൊഴിലാളികള്‍ നേരിടുന്ന സാമൂഹ്യ അവമതിപ്പ് .ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ക്ക് ജീവിക്കാന്‍ പര്യാപ്തമായ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുവാന്‍ ധാര്മ്മി കവും നിയമപരവുമായ ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട് . ജീവിക്കാനുള്ള അവകാശം എന്നത് അന്യരുടെ സ്വപ്നങ്ങളുടെ പുറമ്പോക്കില്‍ ജീവിക്കാനുള്ള ഔദാര്യം എന്നല്ല ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് .അന്തസോടെയും സ്വാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം എന്നാണ് . ലൈംഗീക തൊഴിലാണ് ഒരു രാജ്യത്തിന് പരമാവധി കൊടുക്കാന്‍ കഴിയുന്നതെങ്കില്‍ അത് ആരെയും പേടിക്കാതെ ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ കടമയാണ് .എല്ലാം മാറ്റി വരയ്ക്കുന്ന കൊവിഡ് ഇന്ത്യയിലെ ലൈംഗീക തൊഴിലാളികളുടെ ജീവിതത്തിലേക്കും ഒരല്പ്പം നിറവും മണവും മറ്റുള്ളവരുടെ മമതയും കൊണ്ടുവരും എന്നാശിക്കാം .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply