കൊറോണ കാലത്തും ചെല്ലാനം ജനത പോരാട്ടം തുടരുന്നു

പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന തീരഗ്രാമമാണ് ചെല്ലാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവിടെ കടല്‍കയറ്റം ആവര്‍ത്തിക്കുകയാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി പലയിടങ്ങളിലും പൂര്‍ണ്ണമായും തകര്‍ന്നു പോയി. ഏകദേശം1.100 കിലോമീറ്ററിലധികം നീളത്തില്‍ നിലവില്‍ കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. അതിലുമധികം നീളത്തില്‍ ഇനിയൊരു കടല്‍കയറ്റം താങ്ങാന്‍ കഴിയാത്തവിധം കടല്‍ഭിത്തി ദുര്‍ബലമായിട്ടുണ്ട്. കലിതുള്ളുന്ന കടല്‍തിരയുടെ ക്ഷോഭത്തില്‍ നിന്നും സംരക്ഷണമേകാന്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ കടലില്‍ താഴ്ന്നുപോയിട്ടു വര്‍ഷങ്ങളായി. കൃത്യസമയത്ത് കടല്‍ഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് തകര്‍ച്ചക്ക് കാരണം. കൂടാതെ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണവും.

കൊറോണ കാലത്തും പിറന്ന മണ്ണില്‍ ജീവി്കാനുള്ള പോരാട്ടം തുടരുന്ന ഒരു ജനത കേരളത്തിലുണ്ട്. പ്രളയകാലത്ത് നമ്മളവരെ വിളിച്ചത് കേരളത്തിന്റെ സൈന്യം എന്നായിരുന്നു. എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചെല്ലാനം എന്ന തീരഗ്രാമനിവാസികളാണ് ഇപ്പോഴും അതിജീവനത്തിനായുള്ള പോരാട്ടം തുടരുന്നത്. കൊറോണയും വേനലുമെല്ലാം കഴിഞ്ഞ് വരാന്‍ പോകുന്ന മഴകാലമാണ് ഇവരുടെ പേടിസ്വപ്നം. പതിവുപോലെ ഈ വര്‍ഷവും കടല്‍ തങ്ങളുടെ സ്വപ്നങ്ങളെ കോരിയെടുത്തു കൊണ്ടുപോകുമെന്നവര്‍ ഭയപ്പെടുന്നു. കടല്‍കയറ്റത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കുമെന്ന അധികാരികളുടെ വാഗ്ദാനം വര്‍ഷങ്ങളായി ഇവര്‍ കേള്‍ക്കുന്നു. എന്നാല്‍ ഒന്നും നടക്കുന്നില്ല. അതെതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷാവസാനം ഇവര്‍ അനശ്ചിതകാല സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം നിര്‍ത്തില്ല എന്ന തീരുമാനത്തിലാണിവര്‍. കൊറോണകാലമാരംഭിച്ചതോടെ സമരപന്തല്‍ ഒഴിയേണ്ടിവന്നെങ്കിലും ഇവര്‍ വീട്ടകങ്ങളില്‍ ഉപവസിച്ച് പോരാട്ടം തുടരുകയാണ്. പോരാട്ടത്തിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 4) ചെല്ലാനത്തിനായി ഒരു ദിനം ആചരിക്കാനാണ് സമരസമിതി തീരുമാനം. അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ സമരത്തെ പിന്തുണച്ച് വ്യാപകമായി കുറിപ്പുകളും വീഡിയോകളും പടങ്ങളും മറ്റും പോസ്റ്റ് ചെയ്യും.

പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന തീരഗ്രാമമാണ് ചെല്ലാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവിടെ കടല്‍കയറ്റം ആവര്‍ത്തിക്കുകയാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി പലയിടങ്ങളിലും പൂര്‍ണ്ണമായും തകര്‍ന്നു പോയി. ഏകദേശം1.100 കിലോമീറ്ററിലധികം നീളത്തില്‍ നിലവില്‍ കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. അതിലുമധികം നീളത്തില്‍ ഇനിയൊരു കടല്‍കയറ്റം താങ്ങാന്‍ കഴിയാത്തവിധം കടല്‍ഭിത്തി ദുര്‍ബലമായിട്ടുണ്ട്. കലിതുള്ളുന്ന കടല്‍തിരയുടെ ക്ഷോഭത്തില്‍ നിന്നും സംരക്ഷണമേകാന്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ കടലില്‍ താഴ്ന്നുപോയിട്ടു വര്‍ഷങ്ങളായി. കൃത്യസമയത്ത് കടല്‍ഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് തകര്‍ച്ചക്ക് കാരണം. കൂടാതെ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണവും.

വാസ്തവത്തില്‍ മഹാഭൂരിപക്ഷവും ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ചെല്ലാനത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഹാര്‍ബര്‍ നിര്‍മ്മിക്കുക എന്നത്. എന്നാല്‍ ആ ആവശ്യം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ എന്തൊക്കെയാണെന്നു പഠിക്കാനും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഹാര്‍ബര്‍ നിര്‍മ്മിച്ചാല്‍ അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു. ഹാര്‍ബര്‍ നിര്‍മ്മാണത്തിന് ശേഷമാണ് കടല്‍കയറ്റം ശക്തമായതും കൂടുതല്‍ ഇടങ്ങളില്‍ കടല്‍ഭിത്തിയുടെ തകര്‍ച്ച രൂക്ഷമായതും. കടല്‍ഭിത്തി വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് 2017ല്‍ ഓഖി കൊടുങ്കാറ്റ് ചെല്ലാനത്തെ തീരത്ത് ദുരന്തം വിതച്ചത്. അന്ന് 2 മനുഷ്യജീവനുകള്‍ നഷ്ടമാവുകയും നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് എല്ലാ വര്‍ഷക്കാലത്തും രൂക്ഷമായ കടല്‍കയറ്റത്തെയാണ് ചെല്ലാനം നേരിടുന്നത്.

2017 ല്‍ ഓഖി ദുരന്തത്തിന് ശേഷം കടല്‍ഭിത്തി തകര്‍ന്നയിടങ്ങളില്‍ ജിയോ സിന്തറ്റിക്ക് ട്യൂബ് കൊണ്ടുള്ള കടല്‍ഭിത്തിയും രണ്ടിടങ്ങളില്‍ പുലിമുട്ടും നിര്‍മ്മിച്ച് തീരം സംരക്ഷിക്കാമെന്നു സര്‍ക്കാര്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും നാളിതു വരെ അത് നടപ്പാക്കിയിട്ടില്ല. മൂന്ന് തവണ ഉദ്ഘാടനങ്ങള്‍ നടത്തിയെന്നുമാത്രം. സര്‍ക്കാരിന്റെ ഈ അവഗണനക്കും അനാസ്ഥക്കുമെതിരെ ജനങ്ങള്‍ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ 150 ദിവസങ്ങളായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിവരികയാണ്. ചെല്ലാനത്തെ കമ്പനിപ്പടിയില്‍ 2019 ഒക്ടോബര്‍ 28 നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ കയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരമാരംഭിച്ചത്. ജലസേചന വകുപ്പിന് കീഴില്‍ ചെല്ലാനം പഞ്ചായത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകണമെന്നും നിലവില്‍ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ കടല്‍ഭിത്തി ദുര്‍ബലമായ ഭാഗങ്ങളില്‍ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ബലപ്പെടുത്തുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് 2019 ഡിസംബറില്‍ സമരം ശക്തമാക്കിയത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വേദി പ്രതിനിധികള്‍ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 20 ന് ബസാര്‍ പ്രദേശത്തും രണ്ടാമതൊരു സമരപ്പന്തല്‍ കൂടി ഉയര്‍ന്നു. എന്നാല്‍ ഇതിനിടയിലുണ്ടായ കൊറോണാ വ്യാപനവും അതിനെതിരായ നിയന്ത്രണങ്ങളും സമരം തുടര്‍ന്നു നടത്താന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചു. സമരപ്പന്തലില്‍ ഇരുന്നുള്ള സമരം തത്ക്കാലം അവസാനിപ്പിക്കുകയും പകരം അവരവരുടെ വീടുകളില്‍ ഇരുന്ന് കൊണ്ട് അനിശ്ചിത കാല റിലേ നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.

കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയെമ്പാടും ലോക് ഡൗണ്‍ ആയിരിക്കുമ്പോള്‍ അതിനോട് സഹകരിച്ചും മാനിച്ചും ചെല്ലാനത്തെ ജനത അവരുടെ അതിജീവന സമരം തുടരുകയാണ്. ഒരു നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ് ഈ സമരം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ‘തീരശോഷണം’ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിട്ടും കാര്യക്ഷമമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത് തീര്‍ത്തും കുറ്റകരമാണ്. കൊറോണ ഭീഷണി അതിജീവിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ വരും നാളുകളില്‍ കടുത്ത ദുരന്തത്തെ നേരിടേണ്ടി വരും എന്ന ഭീതിയിലാണ് നാട്ടുകാര്‍. ചെല്ലാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊറോണയെ പോലെ തന്നെ ഭീതിദമായ സാഹചര്യമാണിത്. രണ്ടു മാസം കൂടി കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉണ്ടാകാന്‍ പോകുന്ന കടല്‍ ക്ഷോഭത്തെ എങ്ങനെ നേരിടണമെന്ന കടുത്ത ആശങ്കയിലാണവര്‍. കൊറോണ, കടല്‍ കയറ്റം എന്നീ ഇരട്ട ദുരന്ത ഭീതിയാണ് അവര്‍ നേരിടുന്നത്. ഈ ദുരന്ത ഭീഷണി മുന്നില്‍ കണ്ടു കൊണ്ട് ഈ പ്രദേശത്തെ കടല്‍ ഭിത്തി നിര്‍മ്മാണവും കടല്‍ കയറ്റ പ്രതിരോധ നടപടികളും അവശ്യ സേവനമായി കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യണമെന്നാണ് ജനകീയ സമിതി ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply