എം.എസ്.പിയുടെ ശതാബ്ദിയും ആഘോഷിക്കുകയോ?

സ്ത്രീകളാണ് അക്കാലത്ത് ഏറ്റവുമധികം ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. മാപ്പിള പ്രദേശങ്ങളിലെ സാധാരണ ജീവിതം തന്നെ അട്ടിമറിക്കപ്പെടുകയും പട്ടിണിയും ജീവിത പ്രയാസങ്ങളും വ്യാപകമായതോടെ വ്യഭിചാരം സാര്‍വ്വത്രികമാവുകയും ചെയ്തു. അക്കാലത്ത് രചിക്കപ്പെട്ട പല മാപ്പിളപ്പാട്ടുകളും ഈ ലൈംഗിക അരാജകത്വത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ‘കാലവസ്ഥ കൊണ്ട് നാട്ടില്‍ ഏറിയെ പെണ്ണുങ്ങള്‍ / കയ്യു കുത്താതെ മറിയുന്നുണ്ടറിവിന്‍ നിങ്ങള്‍’ എന്ന് എഴുതിയ ശേഷം പുലിക്കോട്ടില്‍ ഹൈദറിന്റെ മറിയക്കുട്ടിയുടെ കത്തു പാട്ടിലെ നായിക ബല്ലാരി ജയിലിലുള്ള തന്റെ കെട്ടിയവന്ന് ‘എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്’ എന്നെഴുതി ചാരിത്ര്യ പ്രഖ്യാപനം നടത്തുന്നതില്‍ നിന്നു സൂചിതമാവുന്നത് അക്കാലത്ത് സ്വന്തം അന്തസ്സ് കാത്തു സൂക്ഷിക്കാന്‍ പ്രയാസപ്പെടുന്ന മാപ്പിളപ്പെണ്ണിന്റെ അവസ്ഥയാണ്. എം.എസ്.പിയുടെ അതിക്രമങ്ങളായിരുന്നു ഇങ്ങനെയൊരു ‘കാലവസ്ഥ’യിലേക്ക് മലബാറിനെ നയിച്ച പ്രബല ഘടകം.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിന്നാമ്പുറ ചരിത്രത്തില്‍ നിരവധി ഗോത്രവര്‍ഗ കലാപങ്ങളുണ്ട്. സിംഗ് ഭുമിലെ കോല്‍ വര്‍ഗക്കാരുടെ കലാപം, സാന്താള്‍ വര്‍ഗ കലാപം, ഖാന്‍ദേശ് മലനിരകളിലെ ഭില്‍ ഗോത്രവര്‍ഗ കലാപം തുടങ്ങിയ ഈ കലാപങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശക്തം 1921 ലെ മലബാര്‍ മാപ്പിള കലാപമായിരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ രണോത്സുകമായ ആവിഷ്‌ക്കാരമായും കര്‍ഷക കലാപമായും പാന്‍ ഇസ്ലാമിക് ചെറുത്തുനില്‍പായുമെല്ലാം തഞ്ചവും തരവും പോലെ വ്യാഖ്യാനിക്കപ്പെടുന്ന മലബാര്‍ കലാപം ഏറനാട്ടിലും വള്ളുവനാട്ടിലും കുറേയൊക്കെ കോഴിക്കോടിന്റെ കിഴക്കന്‍ ദേശങ്ങളിലും വര്‍ഗീയ വിഭജനത്തിന്റെ വലിയ മുറിവുകള്‍ സൃഷ്ടിച്ചിരുന്നു. പക്ഷേ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇരുസമുദായങ്ങള്‍ക്കിടയിലുമുള്ള അകല്‍ച്ചയുടെ വന്‍കടല്‍ വറ്റിപ്പോയത്! കലാപത്തിന്റെ ആഘാതത്തില്‍ പെട്ട് നിരാധാരമായിപ്പോയ ഒരു നാടും സമുദായവും അത്ഭുതാവഹമായ നിലയിലാണ് ജനകീയാസൂത്രണവും സെവന്‍സ് ഫുട്ബാളും മാനവീയവും ഡിജിറ്റല്‍ വിപ്ലവവും വിജയഭേരിയുമൊക്കെ നൂറു മാറ്റ് വിജയിപ്പിക്കുന്ന ദേശമായി രൂപപ്പെട്ടത്. കലാപാനന്തര കാലത്ത് തെക്കേ മലബാറും വിശേഷിച്ച് മലബാറും വീണ്ടെടുത്ത തിരിച്ചറിവാണ് അതിന്റെ ശേഷിപ്പായി നാം കാണേണ്ടത്.

കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടൊപ്പം മറ്റൊരാഘോഷം കൂടി ഇപ്പോള്‍ നടക്കുന്നു. കലാപം അമര്‍ച്ച ചെയ്യാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ രൂപീകരിച്ച മലബാര്‍ സ്പെഷല്‍ പോലീസിന്റെ നൂറാം വാര്‍ഷികം. ഈ സേനാദളം ഔപചാരികമായി നിലവില്‍ വന്നത് 1920 സപ്തംബര്‍ 30 നു ആണ്. ഇന്ത്യന്‍ ഇന്‍ഫന്റി ബറ്റാലിയന്റെ മാതൃകയില്‍ ആറ് ബ്രിട്ടീഷ് ഓഫീസര്‍മാര്‍, എട്ടു സുബേദാര്‍മാര്‍, 16 ജമേദാര്‍മാര്‍, 60 ഹവീല്‍ദാര്‍മാര്‍, 600 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന ഈ പാരാമിലിറ്ററി സംഘം കുന്നും മലയും പാടവുമൊക്കെയായി പരന്നു കിടക്കുന്ന മലബാര്‍ മേഖലയിലുടനീളം സഞ്ചരിക്കാന്‍ പ്രാപ്തരായിരുന്നു, അതിന്നവര്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചിരുന്നു. നിഷ്ഠൂരമായാണ് എം.എസ്.പിക്കാര്‍ മാപ്പിളമാരെ നേരിട്ടത്. നേരത്തെ തന്നെ മാപ്പിളമാരെ ഒരു കുറ്റവാളി സമൂഹമായി ബ്രിട്ടീഷ്‌കാര്‍ മാറ്റി നിര്‍ത്തിയിരുന്നു. മാപ്പിള ഔട്ട് റേജസ് ആക്ട് അവരെ നിലക്കു നിര്‍ത്താനുള്ളതായിരുന്നു. മാപ്പിള വീടുകളുടെ അടുക്കളയിലെ കറിക്കത്തികള്‍ വാര്‍ നൈഫ് ആക്ടനുസരിച്ചു് പിടിച്ചെടുക്കാനും ഉടമകളെ ക്രൂരമായി ഭേദ്യം ചെയ്യാനും തുടങ്ങി. അതിന്റെ ഭാഗമായി 1884ല്‍ തന്നെ മലപ്പുറം സ്പെഷല്‍ ഫോഴ്സ് രൂപീകരിച്ചിരുന്നു പോലീസ്. 1921ല്‍ കലാപം പിടിവിട്ടു പോയപ്പോള്‍ പോലീസ് മേധാവി റിച്ചാര്‍ഡ് ഹിച്ച്കോക്ക് കുറേക്കൂടി വ്യവസ്ഥാപിതത്വത്തോടെ മലപ്പുറം സ്പെഷ്യല്‍ പോലീസിനെ മലബാര്‍ സ്‌പെഷല്‍ പോലീസ് ആക്കി മാറ്റുകയായിരുന്നു. അതിനെ കുറേക്കൂടി ആയുധവല്‍ക്കരിക്കുകയും ചെയ്തു. മലബാര്‍ കലാപ പ്രക്ഷോഭകരെ നാമാവശേഷമാക്കുന്നതിലും അവരുടെ വീടുകള്‍ക്ക് തീവെക്കുന്നതിലും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിലുമെല്ലാം എം.എസ്.പി. ഈ മികവ് തികച്ചും ഉപയോഗിച്ചു..

എം എസ്.പി എന്ന പേരു കേള്‍ക്കുമ്പോഴുള്ള നടുക്കം ഇപ്പോഴും മലപ്പുറത്തിന്റെ നെഞ്ചകത്ത് നിന്ന് ഒഴിഞ്ഞു പോയിട്ടില്ല. എം.എസ്.പി.യുടെ നൂറാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഫുട്ബാള്‍ അക്കാദമി, ആസ്പത്രി തുടങ്ങിയ പല പദ്ധതികളും പരിഗണനയിലുണ്ട്. പഴയ മര്‍ദ്ദനത്തിന്റെ കഥകളൊക്കെ മായ്ച്ചു കളഞ്ഞുവെന്നും 1947നു ശേഷമുള്ള സേവന നിരതമായ പോലിസ് സേനയിലാണ് ഊന്നലെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ശരിയാണ് എം.എസ്.പി. നല്ല രണ്ട് സ്‌കൂളുകള്‍ നടത്തുന്നു. അവരുടെ പരിശീലനത്തിലൂടെ മികച്ച ഫുട്ബാള്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്നു… ഇത്തരം മലപ്പുറം പെരുമകള്‍ മലബാര്‍ സമരകാലത്ത് എം.എസ്.പി.ക്കാര്‍ ചെയ്തു കൂട്ടിയ കൊടിയ ക്രൂരതകള്‍ക്ക് ബദലാവുമോ? മലപ്പുറത്തിന്റെ മണ്ണില്‍ മായാതെ കിടക്കുന്ന ചോരപ്പാടുകളില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടത്, ഇല്ല എന്ന ഉത്തരമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പേരു മലബാര്‍ സ്പെഷല്‍ പോലീസ് എന്നാണെങ്കിലും കര്‍ശനമായ പട്ടാളച്ചിട്ടയോടെയും കുറ്റമറ്റ സൈനിക സംവിധാനത്തോടെയും റിച്ചാര്‍ഡ് ഹിച്ച്കോക്ക് രൂപപ്പെടുത്തിയ സൈനിക വിഭാഗമാണ് എം.എസ്.പി. അതുകൊണ്ട് തന്നെ പല സൈനിക ഓപ്പറേഷനുകളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. 1948 ല്‍ ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി നടത്തിയ സൈനിക നടപടിയില്‍ എം.എസ്.പിയും പങ്കെടുത്തിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷനില്‍ ഇന്ത്യയിലെ ഒരു പോലീസ് സേന പങ്കെടുത്ത ആദ്യസംഭവമായിരുന്നു ഇത്. 1953ല്‍ മദിരാശിയില്‍ പോലീസുകാര്‍ നടത്തിയ ശമ്പള സമരം അടിച്ചമര്‍ത്താന്‍ നിയുക്തരായതും എം.എസ്.പി ആയിരുന്നു. വളരെ ശക്തമായ പ്രക്ഷോഭമായിരുന്നു മദിരാശിയിലെ സിറ്റി പോലീസ് പേ സ്ട്രൈക്ക്. സംഘടിതരായ പോലീസ്‌കാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കായികമായിപ്പോലും കൈകാര്യം ചെയ്ത പ്രക്ഷോഭം. ചടുല നീക്കങ്ങളിലൂടെ എം.എസ്.പിക്കാര്‍ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളും തങ്ങളുടെ നിയന്ത്രണത്തിലാക്കി സമരമൊതുക്കി. മലബാര്‍ കലാപകാലത്ത് ലഭിച്ച സവിശേഷ പരിശീലനത്തിലൂടെ കൈവന്ന ചടുലതയുടെ തുടര്‍ച്ചയാണ് അവര്‍ പ്രകടമാക്കിയത്. നാഗാലാന്‍ഡില്‍ ആസാം റൈഫിള്‍സിനോടും പാരാമിലിറ്ററി പോലീസിനോടുമൊപ്പം നാഗാ പ്രക്ഷോഭകാരികളെ അമര്‍ച്ച ചെയ്യാനുള്ള ഓപ്പറേഷനുകളിലും എം.എസ്.പി ഉണ്ടായിരുന്നു. കുന്നും മലയും കയറിയും കാടിന്റെ ഉള്‍ത്തടങ്ങളിലിറങ്ങിയും കലാപകാരികളെ നേരിടുന്നതില്‍ പ്രത്യേക പ്രാവീണ്യമാര്‍ജിച്ച സേനാദളമാണ് മലബാര്‍ സ്പെഷല്‍ പോലീസ്. മലബാര്‍ കലാപകാലത്ത് അവര്‍ നിറവേറ്റിയത് സമാന ദൗത്യങ്ങളാണ്. അത് കൊണ്ട് തന്നെ ഹാര്‍ഡ് ടാസ്‌ക് മാസ്റ്റര്‍മാര്‍ എന്ന നിലയില്‍ പ്രയാസകരമായ പല ചുമതലകളും പോലീസും പട്ടാളവും അവരെ ഏല്‍പിച്ചു, ‘യുദ്ധ’ കാലത്തും ‘സമാധാന’ കാലത്തും.

മലബാര്‍ കലാപത്തെ നേരിടുന്നതിന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രത്യക്ഷ സൈനിക നടപടികള്‍ പര്യാപ്തമായിരുന്നില്ല. ഒളിയുദ്ധങ്ങളായിരുന്നു കലാപകാരികളുടെ ഉപാധി. നിരത്തുകളില്‍ തടസ്സം സൃഷ്ടിക്കുക, പാലങ്ങള്‍ പൊളിക്കുക, റെയില്‍പ്പാളങ്ങള്‍ തകര്‍ക്കുക, ഫോണ്‍ കമ്പികള്‍ മുറിക്കുക തുടങ്ങിയ വിധ്വംസക നടപടികളിലൂടെ അവര്‍ തങ്ങളുടെ ദേശവുമായുള്ള ഗവണ്മെന്റിന്റെ ബന്ധങ്ങള്‍ അറുത്തുമാറ്റുകയും സര്‍ക്കാറിന്റെ അധികാര സീമയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ദേശവും ഭരണവും സ്ഥാപിക്കുകയും ചെയ്തു. ഈ ദേശം പോലീസിന്നും പട്ടാളത്തിന്നും അപ്രാപ്യമായിരുന്നു. ഒളിത്താവളങ്ങളിലിരുന്നാണ് അവര്‍ ആക്രമണം നടത്തിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചെമ്പ്രശ്ശേരി തങ്ങളുടേയും പാലക്കാംതൊടുക അബൂബക്കര്‍ മുസ്ല്യാരുടേയുമൊക്കെ ഒളിപ്പോരാട്ടങ്ങള്‍ പന്തല്ലൂര്‍ പൂക്കോട്ടൂര്‍ തുവ്വൂര്‍ മലമ്പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തിലും മറ്റും ബ്രിട്ടീഷ് പട്ടാളം പതറിപ്പോയത് ഇത്തരം ഒളിപ്പോരാട്ടങ്ങള്‍ക്കുമാണ്. ഒളിയുദ്ധം നടത്തി കാട്ടിലേക്ക് പിന്‍വാങ്ങുന്നവരെ പിടിക്കാന്‍ മലമ്പ്രദേശങ്ങള്‍ കയറി മറിഞ്ഞ് പരിചയുള്ള ഗൂര്‍ഖാ റെജിമെന്റിനോടൊപ്പം നാട്ടുപട്ടാളം കൂടി വേണമെന്ന യുദ്ധതന്ത്രത്തില്‍ നിന്നാണ് എം.എസ്.പിയുടെ പിറവി. അവരില്‍ കോണ്‍സ്റ്റബിള്‍മാരും താഴേതട്ടിലുള്ള ഉദ്യോഗസ്ഥരും നാട്ടുകാരായിരുന്നു. നേതൃതലത്തില്‍ മാത്രം ചുരുക്കം വെള്ളക്കാര്‍. അതിനാല്‍ കലാപകാരികളുടെ കൈകളാല്‍ ധാരാളം നാട്ടുകാര്‍ കൊല്ലപ്പെട്ടു. മാപ്പിളമാര്‍ പോലുമുണ്ടായിരുന്നു പോലീസില്‍. കടുത്ത കലാപവിരോധിയായറിയപ്പെട്ട ആമു സൂപ്രണ്ട് തലശ്ശേരിക്കാരന്‍ മാപ്പിള ആയിരുന്നുവല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ മാപ്പിളമാര്‍ക്ക് വരുത്തിക്കൊണ്ടായിരുന്നു എം.എസ്.പിയുടെ തേര്‍വാഴ്ച. പുരുഷന്മാര്‍ ഏറെക്കുറെ കൊല്ലപ്പെട്ടു, അല്ലാത്തവര്‍ പിടിക്കപ്പെടുകയോ ഒളിവില്‍ പോവുകയോ ചെയ്തു, കുറേപ്പേര്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. സ്ത്രീകളും കുട്ടികളും മാത്രമായ വീടുകളില്‍ കൊള്ളയും ബലാത്സംഗവും നിത്യസംഭവമായി. കലാപത്തില്‍ പങ്കെടുക്കുകയോ കലാപത്തോടനുഭാവം പുലര്‍ത്തുകയോ ചെയ്യാത്ത ഹിന്ദുക്കളുടെ വീടുകളില്‍ പോലും എം.എസ്.പിയുടെ അതിക്രമങ്ങള്‍ നടന്നതായി കെ. മാധവന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മലബാര്‍ കലാപം). മലബാര്‍ കലാപത്തെപ്പറ്റി രചിക്കപ്പെട്ട മിക്ക കൃതികളും അതാവര്‍ത്തിക്കുന്നു.

സ്ത്രീകളാണ് അക്കാലത്ത് ഏറ്റവുമധികം ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. മാപ്പിള പ്രദേശങ്ങളിലെ സാധാരണ ജീവിതം തന്നെ അട്ടിമറിക്കപ്പെടുകയും പട്ടിണിയും ജീവിത പ്രയാസങ്ങളും വ്യാപകമായതോടെ വ്യഭിചാരം സാര്‍വ്വത്രികമാവുകയും ചെയ്തു. അക്കാലത്ത് രചിക്കപ്പെട്ട പല മാപ്പിളപ്പാട്ടുകളും ഈ ലൈംഗിക അരാജകത്വത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ‘കാലവസ്ഥ കൊണ്ട് നാട്ടില്‍ ഏറിയെ പെണ്ണുങ്ങള്‍ / കയ്യു കുത്താതെ മറിയുന്നുണ്ടറിവിന്‍ നിങ്ങള്‍’ എന്ന് എഴുതിയ ശേഷം പുലിക്കോട്ടില്‍ ഹൈദറിന്റെ മറിയക്കുട്ടിയുടെ കത്തു പാട്ടിലെ നായിക ബല്ലാരി ജയിലിലുള്ള തന്റെ കെട്ടിയവന്ന് ‘എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്’ എന്നെഴുതി ചാരിത്ര്യ പ്രഖ്യാപനം നടത്തുന്നതില്‍ നിന്നു സൂചിതമാവുന്നത് അക്കാലത്ത് സ്വന്തം അന്തസ്സ് കാത്തു സൂക്ഷിക്കാന്‍ പ്രയാസപ്പെടുന്ന മാപ്പിളപ്പെണ്ണിന്റെ അവസ്ഥയാണ്. എം.എസ്.പിയുടെ അതിക്രമങ്ങളായിരുന്നു ഇങ്ങനെയൊരു ‘കാലവസ്ഥ’യിലേക്ക് മലബാറിനെ നയിച്ച പ്രബല ഘടകം.

രണോത്സുകമായ ഒരു മഹാസംഭവത്തിന്റെ നൂറാം വാര്‍ഷികമാചരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ നിയുക്തമായ പോലീസ് സേനയുടെ നൂറാം വാര്‍ഷികവുമാഘോഷിക്കുന്നതിന്റെ യുക്തി എന്താണ്? എം.എസ്.പിയെ അതിന്റെ ചോരക്കറ പുരണ്ട ചരിത്രത്തില്‍ നിന്നു് മാറ്റിനിര്‍ത്തി സേവനോത്സുകതയുടേയും മലപ്പുറത്തിന്റെ സാംസ്‌ക്കാരിക സവിശേഷതകളുടേയും മണ്ഡലങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയമെന്താണ്? ഫുട്ബോള്‍ അക്കാദമിയും ആസ്പത്രിയും വഴി വെള്ളപൂശിയെടുക്കാനാവുന്നതാണോ ഈ പോലീസ് സേനയുടെ പ്രതിഛായ?

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply