കോളനി പൂജാരിയെ ഉണ്ടാക്കലല്ല അംബേദ്കര്‍ തത്വശാസ്ത്രത്തിന്റെ ലക്ഷ്യം.

ഹിന്ദുത്വത്തെയാണ് ഞങ്ങളെതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല എന്ന് ഇടതുപക്ഷക്കാരന്‍ പറയുമ്പോള്‍ ജാതിയും അയിത്തവും ബ്രാഹ്മണ മേധാവിത്വവും ഹിന്ദുമതത്തിന് വെളിയിലുള്ള സംഗതികളായി കരുതുന്നുവെന്നോ അല്ലെങ്കില്‍ അത് ഹിന്ദുക്കളുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഹിന്ദുത്വത്തില്‍ മുസ്ലിം വിരോധം മാത്രമേ ഉള്ളൂവെന്നോ നമ്മള്‍ കരുതേണ്ടി വരും .കീഴാള ജാതികളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവും ഹിന്ദുമതവും ഒന്നാണെന്ന ബോധ്യത്തെ പങ്കുവയ്ക്കാന്‍ മാര്‍ക്‌സിയന്‍ വര്‍ഗ്ഗവാദത്തിന് കഴിയില്ല .ആ നിലയ്ക്ക് അംബേദ്കര്‍ക്കും മാര്‍ക്‌സിനും ഒത്തുചേരാനും സാധ്യമല്ല – ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ? എന്ന ടി ടി ശ്രീകുമാറിന്റെ ലേഖനത്തോട് സിയാര്‍ മനുരാജ് പ്രതികരിക്കുന്നു

അംബേദ്കറും കാറല്‍ മാര്‍ക്സും തമ്മിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വിനിമയ സാധ്യതകളെ വിലയിരുത്തുന്ന ടി ടി ശ്രീകുമാറിന്റെ ലേഖനം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് .കാറല്‍ മാര്‍ക്‌സ് തന്റെ എഴുത്തിന്റെ താളം കണ്ടെത്തിത്തുടങ്ങിയിരുന്ന ബെര്‍ലിന്‍ കാലത്ത് തന്നെ വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യുകയാണോ അതോ നിലവിലുള്ള വര്‍ഗ്ഗ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പാവപ്പെട്ടവര്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുകയാണോ വേണ്ടത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു . കീഴാള മനുഷ്യരുടെ വിമോചനത്തെ പറ്റി പറയുകയും മേലാള ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ സാമ്പത്തിക അടിത്തറ തകര്‍ന്നാല്‍ അധികാരവും പദവികളും സവിശേഷ അവകാശങ്ങളും നിശ്ചയിക്കുന്ന സാമൂഹ്യഘടന ഇല്ലാതായിക്കൊള്ളും എന്ന് പറയുന്നത് മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ഒരു സുരക്ഷിതമായ നിലപാട് ആയിരുന്നു .സ്വയം കടന്നുപോയ ദാരിദ്ര്യവും മതം മാറിയിട്ടും മാറാതെ കിടന്ന യഹൂദ പാരമ്പര്യം നല്‍കിയ അപകര്‍ഷതയും ആയിരിക്കാം ചെറുപ്പം മുതല്‍ക്കേ കീഴാള വിമോചനമെന്ന സ്വപ്നം മാര്‍ക്‌സിനൊപ്പം ഉണ്ടായിരുന്നതിന്റെ കാരണങ്ങള്‍ .1844 ല്‍ പ്രഷ്യയിലെ നെയ്ത്ത് തൊഴിലാളികള്‍ സംഘടിതമായി തങ്ങളുടെ മുതലാളിക്കെതിരെ തിരിയുകയും മില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവം, വര്‍ഗ്ഗസമരമെന്ന, ഒരിക്കല്‍ താന്‍ തന്നെ തള്ളിക്കകളഞ്ഞ ആശയത്തെ മാര്‍ക്‌സിന്റെ ഉള്ളിലേക്ക് വീണ്ടും കൊണ്ടുവന്നു. വിപ്ലവത്തിന്റേയും തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെയും സാധ്യതയെ പറ്റി കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെ ചിന്തിക്കാന്‍ മാര്‍ക്‌സിന് പ്രേരണ ആയത് നെയ്ത് തൊഴിലാളികളുടെ ഈ തോറ്റുപോയ കലാപമായിരുന്നു. മാര്‍ക്‌സിന്റെ ഭാവി വധുവായ ജെന്നി മാര്‍ക്സിനയച്ചതും പിന്നീട് മാര്‍ക്‌സ് തന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ചതുമായ കത്തിനകത്ത് തൊഴിലാളികളെ സമരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് നഗ്‌നമായ വിശപ്പാണ് എന്ന് പറയുന്നുണ്ട്. വിശപ്പിനെ പിന്നീട് മാര്‍ക്‌സ് തൊഴിലാളിയുടെ വര്‍ഗ്ഗ ബോധമായി പരിവര്‍ത്തിക്കുകയാണ് ചെയ്തത് .ഹെഗേലിയന്‍ ആശയവാദത്തെ തള്ളിക്കൊണ്ട് ഭൗതീക ലോകത്തെ ചരിത്രവികാസത്തിന്റെ കേന്ദ്രമാക്കി മാറ്റുമ്പോള്‍ സ്വാഭാവികമായി വരുന്ന ഒന്നാണ് വര്‍ഗ്ഗസമരസിദ്ധാന്തം .

എന്നാല്‍ വര്‍ഗ്ഗസമരത്തിലേക്ക് തൊഴിലാളിയെ നയിക്കുന്ന വര്‍ഗ്ഗബോധത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത് അവരുടെ തന്നെ മനസ്സുകളില്‍ നടക്കുന്ന വൈരുദ്ധ്യാത്മക സംഘട്ടനങ്ങളിലൂടെയാണ് എന്നതിനെ അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു.ഈ മനഃപരിവര്‍ത്തനം മുതലാളിത്ത സാമ്പത്തിക ചൂഷണത്തെ തിരിച്ചറിയുന്നതിലൂടെ മാത്രം തൊഴിലാളിയില്‍ ഉണ്ടാകും എന്ന് മാര്‍ക്‌സ് ഉറപ്പിച്ചപ്പോള്‍, സാമ്പത്തിക ചൂഷണം ചെയ്യപ്പെടുകയാണ് താനും തന്റെ സഹജീവികളും എന്ന അവബോധം മാത്രം മതിയാകില്ല ഇന്ത്യന്‍ ജാതിവ്യവസ്ഥയേയും അത് നിലനിര്‍ത്തുന്ന സാമ്പത്തിക ഘടനയേയും തകര്‍ക്കാന്‍ എന്ന അംബേദ്കറുടെ നിലപാടാണ് മാര്‍ക്‌സിയന്‍ വര്‍ഗ്ഗ സിദ്ധാന്തത്തേയും അംബേദ്കറുടെ വിമോചന സിദ്ധാന്തത്തേയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം .സാമ്പത്തിക ചൂഷണത്തേയും സാമൂഹ്യ വിവേചനങ്ങളേയും ധാര്‍മ്മികമായി ന്യായീകരിക്കാന്‍ ചൂഷകനെ പ്രാപ്തനാക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഘടനകളെ തകര്‍ത്താല്‍ മാത്രമേ ജാതിവ്യവസ്ഥയെ തകര്‍ക്കാന്‍ കഴിയൂ എന്ന അംബേദ്കറുടെ നിലപാട് യാന്ത്രികമായ വര്‍ഗ്ഗ സിദ്ധാന്തമല്ല .അത് ഇടതുപക്ഷ വരട്ടുവാദം മുന്നോട്ടുവയ്ക്കുന്ന ഉന്മൂലന സിദ്ധാന്തവുമല്ല .

ജാതി എന്നത് അടഞ്ഞ വര്‍ഗ്ഗം തന്നെയാണ് എന്ന അംബേദ്കറുടെ വാചകം മാര്‍ക്‌സിയന്‍ വര്‍ഗ്ഗസിദ്ധാന്തത്തേയും അംബേദ്കറേയും തമ്മില്‍ കൂട്ടികെട്ടാനുള്ള കയറായി ശ്രീകുമാര്‍ കരുതുന്നത് ഒരല്‍പം നിഷ്‌ക്കളങ്കമായ അതിമോഹം മാത്രമാണ് .മാര്‍ക്സും അംബേദ്കറും നില്‍ക്കുന്നത് രണ്ടു ദ്വീപുകളിലാണ് .അവയ്ക്കിടയിലെ ദൂരം ജാതിയെ ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗ്ഗരാഷ്ട്രീയം കൊണ്ട് മറികടക്കാം എന്ന് പറയുന്ന ജിഗ്‌നേഷ് മേവാനിയെ പോലുള്ള രാഷ്ട്രീയാഭിക്ഷാംദേഹികളെ ഉദാഹരിച്ച് ന്യായീകരിക്കാന്‍ നോക്കുന്നത് സൈദ്ധാന്തിക ബലക്കുറവായി തോന്നുന്നു .ബ്രാഹ്മണ തത്വശാസ്ത്രത്തിന്റെ കീഴാള വിരുദ്ധതയെ തിരിച്ചറിയുന്ന ഒരു ജനത രാഷ്ട്രീയമായി ഉയര്‍ന്നു വരുന്നതിലൂടെ മാത്രമേ ബ്രഹ്മണ്യത്തെ തകര്‍ക്കാന്‍ കഴിയൂ എന്നത് അംബേദ്കറുടെ ഉറച്ച ബോധ്യമായിരുന്നു .ആ സമരത്തില്‍ ജാതിവ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ ആയ ബ്രാഹ്മണര്‍ ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശില്പികളെ അംബേദ്കര്‍ ബ്രാഹ്മിന്‍ ബോയ്‌സ് എന്ന് വിളിക്കുന്നത് .അത് വെറുമൊരു കളിവാക്ക് ആയിരുന്നില്ല മറിച്ച് മാര്‍ക്‌സിയന്‍ വര്‍ഗ്ഗ ബോധത്തിലേക്ക് കീഴാളജാതികളെ കൊണ്ടുപോകാന്‍ മേലാള ജാതികള്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തെ പറ്റി മാത്രമുള്ള അറിവും അവബോധവും മതിയാകില്ല എന്ന തിരിച്ചറിവിന്റെ കൂടി പ്രതിഫലനമായിരുന്നു. ബ്രഹ്മണ്യത്തെ എതിര്‍ക്കുക അതിന്റെ അധികാരഘടനകളെ തകര്‍ക്കുക ,അതിന്റെ ന്യായ ഗ്രന്ഥങ്ങളെ അതിന്റെ മൂല്യബോധങ്ങളെ സമൂലം തള്ളിക്കളയുക ,ജാതിയെ നിലനിര്‍ത്തുന്ന സജാതീയ വിവാഹങ്ങളെ തിരസ്‌കരിക്കുക തുടങ്ങിയവയൊക്കെ ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് നേടാന്‍ കഴിയുന്ന രീതിയിലുള്ള രാഷ്ട്രീയബോധം കീഴാളജാതികള്‍ നേടണമെന്നാണ് അംബേദ്കര്‍ പറഞ്ഞത് .ജാതിയെ അഭിസംബോധന ചെയ്യാന്‍ പറ്റിയ സൈദ്ധാന്തികമായ യാതൊരു ഉപാധികളും ഇല്ലാത്ത മാര്‍ക്‌സിസവും ,ബ്രാഹ്മണ ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായി പ്രവര്‍ത്തനപദ്ധതികളുള്ള അംബേദ്കറിസവും തമ്മില്‍ കൂട്ടികെട്ടാന്‍ നോക്കുന്നത് അപഹാസ്യമാണ്.

വര്‍ണ്ണ വ്യവസ്ഥയാണോ ജാതി വ്യവസ്ഥയാണോ ആദ്യമുണ്ടായതെന്ന ചര്‍ച്ചയ്ക്ക് വര്‍ത്തമാന ചരിത്രത്തില്‍ യാതൊരു പ്രാധാന്യവുമില്ല .ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിക്കുന്ന ഒരു ഹിന്ദുമതവും അത് മുന്നോട്ടുവയ്ക്കുന്ന ജാതിവ്യവസ്ഥയും അയിത്തവും അസ്പൃശ്യതയും അധികാര വിഭവ ഉടമസ്ഥതയും ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നതാണ് മുഖ്യം. അതിനുമപ്പുറം ബ്രാഹ്മണ ജാതിവ്യവസ്ഥയെ മഹത്വവല്‍ക്കരിക്കുന്ന ഒരു ഹിന്ദുരാഷ്ട്രസ്വപ്നം താലോലിക്കുന്ന അധികാരവര്‍ഗ്ഗവും മൂലധനവര്‍ഗ്ഗവും ഒത്തുചേരുന്ന വര്‍ത്തമാന രാഷ്ട്രീയ പരിതഃസ്ഥിതിയെ കൂടി നമ്മള്‍ പരിഗണിക്കണം .കീഴാള ജാതികള്‍ ബ്രാഹ്മണവല്‍ക്കരണത്തിലൂടെ ബ്രാഹ്മണജാതി യുക്തികളെ ആന്തരീകവല്‍ക്കരിക്കുമ്പോള്‍ അവര്‍ അംബേദ്കര്‍ മുന്നോട്ടുവച്ച വിമോചനത്തിന്റെ പാതയില്‍ നിന്നകന്ന് പോകുകയാണ് .സജാതീയ വിവാഹത്തെ തിരസ്‌കരിക്കുക എന്നത് അയിത്തജാതിക്കാരനും ബ്രാഹ്മണജാതികളും തമ്മിലുള്ള വിവാഹമായി എന്തിന് കരുതണം .ബ്രാഹ്മണവല്‍ക്കരണത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമായി ദലിത് ജാതികള്‍ക്കിടയില്‍ മിശ്രവിവാഹം അവര്‍ക്ക് സ്വീകരിക്കാവുന്നതാണ് .

സംസ്‌കൃതവല്‍ക്കരണത്തിലൂടെ സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദു സ്വത്വബോധത്തെ വിവേചന രഹിതമായി ഇന്ത്യയിലെ കീഴാള ജനതകള്‍ സ്വീകരിക്കുമ്പോള്‍ ആത്യന്തികമായി ശക്തിപ്പെടുക ബ്രാഹ്മണ മേധാവിത്വവും ജാതി വ്യവസ്ഥയും സവര്‍ണ്ണ മുതലാളിത്തവും തന്നെയാണ്.ജെന്നി മാര്‍ക്‌സ് പറഞ്ഞതുപോലെ അടിസ്ഥാനപ്രശ്‌നം വിശപ്പാണ് .എന്നാല്‍ ഇന്ത്യയിലെ കീഴാളമനുഷ്യരെ പട്ടിണിക്കിടുന്നത് നവലിബറല്‍ മുതലാളിത്തം മാത്രമല്ല അതിനെ നിലനിര്‍ത്തുന്ന ഇന്ത്യന്‍ ജാതിവ്യവസ്ഥ കൂടിയാണ് .കീഴാള ജനതയുടെ വിശപ്പ് സ്വാതന്ത്ര്യത്തിന് മുന്‍പും ,ശേഷം നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് കാലത്തും ഇപ്പോഴുള്ള നവലിബറല്‍ കാലത്തും ഇത്രമേല്‍ മൂര്‍ത്തമായി തുടരുന്നത് അതിന്റെ അടിസ്ഥാന കാരണം ബ്രാഹ്മണ ജാതിവ്യവസ്ഥയാല്‍ നിശ്ചയിക്കപ്പെട്ട അധികാര വിഭവ ഘടനകളാണ് എന്നതാണ് .അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുന്ന കീഴാളജനതകളുടെ ഐക്യത്തിലൂടെയും അവര്‍ മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ സമരങ്ങളിലൂടെയും മാത്രമേ ബ്രാഹ്മണ അധികാരവ്യവസ്ഥയെയും അതിന്റെ സാമ്പത്തിക ഘടനകളേയും സാംസ്‌കാരിക ചട്ടക്കൂടുകളേയും ഹിന്ദുത്വ ദേശീയതയേയും ഹിന്ദുരാഷ്ട്ര രൂപീകരണത്തേയും പ്രതിരോധിക്കാന്‍ കഴിയൂ .

അംബേദ്കര്‍ തത്വശാസ്ത്രം ബ്രാഹ്മണ ജാതിവ്യവസ്ഥയേയും നവലിബറല്‍ സാമ്പത്തിക വ്യവസ്ഥയേയും എതിര്‍ക്കാന്‍ പ്രാപ്തമാണ് .എന്നാല്‍ ബ്രഹ്മണ്യത്തെ എതിര്‍ക്കാന്‍ സൈദ്ധാന്തികമായോ പ്രായോഗികമായോ ഉപാധികള്‍ ഒന്നുമില്ലാത്ത ഇന്ത്യന്‍ കമ്യൂണിസം ബ്രാഹ്മണ്യത്തിന്റെ പാദസേവകരായി തുടരുകയും നവലിബറല്‍ സുഖങ്ങളില്‍ അഭിരമിക്കുകയും ചെയ്യും എന്നതിനപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല .ചുരുട്ടും മദ്യപാനവും കഴിഞ്ഞുള്ള ഇടവേളകളില്‍ തോന്നിയ യൂറോപ്യന്‍ മധ്യവര്‍ഗ്ഗ ബൗദ്ധിക ബോധക്കേടുകളെ അംബേദ്കറുടെ ചിന്തകളുമായി കൂട്ടികെട്ടാന്‍ നോക്കുന്നത് അംബേദ്കറോട് ചെയ്യുന്ന അനീതിയാണ് .അതിനേക്കാളുപരി അംബേദ്കറെ കേന്ദ്രബിന്ദുവാക്കി ഉയര്‍ന്നുവരുന്ന കീഴാള രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ബ്രാഹ്മണ അധികാരവ്യവസ്ഥയുടെ നാണം കെട്ട ശ്രമമാണ്.അംബേദ്കറും മാര്‍ക്സും തമ്മിലുള്ള കൂടിച്ചേരല്‍ അസാധ്യമാണ്. ലക്ഷ്യങ്ങളിലും അംബേദ്കറും മാര്‍ക്സും വിരുദ്ധ ധ്രുവങ്ങളിലാണ്. അംബേദ്കര്‍ അധികാരവര്‍ഗ്ഗങ്ങളുടെ ഭൗതീകമായ ഉന്മൂലനത്തിനല്ല പ്രാധാന്യം കൊടുത്തത് എന്നാല്‍ മാര്‍ക്‌സ് പറഞ്ഞത് അതായിരുന്നു .കീഴാള സര്‍വ്വാധിപത്യമല്ല അബേദ്കര്‍ മുന്നോട്ടുവച്ചത് മറിച്ച് നീതി പൂര്‍ണ്ണമായ ജനാധിപത്യ അധികാര പങ്കുവയ്ക്കലാണ് .തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് ബ്രഹ്മണ്യത്തെ നിലനിര്‍ത്താനുള്ള ഒരു കൗശലം മാത്രമാണ്. അതുകൊണ്ടാണ് അംബേദ്കര്‍ പറഞ്ഞത് മാര്‍ക്‌സിയന്‍ വര്‍ഗ്ഗസമരം എന്നത് പറഞ്ഞുരസിക്കാന്‍ പറ്റിയ ഒരതിശയോക്തികരമായ കെട്ടുകഥ മാത്രമാണെന്ന് .ബ്രാഹ്മണ്യ ജാതി വ്യവസ്ഥയുടെ പിന്‍ബലത്തോടെ സവര്‍ണ്ണരിലെ പണക്കാര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമി അടക്കമുള്ള വിഭവങ്ങളുടെ, അധികാരങ്ങളുടെ കീഴാളരുമായുള്ള പങ്കുവയ്ക്കലിന് കീഴാളര്‍ രാഷ്ട്രീയമായി സംഘടിക്കുക തന്നെവേണം .എന്നാല്‍ അത്തരം ശ്രമങ്ങളെ സ്വത്വ വാദം ജാതിവാദം തീവ്രവാദം എന്നൊക്കെ പറഞ്ഞ് നിഷേധിക്കുന്നതിനപ്പുറം മറ്റെന്തുണ്ട് ഇന്ത്യന്‍ ഇടതുപക്ഷത്തിന് ജാതിയുടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ .ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക ശൂന്യതയില്‍ നിന്നും പ്രായോഗിക കാപട്യങ്ങളില്‍ നിന്നും കീഴാള ജനതകള്‍ക്ക് ഒന്നും ലഭിക്കില്ല .ആ നിലയ്ക്ക് അവര്‍ക്കുള്ള ഒരേയൊരു കച്ചിതുരുമ്പായ അംബേദ്കറെ ഇടതുപക്ഷത്തിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടിയാല്‍ അവര്‍ പാല്‍ കറക്കും ,കുടിക്കും എന്നതില്‍ കവിഞ്ഞൊന്നും ഉണ്ടാകാന്‍ പോകുന്നില്ല .ഹിന്ദുത്വത്തെയാണ് ഞങ്ങളെതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല എന്ന് ഇടതുപക്ഷക്കാരന്‍ പറയുമ്പോള്‍ ജാതിയും അയിത്തവും ബ്രാഹ്മണ മേധാവിത്വവും ഹിന്ദുമതത്തിന് വെളിയിലുള്ള സംഗതികളായി കരുതുന്നുവെന്നോ അല്ലെങ്കില്‍ അത് ഹിന്ദുക്കളുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഹിന്ദുത്വത്തില്‍ മുസ്ലിം വിരോധം മാത്രമേ ഉള്ളൂവെന്നോ നമ്മള്‍ കരുതേണ്ടി വരും .കീഴാള ജാതികളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവും ഹിന്ദുമതവും ഒന്നാണെന്ന ബോധ്യത്തെ പങ്കുവയ്ക്കാന്‍ മാര്‍ക്‌സിയന്‍ വര്‍ഗ്ഗവാദത്തിന് കഴിയില്ല .ആ നിലയ്ക്ക് അംബേദ്കര്‍ക്കും മാര്‍ക്‌സിനും ഒത്തുചേരാനും സാധ്യമല്ല .

also read

ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply