പഴങ്ങളില്‍ നിന്ന് മദ്യം : അവകാശം കര്‍ഷകര്‍ക്കാകണം

ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, എത്തിചേരുന്ന നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. ആ ദിശയില്‍ തെങ്ങില്‍ നിന്നും പഴ വര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ, മായമില്ലാത്ത മദ്യമുണ്ടാക്കാനും അവ വൃത്തിയുള്ള സാഹചര്യങ്ങളില്‍ വിതരണം ചെയ്യാനും കഴിഞ്ഞാല്‍ സൃഷ്ടിക്കുന്ന മാറ്റം ചെറുതായിരിക്കില്ല.

കേരളീയ സമൂഹത്തില്‍ മദ്യം സൃഷ്ടിക്കുന്ന വിപത്തുകള്‍ ഭയാനകമാണെന്നത്ില്‍ സംശയമില്ല. അതെല്ലാവരും അംഗീകരിക്കുന്നു. അപ്പോഴും മദ്യപാനത്തില്‍ മിക്ക സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ് കേരളമെന്നത് വേറെ കാര്യം. പല മേഖലകളിലുമെന്നപോലെ ഈ വിഷയത്തിലും നമ്മുടെ കാപട്യത്തെ തന്നെയാണത് വെളിവാക്കുന്നത്. എന്നാല്‍ ഏറ്റവും ദുഖകരമായ വിഷയം മറ്റൊന്നാണ്. മദ്യപാനത്തെ സദാചാരമായി കണ്ട് എതിര്‍ക്കുന്നവരും എതിര്‍ക്കുന്നു എന്നു നടിക്കുന്നവരുമൊക്കെ ആ മേഖലയിലെ മറ്റു ചൂഷണങ്ങള്‍ ഒന്നും കാണുന്നില്ല എന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കഴുത്തറപ്പന്‍ കച്ചവടം നടക്കുന്ന മേഖല ഇതല്ലാതെ മറ്റേതാണ്? അബ്കാരികളും രാഷ്ട്രീയ നേതാക്കളും യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരുമായി നിലനില്‍ക്കുന്ന അവിഹിത ബന്ധത്തില്‍ മറയുന്നത് കോടികളാണ്. ഒരു വന്‍മാഫിയ തന്നെ ഈ രംഗത്ത് വളര്‍ന്നു വന്നിരിക്കുന്നു. ഈ പണമെല്ലാം പോകുന്നത് മദ്യപാനികളുടെ പോക്കറ്റില്‍ നിന്ന്. എന്നാല്‍ മദ്യത്തോടുള്ള സദാചാര സമീപനം മൂലം ഈ കൊള്ളയടി ആരും ചോദ്യം ചെയ്യുന്നില്ല. ഉപഭോക്താവിന്റെ ഒരവകാശവും ലഭിക്കുന്നില്ലെങ്കിലും ഈ സദാചാരബോധം നിലനില്‍ക്കുന്നതിനാല്‍ മദ്യപാനികളും പ്രതിഷേധിക്കുന്നില്ല. അതിനാല്‍ എന്ത് അനീതിയും ഈ രംഗത്ത് നടത്താന്‍ മേല്‍പറഞ്ഞ മാഫിയക്കാകുന്നു. മദ്യപാനികളില്‍ നിന്നുള്ള പണമില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ പോലും സര്‍ക്കാരിനാവില്ല എന്നതും വിഷയത്തിന്റെ മറുവശം.

പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും മുഖവുരയായി എഴുതിയത്. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വെള്ളായണി കാര്‍ഷിക കോളേജിലെ ഹോം സയന്‍സ് വിഭാഗവും വെള്ളാനിക്കര ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജിലെ േ്രപാസസിംഗ് ടെക്‌നോളജി വിഭാഗവും ചക്കപ്പഴത്തില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതനുസരിച്ച് ഇവയില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനാണ് തീരുമാനം.

മദ്യത്തെ സദാചാരപരമായി കാണാതിരിക്കുകയും സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനായി നിലകൊള്ളാതിരിക്കുകയും നിലപാടിലെ കാപട്യം ഒഴിവാക്കുകയും ചെയ്താല്‍ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ പഴവും കശുമാങ്ങയും ചക്കയുമൊക്കെ ആയിരകണക്കിന് ടണ്ണുകളാണ് ഉപയോഗശൂന്യമായി പോകുന്നത്. അതേസമയം പ്രതിവര്‍ഷം ഒമ്പതുലക്ഷം ലിറ്റര്‍ വൈന്‍ സംസ്ഥാനത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവയാണ്. പകരം വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്ഥാനത്തു തന്നെ വൈന്‍ ഉത്പാദിപ്പിച്ചാല്‍ അത് സര്‍ക്കാരിനു വന്‍ വരുമാനമായിരിക്കും. വൈനും വീര്യം കുറഞ്ഞ മദ്യവുമായതിനാല്‍ മറ്റു മദ്യങ്ങളേക്കാള്‍ അപകടകരവുമല്ല.

എന്നാല്‍ ശ്രദ്ധേയമായ വിഷയം മറ്റൊന്നാണ്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് ഇവയുല്‍പ്പാദിപ്പിക്കാനുള്ള അവകാശം അബ്കാരികള്‍ക്കാണ് എന്നതാണത്. അതിനാല്‍ തന്നെ സര്‍ക്കാരിനും അബ്കാരികള്‍ക്കും മുകളില്‍ സൂചിപ്പിച്ച മാഫിയക്കുമൊക്കെ വന്‍ നേട്ടമുണ്ടാകുമെങ്കിലും ഈ പഴവര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന, അവയുടെ യഥാര്‍ത്ഥ ഉടമകളായ കര്‍ഷകര്‍ക്ക് കാര്യമായ മെച്ചമൊന്നുമുണ്ടാകാനിടയില്ല എന്നതാണത്. കള്ളുല്‍പ്പാദനവും നീരയുല്‍പ്പാദനവുമൊക്കെയായി ബന്ധപ്പെട്ട് അവയുടെ അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും മറ്റും നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും വെള്ളക്കാര്‍ രൂപം കൊടുത്ത, കാലഹരണപ്പെട്ട് അബ്കാരി നിയമത്തെ തൊടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ല എന്നും അവരെകൊണ്ടുതന്നെ ചെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചെങ്കിലും ഗുണമുണ്ടായില്ല. അതുതന്നെയാണ് ഇവിടേയും ആവര്‍ത്തിക്കുന്നതെങ്കില്‍ അതുകൊണ്ട് കേരളത്തിന് വലിയ മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതാണ് വസ്തുത.

 

 

 

 

 

കേരളത്തിന്റെ സ്വന്തമെന്നഹങ്കരിക്കുന്ന കേരവൃക്ഷത്തിന്റെ കാര്യം തന്നെ പരിശോധിക്കുക. എല്ലാ വിധത്തിലും തകര്‍ന്ന കേരകര്‍ഷകരെ രക്ഷിക്കാന്‍ സ്വന്തം തെങ്ങില്‍ നിന്നു ചെത്താനുള്ള അവകാശം അവര്‍ക്കു കൊടുക്കുകയല്ലേ വേണ്ടത്? മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കുന്നതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു സുപ്രിം കോടതി ത്‌ന്നെ ഒരിക്കല്‍ ചോദിച്ചിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ താല്‍പ്പര്യം പോലും ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ കാണിച്ചില്ല, ‘മദ്യത്തിന്റെ അംശം ഉള്ള എല്ലാ പാനീയങ്ങളെയും മദ്യമായി തന്നെ കണക്കാക്കും എന്നാണ് കേരള അബ്കാരി നിയമത്തിലെ 10 (13) വകുപ്പില്‍ വിശദീകരിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ കള്ളും മദ്യത്തിന്റെ പട്ടികയില്‍ പെടും. എന്നാല്‍ കേരള അബ്കാരി നിയമത്തിലെ 3 (12) പ്രകാരം കള്ളും ചാരായവും നാടന്‍ മദ്യത്തിന്റെ പട്ടികയില്‍ ആണ്. നിലവില്‍ കേരളത്തില്‍ ചാരായം ഇല്ല. അത് കൊണ്ട് തന്നെ കള്ള് മാത്രമാണ് നാടന്‍ മദ്യം ആയുള്ളത്.’ എന്നിങ്ങനെപോയി കര്‍ഷകര്‍ക്ക് അവകാശം നല്‍കാതിരിക്കാനുള്ള സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍. തുടര്‍ച്ചയായ പോരാട്ടങ്ങളുടെ ഫലമായി നീര ഉല്‍പ്പാദിപ്പിക്കാന്‍ വളരെ നിയന്ത്രിതമായ നിലയില്‍ കര്‍ഷകര്‍ക്ക് ചില അവകാശങ്ങള്‍ നല്‍കി. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ മൂലം തന്നെ അവ മുന്നോട്ടുപോയതുമില്ല. സംസ്ഥാനത്തെ പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടും. ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് ലഭിക്കും. തൊഴിലാളികള്‍ക്ക് 13,500 കോടിയും സംസ്ഥാനത്തിന് അധിക നികുതിവരുമാനമായി 4,050 കോടിയും ലഭിക്കും. നീര ഉത്പാദനം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാക്കും. പോഷകസമൃദ്ധമായ നീര കേരളത്തിന്റെ തനതായ ആരോഗ്യപാനീയമായി ഉപയോഗിക്കാം . കേരളത്തിലെ ഒരുശതമാനം തെങ്ങുകളില്‍ നിന്ന് നീരചെത്തിയാല്‍ത്തന്നെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും – ഇതൊക്കെയായിരുന്നു തുടക്കത്തിലെ സ്വപ്‌നങ്ങള്‍. ഒന്നും നടന്നില്ല എന്നു മാത്രം.

ഇനി അബ്കാരികള്‍ കയ്യടക്കിവെച്ചിരിക്കുന്ന കള്ളിന്റെ ഉല്‍പ്പാദന മേഖലയില്‍ എന്താണ് സംഭവിക്കുന്നത്? സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. ബാക്കിയെല്ലാം കള്ളക്കള്ളാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ആദ്യം സൂചിപ്പിച്ച മഹാസഖ്യത്തിനു മുഴുവന്‍ ലഭിക്കുന്നുണ്ട്. പിന്നെങ്ങിനെ കള്ളിന്റെ അവകാശം ്‌വര്‍ കര്‍ഷകര്‍ക്കു നല്‍കും? ഇതേ അവസ്ഥയായിരിക്കും ഇന്നത്തെ നിലയില്‍ പഴവര്‍ഗ്ഗങ്ങളില്‍ നിന്നു വൈനും വീര്യം കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാനാരംഭിക്കുമ്പോള്‍ ഉണ്ടാകുക. അതിനെതിരെയാണ് കേരളവികസനത്തില്‍ താല്‍പ്പര്യമുള്ളവര്‍ ശബ്ദിക്കേണ്ടത്. ഒരു കാര്യവുമില്ലെങ്കിലും നമ്മള്‍ കൊണ്ടുനടക്കുന്ന അന്ധവും കപടവുമായ നിലപാടുകള്‍ മാറ്റിയാലേ അതിനു കഴിയൂ എന്നു മാത്രം.

[widgets_on_pages id=”wop-youtube-channel-link”]

മറ്റൊരു പ്രധാന വിഷയം കൂടി ചൂണ്ടികാട്ടാം. വിനോദസഞ്ചാരമാണല്ലോ കേരളത്തിന്റെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. സഞ്ചാരികള്‍ ഓരോ നാട്ടിലെത്തുമ്പോഴും അവിടത്തെ ജീവിതരീതിയും സംസ്‌കാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. ഗൗരവമായി ലോകം ചുറ്റുന്നവരുടെ ലക്ഷ്യം തന്നെ അതാണ്. അതിലേറ്റവും പ്രധാനം ഭക്ഷണരീതി തന്നെയാണ്. ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, എത്തിചേരുന്ന നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. ആ ദിശയില്‍ തെങ്ങില്‍ നിന്നും പഴ വര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ, മായമില്ലാത്ത മദ്യമുണ്ടാക്കാനും അവ വൃത്തിയുള്ള സാഹചര്യങ്ങളില്‍ വിതരണം ചെയ്യാനും കഴിഞ്ഞാല്‍ സൃഷ്ടിക്കുന്ന മാറ്റം ചെറുതായിരിക്കില്ല. എങ്കില്‍ കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകരമായിരിക്കും. എന്നാല്‍ അബ്കാരി മാഫിയയിലെ കണ്ണികളില്‍ നിന്ന് അത്തരമൊരു തീരുമാനം പ്രതീക്ഷിക്കവയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “പഴങ്ങളില്‍ നിന്ന് മദ്യം : അവകാശം കര്‍ഷകര്‍ക്കാകണം

  1. Re call ARRACK too•
    Re call Our lost sugar cane cultivation • For sugar+ jobs+ protection of River sides•• Nature••
    ARRACK ban was Tricks of KCBC health care mafia only••

  2. ഇതു പോലൊരു നല്ല പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ നമുക്ക് ആകണം. സീ പ്ലെയിന്‍ പോലെ . .മാവൂര്‍ ഗ്വാളിയോര്‍ പോലെ ഈ പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കണം. വിഴിഞ്ഞം പദ്ധതിയില്‍ അദാനിയെ ഓടിക്കുമെന്ന് പറഞ്ഞവര്‍ മറന്നോ ആവോ. . എന്തായാലും അതു പോലൊരു പരാജയം നമുക്ക് ഇതില്‍ ഉണ്ടാകരുത്. . എതിര്‍ക്കണം. . .തോല്‍പ്പിക്കണം. . . ഓടിക്കണം എല്ലാ ബിസിനസ്കാരെയും കേരളത്തില്‍ നിന്ന് . . എന്നിട്ട് നമുക്ക് ഇവിടെ സമരം ചെയ്യണം. . . തൊഴിലില്ലായ്മ വേതനത്തിനായി. . കേരളം നീണാള്‍ വാഴട്ടെ. . . മലയാളിത്വം സിന്ദാബാദ്. .

Leave a Reply