കിടപ്പാട ജപ്തിക്കെതിരെ ഒരു കുടുംബമിതാ പോരാട്ടത്തില്‍

പണത്തിനു തുല്യമായ ഭൂമിയല്ല പുരയിടം പണയപ്പെടുത്തി ഭൂമി മുഴുവനും ബാങ്കിനോട് ചേര്‍ക്കണം എന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. ഇത്തരത്തില്‍ ഭൂമി കണക്കാക്കുമ്പോള്‍ രണ്ടര സെന്റോളം ഭൂമി അളന്നെടുക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നതാണ് ബാങ്കിനെയും ഭൂമാഫിയയെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

 

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയില്‍ നിന്ന് വെറും 300 മീറ്റര്‍ മാറി താലോരില്‍ നിന്നും തൃശ്ശൂരിലേക്കുള്ള പ്രധാന വഴിയിലാണ് കുഞ്ഞിമോളുടെ പുരയിടം. 23.431 സെന്റ് വരുന്ന ഭൂമിയിലാണ് വീട്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടെ ഒരു ആര്‍ സ്ഥലത്തിന് ഗവണ്മെന്റ് ഫെയര്‍ വാല്യൂ തന്നെ 544500 രൂപ വരും. അതനുസരിച്ചു രണ്ടര സെന്റ് ഭൂമിക്ക് 54 ലക്ഷത്തോളം രൂപ വില സര്‍ക്കാര്‍ രേഖകള്‍ പ്രകാരം തന്നെ ഉണ്ട്. ഇതാണ് തീര്‍ത്തും മനുഷ്യത്വരഹിതമായി പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുക്കാട് ശാഖാ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.

കാഴ്ചയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള സഹോദരി സിനിമോളും അമ്മ ഷൈനിയും രണ്ടു കുട്ടികളും അടങ്ങുന്ന ദുര്‍ബല കുടുംബത്തോടാണ് ബാങ്കിന്റെ ഈ നെറികേട് അരങ്ങേറുന്നത്. 1994ല്‍ കുഞ്ഞിമോളുടെ പിതാവ് ചിറയത്ത് തൃശ്ശൂര്‍ക്കാരന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പുതുക്കാട് നെടുങ്ങാടി ബാങ്കില്‍ നിന്നും ബേക്കറി നടത്തുന്നതിനായി 130000 രൂപ വായ്പയും 100000 രൂപ ഓവര്‍ ഡ്രാഫ്റ്റും എടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബേക്കറി പലഹാരങ്ങളുടെ നിര്‍മാണത്തില്‍ 25 ഓളം തൊഴിലാളികളുമായി മികച്ചുനിന്നു സംരംഭം പല പ്രശ്‌നങ്ങള്‍ കൊണ്ടും പിന്നീട് നഷ്ടത്തിലായി. ബാങ്കിലെ അടവുകള്‍ തെറ്റി. 1997ല്‍ 439370 രൂപ 20.5% പലിശ സഹിതം ഈടാക്കുന്നതിന് ഇരിങ്ങാലക്കുട സബ്‌കോടതിയില്‍ നിന്നും ബാങ്ക് എക്‌സ് പാര്‍ട്ടി വിധി സമ്പാദിച്ചു. 2002ല്‍ 797000 രൂപക്ക് പുരയിടം ബാങ്ക് തന്നെ ലേലത്തില്‍ പിടിച്ചു. നെടുങ്ങാടി ബാങ്ക് 2003ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. എന്നാല്‍ തുടര്‍ന്നും കുടുംബം ഈ പുരയിടത്തില്‍ തന്നെയാണ് ഇക്കാലമത്രയും താമസിച്ചു വന്നത്.

2003ല്‍ എം എല്‍ എ ആയിരുന്ന കെ പി വിശ്വനാഥന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ കത്തയക്കുകയും വായ്പ വണ്‍ ടൈം സെറ്റില്‍മെന്റ് ആയി തീര്‍ത്തു പ്രശ്‌നം പരിഹരിക്കാന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വണ്‍ ടൈം സെറ്റില്‌മെന്റിനായി വിളിച്ചു വരുത്തിയ ശേഷം തുക ഒടുക്കുന്നതിനു മുന്‍പ് അടക്കാനായി കൊണ്ടുവന്ന 230000 രൂപ പലിശയിനത്തിലെ പരിഗണിക്കു എന്ന് ബാങ്ക് അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിമോളും കുടുംബവും സെറ്റില്‌മെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ 2010ല്‍ 45 ലക്ഷം രൂപക്ക് ബാങ്ക് ഈ വസ്തു മറ്റൊരാള്‍ക്ക് ലേലത്തില്‍ വിറ്റു. ലേലം കൊണ്ടയാള്‍ പിന്നീട് പണം തിരികെ വാങ്ങി ഇടപാടില്‍ നിന്നും പിന്മാറി. 2018 സെപ്റ്റംബറില്‍ ബാങ്ക് അധികൃതര്‍ 26 ലക്ഷത്തോളമാണ് കുടിശിക ഉള്ളതായി കുടുംബത്തെ അറിയിച്ചത്.

തുക പലിശയടക്കം നല്‍കി പ്രശ്‌നം പരിഹരിക്കുവാന്‍ കുഞ്ഞിമോളും കുടുംബവും തയ്യാറാണെങ്കിലും ഭൂമിയും പുരയിടവും കൈവശപ്പെടുത്താനായി ബാങ്ക് അധികൃതര്‍ നിരന്തരമായി ശ്രമിക്കുകയാണ്. ഇന്ന് രണ്ടര കോടിയോളം രൂപ വിലവരുന്ന പുരയിടം തട്ടിയെടുക്കാനായി ബാങ്ക് അധികൃതര്‍ ഭൂമാഫിയകളോടൊപ്പം കൂടി ഈ കുടുംബത്തിന്റെ വൈദ്യുതി ബന്ധം പത്തുവര്‍ഷം മുന്‍പ് വിച്ഛേദിച്ചു. കാഴ്ചയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള സഹോദരിയുടെയും അമ്മയുടെയും കൂടെ രണ്ടുമക്കളെയും നോക്കികൊണ്ട് പത്തുവര്ഷത്തോളമായി കുഞ്ഞിമോള്‍ ഈ വീട്ടില്‍ താമസിക്കുകയാണ്. കുഞ്ഞിമോളുടെ വീടിനു മുന്പിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് 2009ലാണ് വൈദ്യുതി വകുപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടുപോയത്. ഭൂമിയുടെ ഉടമസ്ഥാവകാശം ബാങ്കിനാണ് എന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്. കുടുംബത്തെ പുരയിടത്തില്‍ നിന്നും ഒഴിപ്പിക്കുവാനായി 2011ല്‍ ബാങ്ക് അധികൃതര്‍ കുഞ്ഞിമോള്‍ക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് കൊടുത്തിരുന്നു. ബാങ്ക് അധികൃതരും ഭൂമാഫിയയും പോലീസ് വകുപ്പിനൊപ്പം ചേര്‍ന്ന് കടുത്ത മനുഷ്യവകാശ ലംഘനമാണ് നിരാലംബരായ ഈ കുടുംബത്തിനെതിരെ പിന്നീട് നടത്തിയത്. വീട്ടുവളപ്പിലെ വാടകഷെഡില്‍ താമസിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി 2011ല്‍ കള്ള കേസ് ചമച്ചു.പുതുക്കാട് പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സി ഐ. പി എസ് സുരേഷ്, എസ് ഐ ശിവശങ്കരന്‍ എന്നെ പോലീസുകാരുടെ ഇടപെടല്‍ കൊണ്ട് അക്കാലത്തു കുഞ്ഞിമോളും അമ്മയും വിയ്യൂര്‍ ജയിലില്‍ 15 ദിവസം റിമാന്‍ഡ് ചെയ്യപ്പട്ടു. സഹോദരി സിനിയെ പോലീസ് അഗതിമന്ദിരത്തില്‍ ആക്കി. ജയിലിലായ സമയത്തു 2011 ഒക്ടോബര് 21 നു ഇവരുടെ വീടിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ബാങ്ക് അധികൃതര്‍ തകര്‍ത്തു. തുടര്‍ന്ന് അന്നേ ദിവസം കുഞ്ഞിമോളുടെ മാതൃ സഹോദരന്‍ ജോണ് ജോസഫ് ജില്ല കളക്ടര്‍ക്കും ഡി സി പി ക്കും പരാതി നല്കിയിട്ടാണ് ബാങ്ക് അധികൃതര്‍ അതില്‍ നിന്നും പിന്മാറിയത്.

ഇപ്പോള്‍ 2019 ജൂലൈ 4 നു കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായിരിക്കുകയാണ്. ബാങ്കിന്റെ കുടിശിക തുകക്ക് തുല്യമായ ഭൂമി പുരയിടമിരിക്കുന്ന 23.431 സെന്റ് ഭൂമിയില്‍ നിന്നും അളന്നു അടയാളപ്പെടുത്തുവാനും അതിനായി താലൂക്ക് സര്‍വ്വേയരെ ചുമതലപ്പെടുത്തിയുമാണ് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. എന്നാല്‍ പണത്തിനു തുല്യമായ ഭൂമിയല്ല പുരയിടം പണയപ്പെടുത്തി ഭൂമി മുഴുവനും ബാങ്കിനോട് ചേര്‍ക്കണം എന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. ഇത്തരത്തില്‍ ഭൂമി കണക്കാക്കുമ്പോള്‍ രണ്ടര സെന്റോളം ഭൂമി അളന്നെടുക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നതാണ് ബാങ്കിനെയും ഭൂമാഫിയയെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു 2019 ജൂലൈ മുതല്‍ അനിശിചിതകാല സമരത്തിലാണ് കുടുംബം. കുഞ്ഞിമോളുടെ കുടുംബത്തിന് അവരുടെ കിടപ്പാടം വിട്ടുകൊടുക്കുവാനും മുതലും പലിശയും സഹിതം നാളിതുവരെയുള്ള കടബാധ്യത അടച്ചു തീര്‍ക്കാനും അവരെ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഗസ്ത് 9 നു പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുക്കാട് ശാഖക്ക് മുന്നിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നു സമര സമിതി അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply