ആം ആദ്മിയുടെ രാഷ്ട്രീയം

കെ വേണു ലോകനിലവാരത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ പരീക്ഷണമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അറബ് വസന്തത്തിന്റേയും വാള്‍ സ്ട്രീറ്റ് ഉപരോധത്തിന്റേയും മറ്റും മാതൃകയില്‍ ഡെല്‍ഹിയില്‍ നടന്ന അവിമെതിക്കെതിരായ അന്നാഹസാരേ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച ഈ ചലനങ്ങള്‍ക്കുണ്ട്. ജനസഞ്ചയം എന്ന സംജ്ഞയാല്‍ പലരും വിശേഷിപ്പിച്ച ഈ മുന്നേറ്റം സത്യത്തില്‍ ലക്ഷ്യം നേടിയത് ഡെല്‍ഹിയിലായിരുന്നു. അറബ് വസന്തവും വാള്‍ സ്ട്രീറ്റ് ഉപരോധവും മറ്റും മറ്റു ദിശകളിലേക്ക് നീങ്ങിയപ്പോള്‍ ഇവിടെയത് കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ ലോകനിലവാരത്തില്‍തന്നെ […]

kegriwalകെ വേണു

ലോകനിലവാരത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ പരീക്ഷണമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അറബ് വസന്തത്തിന്റേയും വാള്‍ സ്ട്രീറ്റ് ഉപരോധത്തിന്റേയും മറ്റും മാതൃകയില്‍ ഡെല്‍ഹിയില്‍ നടന്ന അവിമെതിക്കെതിരായ അന്നാഹസാരേ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച ഈ ചലനങ്ങള്‍ക്കുണ്ട്. ജനസഞ്ചയം എന്ന സംജ്ഞയാല്‍ പലരും വിശേഷിപ്പിച്ച ഈ മുന്നേറ്റം സത്യത്തില്‍ ലക്ഷ്യം നേടിയത് ഡെല്‍ഹിയിലായിരുന്നു. അറബ് വസന്തവും വാള്‍ സ്ട്രീറ്റ് ഉപരോധവും മറ്റും മറ്റു ദിശകളിലേക്ക് നീങ്ങിയപ്പോള്‍ ഇവിടെയത് കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ ലോകനിലവാരത്തില്‍തന്നെ ഏറ്റവംു പുതിയ പരീക്ഷണമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്.
ലോകം ഇന്നോളം പരീക്ഷിച്ച രാഷ്ട്രീയ സംവിധാനങ്ങളില്‍ ഏറ്റവും ഫലവത്ത് ജനാധിപത്യമാണെന്നതില്‍ സംശയമില്ല. അത് ചലനാത്മകമാണെന്നതുതന്നെയാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ അടുത്തയിടെ കാണുന്ന പ്രവണത ജനം ഈ സംവിധാനത്തില്‍ നിന്നകലുന്നതാണ്. അതിനവര്‍ക്ക് കൃത്യമായ കാരണവുമുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുനേടി അധികാരത്തിലെത്തുന്ന ഭരണാദികാരികള്‍ ഒരു വരേണ്യവര്‍ഗ്ഗമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അവരില്‍ പിന്നീട് ജനങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ വരുന്നു. അതോടൊപ്പം മൊത്തം വ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി അഴിമതി മാറിയിരിക്കുന്നു. അങ്ങനെ ജനാധിപത്യസംവിധാനം തന്നെ വെല്ലുവിളി നേരിടുമ്പോഴായിരുന്നു ആം ആദ്മിയുടെ നേതൃത്വത്തില് പുതിയ പരീക്ഷണം നടക്കുന്നത്. അതിന്റെ ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.
അധികാരരാഷ്ട്രീയത്തിലേക്ക് കടന്നുവരാതെ സിവില്‍ സൊസൈറ്റിയില്‍ നിന്ന് അഴിമതിക്കെതിരായ ജനകീയ പ്രസ്ഥാനമായിരുന്നു അന്നാഹസാരെ വിഭാവനം ചെയ്തത്. അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ അതും ജീര്‍ണ്ണിക്കുമെന്ന ആശങ്ക സ്വാഭാവികം. എന്നാല്‍ അധികാരത്തില്‍ പങ്കാളിത്തം വഹിച്ചുകൊണ്ടുതന്നെ അതിനു കഴിയുമെന്നായിരുന്നു കെജ്രിവാളിന്റെ സമീപനം. ജനാധിപത്യത്തെ കൂടുതല്‍ സുതാര്യമാക്കാനും അഴിമതിരഹിതമാക്കാനുമുള്ള പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് ഏതു സമയത്തും ഈ സംവിധാനത്തില്‍ ഇടപെടാന്‍ കഴിയുക എന്നതാണതിന്റെ ആത്യന്തികലക്ഷ്യം. അങ്ങനെ ജനാധിപത്യത്തെ ഒരു ഭരണകൂടരൂപമെന്ന രീതിയില്‍ മാത്രം കാണുന്ന സമീപനത്തെ മാറ്റിമറിക്കുകയാണ് സംഭവിക്കുന്നത്.
ഏറ്റവും ജനാധിപത്യപരമായ സമീപനം തന്നെയാണ് ആം ആദ്മി പിന്തുടരുന്നത്. വര്‍ഗ്ഗരാഷ്ട്രീയത്തെ അംഗീകരിക്കുന്നു, എന്നാല്‍ വര്‍ഗ്ഗ സമരത്ത അംഗീകരിക്കുന്നില്ല എന്ന യോഗേന്ദ്രയാദവിന്റെ പ്രസ്താവന തന്നെ നോക്കുക. വര്‍ഗ്ഗസമരത്തെ അംഗീകരിക്കുകയും സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ള വര്‍ഗ്ഗങ്ങളോടൊപ്പമാണ് തങ്ങളെന്നാണവര്‍ പ്രഖ്യാപിച്ചത്. ഡെല്‍ഹിയില്‍ അവരതു തെളിയിക്കുകയും ചെയ്തു. ആം ആദ്മിക്കു വോട്ടുചെയ്തവരില്‍ മഹാഭൂരിപക്ഷവും അടിസ്ഥാന ജനവിഭാഗങ്ങളാണല്ലോ. അതേസമയം മറ്റുവര്‍ഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുകയല്ല, ജനാധിപത്യപരമായ സംവിധാനത്തിലൂടെ നിയന്ത്രിക്കുകയാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. അധികാര വികേന്ദ്രീകരണം, ജനലോക്പാല്‍ ബില്‍, സ്വരാജ് ബില്‍, വിവരാവകാശനിയമം തുടങ്ങിയവയിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമ്പോള്‍ അതിനു കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം.
തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ബിജെപിയെ അതിരൂക്ഷമായി കെജ്രിവാളും കൂട്ടരും അക്രമിച്ചില്ല എന്ന ആരോപണമുണ്ടായിരുന്നു. അതും ഇത്തരമൊരു സമീപനത്തിന്റെ ഭാഗംതന്നെ. തങ്ങള്‍ക്കു പറയാനുള്ളത് പറയുകയാണവര്‍ ചെയ്തത്. എതിരാളികളെ അമിതമായി കടന്നാക്രമിക്കുന്ന സമീപനമല്ല ജനാധിപത്യത്തിന്റെ അന്തസത്ത.
കോര്‍പ്പറേറ്റുകളോടുള്ള സമീപനവും പരിശോധിക്കാവുന്നതാണ്. വിപണിയെയും കോര്‍പ്പറേറ്റുകളേയും ഇല്ലായ്മ ചെയ്യാനാകുമെന്ന സമീപനം കാലഹരണപ്പെട്ടതാണ്. സോഷ്യലിസമെന്ന പേരില്‍ നടപ്പാക്കിയ ആ നയം ലോകമെങ്ങും പരാജയപ്പെട്ടുകഴിഞ്ഞു. മറുവശത്ത് അവയെ കയറഴിച്ചുവിടുന്ന ആഗോളവല്‍ക്കരണ മുതലാളിത്ത സമീപനവും ഗുണം ചെയ്യില്ല. അതാണ് പലപ്പോഴും ഇവിടെ നടക്കുന്നത്. ജനാധിപത്യ സര്‍ക്കാരിന്റെ നിയന്ത്രണത്തിനു കീഴില്‍ വിപണിയേയും കോര്‍പ്പറേറ്റുകളേയും കൊണ്ടുവരികയാണ് പ്രായോഗികം. അതാണ് ആം ആദ്മി പിന്തുടരുന്നത്. ആ നിലപാടില്‍ നിന്നാണ് അംബാനിക്കെതിരേയും മറ്റും കെജ്രിവാള്‍ ശക്തമായ നിലപാടെടുക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭരണകൂടത്തെ സുതാര്യമാക്കുകയും ജനലോക്ബില്ലിലൂടേയും മറ്റും ജനകീയാധികാരം ഉറപ്പിക്കുകയുമാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. ഇത്തരമൊരു രാഷ്ട്രീയം മറ്റു പാര്‍ട്ടികള്‍ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഒരു മുന്നണി രാഷ്ട്രീയം അവരുടെ അജണ്ടയിലില്ല. പതുക്കെയാണെങ്കിലും ഇത്തരമൊരു സന്ദേശം രാജ്യമെങ്ങും എത്തുമെന്നു തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
രാജ്യത്തെങ്ങും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നവ തന്നെ. എന്നാല്‍ അവയുടെ ഐക്യമുന്നണി കെട്ടിപ്പടുത്ത് പരിഹരിക്കാവുന്നതല്ല ജനാധിപത്യസംവിധാനം നേരിടുന്ന അടിസ്ഥാന വിഷയങ്ങള്‍. അതിനു ജനാധിപത്യസംവിധാനത്തില്‍ സജീവമായി പങ്കെടുക്കുകയും അതിനെ പരിപോഷിപ്പിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനം ആവശ്യമാണ്. തീര്‍ച്ചയായും പലരും ചൂണ്ടികാണിക്കുന്നപോലെ ജനാധിപത്യവിരുദ്ധമായ ജാതിവ്യവസ്ഥക്കും ലിംഗവിവേചനത്തിനുമെതിരായും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും ആദിവാസികളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശക്തമായ നിലപാടുകളും അനിവാര്യമാണ്. മതേതരതമായ ജനാധിപത്യപ്രക്രിയക്ക് ആക്കം കൂട്ടുകയും ഈ വ്യവസ്ഥ നേരിടുന്ന പുതിയ വെല്ലുവിളികള്‍ക്ക് പരിഹാരം അന്വേഷിക്കുകയുമാണ് ഈ പുതുരാഷ്ട്രീയത്തിന്റെ കടമ.

ഡെല്‍ഹി പരീക്ഷണത്തിന്റെ ജനാധിപത്യ മാനങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂരില്‍ നടന്ന സംവാദത്തിലെ പ്രഭാഷണത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply