ഹൈന്ദവഫാസിസത്തിന് പാശ്ചാത്യമാതൃക പരിഹാരമല്ല

കെ വേണു ഫാസിസത്തിനെതിരെ സാധാരണ പ്രതിഷേധ രൂപങ്ങൡ നിന്ന് മാറി കൂടുതല്‍ പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട സമയമാണിത്. ഫാസിസമുയര്‍ത്തുന്ന വെല്ലുവിളി പ്രായോഗികമായി ഏറ്റടുക്കുന്ന സമരരൂപങ്ങളാണ് കണ്ടെത്തേണ്ടത്. പുരസ്‌കാരങ്ങളും സ്ഥാനങ്ങളും ഉപേക്ഷിക്കുന്ന എഴുത്തുകാരുടെ പ്രതിഷേധരീതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇനിയും നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അതിനായി ഇന്നത്തെ സാമൂഹ്യസാഹചര്യത്തെ കൂടുതല്‍ ആഴത്തില്‍ വിലയിരുത്തേണ്ടതും അനിവാര്യമാണ്. മതഫാസിസമെന്നു പറയുന്നത് ഇന്ത്യയുടെ മാത്രം വിഷയമല്ല. ലോകതലത്തില്‍ തന്നെ ഇന്നതൊരു വെല്ലുവിളിയാണ്. ലോകം നേരിടുന്ന വെല്ലുവിളി മുഖ്യമായും മുസ്ലിം തീവ്രവാദത്തില്‍ നിന്നാണെങ്കില്‍ ഇന്ത്യയിലത് ഹൈന്ദവ തീവ്രവാദികളില്‍ […]

hhhകെ വേണു

ഫാസിസത്തിനെതിരെ സാധാരണ പ്രതിഷേധ രൂപങ്ങൡ നിന്ന് മാറി കൂടുതല്‍ പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട സമയമാണിത്. ഫാസിസമുയര്‍ത്തുന്ന വെല്ലുവിളി പ്രായോഗികമായി ഏറ്റടുക്കുന്ന സമരരൂപങ്ങളാണ് കണ്ടെത്തേണ്ടത്. പുരസ്‌കാരങ്ങളും സ്ഥാനങ്ങളും ഉപേക്ഷിക്കുന്ന എഴുത്തുകാരുടെ പ്രതിഷേധരീതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇനിയും നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അതിനായി ഇന്നത്തെ സാമൂഹ്യസാഹചര്യത്തെ കൂടുതല്‍ ആഴത്തില്‍ വിലയിരുത്തേണ്ടതും അനിവാര്യമാണ്.
മതഫാസിസമെന്നു പറയുന്നത് ഇന്ത്യയുടെ മാത്രം വിഷയമല്ല. ലോകതലത്തില്‍ തന്നെ ഇന്നതൊരു വെല്ലുവിളിയാണ്. ലോകം നേരിടുന്ന വെല്ലുവിളി മുഖ്യമായും മുസ്ലിം തീവ്രവാദത്തില്‍ നിന്നാണെങ്കില്‍ ഇന്ത്യയിലത് ഹൈന്ദവ തീവ്രവാദികളില്‍ നിന്നാണെന്നു മാത്രം. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സാമൂഹ്യ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ വികാസം എവിടെയെത്തി എന്ന പരിശോധന അനിവാര്യമാണ്. ഇന്നും ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്നു പറയാനാകില്ല. കൊളോണിയല്‍, ഫ്യൂഡല്‍ പശ്ചാത്തലം തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. മുതലാളിത്തം എന്നു നാം ആക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ നേടിയ ജനാധിപത്യ – മതേതര ബോധം നമ്മളേക്കാള്‍ എത്രയോ കൂടുതലാണ്. നമ്മുടെ സമൂഹം തികച്ചും മതാധിഷ്ഠിതമാണ്. ഒപ്പം സവിശേഷമായ മറ്റൊന്നു കൂടി. അത് ജാതിയാണ്. മതാധിഷ്ഠിതവും ജാതാധിഷ്ഠിതവുമായ ഇത്തരമൊരു സമൂഹം ലോകത്തെങ്ങും കാണില്ല. പൊതുവില്‍ കേരളത്തില്‍ കാണുന്ന പോലെ സാമ്പത്തികാടിസ്ഥാനത്തില്‍ വിലയിരുത്താവുന്ന ഒന്നല്ല ഈ പ്രതിഭാസം. അത്തരമൊരു വിലയിരുത്തല്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതില്‍ നിന്ന് നമ്മെ തടയും. ജനങ്ങളെ ഐക്യപ്പെടുത്തുന്നതില്‍ സാമൂഹ്യ സ്വത്വബോധമാണ് ഇന്ത്യയില്‍ കൂടുതല്‍ ശക്തം. അതോടൊപ്പമാണ് ഭാഷാപരമായ സ്വത്വബോധവും നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ വിവിധ രീതിയിലുള്ള സാമൂഹ്യ സ്വത്വബോധങ്ങള്‍ക്കിടയിലാണ് പാര്‍ലിമെന്ററി ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. ഇവയെ മറികടക്കുന്ന രീതിയില്‍ നമ്മുടെ ജനാധിപത്യപ്രക്രിയ വളര്‍ന്നിട്ടില്ല. മറിച്ച് വോട്ടിനായി അവയെ ഉപയോഗിക്കാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. അതാണ് സങ്കീര്‍ണ്ണമായ ഇന്നത്തെ അവസ്ഥക്കുള്ള യഥാര്‍ത്ഥകാരണം.
അതേസമയം ഈ പ്രതിഭാസത്തെ തിരിച്ചും പ്രയോഗിക്കാന്‍ കഴിയും. അതാണ് ഇപ്പോള്‍ ബീഹാറില്‍ കാണുന്നത്. ബിജെപിയുടെ ബ്രാഹ്മണ്യരാഷ്ട്രീയത്തെ ശുദ്ധ ജാതിരാഷ്ട്രീയത്തിലൂടെയാണ് നിതീഷും കൂട്ടരും ചെറുക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ബ്രാഹ്മണ്യത്തെ ചെറുക്കുന്നതില്‍ ജാതിയുടെ പ്രാധാന്യം മനസ്സിലാക്കിയത് അംബേദ്കറും ലോഹ്യയുമായിരുന്നു. അത് ശക്തമായി പ്രയോഗിക്കപ്പെട്ടത് ബീഹാറിലും യുപിയിലുമായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍പോലും യുപിയില്‍ കല്ല്യാണ്‍സിംഗ് പരാജയപ്പെട്ടത് അങ്ങനെയായിരുന്നല്ലോ.
ഇന്ത്യയിലെപോലെ ജാതിപരവും ഭാഷാപരവും മതപരവുമായ ബഹുസ്വരത ലോകത്തൊരു രാജ്യത്തുമില്ല. ഇവിടെ മതേതരത്വവും ജനാധിപത്യവുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളയായി മാറുന്നു. ചെറിയൊരു മാറ്റമുള്ളത് മുകളില്‍ സൂചിപ്പിച്ചപോലെ യുപിയിലും ബീഹാറിലുമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മനുവാദി രാഷ്ട്രീയമാണെന്ന് അവിടത്തെ സാധാരണക്കാര്‍ പോലും പറയും. ബിജെപി മുതല്‍ നക്‌സലുകള്‍ വരെ എല്ലാ പ്രസ്ഥാനങ്ങളേയും നയിക്കുന്നത് സവര്‍ണ്ണവിഭാഗങ്ങളാണെന്ന് അവര്‍ക്കറിയാം. അതിനെയാണ് കുറെകാലമായി അവിടത്തെ ദളിത് രാഷ്ട്രീയക്കാര്‍ നേരിടുന്നത്. രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തത്തിനാണ് അവരുടെ പോരാട്ടം. അതിന്റെ ഗുണം അവിടത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രകടമായി കാണാം. എന്നാല്‍ ഈ മാറ്റം പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രകടമല്ല. ഇന്ത്യന്‍ സാഹചര്യം കൃത്യമായി പഠിക്കാതെ പാശ്ചാത്യമോഡല്‍ ജനാധിപത്യം പകര്‍ത്താനാണ് നെഹ്‌റുവും കൂട്ടരും ശ്രമിച്ചത്. അങ്ങനെയാണ് അത് പൊള്ളയായി മാറിയത്.
മതേതരത്വത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. തിലകന്റെ നേതൃത്വത്തില്‍ ഹിന്ദുപാര്‍്ട്ടിയാകുമായിരുന്ന കോണ്‍ഗ്രസ്സിനെ മതസൗഹാര്‍ദ്ദ പാര്‍്ട്ടിയാക്കിയത് ഗാന്ധിയായിരുന്നു. നെഹ്‌റുവാകട്ടെ പാശ്ചാത്യ മോഡലില്‍ മതേതരപാര്‍ട്ടിയാക്കാനും ശ്രമിച്ചു. എന്നാല്‍ ഇന്ത്യയിലെ ഭാഷാവൈവിധ്യങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങള്‍ ശക്തമായ കാലത്ത് അതിനെ നേരിടാനും അഖണ്ഡതയുടെ അടിത്തറയായി ബിജെപിയെ പോലെ ഹിന്ദുത്വത്തെ വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്സും ശ്രമിച്ചു. അങ്ങനെയാണ് ഗംഗാനദി ശുദ്ധീകരണവും അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കവസരം നല്‍കുകയുമൊക്കെ ചെയ്തത്. പക്ഷെ ബിജെപി അതിനേയും മറി കടന്നു മുന്നോട്ടുപോയി. വാജ്‌പേയിയുടെ കാലത്ത് മുന്നണിയായിരുന്നെങ്കില്‍ ഇപ്പോളവര്‍ക്ക് ഒറ്റക്കു ഭൂരിപക്ഷമുണ്ട്. അതിനാല്‍തന്നെ ഭരണം സംഘപരിവാര്‍ ഏറ്റെടുത്തിരിക്കുന്നു. ഹൈന്ദവ മതാധിഷ്ഠിത രാഷ്ട്രീയവും ശക്തമായിരിക്കുന്നു.
കേരളത്തിലേക്കുവരാം. നാരായണഗുരു സാമൂഹ്യനവോത്ഥാന നേതാവായിരുന്നു. അംബേദ്കറെപോലെ രാഷ്ട്രീയ നേതാവായിരുന്നില്ല. അധസ്ഥിതരുടെ രാഷ്ട്രീയാധികാര പ്രശ്‌നം നിവര്‍ത്തനപ്രക്ഷോഭത്തിന്റെ കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും പിന്നീടത് മു്‌ന്നോട്ടുപോയില്ല. എസ് എന്‍ ഡി പി നേതാക്കള്‍ പൊതുവില്‍ കോണ്‍ഗ്രസ്സിലേക്കും അണികള്‍ പൊതുവെ ഇടതുപക്ഷത്തേക്കും പോവുകയായിരുന്നു. എസ് എന്‍ ഡി പിയാകട്ടെ സാമുദായിക സംഘടനയായി തുടര്‍ന്നു. അതിനുപകരം അവരന്നുതന്നെ രാഷ്ട്രീയ നവോത്ഥാനത്തിലേക്ക് മാറിയിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ വ്യത്യസ്ഥമാകുമായിരുന്നു. എന്നാല്‍ ആ അവസരമില്ലാതാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തത്തിനുപകരം വര്‍ഗ്ഗസമരത്തിന്റെ പേരുപറഞ്ഞ് കൂലി കൂടുതലാക്കാന്‍ മാത്രമായിരുന്നു അവരുടെ സമരം. അവര്‍ എസ് എന്‍ ഡി പി പിടിച്ചെടുക്കാന്‍ പി ഗംഗാധരന നിയോഗിച്ച ചരിത്രം നമുക്കറിയാം. കെ പി എം എസിനേയും അത്തരത്തിലവര്‍ വരുതിയിലാക്കി. അങ്ങനെ യഥാര്‍ത്ഥ സാമൂഹ്യനവോത്ഥാനത്തെ തടഞ്ഞു. അംബേദ്കറെ ബ്രിട്ടീഷ് ഏജന്റാക്കി ചിത്രീകരിച്ചു.
ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ദളിത് പിന്നോക്ക ജാതി ഭാഷാ രാഷ്ട്രീയത്തിനേ കഴിയൂ. അല്ലാതെ പാശ്ചാത്യ മതേതര ജനാധിപത്യ സങ്കല്‍പ്പത്തിലൂടെ കഴിയില്ല.
ബഹുദേശീയ രാഷ്ട്രമായ ഇന്ത്യയെ ഹൈന്ദവമാക്കാനും ലോകത്തെ ഇസ്ലാമികമാക്കാനുമുള്ള ശ്രമങ്ങള്‍ ഭാവിയില്‍ ഏറെ ദുരന്തങ്ങള്‍ക്ക് കാരണമാകും എന്നാല്‍ ആത്യന്തികമായി രണ്ടും വിജയിക്കില്ല. കാരണം മതാതിഷ്ഠിതമായി ഒരു ആധുനികരാഷ്ട്രം നിലനില്‍ക്കില്ല എന്നതുതന്നെ. ഫെഡറലും ജനാധിപത്യപരവും മതേതരവുമായ രാഷ്ട്രസങ്കല്‍പ്പമാണ് വളര്‍ത്തിയെടുക്കേണ്ടത്. യൂറോപ്പിലെമ്പാടും മതരാഷ്ടസങ്കല്‍പ്പത്തെ മറികടന്ന് ആധുനിക രാഷ്ട്രങ്ങള്‍ രൂപംകൊണ്ടത് ഭാഷാസമൂഹമെന്ന സ്വത്വബോധത്തിലൂടെയാണെന്ന ചരിത്രയാഥാര്‍ത്ഥ്യം മറക്കരുത്.

ഇന്നത്തെ മതാവസ്ഥയും മനുഷ്യാവസ്ഥയും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സാഹിത്യ അക്കാദമിയില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply