ഹിന്ദുമതവും ഹിന്ദുത്വവും ദലിത് വിരുദ്ധമാണ് മിസ്റ്റര്‍ തരൂര്‍

എസ് എം രാജ് ശശി തരൂര്‍ പറഞ്ഞത് ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നാണ് . ഹിന്ദുമതം സ്വീകാര്യമായ ഒരാത്മീയതയും ഹിന്ദുത്വം അസ്വീകാര്യമായ ഒരു രാഷ്ട്രീയ തത്വസംഹിതയും ആണെന്നായിരിക്കും അദ്ദേഹം കരുതിയതെന്ന് തോന്നുന്നു .പ്രത്യക്ഷത്തില്‍ തരൂര്‍ ശരിയാണ് എന്ന് തോന്നുമെങ്കില്‍ പോലും ദലിത് പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഹിന്ദുമതവും ഹിന്ദുത്വവും ദലിത് വിരുദ്ധം ആണെന്ന് കാണാം .ഹിന്ദുമതത്തിലെ ജാതിക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഭക്തി പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജാതിവിരുദ്ധങ്ങള്‍ ആയിരുന്നില്ല എന്നതാണ് സത്യം . അവര്‍ ഒരിക്കലും ജാതിയെ തകര്‍ക്കാന്‍ നോക്കിയിരുന്നില്ല .എന്നാല്‍ […]

tharoor

എസ് എം രാജ്

ശശി തരൂര്‍ പറഞ്ഞത് ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നാണ് . ഹിന്ദുമതം സ്വീകാര്യമായ ഒരാത്മീയതയും ഹിന്ദുത്വം അസ്വീകാര്യമായ ഒരു രാഷ്ട്രീയ തത്വസംഹിതയും ആണെന്നായിരിക്കും അദ്ദേഹം കരുതിയതെന്ന് തോന്നുന്നു .പ്രത്യക്ഷത്തില്‍ തരൂര്‍ ശരിയാണ് എന്ന് തോന്നുമെങ്കില്‍ പോലും ദലിത് പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഹിന്ദുമതവും ഹിന്ദുത്വവും ദലിത് വിരുദ്ധം ആണെന്ന് കാണാം .ഹിന്ദുമതത്തിലെ ജാതിക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഭക്തി പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജാതിവിരുദ്ധങ്ങള്‍ ആയിരുന്നില്ല എന്നതാണ് സത്യം . അവര്‍ ഒരിക്കലും ജാതിയെ തകര്‍ക്കാന്‍ നോക്കിയിരുന്നില്ല .എന്നാല്‍ ജാതിക്കതീതമായി എല്ലാവരും ഈശ്വരനു മുന്‍പില്‍ തുല്യരാണ് എന്ന ആശയമാണ് അവര്‍ മുന്നോട്ടു വച്ചത് . ഈശ്വരനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് ,ഉണ്ടാകണം എന്നായിരുന്നു ഭക്തകവികളുടെ വാദം.അതിനപ്പുറം ജാതി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമ്പത്തിക ഇടങ്ങളിലെ നീതി അവരുടെ ലക്ഷ്യം ആയിരുന്നില്ല . ഇത് തന്നെയാണ് പില്‍ക്കാലത്ത് വന്ന ആര്യ സമാജവും ,ഗാന്ധിയും ജാതിയുടെ കാര്യത്തില്‍ തുടര്‍ന്ന നയം. അയിത്തം ഇല്ലാതാക്കണം എന്നാല്‍ ജാതി തുടരണം എന്നതായിരുന്നു ആര്യസമാജത്തിന്റെയും ഗാന്ധിയുടേയും നിലപാട് . ജാതിയില്‍ നിന്നാണ് അയിത്തം വരുന്നതെന്ന സത്യം അവര്‍ കണ്ടില്ലെന്നു നടിച്ചു . തോട്ടി ഒരു ജോലി മാത്രമല്ല അത് ജാതിയുടെ ഒരുല്‍പ്പന്നം ആണെന്ന സത്യത്തെ അഭിമുഖീകരി ക്കാന്‍ ഗാന്ധി തയ്യാറായിരുന്നില്ല .തോട്ടി ഒരുത്തമ തോട്ടിയായി പരമപദം പൂകണമെന്ന് ഗാന്ധി പറയുമ്പോള്‍ ഗാന്ധി കാണുന്നത് തോട്ടിപ്പണിയെ മാത്രമാണ് .തോട്ടിയുടെ ജാതിയും ,ആ ജാതി അയാളില്‍ ഏല്‍പ്പിക്കുന്ന ജാതി അടിമത്തത്തേയും ഗാന്ധി കാണുന്നില്ല .

നായാടി മുതല്‍ നമ്പൂരി വരെയുള്ള ആളുകളുടെ ഐക്യം സ്വപ്നം കാണുന്ന ഹിന്ദുത്വം യഥാര്‍ത്ഥത്തില്‍ ഗാന്ധിയുടെ ആര്യസമാജത്തിന്റെ ഭക്ത കവികളുടെ പ്രേതത്തെ തന്നെയാണ് ചുമക്കുന്നത് .ഹിന്ദു മതതിനകത്തെ ജാതി വ്യവസ്ഥയേയും ബ്രാഹ്മണ മേധാവിത്വ ത്തേയും അയിത്തത്തേയും അസ്പ്രശ്യതയേയും ദലിത് പീഡനങ്ങളേയും തത്വത്തില്‍പോലും എതിര്‍ക്കുന്നുവെന്നു ഭാവിക്കാത്ത ഹിന്ദുത്വ രാഷ്ട്രീയത്തെ പൂജാരിയായി സ്വയം മാറി പ്രതിരോധിക്കാമെന്ന് ദലിതര്‍ കരുതരുത് .പൂനാ പാക്ടിന്റെ സമയത്ത് ഗാന്ധി എങ്ങനെയാണോ ഹിന്ദുമതം കാട്ടി ദലിതരെ വഞ്ചിച്ചത് അതുപോലെ തന്നെയാണ് ഇന്ന് അമ്പലത്തിലെ പൂജാരിപ്പണി കാട്ടി കമ്യൂണിസ്റ്റുകള്‍ ദലിതരെ വഞ്ചിക്കുന്നത് .നിങ്ങള്‍ക്ക് ആവശ്യം രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളും അധികാരങ്ങളും ആണ്. ഹിന്ദുത്വത്തോട് ആത്മീയമായി ഒട്ടി നില്‍ക്കുമ്പോള്‍ ദലിത് രാഷ്ട്രീയ സാമ്പത്തിക നിലപാടുകള്‍ ദുര്‍ബലമായി പോകും .ദലിതരെ സംബന്ധിച്ചിടത്തോളം ഹിന്ദുമതവും ഹിന്ദുത്വവും ഒന്ന് തന്നെയാണ് .സവര്‍ണ്ണ ലിബറല്‍ കാപട്യക്കാര്‍ക്ക് മാത്രമേ ഹിന്ദുമതത്തേയും ഹിന്ദുത്വത്തേയും രണ്ടായി കാണാന്‍ കഴിയൂ .

പെരിയാര്‍ മുന്നോട്ടുവച്ച ദ്രാവിഡ രാഷ്ട്രീയം ഹിന്ദു മതത്തിനും ജാതിക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരായിരുന്നു . എന്നാല്‍ പില്‍ക്കാല തമിഴ് ദ്രാവിഡ രാഷ്ട്രീയം ഹിന്ദു മതത്തെ നിഷേധിക്കുകയോ ,ബ്രാഹ്മണ ആശയമായ ജാതിയെ നിരാകരിക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല ബ്രാഹ്മണ ആശയമായ ജാതി പീഡനം ഒരു നവ ദ്രാവിഡ ആചാരമായി തന്നെ സ്വീകരിക്കുകയും അത് ദലിതര്‍ക്കെതിരേ പാലിക്കുകയും ചെയ്തു .തമിഴ് ദ്രാവിഡ രാഷ്ട്രീയക്കാരുടെ കണ്ണില്‍ ദലിതര്‍ ദ്രാവിഡര്‍ക്കും താഴെയുള്ള തൊട്ടുകൂടാത്തവര്‍ തന്നെയാണ് .ഹിന്ദു മതത്തോട് ഒട്ടി നില്‍ക്കുന്ന ഏതൊരു രാഷ്ട്രീയവും ദലിത് വിരുദ്ധം ആയിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് തമിഴ് ദ്രാവിഡ രാഷ്ട്രീയം . ഹിന്ദുത്വത്തോട് ഒട്ടി നിന്നുകൊണ്ട് അതിജീവിക്കാം എന്ന് ദലിതര്‍ കരുതുന്നുവെങ്കില്‍ അവര്‍ ചരിത്രം പരിശോധിക്കുന്നത് നേരം കളയല്‍ ആകില്ല .

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply