ഹാ കഷ്ടം കേരളമേ….

അത, അങ്ങനെ തന്നെയാണ് പറയേണ്ടത്. സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷി സംഘത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റേയും പ്രതേകിച്ച് പ്രധാനമന്ത്രി മോദിയുടേയും നിലപാടിന്റെ പശ്ചാത്തലത്താലാണ് ഇതു പറയുന്നത്. കൂടികാഴ്ചക്കുള്ള ആവശ്യം പല തവണ പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. ഒരു ചക്രവര്‍ത്തിക്കുമുന്നില്‍ മുഖം കാണിക്കാനെത്തുന്ന സാമന്തരാജാവിനെ പോലെയായിരുന്നു ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട, തനിക്കു തുലല്യനായ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പെരുമാറിയതെന്നു പറയാനാകില്ല. നാണം കെട്ട രീതിയില്‍ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോഴാണ് പ്രധാനമന്ത്രി കനിഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തോട് വളരെ നിഷേധാത്മകമായും കളിയാക്കുന്ന രീതിയിലുമാണ് പ്രധാനമന്ത്രി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

kkk

അത, അങ്ങനെ തന്നെയാണ് പറയേണ്ടത്. സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷി സംഘത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റേയും പ്രതേകിച്ച് പ്രധാനമന്ത്രി മോദിയുടേയും നിലപാടിന്റെ പശ്ചാത്തലത്താലാണ് ഇതു പറയുന്നത്. കൂടികാഴ്ചക്കുള്ള ആവശ്യം പല തവണ പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. ഒരു ചക്രവര്‍ത്തിക്കുമുന്നില്‍ മുഖം കാണിക്കാനെത്തുന്ന സാമന്തരാജാവിനെ പോലെയായിരുന്നു ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട, തനിക്കു തുലല്യനായ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പെരുമാറിയതെന്നു പറയാനാകില്ല. നാണം കെട്ട രീതിയില്‍ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോഴാണ് പ്രധാനമന്ത്രി കനിഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തോട് വളരെ നിഷേധാത്മകമായും കളിയാക്കുന്ന രീതിയിലുമാണ് പ്രധാനമന്ത്രി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തിന്റെ ആവശ്യങ്ങളോടെല്ലാം മുഖം തിരിക്കുക മാത്രമല്ല, എന്തുകൊണ്ട് മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്ത് ഇതെല്ലാം നടപ്പായില്ല, പണമനുവദിച്ച പല പദ്ധതികള്‍ളും നടപ്പായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുകയാണ് മോദി ചെയ്തത്. വാദിയെ പ്രതിയാക്കിയെന്നു സാരം. അവയെന്തുകൊണ്ട് നടപ്പായില്ല എന്ന വിഷയമൊന്നും ചര്‍ച്ചയായില്ല. പുറത്ത് മോദിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ളവര്‍ എല്ലാം കേട്ട് പുറത്തുവന്ന് പതിവുപോലെ മാധ്യമങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഇളവുകള്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാലകെടുതിയില്‍ ധനസഹായം തുടങ്ങിയവയായിരുന്നു കേരളം മുന്നോട്ട് വച്ച പ്രധാന പ്രശ്‌നങ്ങള്‍. ഇതില്‍ മഴക്കാലകെടുതികളില്‍ ഒഴിച്ചു മറ്റു വിഷയങ്ങളിലൊന്നും അനുകൂല പ്രതികരണമോ ഉറപ്പോ ലഭിച്ചില്ലെന്നാണ് സൂചന. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ കേരളത്തിന് പ്രത്യേകമായി ഒരിളവും നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്കമാലി-ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയവുമായി സംസാരിക്കാന്‍ അവസരമൊരുക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചുവത്രെ. അത് സംഘപരിവാറിനു താല്‍പ്പര്യമുള്ള വിഷയമാണല്ലോ. എന്നാല്‍ ഘോരവനത്തിലൂടെ അത്തരമൊരു റെയില്‍വേ വേണോ എന്നു പരിശോധിക്കേണ്ടതാണ്. കസ്തൂരിരം?ഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ അവരോട് കൂടി ആലോചിച്ച് പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാം എന്നാണത്രെ പ്രധാനമന്ത്രി മറുപടി നല്‍കിയത്. അതും പാരിസ്ഥിതികമായി പരിശോധിക്കേണ്ട വിഷയം തന്നെയാണെങ്കിലും പ്രധാനമന്ത്രിയുടെ സമീപനം ശരിയാണെന്നു പറയാനാകില്ല. കോച്ച് ഫാക്ടറി അനുവദിച്ച് നല്‍കണമെന്ന് സംസ്ഥാന നേതാക്കള്‍ കാര്യമായി ആവശ്യപ്പെട്ടെങ്കിലും ഈ വിഷയത്തിലും അനുകൂല പ്രതികരണമൊന്നും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല എന്നാണ് സൂചന. ഏറെ കാലത്തെ കേരളത്തന്റെ ആവശ്യവും അതു ലഭിച്ചു എന്ന പ്രചരണവുമാണ് തകര്‍ന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ആവശ്യത്തോട് അതു വാങ്ങാനുള്ള ലേലത്തില്‍ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന ചോദ്യമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങളും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിലും പ്രതീക്ഷ നല്‍കുന്ന മറുപടിയൊന്നും പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചില്ല എന്നാണ് അറിയുന്നത്.
അനുവദിച്ച പദ്ധതികള്‍ നടപ്പാക്കത്തതിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യം ജനാധിപത്യസംവിധാനത്തില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. പ്രധാനമായും സ്ഥലമെടുത്തു നല്‍കേണ്ട റെയില്‍വേ- റോഡ് പദ്ധതികളാണ് മോദി ചൂണ്ടികാട്ടിയത്. അത്തരം പദ്ധതികള്‍ കേരളത്തില്‍ ഇഴയുന്നു എന്നത് ശരിയാണ്. അതിനു കാരണം ജനകീയ സമരങ്ങളാണ്. ജനസാന്ദ്രതയുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ എത്രയോ മുന്നിലാണ്. സ്ഥലലഭ്യതയില്‍ പിന്നിലും. അതിനാല്‍തന്നെ ഇരകളെ മാന്യമായ രീതിയില്‍ പുനരധിവസിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുക എളുപ്പമല്ല. അതിനാല്‍തന്നെ മറ്റു സംസ്ഥാനങ്ങളുടെ മാനദണ്ഡം കേരളത്തില്‍ അപ്രസകതമാണ്. അനന്തമായ വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ അവയെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണമാണ് വേണ്ടത്. എന്നാല്‍ അത്തരമൊരു സമീപനം കേന്ദ്രത്തിനു മാത്രമല്ല, കേരളത്തിനു പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വാസ്തവത്തില്‍ അവസാനം പറഞ്ഞ വിഷയമാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. ലോകത്തെവിടേയും കാണാത്ത രീതിയിലുള്ള വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത കേന്ദ്രീകൃത ഭരണസംവിദാനമാണ് ഇവിടെ നിലിനില്‍ക്കുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആവശയങ്ങള്‍ പറയാന്‍ പലവട്ടം അപേക്ഷിക്കേണ്ടിവരുന്നതും കാണുമ്പോള്‍ ഒന്നും നടക്കാതെ പത്രക്കാരോട് ഖേദം പറയേണ്ടി വരുന്നതും. ഈ സംവിധാനത്തെ തകര്‍ത്ത് ഇന്ത്യയെ യഥാര്‍ത്ഥ ഫെഡറലാക്കുകയാണ് വേണ്ടത്. അത്തരമൊരു നിലപാട് പക്ഷെ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കൊന്നുമില്ല. പിന്നെ വെറുതെ കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും എന്തു ഗുണം.
വാസ്തവത്തില്‍ രാഷ്ട്രീയ പ്രബുദ്ധതയില്‍ നമ്മേക്കാള്‍ പുറകിലെന്ന് നാം വിശേഷിപ്പിക്കുന്ന പല സംസ്ഥാനങ്ങളും ഇതിനേക്കാള്‍ ശക്തമായി അവരുടെ ആവശ്യങ്ങള്‍ കേന്ദത്തിനു മുന്നില്‍ ഉന്നയിക്കുന്നുണ്ട്. നേടിയെടുക്കുന്നുമുണ്ട്. മാത്രമല്ല കേന്ദ്രം കല്‍പ്പിക്കുന്ന പല പരിപാടികളും നടപ്പാക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നും അവയില്‍ പലതും നിലപാടെടുത്തിട്ടുണ്ട്. നിലവിലെ കേന്ദ്രീകൃത സംവിധാനത്തില്‍ നിന്നുതന്നെയാണ് അവരതു ചെയ്യുന്നതെന്നതാണ് ഓര്‍ക്കേണ്ടത്. അതിനാരു കാരണമുണ്ട്. ആദ്യം സ്വന്തം സംസ്ഥാനത്തിനു വേണ്ടി ശകതമായ നിലപാടെടുക്കുകയും രണ്ടാമതായി മാത്രം ഇന്ത്യയെ കുറിച്ചു പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ അവിടങ്ങളില്‍ ഉണ്ടെന്നതാണത്. തമിഴ്‌നാടും ആന്ധ്രയും ബംഗാളും ബീഹാറുമൊക്കെ ഉദാഹരണം. എന്നാല്‍ നമുക്കുള്ളത് അഖിലേന്ത്യാ പാര്‍ട്ടികളുടെ (പലതും സാങ്കേതികമായി മാത്രം) കേരള ഘടകങ്ങളാണ്. അതിനാല്‍ തന്നെ അവയും ഈ കേന്ദ്രീകൃസംവിധാനത്തിന്റെ ഭാഗമാണ്. ഈ പാര്‍ട്ടികളുടെ ആന്തരികസംവിധാനവും കേന്ദ്രീകൃതമാണല്ലോ. എന്തിനും ഏതിനും എ ഐ സി സിയേയും പോളിറ്റ് ബ്യൂറോയയും കേന്ദ്ര നേതൃത്വത്തേയും ആശ്രയിക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് ഇത്തരത്തിലല്ലാതെ മറ്റെന്ത് നിലപാടാണ് സ്വീകരിക്കാന്‍ കഴിയുക? പേരില്‍ സംസ്ഥാനത്തിന്റെ പേരുള്ള കേരള കോണ്‍ഗ്രസ്സിനും ഒരു കേരള രാഷ്ട്രീയമില്ലല്ലോ. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ അഖിലേന്ത്യാപാര്‍ട്ടികളേക്കാള്‍ പ്രസക്തം പ്രാദേശികപാര്‍ട്ടികളാണെന്നത് വ്യക്തം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഇ എം എസ് എഴുതിയത്. എന്നാലവരടക്കം ആ നിലപാട് മാറ്റി. മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പിന്നീട് മത്തായി മാഞ്ഞൂരാന്റെ പോലുള്ളവരും ഒരു നക്‌സലൈറ്റ് വിഭാഗവും ഇത്തരത്തില്‍ നിലപാടെടുത്തിരുന്നു. എന്നാലതൊന്നും ശക്തമായ സ്വാധീനമായില്ല. കേന്ദ്ര അവഗണനക്കെതിരെ പഞ്ചാബ് മോഡല്‍ സമരം വേണമെന്നു പറഞ്ഞ ബാലകൃഷ്ണപിള്ളയെ നമ്മള്‍ വിഘടനവാദിയാക്കി. അങ്ങനെ കേന്ദ്രീകൃത സംവിധാനത്തിന്റെ ശക്തരായ വക്താക്കളായ നമ്മള്‍ അര്‍ഹിക്കുന്നത് ഈ സമീപനം തന്നെയാണ്. അതില്‍ കണ്ണീരൊഴുക്കി എന്തു കാര്യം..?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply