സെപ്തംബര്‍ 22 – കാര്‍ രഹിത ദിനം

കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ ലോകം ഒരിക്കല്‍ കൂടി കാര്‍ രഹിത ദിനം ആചരിക്കുന്നു. സെപ്തംബര്‍ 22നാണ് ഇക്കുറി കാര്‍ രഹിത ദിനം. കാറുകളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ അളവു കുറക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 1960കള്‍ മുതല്‍ തന്നെ പല രാഷ്ട്രങ്ങളിലും കാര്‍ രഹിത ദിനമാചരിച്ചിരുന്നു. എന്നാല്‍ സംഘടിതമായ രീതിയില്‍ ലോകത്തെങ്ങും ഈ ദിനമാചരിച്ചുതുടങ്ങിയത് 2000 മുതലാണ്. ഇന്ന് നൂറുകണക്കിനു നഗരങ്ങളില്‍ ഈ ദിവസം ജനങ്ങള്‍ കാറുപേക്ഷിച്ച് നിരത്തിലിറങ്ങുന്നു. എന്നാല്‍ […]

download

കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ ലോകം ഒരിക്കല്‍ കൂടി കാര്‍ രഹിത ദിനം ആചരിക്കുന്നു. സെപ്തംബര്‍ 22നാണ് ഇക്കുറി കാര്‍ രഹിത ദിനം. കാറുകളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ അളവു കുറക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
1960കള്‍ മുതല്‍ തന്നെ പല രാഷ്ട്രങ്ങളിലും കാര്‍ രഹിത ദിനമാചരിച്ചിരുന്നു. എന്നാല്‍ സംഘടിതമായ രീതിയില്‍ ലോകത്തെങ്ങും ഈ ദിനമാചരിച്ചുതുടങ്ങിയത് 2000 മുതലാണ്. ഇന്ന് നൂറുകണക്കിനു നഗരങ്ങളില്‍ ഈ ദിവസം ജനങ്ങള്‍ കാറുപേക്ഷിച്ച് നിരത്തിലിറങ്ങുന്നു. എന്നാല്‍ ഇന്ത്യയിലോ കേരളത്തിലോ ഈ ആശയത്തിനു കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് കാര്‍ രഹിത ദിനത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന ചെയ്യുന്നത് വാഹനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ തെരുവിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള ഏകമാര്‍ഗ്ഗം. തീവണ്ടിയാത്രയും ബസ് യാത്രയും തന്നെ പ്രധാനം. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനുള്ള സന്ദേശവും ഈ ദിനാചരണം നല്‍കുന്നു. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകുന്നു എന്നതും ഏറെ പ്രസക്തമാണ്.
നഗരങ്ങളിലെ വന്‍തോതിലുള്ള ഗതാഗത സ്തംഭനം, അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധനചിലവ്, ഇന്ധനക്ഷാമം തുടങ്ങിയവക്കുള്ള മറുപടി കൂടിയാണ് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്താണ്? സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റവും വലിയ പൊതുഗതാഗത മാര്‍ഗ്ഗമായ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡിയില്ല. ബസിനേക്കാള്‍ വിലയേറിയ കാര്‍ ഒറ്റക്ക് ഓടിച്ചുപോകുന്നവര്‍ക്ക് സബ്‌സിഡി….!
നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യകാറുകള്‍ക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും ബസ് യാത്രക്കാരും. കാല്‍നടക്കാര്‍ക്കു പൊതുവഴിയില്‍ യാതൊരവകാശവുമില്ല എന്നു ധരിച്ചു വെച്ചിരിക്കുന്നവരില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമല്ല, പോലീസും ഗതാഗതവകുപ്പ് അധികൃതരും ഉള്‍പ്പെടും. അവര്‍ക്കു നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ പോലും വാഹനങ്ങള്‍ കൈയ്യേറുന്നു. കേരളത്തിലെ നഗരങ്ങളിലെല്ലാം മാലിന്യങ്ങള്‍ പലയിടത്തായി ഫുട്പാത്തുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ നഗരവീഥികളില്‍ കൂടി വാഹനങ്ങളോടുമ്പോള്‍ ചെളി തെറിക്കുന്നത് കാല്‍നടക്കാരുടെ മേല്‍. ചെളിയില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളം കണ്ട് വാഹനങ്ങളില്‍ ചില്ലുകയറ്റിയിരിക്കുന്നവര്‍ ചിരിക്കും. ഇതിനെല്ലാം പുറമെയാണ് ഫുട്പാത്തുകളെല്ലാം കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നത്. കാല്‍നടക്കാരുടെ അവകാശമായ സീബ്രാലൈനില്‍പോലും സ്വസ്ഥമായി നടക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കുന്നില്ല. ഹോണടിച്ചു അഹങ്കാരത്തോടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാണുമ്പോള്‍ ജീവനാണു വലുതെന്നു കരുതി അവര്‍ മാറിനില്ക്കുന്നു.
സൈക്കിള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളും സമാനമാണ്. അടുത്ത കാലം വരെ സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളിനും സൈക്കിള്‍ യാത്രക്കാരനും ഇന്നു പൊതുവഴിയില്‍ ലഭിക്കുന്നത് അവഗണനയും പുച്ഛവും മാത്രം. സൈക്കിള്‍ യാത്രക്കാരന്‍ നമുക്ക് പ്രാകൃതനാണ്. . ചൈനയെപോലുള്ള രാജ്യങ്ങളിലെ തെരുവുകളില്‍ സൈക്കിളുകളുടെ പ്രവാഹമാണ്. പല യൂറോപ്യന്‍ നഗരങ്ങളിലും ഹബ്ബുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്ന് ഓഫീസുകളിലേക്ക് സൈക്കിളില്‍ പോകുന്ന രീതിയുണ്ടായിട്ടുണ്ട്. വലിയ റോഡുകളില്‍ സൈക്കിളുകള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേക ട്രാക്കുകള്‍ വെണമെന്ന നിയമം ഇവിടേയുമുണ്ട്. എന്നാല്‍ നടപ്പാക്കപ്പെടുന്നില്ല എ#്‌നനു മാത്രം.
റോഡിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുവാഹനമാണ് ബസ്. അതുകൊണ്ടുതന്നെ പൊതുവഴികളില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബസിനാണ്. എന്നാല്‍ സംഭവിക്കുന്നത് തിരിച്ചാണ്. നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പരമാവധി അവസരം നല്‍കും. ബസുകളാകട്ടെ യാത്രക്കാരെ എവിടെയെങ്കിലും ഇറക്കിവിടും. പിന്നീട് എല്ലാവരും ഓട്ടോ വിളിക്കാനും മറ്റും നിര്‍ബന്ധിതരാകും. ഗതാഗതകുരുക്ക് കൂടുകയാണ് ഫലം. ചുരുങ്ങിയപക്ഷം ഗതാഗതതടസ്സമുള്ള സമയങ്ങളിലെങ്കിലും കാറുകള്‍ നഗരത്തിനു പുറത്തു പാര്‍ക്കുചെയ്ത് ബസുകളില്‍ യാത്രചെയ്യാന്‍ തയ്യാറാകുകയാണ് വേണ്ടത്. ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്‌റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. ബസുകള്‍ക്ക് അവയുടെ നാലയലത്തുപോലും പ്രവേശനമില്ല. അതുപോലെ പൊതുവഴിയില്‍ സ്വകാര്യവാഹനങ്ങള്‍ മണിക്കൂറുകള്‍ പാര്‍ക്കുചെയ്താലും പ്രശ്‌നമില്ല. ഒരു ബസ്സ്, യാത്രക്കാരെ കയറ്റാന്‍ ഒരു സെക്കന്റ് കൂടുതല്‍ നിര്‍ത്തിയാല്‍ പ്രശ്‌നമായി. പോലീസിന്റെ വിസിലായി. പിഴയായി. വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. അതുപോലെ വന്‍നഗരങ്ങളിലേക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതില്‍ നിരവധി നിയന്ത്രണങ്ങളുമുണ്ട്. നമ്മു#െടെ നാട്ടില്‍ അത്തരം ചിന്തകള്‍ പോലുമില്ല.
ഈ സാഹചര്യത്തില്‍ കാര്‍ രഹിത ദിനാചരണം ഇവിടെ ഏറെ പ്രസക്തമാണ്. കാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരിക എന്നതു തന്നെയാകണം അതിന്റെ ലക്ഷ്യം. തീര്‍ച്ചയായും പൊതുയാത്രയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനായും ശബ്ദമുയര്‍ത്തണം.
ഈ ദിനം നല്‍കുന്ന മറ്റൊരു സന്ദേശം ദൈനംദിനയാത്രകളുടെ എണ്ണം കുറക്കുക എന്നതാണ്. നാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുക, നാട്ടിലെ കടകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുക തുടങ്ങിയവയാണ് അവയില്‍ മുഖ്യം. സ്വാഭാവികമായും അതിന്റെ സൗകര്യങ്ങളും വികസിക്കണം. ഈ പറഞ്ഞ ദിശകളിലൊരു ചിന്തക്കും പൊതുഗതാഗതത്തിലൂടെ മനുഷ്യരുടെ കൂട്ടായമ വര്‍ദ്ധിപ്പിക്കാനിം കാര്‍ രഹിത ദിനാചരണം സഹായകരമാണെങ്കില്‍ അത്രയും നന്ന്…….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply