സുപ്രിം കോടതി വിധി : ഡോ ഫസല്‍ ഗഫൂറാണ് ശരി

2009ല്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന സുപ്രീംകോടതി വിധി വിവാദമായിരിക്കുകയാണല്ലോ. ഇക്കാര്യത്തില്‍ വളരെ പ്രസക്തമായ അഭിപ്രായമാണ് എം ഇ എസ് പ്രസിഡന്റെ ഡോ ഫസല്‍ ഗഫൂറിന്റേത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറച്ചുമാത്രമുള്ള ഉത്തരേന്ത്യയില്‍ ഈ വിധി പ്രസക്തമാണ്, എന്നാല്‍ കേരളത്തില്‍ അതു പ്രസക്തമല്ല എന്നാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തന്നെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളാണ്. ഇവിടെ ഈ വിധി നടപ്പാക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. രസകരമായ ഒരു നിര്‍ദ്ദേശം ഹൈന്ദവ സംഘടനകള്‍ക്കു […]

ss

2009ല്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന സുപ്രീംകോടതി വിധി വിവാദമായിരിക്കുകയാണല്ലോ. ഇക്കാര്യത്തില്‍ വളരെ പ്രസക്തമായ അഭിപ്രായമാണ് എം ഇ എസ് പ്രസിഡന്റെ ഡോ ഫസല്‍ ഗഫൂറിന്റേത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറച്ചുമാത്രമുള്ള ഉത്തരേന്ത്യയില്‍ ഈ വിധി പ്രസക്തമാണ്, എന്നാല്‍ കേരളത്തില്‍ അതു പ്രസക്തമല്ല എന്നാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തന്നെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളാണ്. ഇവിടെ ഈ വിധി നടപ്പാക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. രസകരമായ ഒരു നിര്‍ദ്ദേശം ഹൈന്ദവ സംഘടനകള്‍ക്കു മുന്നില്‍ വെക്കാനും ഫസല്‍ ഗഫൂര്‍ മറന്നില്ല. മദ്യകച്ചവടത്തിനുനില്‍ക്കാതെ വിദ്യാഭ്യാസ രംഗത്തു ശ്രദ്ധിക്കാനാണത്. ബാറുകള്‍ അടച്ചുപൂട്ടിയതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുള്ള വെള്ളാപ്പിള്ളി നടേശനെയാണ് അദ്ദേഹം ലക്ഷ്യമാക്കുന്നതെന്ന് വ്യക്തം.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും, അവ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇതോടെ, വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥചെയ്യുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള 25 ശതമാനം സംവരണം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ല. മറ്റു സ്വകാര്യ സ്‌കൂളുകള്‍ അടക്കമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 25 ശതമാനം സംവരണം ഉള്‍പ്പെടെ വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാക്കണം.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പുതിയ നിയമനിര്‍മാണത്തിലൂടെ എടുത്തുകളയാന്‍ സാധ്യമല്ലെന്നാണ് സുപ്രിം കോടതി ഓര്‍മിപ്പിച്ചത്. അതില്‍ ശരിയുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ ഈ മേഖലയിലെ അവസ്ഥ വളരെ ദയനായമാണല്ലോ. എന്നാല്‍ ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിന്റെ അവസ്ഥ വ്യത്യസ്ഥമാണ്. ഇന്ത്യക്ക് മുഴുവന്‍ ബാധകമാതുന്ന ഒറ്റവിധിയേ സുപ്രിംകോടതിക്ക് നല്‍കാനാവൂ. സ്വാശ്രയവിഷയത്തില്‍ മാനേജ്‌മെന്റുകളോട് കേസുകളിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും കാരണമിതാണ്. ഈ സാഹചര്യത്തില്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞപോലെ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുത്ത് ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മുന്നോട്ടു വരുകയാണ് വേണ്ടത്.
ആറു മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു വേണ്ടി ഭരണഘടനയില്‍ അനുച്ഛേദം 21 (എ) കൂട്ടിച്ചേര്‍ത്ത് 2009ലാണ് വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയത്. നിയമം അനുസരിച്ച് രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും 25 ശതമാനം സീറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി നീക്കിവെക്കേണ്ടതുണ്ട്. ഈ നിയമത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജി തള്ളിയ സുപ്രീംകോടതി വിദ്യാഭ്യാസ അവകാശ നിയമം ശരിവെച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതി തീര്‍പ്പാക്കിയത്.
അതേസമയം വളരെ പ്രസക്തമായ ഒരു വിഷയമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. വിദ്യാഭ്യാസം സംസ്ഥാന വിഷയമാക്കുക എന്നതാണത്. ഇന്ത്യയുടെ സങ്കീര്‍ണ്ണമായവും വൈവിധ്യവുമായ സാഹചര്യത്തില്‍ അവയെല്ലാം പരിഗണിക്കാത്തതാണ് ഇത്തരത്തിലുള്ള വിധികള്‍ വരാന്‍ കാരണം. ഭരണഘടന അക്ഷരാര്‍ത്ഥത്തില്‍ ഫെഡറലാക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.
മറുവശത്ത് മാതൃഭാഷ ഉള്‍പ്പെടെ ഒരു ഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന വിധിയെ കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. പഠനമാധ്യമം തിരഞ്ഞെടുക്കുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൗലികാവകാശമാണ്. മാതൃഭാഷ പഠിക്കാന്‍ പ്രേരണയുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. തൊഴിലവസരം വരെ അതിലുള്‍പ്പെടും. അതില്ലാതെ കപട ഭാഷാ സ്‌നേഹത്തിന്റെ പേരില്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശ ലംഘനം തന്നെയാണ്.
കര്‍ണാടകത്തിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളിലെയും പഠനമാധ്യമം കന്നടയാക്കി സംസ്ഥാന സര്‍ക്കാര്‍ 1994ല്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടകം നല്‍കിയ അപ്പീലില്‍ മാതൃഭാഷയോ പ്രാദേശികഭാഷയോ പ്രാഥമിക വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പഠനമാധ്യമമാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ദൂരവ്യാപകമായി സ്വാധീനിക്കുന്നതായതിനാല്‍ ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് രണ്ടംഗ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 1993ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പഠനമാധ്യമം മാതൃഭാഷയാക്കുന്നത് ശരിവെച്ചിരുന്നു. ഇതും കേസ് ഭരണഘടനാബെഞ്ചിന് വിടാന്‍ കാരണമായി.
വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയവും കോടതി ചൂണ്ടികാട്ടി. ഭാഷാന്യൂനപക്ഷങ്ങളുടെമേല്‍ പ്രാദേശിക ഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ല എന്നതാണത്. കേരളത്തില്‍ തന്നെ നോക്കൂ. ഇവിടേയും എത്രയോ ഭാഷാ ന്യൂനപക്ഷങ്ങളുണ്ട്. ഇവിടെ ജീവിക്കുന്നു എന്നപേരില്‍ മലയാളം പഠിക്കണം എന്നു പറയാന്‍ എന്താണവകാശം. സത്യത്തില്‍ അവരുടെ മാതൃഭാഷയല്ലല്ലോ മലയാളം.
ചുരുക്കത്തില്‍ വൈകാരികമായല്ല ഇത്തരം വിധികളെ നോക്കി കാണേണ്ടത്. യാഥാര്‍ത്ഥ്യബോധത്തോടെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply