സിപിഎം കേരള പാര്‍ട്ടിയാകണം

അടിമുടി പൊളിച്ചെഴുതാന്‍ തയ്യാറാകുകയും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും മതേതരതവത്തിലും ഫെഡറലിസത്തിലും വിശ്വസിക്കുന്ന ഒരു കേരളപാര്‍ട്ടിയാകുകയും ചെയ്യുക അത്ര എളുപ്പമല്ല എന്നു വ്യക്തം. എന്നാല്‍ സിപിഎമ്മിനു ചെയ്യാവുന്നത് അതാണ്. കേരളത്തിന് ആവശ്യവും അതാണ്. ഒപ്പം ഫാസിസത്തിനെതിരായ വിശാലമായ ഐക്യമുന്നണിയിലും സജീവപങ്കാളിയാകാന്‍ പാര്‍ട്ടിക്ക് കഴിയണം. ഇതിനൊന്നുമാകുന്നില്ലങ്കില്‍ സിപിഎമ്മിന് ചരിത്രപരമായി ഒരു പ്രസക്തിയുമില്ല എന്നു പറയേണ്ടി വരും.

സി.പി.എം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള അല്ലെന്ന് അടുത്തയിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ലോകസഭാ തെരഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിനോടെടുക്കേണ്ട നിലപാടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തു നടന്ന രൂക്ഷമായി അഭിപ്രായ ഭിന്നതകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹമിത് പറഞ്ഞത്. വാസ്തവത്തില്‍ അദ്ദേഹം വിമര്‍ശിച്ചതാണ് യാഥാര്‍ത്ഥ്യം, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകേണ്ടത്. ഈ ലോകസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ പ്രസക്തമാകുമെന്നുറപ്പ്. ഉറപ്പായും കേരള പ്രാദേശിക പാര്‍്ട്ടിയായി സിപിഎം മാറാന്‍ പോകുന്നു. ഡിഎംകെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സ്റ്റാലിന്‍ തയ്യാറായതിനാല്‍ ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു സീറ്റു കിട്ടുമായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സീറ്റു ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
വാസ്തവത്തില്‍ യെച്ചൂരി വിപരീതാര്‍ത്ഥിത്തില്‍ പറഞ്ഞതാണ് സിപിഎമ്മിനു സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. അക്ഷരാര്‍ത്ഥത്തില്‍ കേരളപാര്‍ട്ടിയാകുക. സിപികെ എന്ന പേരു സ്വീകരിക്കുക. മറ്റേതെങ്കിലും സംസ്ഥാനത്ത് സാധ്യതയുണ്ടെങ്കില്‍ അവിടേയും പ്രാദേശിക പാര്‍ട്ടിയാകുക. അതാതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കുക. അതോടൊപ്പം ഏകപാര്‍ട്ടി ഭരണം, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തുടങ്ങിയ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍്ട്ടിയാകുക. അതാണ് ഇന്ന് കേരളം ആവശ്യപ്പെടുന്നത്.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ കാര്യമായ രാഷ്ട്രീയചലനങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം എന്നു കാണാം. 50 വര്‍ഷത്തോളമായി ഇവിടെ നിലനില്‍ക്കുന്നത് ഇരുമുന്നണി സംവിധാനമാണ്. ഇടക്ക് ചില പാര്‍ട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുമെങ്കിലും സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള ഈ സംവിധാനം ഒരു മാറ്റവുമില്ലാതെ മുരടിച്ചുനില്‍ക്കുകയാണ്. ബിജെപി നില അല്‍പ്പം മെച്ചപ്പെടുത്തിയെങ്കിലും നിലവിലെ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്താനുള്ള ശക്തിയൊന്നും അവര്‍ക്കില്ല. അവരുടെ അവസാനത്തെ ശ്രമമാണ് ശബരിമല. അതെത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.
മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ പക്ഷെ വ്യത്യസ്ഥമാണ്. പല രീതിയിലുള്ള രാഷട്രീയ ചലനങ്ങള്‍ അവിടങ്ങളില്‍ നടക്കുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ചലനങ്ങള്‍ അവിടങ്ങളില്‍ കാണാം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപീകൃതമായ ജനതാപാര്‍ട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ് – ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. തങ്ങളുടെ പ്രാദശിക വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ഉന്നയിച്ച് പ്രാദേശികപാര്‍ട്ടികള്‍. പിന്നീട് മണ്ഡല്‍ – മസ്ജിദ് കാലത്തോടെ ദളിത് – പിന്നോക്ക – മുസ്ലിം മുന്നേറ്റങ്ങള്‍. അടുത്ത കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കിയ ഈ മുന്നേറ്റങ്ങളൊന്നും പക്ഷെ കേരളത്തെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്കുശേഷം നാം കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചു. ഓരോ സംസ്ഥാനത്തിനുവേണ്ടിയും പ്രാദേശികപാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തുകയും പോരാടുകയും അധികാരത്തിലെത്തുകയും ചെയ്യുമ്പോള്‍ ഇവിടെ പൊതുവെ കേന്ദ്രത്തോട് പിച്ച ചോദിക്കുന്ന അവസ്ഥയാണ്. പ്രളയസമയത്തുപോലും എത്ര ദയനീയമായിരുന്നു നമ്മുടെ അവസ്ഥ. കേന്ദ്രവിരുദ്ധ സമരങ്ങളെല്ലാം നാം എന്നേ ഉപേക്ഷിച്ചു. മറുവശത്ത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പേരില്‍ ദളിത് രാഷ്ട്രീയത്തേയും നാം പ്രതിരോധിക്കുന്നു. ഈയൊരവസ്ഥയാണ് രാഷ്ട്രീയമായി മുരടിച്ച ഒരു പ്രദേശമാക്കി നമ്മെ മാറ്റിയത്. പകരം സംഘപരിവാറിനെ തകര്‍ക്കാനാകുമെന്ന ധാരണയില്‍ ഇവിടെ വളര്‍ന്നത് കൊലപാതകരാഷ്ട്രീയമായിരുന്നു. കായികമായി ഒരു പ്രസ്ഥാനത്തേയും തകര്‍ക്കാനാവില്ല എന്ന ചരിത്രയാഥാര്‍ത്ഥ്യമാണ് നാം വിസ്മരിക്കുന്നത്.
വാസ്തവത്തില്‍ ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സിപിഎമ്മിനു വന്നു ചേര്‍ന്നിരിക്കുന്നത്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ അഖിലേന്ത്യാപാര്‍ട്ടികളേക്കാള്‍ പ്രസക്തം പ്രാദേശികപാര്‍ട്ടികളാണെന്നത് വ്യക്തം. മാറിയ സാഹചര്യത്തിലെങ്കിലും ആ നിലപാടിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. അവിടെയാണ് യെച്ചൂരി പറഞ്ഞ വാക്കുകള്‍ വിരുദ്ധ അര്‍ത്ഥത്തിലാണെങ്കിലും പ്രസക്തമാകുന്നത്. കേരളത്തില്‍ ഇന്ന് ശക്തമായ ഒരു പ്രാദേശിക പാര്‍ട്ടിയുടെ ആവശ്യകതയുണ്ട്. കേരളത്തിനുവേണ്ടി വാദിക്കുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രതീക്ഷയോടെ രൂപം കൊണ്ട കേരളകോണ്‍ഗ്രസ്സ് പിന്നിട് മതപാര്‍ട്ടിയെന്നു തന്നെ വിളിക്കാവുന്ന അവസ്ഥയില്‍ മാറുകയാണല്ലോ ഉണ്ടായത്. കേരളത്തിലുടനീളം വേരുകളുള്ള സിപിഎമ്മിനാണ് ഇന്ന് ആ വിടവു നികത്താന്‍ സാധ്യതയുള്ളത്.
എന്നാല്‍ ഈ ലക്ഷ്യം നേടുന്നതിന് രാഷ്ട്രീയമായും സംഘടനാപരമായും ജനാധിപത്യപാര്‍ട്ടിയായി സിപിഎം മാറണം. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും ജനാധിപത്യപോരാട്ടങ്ങള്‍ സജീവമായപ്പോള്‍, ജനാധിപത്യപാര്‍ട്ടിയാകാന്‍ തയ്യാറായ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും ലോകം കണ്ടു. അവയെല്ലാം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളാണ് സ്വയം പ്രഖ്യാപിച്ചു. എന്നാല്‍ ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുമ്പോഴും അത് ബൂര്‍ഷ്വാസംവിധാനമാണ്. സോഷ്യല്‍ ഡെമോക്രസി പാപമാണ്. വേണ്ടത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ഏകപാര്‍ട്ടി ഭരണവുമാണ്. അതിന്റെ ഭാഗമാണ് ഇപ്പോളത്തെ കള്ളുവോട്ടുവിവാദം പോലും. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ വോട്ടിംഗിന് വലിയ പവിത്രതയൊന്നും കല്‍പ്പിക്കുകയില്ലല്ലോ. ഈ ഇരട്ടത്താപ്പ് മാറ്റി ജനാധിപത്യരാഷ്ട്രീയത്തിനായി നില കൊള്ളുകയും അതിനനുസൃതമായി ലെനിനിസറ്റ് പാര്‍ട്ടി ചട്ടക്കൂടുകള്‍ മാറ്റുകയും വേണം. അതുപോലെ സാമ്പത്തിക നീതി എന്നതിനൊപ്പമോ അതിനേക്കാള്‍ കൂടുതലോ ആയി സാമൂഹ്യനീതി എന്ന ആശയം അംഗീകരിക്കാന്‍ തയ്യാറാവണം. എങ്കില്‍ യെച്ചൂരിയൊക്കെ ആഗ്രഹിക്കുന്നപോലെ ദളിത് പിന്നോക്ക രാഷ്ട്രീയത്തോടൊക്കെ ക്രിയാത്മകമായി പ്രതികരിക്കാനാകും. എന്തായാലും അടിമുടി പൊളിച്ചെഴുതാന്‍ തയ്യാറാകുകയും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും മതേതരതവത്തിലും ഫെഡറലിസത്തിലും വിശ്വസിക്കുന്ന ഒരു കേരളപാര്‍ട്ടിയാകുകയും ചെയ്യുക അത്ര എളുപ്പമല്ല എന്നു വ്യക്തം. എന്നാല്‍ സിപിഎമ്മിനു ചെയ്യാവുന്നത് അതാണ്. കേരളത്തിന് ആവശ്യവും അതാണ്. ഒപ്പം ഫാസിസത്തിനെതിരായ വിശാലമായ ഐക്യമുന്നണിയിലും സജീവപങ്കാളിയാകാന്‍ പാര്‍ട്ടിക്ക് കഴിയണം. ഇതിനൊന്നുമാകുന്നില്ലങ്കില്‍ സിപിഎമ്മിന് ചരിത്രപരമായി ഒരു പ്രസക്തിയുമില്ല എന്നു പറയേണ്ടി വരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply