സിനിമാ തൊഴിലാളികളില്‍ നിന്ന് പത്രത്തൊഴിലാളികള്‍ പഠിക്കേണ്ട പാഠം

വര്‍ഗ്ഗീസ് ആന്റണി കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ശമ്പളമില്ലാതെ വിഷമിക്കുന്നതിന്റെ ദുരന്തകഥ കേരളാ വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എഴുതിയത് വായിച്ചു. ഇവിടുത്തെ ജേണലിസ്റ്റുകളുടെ ഏക ഔദ്യോഗിക സംഘടയെന്ന് സര്‍ക്കാര്‍ പോലും അംഗീകരിക്കുന്നത് കെ.യു.ഡബ്ലിയു.ജെ.യെ ആണ്. അതിന്റെ സെക്രട്ടറി തന്നെ ജേണലിസ്റ്റുകള്‍ പട്ടിണി കിടക്കുന്നതിന്റേയും ദാക്ഷിണ്യമില്ലാതെ പിരിച്ച് വിടപ്പെടുന്നതിന്റേയും കദനകഥ എഴുതുമ്പോള്‍ അതില്‍ ചരിത്രത്തിന്റെ കാവ്യ നീതിയുണ്ട്. പതിറ്റാണ്ടുകളായി ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും വഞ്ചിച്ച് ഉടമകള്‍ക്ക് ചൂഷണം ചെയ്യാന്‍ നിര്‍ത്തിക്കൊടുത്ത കരിങ്കാലികളുടെ സംഘടനക്ക് […]

ccc

വര്‍ഗ്ഗീസ് ആന്റണി

കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ശമ്പളമില്ലാതെ വിഷമിക്കുന്നതിന്റെ ദുരന്തകഥ കേരളാ വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എഴുതിയത് വായിച്ചു. ഇവിടുത്തെ ജേണലിസ്റ്റുകളുടെ ഏക ഔദ്യോഗിക സംഘടയെന്ന് സര്‍ക്കാര്‍ പോലും അംഗീകരിക്കുന്നത് കെ.യു.ഡബ്ലിയു.ജെ.യെ ആണ്. അതിന്റെ സെക്രട്ടറി തന്നെ ജേണലിസ്റ്റുകള്‍ പട്ടിണി കിടക്കുന്നതിന്റേയും ദാക്ഷിണ്യമില്ലാതെ പിരിച്ച് വിടപ്പെടുന്നതിന്റേയും കദനകഥ എഴുതുമ്പോള്‍ അതില്‍ ചരിത്രത്തിന്റെ കാവ്യ നീതിയുണ്ട്. പതിറ്റാണ്ടുകളായി ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും വഞ്ചിച്ച് ഉടമകള്‍ക്ക് ചൂഷണം ചെയ്യാന്‍ നിര്‍ത്തിക്കൊടുത്ത കരിങ്കാലികളുടെ സംഘടനക്ക് ഇത് തന്നെയാണ് സംഭവിക്കേണ്ടത്.
ഈ ദുരവസ്ഥയിലും തങ്ങള്‍ക്ക് പറ്റിയ അബദ്ധമെന്തെന്ന് തിരിച്ചറിയാന്‍ ആ സംഘടനക്കോ അതിന്റെ നേതാക്കള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് നാരായണന്റെ കുറിപ്പ് വായിച്ച് തീരുമ്പോള്‍ മനസിലാകും. കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കിട്ടാത്തതിന് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പ്രധാന കാരണം കാണൂ. ”എന്തുകൊണ്ട് വേതനമില്ലാതെ ജോലി ചെയ്യിക്കാന്‍ കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കുന്നു എന്നത് പരിശോധിക്കുമ്പോഴാണ് ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍സേനാ ബാഹുല്യമാണ് അതില്‍ പ്രധാന പങ്കു വഹിക്കുന്നത് എന്ന യാഥാര്‍ഥ്യം തെളിയുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രതിവര്‍ഷം ഇരുനൂറ് പേരെങ്കിലും മാധ്യമപ്രവര്‍ത്തന യോഗ്യതാബിരുദങ്ങള്‍ നേടി പുറത്ത് വരുന്നുണ്ട്. ഇവര്‍ക്കു മുഴുവന്‍ തൊഴില്‍ ലഭിക്കാന്‍ സാഹചര്യമെവിടെ. പഠിച്ചിറങ്ങി വെറുതെയിരിക്കാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ ഏതെങ്കിലും ഇടത്ത് കയറിക്കൂടുന്നു. വേതനം മുടങ്ങിയാലും ഇറങ്ങിപ്പോകാന്‍ പലരും വിമുഖരായിത്തീരുന്നു.” എന്നാണ് അദ്ദേഹം പറയുന്നത്.
ഇങ്ങനെയാണ് ഈ നേതാക്കള്‍ കാര്യങ്ങളെ വിലയിരുത്തുന്നതെങ്കില്‍ വഞ്ചി തിരുനക്കരയില്‍ നിന്നും അനങ്ങില്ല എന്നുറപ്പ്. തങ്ങള്‍ക്ക് ശമ്പളം കിട്ടാത്തതിന് ആ മേഖല ലക്ഷ്യം വച്ച് പഠിക്കുന്ന കുട്ടികളെയും പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്താന്‍ അപാരമായ ചങ്കൂറ്റം തന്നെ വേണം. ബസില്‍ കയറിപ്പറ്റിയവന്‍ പിന്നീടുള്ള സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്തരുതെന്ന് ആവശ്യപ്പെടുന്ന പോലെ ആയി ഇത്. ഇതിന് അദ്ദേഹം ഒരുപരിഹാരവും നിര്‍ദ്ദേശിക്കുന്നു ”ബി.എഡ്, ടി.ടി.സി. പഠനകേന്ദ്രങ്ങള്‍ ഇടയ്ക്ക് അടച്ചിടുന്നതു പോലെ കുറച്ചു വര്‍ഷത്തേക്ക് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം”.
അത് മാത്രം പോരാ നേതാവേ, ഇപ്പോള്‍ ജേണലിസ്റ്റുകള്‍ ആയിട്ടുള്ള എല്ലാവര്‍ക്കും പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യപ്പെടണം. അവര്‍ക്ക് മാത്രമേ ഈ ജോലി ചെയ്യാനാകൂ എന്ന് ലേബര്‍ കമ്മീഷണറേക്കൊണ്ട് തീരുമാനം എടുപ്പിക്കണം. മറ്റാരെങ്കിലും ആ വഴി വന്നാല്‍ അവരെ തല്ലണം. കേരളത്തിലെ ഓട്ടോറിക്ഷാ സ്റ്റാന്റുകളിലെ യൂണിയന്‍ നേതാക്കള്‍ അതിനുള്ള പരിശീലനം നല്‍കും. അല്ലെങ്കില്‍ ചുമട്ട് തൊഴിലാളികള്‍. കൊള്ളാവുന്ന മാര്‍ക്കറ്റുകളിലൊക്കെ ചുമട്ട് തൊഴില്‍ ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ കൊടുത്ത് ജോലി വാങ്ങണം. അതുപോലെ പത്രപ്രവര്‍ത്തനം മടുത്ത് മറ്റെന്തെങ്കിലും പണിക്ക് പോകുന്നവര്‍ക്ക് പെര്‍മിറ്റ് വില്‍ക്കാനുള്ള സാഹചര്യവും ഒരുക്കണം. അതുവഴി കുറച്ച് ലക്ഷങ്ങള്‍ താങ്കളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് കിട്ടും. പുതിയ പിള്ളേര്‍ വരണമെങ്കില്‍ പൈസയുമായി വരട്ടെ. കൃത്യമായി ശമ്പളം കിട്ടുന്ന സ്ഥാപനങ്ങളിലെ തൊഴില്‍ നല്ല തുകക്ക് വില്‍ക്കാനും സാധിക്കും.
മികച്ച പ്രൊഫഷണലുകള്‍ വരുമ്പോള്‍ മുന്‍പേ പോയവര്‍ക്ക് ഏനക്കേടുണ്ടാവുക സ്വാഭാവികം. അതിലപ്പുറം ഈ വിഷയത്തില്‍ ജേണലിസ്റ്റ് യൂണിയന് എന്താ കാര്യമെന്ന് സ്വാഭാവികമായും സംശയിക്കണം. ഏത് കോഴ്‌സ് പഠിക്കണമെന്നും പഠിപ്പിക്കണമെന്നും ഒരു തൊഴിലാളി സംഘടന നിര്‍ദ്ദേശിക്കുന്ന അവസ്ഥ എന്തായാലും കേരളം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തങ്ങള്‍ ചെയ്യേണ്ടതൊന്നും കാലാകാലങ്ങളായി ചെയ്യാത്ത ഒരു സംഘടനയുടെ നേതാവ്, സ്വന്തം പ്രശ്‌നങ്ങളെ മറ്റുവല്ലവരുടേയും തലയില്‍ കയറ്റി രക്ഷപെടാന്‍ നടത്തുന്ന ശ്രമമായേ ഇതിനെ കാണാനാകു.
ശമ്പളം കിട്ടാത്തതിന് മറ്റൊരു കാരണം കൂടി നാരായണന്‍ കണ്ടെത്തുന്നുണ്ട്. സ്ഥാപനങ്ങള്‍ ലാഭകരമായി നടത്താന്‍ അറിയാത്തവര്‍ ഈ മേഖലയിലേക്ക് വരുന്നു എന്നതാണത്. ”വായനാ കാണി സമൂഹത്തിന്റെ വ്യാപ്തിയാണല്ലോ പരസ്യം ലഭിക്കാനും വരുമാനവര്‍ധനയ്ക്കും മാനദണ്ഡം. പരസ്പര മല്‍സരത്തിലൂടെ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ തക്ക പ്രഹരശേഷി തങ്ങള്‍ക്ക് ഉണ്ടാവുമോ എന്ന് പുതുതായി രംഗത്തു വരുന്ന ഓരോ മാധ്യമ ഉടമയും ചിന്തിക്കാത്തതെന്ത്.’ എന്നാണ് ചോദ്യം. ചോദിക്കേണ്ട ചോദ്യം തന്നെയെന്ന് പ്രത്യക്ഷത്തില്‍ തോന്നും. പക്ഷേ, ഇക്കാര്യത്തിലും തൊഴിലാളി യൂണിയന്‍ നേതാവിന് എന്താണ് കാര്യം എന്ന് രണ്ടാം ആലോചനയില്‍ ബോധ്യപ്പെടും. പലതരം മാധ്യമങ്ങള്‍ ധാരാളമായി കടന്നുവരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ വളര്‍ച്ച എന്ന നിലയിലാണ് കാണേണ്ടത്. ഇത്ര വായനക്കാര്‍ക്ക് ഇത്ര പത്രമേ പാടുള്ളു എന്ന നിലയില്‍ വല്ല കണക്കും നാരായണന്റെ കയ്യിലുണ്ടോ? അല്ലെങ്കില്‍ ചാനലുകളും കാണികളും തമ്മിലുള്ള റേഷ്യോ നിശ്ചയിക്കുന്ന വല്ല പഠന റിപ്പോര്‍ട്ടുകളും ഉണ്ടോ? ഈ മാര്‍ക്കറ്റിന്റെ വ്യാപ്തി വികസിക്കില്ല എന്ന കണക്കുണ്ടായാലും മതിയല്ലോ! അത്തരം സ്റ്റാറ്റിസ്റ്റിക്‌സിന്റെ അഭാവത്തില്‍ ഒരു യൂണിയന്‍ നേതാവ് ഇങ്ങനെയൊക്കെ പറയാമോ?
ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും ലാഭകരമായി തീരുന്ന ഏത് മേഖലയാണുള്ളത്? കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡി ഒക്കെ നടത്തി സംരംഭങ്ങള്‍ തുടങ്ങുന്നവരാണ് അമേരിക്കക്കാര്‍ എന്നാണ് പറയപ്പെടുന്നത്. അവിടെ പോലും പുതുതായി തുടങ്ങുന്ന വ്യവസായ സംരംഭങ്ങളില്‍ എട്ട് ശതമാനം മാത്രമേ ബ്രേക്ക് ഈവനാകുന്നുള്ളു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിസിനസില്‍ ചിലത് ലാഭകരമാകും ചിലത് നഷ്ടത്തില്‍ കലാശിക്കും. നഷ്ടത്തിലാകുമ്പോള്‍ ശമ്പളം മുടങ്ങുകയും ചെയ്യും. ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ റിസ്‌ക് തന്നെയാണ്. അവന്റെ അന്നന്നയപ്പത്തിനുള്ള വഴിയാണ് മുട്ടിപ്പോകുന്നത്. അതുകൊണ്ട് തങ്ങളുടെ സംഘടനയില്‍ പെട്ടവരെ ഇത്തരം പുതിയ സ്ഥാപനങ്ങളില്‍ ജോലിക്ക് ചേരുന്നതിന്റെ റിസ്‌ക് ഫാക്ടര്‍ ബോധ്യപ്പെടുത്തുക എന്നതല്ലേ ഒരു തൊഴിലാളി യൂണിയന് ചെയ്യാനാവുക. അത് ചെയ്തിട്ട് പോരെ ഉടമയെ ബിസിനസ് പഠിപ്പിക്കാന്‍ പോകുന്നത്. ശമ്പളം മുടങ്ങി പട്ടിണിയിലായ തൊഴിലാളികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാന്‍ സംഘടക്ക് കഴിയില്ലേ? അത് ചെയ്യുന്നുണ്ടോ കെ.യു.ഡബ്ലിയു.ജെ.? പുറത്താക്കപ്പെട്ടതിനോ ശമ്പളം കിട്ടാത്തതിനോ സമരങ്ങള്‍ നടത്തിയ തൊഴിലാളികളെ ഒറ്റുകൊടുത്ത് മുങ്ങിയതിന്റെ എത്രയധികം കഥകള്‍ നിങ്ങളുടെ ചരിത്രത്തിലുണ്ട്. ദീപികയിലും ഇന്ത്യന്‍ എക്‌സ്പ്രസിലുമല്ലാം സമരം ചെയ്തവര്‍ക്ക് എന്താണ് സംഭവിച്ചത്?
കെ.യു.ഡബ്ലിയു.ജെ. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നത് ഈ അവസരത്തില്‍ രസകരമായിരിക്കും. മുതലാളിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രം തൊഴിലാളിക്ക് അംഗത്വം ലഭിക്കുന്ന ഒരു തൊഴിലാളി സംഘടനയാണ് ഇത്. പലപ്പോഴും പലരും ഇതിനെതിരെ ശബ്ദിച്ചിട്ടുണ്ടെങ്കിലും ഒരു മാറ്റവും ഇന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഈ ലേഖകന്‍. സര്‍ക്കാര്‍ ആക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഏക ഔദ്യോഗിക ജേണലിസ്റ്റ് യൂണിയനില്‍ ഇതുവരെ അംഗത്വം എടുത്തിട്ടില്ല. അതിലെ ഭാരവാഹികളില്‍ പലരും സുഹൃത്തുക്കളാണ്. ഒരു ഒപ്പിട്ട് തന്നാല്‍ മതി ഫോം ഞങ്ങള്‍ പൂരിപ്പിച്ചോളാം എന്ന് പറഞ്ഞ് അവരില്‍ പലരും പല കാലങ്ങളിലും അംഗത്വമെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരനാണെന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഫോമിനൊപ്പം നിര്‍ബന്ധമാണ്. ആ നിര്‍ബന്ധം ഒഴിവാക്കുന്ന കാലത്ത് കെ.യു.ഡബ്ലിയു.ജെ അംഗമായിക്കോളാം എന്ന് പറഞ്ഞ് സ്‌നേഹബുദ്ധ്യാ ഒഴിവാകുകയാണ് ചെയ്തിട്ടുള്ളത്. ഈ തൊഴില്‍ ചെയ്യുന്ന നിരവധി പേര്‍ അങ്ങനെ പുറത്ത് നില്‍ക്കുകയാണ്. അര്‍ഹത ഇല്ലാഞ്ഞിട്ടല്ല, നട്ടെല്ലില്ലാത്ത സംഘനയിലേക്കില്ല എന്ന നിലപാട് ഉള്ളത് കൊണ്ട്.
മുതലാളി സാക്ഷ്യപ്പെടുത്തി അംഗങ്ങളാകുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും അവരുടെ ഏറാന്‍മൂളികളായിരിക്കും എന്നതിന് തെളിവാണ് ഈ സംഘടനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍. അത്തരമൊരു ട്രേഡ് യൂണിയന്‍ അരങ്ങ് വാഴുന്നു എന്നുള്ളതാണ് മാധ്യമ സ്ഥാപനങ്ങളില്‍ ശമ്പളം കിട്ടാത്തതിന്റെ പ്രധാന കാരണം. സി.നാരായണന്‍ പോലും ആ വ്യവസ്ഥയുടെ ഇരയാണ്. അദ്ദേഹത്തെ മാതൃഭൂമിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ അവിടെ ശബ്ദിക്കാന്‍ ആരുമില്ലാതായത് അതിനാലാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന് മുതലാളി നിര്‍ദ്ദേശിച്ചപ്പോള്‍ കൈവിരലില്‍ എണ്ണാവുന്ന ചിലരൊഴികെ മാതൃഭൂമിയിലെ മുഴുവന്‍ ജേണലിസ്റ്റുകളും നിക്കറില്‍ മുള്ളി മാളത്തിലൊളിച്ചതിന് പിന്നിലും യൂണിയന് പങ്കുണ്ട്. പുറംചൊറിയല്‍ വിദഗ്ദ്ധര്‍ക്ക് മാത്രം അംഗത്വം കൊടുത്താല്‍ അങ്ങനെയിരിക്കും എന്നതാണ് ഗുണപാഠം.
കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് കെ.യു.ഡബ്ലിയു.ജെ. അംഗത്വം നല്‍കാത്തത് എന്തുകൊണ്ടാണ്? അവര്‍ ജേണലിസ്റ്റുകള്‍ അല്ലേ? സ്ഥിരനിയമനം എന്ന ചപ്രമഞ്ചക്കട്ടിലില്‍ കയറിയവര്‍ക്ക് അതിലേക്ക് കയറാന്‍ ആഗ്രഹിക്കുന്നവരെ കൂടെ കൂട്ടാന്‍ മനസില്ലാതെ പോയി. ആ ഒത്തൊരുമ ഇല്ലാത്തതാണ് ഈ തൊഴില്‍ മേഖലയിലെ ചൂഷണങ്ങളുടെ പ്രധാന കാരണം. കേരളത്തിലെ മൊത്തം ജേണലിസ്റ്റുകളില്‍ ഭൂരിപക്ഷവും സ്ഥിര നിയമനം ലഭിക്കാത്തവരാണ് എന്ന കണക്ക് കൂടി അറിയണം. മാതൃഭൂമിയിലെ ലൈനര്‍മാരും മനോരമയിലെ പ്രദേശിക ലേഖകരും അടക്കം പതിറ്റാണ്ടുകളായി ഈ ജോലി ചെയ്യുന്നവര്‍ സംഘടനക്ക് പുറത്താണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള പത്രങ്ങളില്‍ നിയമന രീതികളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ മൂലം ഒരാള്‍ പോലും സ്ഥിരനിയമനം ലഭിച്ചവര്‍ അല്ലാതായി. ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവ കോണ്‍ട്രാക്ട് നിയമനങ്ങളാണ് കൂടുതല്‍ നടത്തുന്നത്.
എന്നാലോ, കേരളത്തിലെ മുഴുവന്‍ ജേണലിസ്റ്റുകള്‍ക്കും വേണ്ടി സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്ന ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സംഘടനയില്‍ അംഗങ്ങളായ ഒരു ചെറുന്യൂനപക്ഷം കയ്യടക്കുകയാണ് ചെയ്യുന്നത്. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ഇതിന് ഉദാഹരണമാണ്. 10 വര്‍ഷം ഈ തൊഴില്‍ ചെയ്തിട്ടുള്ളവര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. പെന്‍ഷന് അപേക്ഷ നല്‍കണമെങ്കില്‍ കെ.യു.ഡബ്ലിയു.ജെ. സാക്ഷ്യപ്പെടുത്തണം. അല്ലെങ്കില്‍ മാധ്യമ മുതലാളി കത്ത് നല്‍കണം. കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകണമെന്ന് കെ.യു.ഡബ്ലിയു.ജെ. നിലപാടെടുക്കുമോ? പത്രപ്രവര്‍ത്തകര്‍ക്ക് വിവിധ കാലഘട്ടങ്ങളില്‍ നടപ്പാക്കിയ പാര്‍പ്പിട പദ്ധതികള്‍ യൂണിയന്‍ നേതാക്കളും സില്‍ബന്ധികളും പങ്കിട്ടെടുത്തതിന്റെ കഥകള്‍ വേറെയുണ്ട്.
യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനുമായി കെ.യു.ഡബ്ലിയു.ജെ.ക്ക് സംസ്ഥാനമൊട്ടാകെ, നഗരങ്ങളുടെ കണ്ണായ ഇടങ്ങളില്‍, സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് കൂടാതെ സര്‍ക്കാരിന്റെ വാര്‍ഷി ഗ്രാന്‍്ര് ലഭിക്കുന്നുണ്ട്. എം.പിമാരും എം.എല്‍.എ.മാരും അവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും നല്‍കാറുണ്ട്. എന്നിട്ടും ഈ സ്ഥാപനങ്ങളെല്ലാം പല തരത്തില്‍ യൂണിയന്‍ വാണിജ്യവത്കരിച്ചിരിക്കുകയാണ്. പത്രസമ്മേളനം നടത്താന്‍ വരുന്നവരില്‍ നിന്നും ഈടാക്കുന്ന തുകയാണ് ഇതിലൊന്ന്. 500 രൂപാ മുതല്‍ 1500 രൂപാ വരെയാണ് ഒരാളില്‍ നിന്ന് ഇങ്ങനെ ഈടാക്കുന്നത്. മിക്കവാറും പ്രസ്‌ക്ലബുകളില്‍ ഒരു ദിവസം തന്നെ പത്തും പതിനഞ്ചും പത്രസമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. കെടപ്പാടം ജപ്തി ചെയ്ത ബാങ്കിന്റെ അനീതിക്കെതിരെ പത്രക്കാരോട് പറയാന്‍ വരുന്നവരോടും ഈടാക്കുന്ന ഈ തുക എന്താണ് ചെയ്യുന്നത്? സര്‍ക്കാര്‍ നല്‍കിയ കെട്ടിടങ്ങളില്‍ ജേണലിസം സ്‌കൂളുകള്‍ നടത്തിയും ലാഭമുണ്ടാക്കുന്നുണ്ട്. കെട്ടിടം കടമുറികളായി തിരിച്ച് വാടക പറ്റുന്ന പ്രസ്‌ക്ലബുകളുമുണ്ട്. ഇതിന്റെ കണക്ക് ജനങ്ങളോട് പറയാന്‍ യൂണിയന്‍ ബാധ്യസ്ഥമാണെന്ന് കരുതുന്നുണ്ടോ? അല്ലെങ്കില്‍ വേണ്ട, ഈ ലാഭത്തില്‍ നിന്നും അല്‍പ്പമെടുത്ത് ശമ്പളം കിട്ടാത്ത ജേണലിസ്റ്റുകള്‍ക്ക് ചെറിയ തുക വീതം ഓരോ മാസവും നല്‍കിക്കൂടെ?
അംഗങ്ങള്‍ക്ക് വേണ്ടി യൂണിയന്‍ ഒരു ക്ഷേമ പരിപാടിയും ചെയ്യുന്നില്ല എന്ന് പറയാനാകില്ല. എറണാകുളം ജില്ലാക്കമ്മറ്റി നടത്തുന്ന ഒരു ക്ഷേമ പരിപാടി നോക്കുക. യൂണിയനില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ഓണത്തിന് ഓണക്കിറ്റ് നല്‍കുന്നതാണ് ഈ ക്ഷേമ പദ്ധതി. സംസ്ഥാനത്ത് മികച്ച വരുമാനം നേടുന്ന ജില്ലാ ഘടകമാണ് എറണാകുളം. പക്ഷേ, ആ ലാഭത്തില്‍ നിന്നാണ് ഓണക്കിറ്റ് നല്‍കുന്നത് എന്ന് കരുതരുത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസുകാരെ എല്ലാവരെയും സമീപിച്ച് ഉല്‍പ്പന്നപ്പിരിവ് നടത്തിയാണ് ഇത് നല്‍കുക. ഉദാഹരണത്തിന് നിറപറ 10 കിലോയുടെ 400 പാക്കറ്റ് അരി നല്‍കുന്നു. (300ല്‍ താഴെ അംഗങ്ങള്‍ ഉള്ളപ്പോളാകും ഇത്. ഭാരവാഹികള്‍ക്ക് കുറച്ച് പാക്കറ്റുകള്‍ കൂടുതല്‍ കിട്ടിയാല്‍ കയ്ക്കുമോ?) മേളം എല്ലാത്തരം കറിപ്പൊടികളുടേയും ഒരു പാക്കറ്റ്, ശീമാട്ടി പായസക്കിറ്റ്, കല്ല്യാണ്‍ പപ്പടവും പയറും ഇന്തുപ്പും എന്നിങ്ങനെ പോകും പട്ടിക. ഇതെല്ലാം വലിയ ചാക്കുകളിലാക്കി അംഗങ്ങളിലെത്തിക്കുന്ന മഹത്തായ സേവനം കുറേ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. കൊടുത്തില്ലെങ്കില്‍ അവസരം കിട്ടുമ്പോള്‍ എഴുതി നാറ്റിക്കുമെന്നതിനാല്‍ എല്ലാ കച്ചവടക്കാരും കൊടുക്കും. ഇങ്ങനെ ഉല്‍പ്പന്ന പിരിവ് നടത്തി അംഗങ്ങളുടെ ഓണം സമ്പല്‍ സമൃദ്ധമാക്കാനുള്ള തൊലിക്കട്ടി സൂക്ഷിക്കുന്നവര്‍ എല്ലാ മുതലാളിമാരുടെ മുന്നിലും മുട്ടിലിഴയും. അത് സ്വന്തം മുതലാളിയാണെങ്കിലും പുറം മുതലാളിയാണെങ്കിലും. അത്തരക്കാര്‍ നേതാക്കളായി ഇരിക്കുന്ന യൂണിയനാണ് കേരളത്തില്‍ ഉള്ളത് എന്നതിനാലാണ് നേതാവേ ജേണലിസ്റ്റുകള്‍ക്ക് ശമ്പളം കിട്ടാത്തത്.
യൂണിയന്‍ ഘടകങ്ങളുടെ ഭാഗം തന്നെയായി പ്രവര്‍ത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റ് ഫോറങ്ങള്‍ കേളത്തിലെ നഗരങ്ങളില്‍ എല്ലാ വര്‍ഷവും ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഫോട്ടോഗ്രഫിയോടുള്ള അടക്കാനാവാത്ത താത്പര്യമാണ് പ്രദര്‍ശനങ്ങളുടെ പിന്നിലുള്ള ചാലക ശക്തി. പക്ഷേ, കൂടെ വ്യാപകമായ പരിവും ഉണ്ടെന്ന് മാത്രം. ഫോട്ടോ പ്രദര്‍ശനത്തിന്റെ പേരില്‍ അതാത് മേഖലയിലുള്ള പ്രമുഖ വ്യവസായികളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിക്കുമെന്നും, ഫോട്ടോഗ്രാഫര്‍മാര്‍ അത് പങ്കിട്ടെടുക്കുമെന്നും സംഘടനയില്‍ ഉള്ളവര്‍ തന്നെ ആരോപിക്കുന്നു. തൃശൂരില്‍ കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ഒരു തമാശ അരങ്ങേറി. പ്രമുഖ വ്യവസായിയില്‍ നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ രണ്ട് ലക്ഷം പിരിക്കാനായി ചെന്നു. അപ്പോള്‍ മുതലാളി ചോദിക്കുന്നു; പ്രസ്‌ക്ലബിലെ ലിഫ്റ്റ് പണി എന്തായെന്ന്. കാര്യം മനസിലാകാതെ ഫോട്ടോഗ്രാഫര്‍മാര്‍ കുഴങ്ങി. യൂണിയന്‍ ഭാരവാഹികള്‍ ലിഫ്റ്റ് പണിക്കായി അഞ്ച് ലക്ഷം തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്ന് മുതലാളി വിശദീകരിച്ചു. ലിഫ്റ്റ് പോയിട്ട് ഒരു കോണി പോലും ഭാരവാഹികള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. വിവരം പുറത്തറിയുകയും ഭാരവാഹികള്‍ക്ക് ദേഷ്യം വരികയും ചെയ്തു. അവര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം നിരോധിച്ചു. ഞങ്ങളുടെ പിരിവിനെ ചോദ്യം ചെയ്യാന്‍ മാത്രം ഫോട്ടോഹ്രാഫര്‍മാര്‍ വളര്‍ന്നോ? വിശദീകരിക്കാനാണെങ്കില്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വിധം ഇനിയുമുണ്ട്. പിരിവ് നടത്തി സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങള്‍, പി.ആര്‍. ഏജന്‍സികളുടെ സൗജന്യങ്ങള്‍ എന്നിങ്ങനെ. ഇല്ല, അതിനുള്ള ത്രാണി എനിക്കില്ല.
ഇതൊക്കയാണ് യൂണിയന്‍ പ്രവര്‍ത്തനം എന്ന് വിചാരിക്കുന്നവര്‍ വാഴുന്ന നാട്ടില്‍ ശമ്പളമല്ലേ കിട്ടാതിരിക്കുന്നുള്ളു എന്ന് ആശ്വസിക്കാം. പണിയെടുപ്പിച്ചിട്ട് ആളുകള്‍ക്ക് കൂലി കൊടുക്കാതിരിക്കുന്നത് ശീലമായിട്ടുള്ള മേഖലകള്‍ വേറെയും ഉണ്ടല്ലോ നാട്ടില്‍. അതിലൊന്നായിരുന്നു സിനിമാ മേഖല. നടന്‍ ജഗതി ഒരിക്കല്‍ പറഞ്ഞു, തന്റെ കയ്യില്‍ വണ്ടിച്ചെക്കുകളുടെ വലിയ ശേഖരം ഉണ്ടെന്ന്. ഒരു വലിയ പെട്ടിയില്‍ അത് സൂക്ഷിച്ചിരിക്കുകയാണെന്നും. പ്രസിദ്ധരായ നടന്‍മാരോട് ഇതായിരുന്നു സ്ഥിതിയെങ്കില്‍ ടെക്‌നീഷ്യന്‍മാരോട് എന്തായിരിക്കും നിലപാട്! ഒരുപാട് പേര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് ആ മേഖലയില്‍. പക്ഷേ, അതെല്ലാം ഇന്ന് പഴങ്കഥകള്‍ മാത്രമായി. അത്തരം തട്ടിപ്പുകള്‍ നടക്കാത്തവിധം ആ തൊഴില്‍ മേഖല ഇന്ന് സുരക്ഷിതമാണ്. സിനിമാ തൊഴിലാളി സംഘടനകളുടെ ഫെഡറേഷനായ ഫെഫ്കയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. ശമ്പളം മുടങ്ങി എന്ന് ഒരു യൂണിറ്റ് ബോയി പരാതിപ്പെട്ടാല്‍ മതി സിനിമയുടെ റിലീസ് മുടങ്ങും. അതിന് സഹായകമാകും വിധം കരാറുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വേതന വര്‍ദ്ധനവിന് വേണ്ടിയും അവര്‍ സമരങ്ങള്‍ നടത്തുന്നു. സിനിമാ നിര്‍മ്മാണ മേഖലയാകെ സ്തംഭിക്കും വിധമുള്ള സമരങ്ങളാണ് അവര്‍ നടത്തുന്നത്.
അതുപോലൊരു സമരം നടത്താന്‍ ഇന്നുവരെ കെ.യു.ഡബ്ലിയു.ജെക്ക് കഴിഞ്ഞിട്ടുണ്ടോ? ഡോക്ടര്‍മാര്‍ വരെ പണിമുടക്കാറുള്ള നാട്ടില്‍ ഒരിക്കലെങ്കിലും പത്രം മുടങ്ങുന്ന തരം സമരം യൂണിയന് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഡോക്ടര്‍മാരേക്കാള്‍ അവശ്യ സര്‍വ്വീസ് ഒന്നുമല്ലല്ലോ പത്രങ്ങള്‍. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ആഴ്ചകളോളം അടഞ്ഞുകിടന്നത് ഓര്‍മ്മയുണ്ടോ? പത്ര ഏജന്റുമാര്‍ വരെ വിതരണം നിര്‍ത്തി വച്ച് സമരം നടത്തി വിജയം നേടിയിട്ടുണ്ട് ഇവിടെ. പക്ഷേ, ജേണലിസ്റ്റുകള്‍ പരാജയപ്പെട്ടിട്ടേയുള്ളു. തൊഴിലാളിയുടെ പക്ഷം ചേരുന്ന യൂണിയനല്ല അത് എന്നത് കൊണ്ടാണത്. മുതലാളിമാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍ മാത്രം നയിച്ച/ അംഗങ്ങളായുള്ള സംഘടനയാണത്. അതിനൊരു അറുതി വരുത്തിയ വിജയമായിരുന്നു സി. നാരായണന്റേത്. അതിനാല്‍ പ്രതീക്ഷക്ക് വകയുണ്ടാകുമെന്ന് കരുതിയിരുന്നു. ഇല്ല; നിഴലിനോടാണ് ആ നേതൃത്വവും യുദ്ധത്തിനൊരുങ്ങുന്നത്.

സി നാരായണന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം

കേരളത്തിലെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത, എന്നാല്‍ ഒരു മുടക്കവും കൂടാതെ ജോലി നടത്തിക്കുന്ന ഒരു വാര്‍ത്താചാനലില്‍ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ജോലിക്കു കൂലി ഭക്ഷണം എന്ന നിലയിലാണ് ഈ ചാനലിലെ സാധാരണ ജേര്‍ണലിസ്റ്റുകളുടെ കാര്യങ്ങള്‍. ഡ്യൂട്ടി സമയത്തെ ഭക്ഷണവും താമസസൗകര്യവും ചാനല്‍ ഉടമ ഒരുക്കും. (അത്രയെങ്കിലും ഭാഗ്യം. കാരണം എത്രയോ മാസങ്ങളായി തീര്‍ത്തും സൗജന്യസേവനം നടത്തിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ വിശപ്പു സഹിയാഞ്ഞ് സ്ഥാപനത്തിനടുത്തുള്ള ക്ഷേത്രത്തിലെ സൗജന്യഭക്ഷണത്തിന് നിത്യവും ക്യൂ നില്‍ക്കേണ്ടി വന്ന അവസ്ഥയുണ്ടാക്കി വെച്ച ടെലിവിഷന്‍ ചാനലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടേ. അത് പിറകെ പറയാം.) ഹോസ്റ്റലില്‍ താമസിപ്പിക്കുന്ന പെണ്‍കിടാങ്ങള്‍ മേക്കപ്പിട്ട് വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കുമറിയില്ല അവരുടെ ഇല്ലായ്മയുടെ നിലവിളികള്‍.

ഇങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകവേ കഴിഞ്ഞ ദിവസം പെട്ടെന്ന് ഹോസ്റ്റല്‍ നവീകരണത്തിന്റെ ഭാഗമായി മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി പാര്‍പ്പിടം നഷ്ടമായി. വാര്‍ത്ത വായിക്കാന്‍ വന്ന് രാത്രി തിരിച്ചുപോകാന്‍ ഇടമില്ല. എന്തു ചെയ്യും. പെണ്‍കുട്ടികള്‍ രാത്രി ന്യൂസ് എഡിറ്ററെ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തില്ല. ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ വിളിച്ചു; അദ്ദേഹവും വിളി കേട്ടില്ല. നിവൃത്തിയില്ലാതെ ഒടുവില്‍ സാക്ഷാല്‍ മാനേജിങ് ഡയറക്ടറെത്തന്നെ വിളിച്ചു. അദ്ദേഹം ഭാഗ്യവശാല്‍ വിളി കേട്ടു. അപ്പോള്‍ത്തന്നെ പകരം താമസസൗകര്യം ഏര്‍പ്പെടുത്താമെന്ന് ഉറപ്പു നല്‍കുകയും അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അങ്ങനെ പെണ്‍കുട്ടികള്‍ക്ക് പാര്‍ക്കാന്‍ മുറി കിട്ടി. അല്‍പം സൗകര്യം കൂടിയ ഇടത്തായിപ്പോയെന്നു മാത്രം. നഗരത്തിലെ പ്രസിദ്ധമായ ഒരു ബാറിന്റെ മുകളിലുള്ള മുറി. നല്ല സ്ഥലം. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞ് ബാറിന്റെ ഗേറ്റ് കടന്ന് അകത്തു കയറിയപ്പോള്‍ത്തന്നെ സഹൃദയരായ കുടിയന്‍മാര്‍ ഉരുവിട്ട, മനസ്സിന് സുഖം തരുന്ന കമന്റുകള്‍ പെണ്‍കുട്ടികളെ ആഹ്‌ളാദിപ്പിച്ചു. പലരും ബീയര്‍ വാഗ്ദാനം ചെയ്തത് കേട്ടില്ലെന്നു നടിച്ച് അവര്‍ പരുങ്ങലോടെ ബാറിന്റെ ഭാഗം പിന്നിട്ട് മുകളിലേക്ക് കയറിപ്പോയി. പുരുഷകേസരികള്‍ വിടുമോ… അവര്‍ പെണ്‍കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ മുറിക്കു മുന്നില്‍ കവാത്ത് തുടങ്ങി. മുറിക്കകത്തു നിന്ന് കേള്‍ക്കാമായിരുന്നു, പുറത്തെ ആതിഥ്യമര്യാദക്കാരുടെ ഔദാര്യപൂര്‍വ്വമുള്ള ക്ഷണിക്കലും വാഗ്ദാനങ്ങളും.

എങ്ങനെയോ രാത്രി കഴിച്ചുകൂട്ടിയ പെണ്‍കുട്ടികള്‍ക്ക് പിറ്റേന്ന് മാനേജ്‌മെന്റ് ഏര്‍പ്പാടാക്കിയ മറ്റൊരു പാര്‍പ്പിടത്തിലേക്ക് മാറ്റം കിട്ടി. പക്ഷേ മാനേജിങ് ഡയറക്ടര്‍ കാണിച്ച സൗമനസ്യം പോലും കാണിക്കാന്‍ അതിനു താഴെയുള്ള പുണ്യാളന്‍മാര്‍ തയ്യാറായില്ല. ഇത്രയും നല്ല ന്യൂ ജനറേഷന്‍ ആനന്ദകേന്ദ്രത്തില്‍ മനോഹരമായ ഒരു രാത്രി പാര്‍ത്തിട്ടും അതിന് നന്ദി പറയേണ്ടതിനു പകരം അതിനെക്കുറിച്ച് ചോദ്യം ചെയ്യുകയോ…. പൊറുക്കാനാവാത്ത അപരാധം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പ്രഖ്യാപിച്ചു. തീരുമാനവും ഉടനെ അദ്ദേഹം പറഞ്ഞു. ഇനി തല്‍ക്കാലം നിങ്ങള്‍ക്ക് മൂന്നു പേര്‍ക്കും പണിയില്ല. ഇനി ആവശ്യമുണ്ടാകുമ്പോള്‍ വിളിക്കാം. ഇപ്പോള്‍ പോയ്‌ക്കോളു..ട്ടോ. ഇനി, ഈ ചാനല്‍ ഏതെന്നല്ലേ… സാക്ഷാല്‍ ജീവന്‍ ടി.വി.

ഇപ്പോ ഇങ്ങനെയാണ് നടപടികള്‍. നിയമന ഉത്തരവ് രേഖാമൂലം കയ്യില്‍ക്കിട്ടിയ ജീവനക്കാരനെ ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ കമ്പനിക്ക് ഒരു തുണ്ട് കടലാസ് പോലും വേണ്ട. ഓര്‍ഡര്‍ എല്ലാം വാക്കാലാണ്. നടപടിക്രമമെല്ലാം സിംപിള്‍ ആണ്. ചുമ്മാ അങ്ങ് പറഞ്ഞുവിടാം. അപ്പോള്‍ പല മാസങ്ങളിലെ ശമ്പളമൊന്നും കൊടുത്തിട്ടുണ്ടാകില്ല. അത് ഇനി കൊടുക്കാതെയും കഴിഞ്ഞു. പറഞ്ഞുവിടപ്പെടുന്നവര്‍ പുലിവാലിനൊന്നും പോകാതെ പെണ്‍കുട്ടികളെ ജോലിക്കു വെച്ചാല്‍ ഇതാണ് ഗുണം!! മിണ്ടാതെ പോയ്‌ക്കോളും.

കേരളത്തിലെ നാലഞ്ച് ചാനലുകളൊഴികെ മറ്റു സ്ഥാപനങ്ങളില്‍ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിന്റെ ഒരു ദൃഷ്ടാന്തമാണ് മുകളില്‍ വിവരിച്ചത്. ദൃശ്യമാധ്യമത്തൊഴിലാളികള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പല സ്ഥാപനങ്ങളും മാസങ്ങളായി വേതനം നല്‍കാറില്ല. വലിയ ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി വിളിച്ചുവരുത്തിയിട്ട് ചില്ലിക്കാശ് പോലും കിട്ടാതെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍. അവര്‍ പലരും പലയിടത്തായി നേരത്തെ ശമ്പളം കുറവെങ്കിലും സുരക്ഷിതരായി ജോലി ചെയ്യുന്നവരായിരുന്നു. കൂടുതല്‍ വേതനം എന്നത് ആരെയാണ് ആകര്‍ഷിക്കാതിരിക്കുക..!! ഒടുവില്‍ എത്തിപ്പെടുന്നിടത്ത് വേതനം കിട്ടാതായാലും, കുടുംബത്തിലും നാട്ടിലും ഉണ്ടാകുന്ന അഭിമാനക്ഷതവും ജോലിയില്ലാത്ത വ്യക്തിക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന വിലക്കുറവും ഓര്‍ത്ത്, കൂലിയില്ലെങ്കിലും ജോലി തുടരാന്‍ നിര്‍ബന്ധിതരാവുന്നു.

ഇന്ന് കേരളത്തില്‍ അസംഘടിത മേഖലയില്‍പ്പോലും നിലനില്‍ക്കുന്ന കൂലി വ്യവസ്ഥ മാധ്യമപ്രവര്‍ത്തകരുടെതുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കേണ്ടതാണ്. രാവിലെ ഒന്‍പതിന് ജോലിക്കെത്തി വൈകീട്ട് 4.30ന് പണി അവസാനിപ്പിക്കുന്ന ഒരു അവിദഗ്ധ തൊഴിലാളിക്കു പോലും കുറഞ്ഞത് 600 രൂപ കൊടുക്കണം. ഇല്ലെങ്കില്‍ പിറ്റേ ദിവസം ജോലിക്ക് വരില്ല. ആ സ്ഥിതി ഉള്ളിടത്താണ് പ്രതിദിനം 300 രൂപ പോലും വേതനമില്ലാതെ മാധ്യമസ്ഥാപനങ്ങളില്‍ ധാരാളം ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നത്. അതാവട്ടെ മാസങ്ങളായി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നേരത്തെ വിവരിച്ച വാര്‍ത്താചാനലിലെ പറഞ്ഞുവിടപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ക്ക് നിശ്ചയിക്കപ്പെട്ട വേതനം തന്നെ പ്രതിമാസം 8000 രൂപയാണ്. മൂന്നു മാസമായി ഇവര്‍ക്ക് വേതനം ലഭിച്ചിട്ട് എന്നു പറയുന്നു.

ശമ്പളം തുടര്‍ച്ചയായി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ടി.വി. ന്യൂ എന്ന ടെലിവിഷന്‍ ചാനലിലെ ജീവനക്കാര്‍ രംഗത്തെത്തിയത് സഹികെട്ടാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉടമസ്ഥത കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ ചാനല്‍ ആകര്‍ഷകമായ വേതനം വാഗ്ദാനം ചെയ്താണ് ജീവനക്കാരെ നിയമിച്ചത്. സി.എന്‍.എന്‍ഐ.ബി.എന്‍. ചാനലിന്റെ നിലവാരത്തിലുള്ള ചാനലാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു അതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ടിലും ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളിലും ഉടമസ്ഥര്‍ അടിവരയിട്ടു പറഞ്ഞിരുന്നത്. അതിനനുസരിച്ച് നൂറോളം അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെ, രണ്ട് ചാനലുകള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഫ്‌ളോര്‍ ഉള്‍പ്പെടെ സംവിധാനങ്ങളും വന്‍ തുക ചെലവാക്കി ഒരുക്കി. എന്നാല്‍ തുടക്കത്തിലേ കെടുകാര്യസ്ഥതയായിരുന്നു ഈ സ്ഥാപനത്തെ ഇന്നത്തെ നിലയില്‍ അധ:പതിപ്പിച്ചത്. അനാവശ്യമായ അതിഭാവനകള്‍ യാഥാര്‍ഥ്യത്തിന്റെ കോട്ടയില്‍ത്തട്ടി തകര്‍ന്നു പോയപ്പോള്‍, ഉടമസ്ഥ സംഘത്തിന് ആദ്യമുള്ള ആവേശമൊക്കെയങ്ങ് അപ്രത്യക്ഷമായി. ഉണ്ടാക്കിവെച്ച സംവിധാനങ്ങള്‍ പലതും പാഴ്‌ച്ചെലവായി. തൊഴിലാളികളുടെ ശമ്പളം തുടര്‍ച്ചയായി മുടങ്ങി. ആരംഭിച്ച് ഏതാനും മാസം പിന്നിട്ടപ്പോള്‍ത്തന്നെ സ്ഥാപനത്തില്‍ ജീവനക്കാര്‍ സമരം തുടങ്ങി. ചാനല്‍ അടച്ചിട്ടു. സമരത്തിനൊടുവില്‍ പ്രമുഖ ട്രേഡ് യൂണിയന്റെ മധ്യസ്ഥതയില്‍ കരാര്‍ ഉണ്ടാക്കി ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ശമ്പളക്കുടിശ്ശിക ഉപേക്ഷിക്കാനും ഉയര്‍ന്ന ശമ്പളക്കാരുടെ വേതനത്തില്‍ തല്‍ക്കാലം ഗണ്യമായ കുറവ് വരുത്താനും ജീവനക്കാര്‍ തയ്യാറായി. തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് എഴുതി ഒപ്പിട്ടു നല്‍കി.

പക്ഷേ എല്ലാം വെള്ളത്തില്‍ വരച്ചതു പോലെയായി. 2015 സെപ്തംബര്‍ തൊട്ട് വീണ്ടും ശമ്പളം മുടങ്ങി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ശമ്പളം കിട്ടാതായപ്പോള്‍ ജീവനക്കാര്‍ തീര്‍ത്തും സഹികെട്ടവരായി. 2016ലെ പുതുവര്‍ഷദിനം അവര്‍ക്ക് തീര്‍ത്തും ദുര്‍ദിനമായിരുന്നു. എങ്കിലും അവര്‍ ഒരിക്കലും ജോലി മുടക്കിയില്ല. കാല്‍ക്കാശ് കിട്ടാത്ത അവസ്ഥയിലും ജോലി തുടരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് ഉച്ചപ്പട്ടിണി മാറ്റാന്‍ കാശില്ലാത്തതു കാരണം ജോലിസ്ഥലത്തിനു സമീപത്തെ ക്ഷേത്രത്തില്‍ പോയി സൗജന്യഭക്ഷണം ക്യൂ നിന്ന് കഴിച്ച് വിശപ്പടക്കിയത്.ഇത്രയും പരിഹാസ്യമായ അവസ്ഥയിലെത്തിച്ചിട്ടും ചാനലിന്റെ ചെയര്‍മാനായ മുന്‍ ചേംബര്‍ ഭാരവാഹിക്കും ചില സഹചാരികള്‍ക്കും യാതൊരു കുലുക്കവും ഇല്ല.

കേരളത്തിലെ എല്ലാ മുഴുവന്‍സമയ വാര്‍ത്താ ചാനലുകളുടെയും മുന്‍ഗാമിയായ ഇന്ത്യാവിഷന്‍ ഇപ്പോള്‍ സംപ്രേഷണം മുടങ്ങിയിട്ട് ഒരു വര്‍ഷമാകാറായി. 2015 ഫിബ്രവരിയില്‍ ഇന്ത്യാവിഷനിലെ വെള്ളിവെളിച്ചം നിലയ്ക്കുമ്പോള്‍ ജീവനക്കാര്‍ക്ക് നാല് മാസത്തെ ശമ്പളം കൊടുക്കാന്‍ ഉണ്ടായിരുന്നു. സംപ്രേഷണം നിര്‍ത്തിയെങ്കിലും ജീവനക്കാരെ നിയമാനുസൃതം ആനുകൂല്യങ്ങള്‍ കൊടുത്ത് പിരിച്ചവിടുകയോ ജീവനാംശം കൊടുത്ത് നിലിര്‍ത്തുകയോ ചെയ്യാതെ ത്രിശങ്കുവിലാക്കി നിര്‍ത്തുകയായിരുന്നു. കേരളത്തിലെ സാമൂഹികനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍. അദ്ദേഹം കാണിക്കുന്ന അനീതിക്ക് ആര് ഉത്തരം പറയും. ചാനല്‍ നാളെത്തുറക്കും മറ്റന്നാള്‍ തുറക്കും എന്നിങ്ങനെ എത്രയോ തവണയായി ചെയര്‍മാന്‍ ജീവനക്കാരെ മോഹിപ്പിക്കുന്നു. എന്നാല്‍ തുറക്കല്‍ മാത്രം നടക്കുന്നില്ല. ചെയര്‍മാന്റെ വാക്ക് വിശ്വസിച്ച് ഇപ്പൊഴും ഏറെ ജീവനക്കാര്‍ ഇവിടെ വെയിലത്തും മഴയത്തും ഗതിയില്ലാതെ നടക്കുന്നുണ്ട്. ഗത്യന്തരമില്ലാതെ ഒട്ടേറെ പേര്‍ പല പണികള്‍ ചെയ്ത് വീട് പുലര്‍ത്തുന്നു. ചാനല്‍ തുറന്നാല്‍ തിരിച്ചുകയറാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍. ചാനല്‍ ചെയര്‍മാനായ മന്ത്രി എപ്പോഴും പറയുന്നുനാളെ നാളെ…നാളെ…!

റിപ്പോര്‍ട്ടര്‍ ചാനലിലും ശമ്പളപ്രശ്‌നം രൂക്ഷമാണ്. വേതനം കിട്ടാതെ ഡല്‍ഹി ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എന്ന റിപ്പോര്‍ട്ടര്‍ ശമ്പളം തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് നിഷേധാത്മക മറുപടി. പാവം റിപ്പോര്‍ട്ടര്‍ പയ്യന്‍ ഇക്കാര്യം തന്റെ മാധ്യമസുഹൃത്തുക്കള്‍ മാത്രമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇട്ടു. ഇത് എങ്ങനെയോ ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വാര്‍ത്തയായി. ഉടനെ കിട്ടി അരുണിന് ഷോ കോസ് നോട്ടീസ്. വാര്‍ത്ത വന്നത് ചാനലിന് വന്‍ നാണക്കേടായത്രേ. ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന വാര്‍ത്ത അരുണ്‍ ഇടപെട്ട് എടുത്തുമാറ്റണമത്രേ. ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കത്ത്. ഇവിടെ മൂന്ന് രസകരമായ കാര്യങ്ങളുണ്ട്. ഒന്ന്, ആരാന്റെ കിടപ്പറവാര്‍ത്തകള്‍ പോലും ചോര്‍ത്തി െ്രെപം ടൈമില്‍ ചര്‍ച്ച ചെയ്യുന്ന ചാനല്‍ തലവന്‍മാര്‍ക്ക് ഈ പണി മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തോന്നുന്ന കലിപ്പ്. രണ്ട്, വാര്‍ത്ത ശരിയല്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റിനെതിരെ മാനനഷ്ടക്കേസ്സ് കൊടുക്കാത്തത്. മൂന്ന്, നാണക്കേടുണ്ടാക്കുന്ന പണി ചാനല്‍ തന്നെ അങ്ങ് അവസാനിപ്പിച്ചാല്‍ പോരേ എന്നത്. മൂന്നിനും ഉത്തരമുണ്ടാവില്ല.

എന്തുകൊണ്ട് വേതനമില്ലാതെ ജോലി ചെയ്യിക്കാന്‍ കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കുന്നു എന്നത് പരിശോധിക്കുമ്പോഴാണ് ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍സേനാ ബാഹുല്യമാണ് അതില്‍ പ്രധാന പങ്കു വഹിക്കുന്നത് എന്ന യാഥാര്‍ഥ്യം തെളിയുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രതിവര്‍ഷം ഇരുനൂറ് പേരെങ്കിലും മാധ്യമപ്രവര്‍ത്തന യോഗ്യതാബിരുദങ്ങള്‍ നേടി പുറത്ത് വരുന്നുണ്ട്. ഇവര്‍ക്കു മുഴുവന്‍ തൊഴില്‍ ലഭിക്കാന്‍ സാഹചര്യമെവിടെ. പഠിച്ചിറങ്ങി വെറുതെയിരിക്കാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ ഏതെങ്കിലും ഇടത്ത് കയറിക്കൂടുന്നു. വേതനം മുടങ്ങിയാലും ഇറങ്ങിപ്പോകാന്‍ പലരും വിമുഖരായിത്തീരുന്നു. ഇറങ്ങിപ്പോയിട്ട് എവിടേക്കു പോകും. ഈയിടെ ജീവന്‍ ടി.വിയില്‍ നിന്നും പോയ ഒരു പെണ്‍കുട്ടി പറഞ്ഞത് വേതനം കിട്ടിയില്ലെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ പറഞ്ഞു നില്‍ക്കാനുള്ള ഒരു മറ ആണല്ലോ ഇത്തരം താവളങ്ങള്‍ എന്നാണ്. ഈ നിസ്സഹായതയാണ് കേരളത്തിലെ ദൃശ്യചാനല്‍ ഉടമകള്‍ ഉപയോഗപ്പെടുത്തുന്നത്. കുറേക്കാലം കൂലി കൊടുക്കാതെ ജോലി ചെയ്ത് മടുത്ത് പോകുന്നവര്‍ക്കു പകരം പുതിയ ഇരകള്‍ ഉറപ്പായും കടന്നു വരും. അവര്‍ പോയാലും പിന്നീടും വരിവരിയായി ആള്‍ക്കാരുണ്ടാവും. ഇങ്ങനെ ട്രെയിനിങ്, പ്രൊബേഷന്‍, എക്‌സ്‌ടെന്‍ഷന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് നീട്ടി നീട്ടി കൊണ്ടുപോകാം. കാല്‍ കാശ് കൊടുക്കാതെ ചാനലും പത്രവും ഓടിച്ചു പോകാം. കൂലി വേണമെന്നു ചോദിച്ചാല്‍ ഏതു ഉടമയുടെയും മറുപടി ഒരേ അച്ചിലിട്ട പോലെയായിരിക്കും താല്‍പര്യമില്ലെങ്കില്‍ പോയ്‌ക്കോ. ഇവിടെ ഇങ്ങനൊക്കെയാ. ഇഷ്ടമില്ലെങ്കില്‍ വിട്ടു പോയ്‌ക്കോ.

ഉടമകളുടെ കങ്കാണികളായ ഉയര്‍ന്ന പദവിയിലുള്ള തൊഴിലാളികളെക്കൊണ്ടാണിത് പറയിപ്പിക്കുന്നത് എന്ന വൈരുദ്ധ്യമുള്ളത് ഇരിക്കട്ടെ, പിരിച്ചുവിടാനോ പട്ടിണിക്കിടാനോ ഒരു മനസ്സാക്ഷിക്കുത്തും ഇല്ല എന്നതും വിചിത്രമാണ്. എന്തൊരു അരാജകത്വമാണ് ഈ മേഖലയില്‍ എന്ന് അറിയുമ്പോള്‍ നടുങ്ങിപ്പോകും. എന്നാല്‍ ഇതൊന്നും പുറത്തുവരാറില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം അരങ്ങേറുന്നതും എന്നാല്‍ അതേപ്പറ്റി ഒരു വിവരവും പുറത്തു വരാതിരിക്കാന്‍ തൊഴിലുടമകള്‍ ഏറ്റവുമധികം ശ്രമിക്കുന്നതും മാധ്യമത്തൊഴില്‍ മേഖലയിലാണ് എന്നത് പറയാതെ വയ്യ. മിണ്ടിപ്പോയാല്‍ പിരിച്ചുവിടലായി, നാടുകടത്തലായി, തരംതാഴ്ത്തലായി ഇങ്ങനെ നാനാവിധ നടപടികള്‍.

ബി.എഡ്, ടി.ടി.സി. പഠനകേന്ദ്രങ്ങള്‍ ഇടയ്ക്ക് അടച്ചിടുന്നതു പോലെ കുറച്ചു വര്‍ഷത്തേക്ക് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കേരളത്തിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സാധ്യതകള്‍ അടയുന്ന തൊഴില്‍മേഖലയിലേക്ക് പ്രതീക്ഷകളോടെ വരുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. പുറത്തു നില്‍ക്കുന്ന തൊഴില്‍പ്പടയുടെ എണ്ണം കൂടുന്തോറും ഉടമകളുടെ ചൂഷണസാധ്യതയും കൂടുകയാണ്. ഇത് അവസാനിച്ചേ തീരു. അപ്പൊഴേ നല്ല മാധ്യമ പ്രവര്‍ത്തനവും സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുള്ളു.

കേരളം ഒരു സമ്പൂര്‍ണ മാര്‍ക്കറ്റ് ആയി മാറിയിരിക്കാമെങ്കിലും ഇത്രയും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ മാര്‍ക്കറ്റ് സ്‌പേസ് യഥാര്‍ഥത്തിലുണ്ടോ എന്നും ഇത്രയധികം വായനാകാണി സമൂഹം ഓരോരുത്തര്‍ക്കും ലഭ്യമാണോ എന്നും ഇനിയെങ്കിലും പുതുതായി ഇപ്പണിക്കിറങ്ങുന്നവര്‍ സത്യസന്ധമായി വിലയിരുത്തുന്നതും നല്ലതായിരിക്കും. വായനാകാണി സമൂഹത്തിന്റെ വ്യാപ്തിയാണല്ലോ പരസ്യം ലഭിക്കാനും വരുമാനവര്‍ധനയ്ക്കും മാനദണ്ഡം. പരസ്പര മല്‍സരത്തിലൂടെ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ തക്ക പ്രഹരശേഷി തങ്ങള്‍ക്ക് ഉണ്ടാവുമോ എന്ന് പുതുതായി രംഗത്തു വരുന്ന ഓരോ മാധ്യമഉടമയും ചിന്തിക്കാത്തതെന്ത്. സ്വന്തം ബിസിനസ് ഭംഗിയായി നടക്കാനും നടത്താനും ഇരിക്കട്ടെ ഒരു പത്രവും ചാനലും എന്ന രീതിയില്‍ കാണുന്നവരാണ് ഇന്ന് ഈ രംഗത്ത് നില്‍ക്കുന്നവരില്‍ ചിലര്‍. അവര്‍ക്ക് മേല്‍പ്പറഞ്ഞ തൊഴിലില്ലാപ്പടയെ ഉപയോഗിച്ച് ഉപായത്തില്‍ ഇതൊക്കെ നടത്തി നീക്കി കൊണ്ടുപോകാനാണ് താല്‍പര്യം. കെട്ടിടത്തിന്റെ ഇല്ലാത്ത 12ാം നില വില്‍പന നടത്തി ദശലക്ഷങ്ങള്‍ തട്ടിയതിന് കേസ് നേരിടുന്ന വ്യക്തി ഉള്‍പ്പെടെ ചാനല്‍ നടത്തുന്ന ഇന്നാട്ടില്‍ പ്രത്യേകിച്ചും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply