സവര്‍ണ്ണഫാസിസവും കോര്‍പ്പറേറ്റുകളും കൈ കോര്‍ക്കുമ്പോള്‍..

ഗോവധരാഷ്ട്രീയം തിളച്ചുമറിയുക തന്നെയാണ്. രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും പരിപാടികളും നടക്കുന്നു. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നത് കേരളത്തിലാണ്. രാജ്യത്തെ മറ്റുഭാഗങ്ങളെപോലെ കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍ രാഷ്ട്രീയ – ജാതി – മത ഭേദമില്ലാതെ മലയാളികളുടെ ദേശീയഭക്ഷണമാണ് ബീഫ് എന്നതാണ് കേരളത്തിന്റെ സവിശേഷത. യൂത്ത് കോണ്‍ഗ്രസ്സിനെ പോലൊരു സംഘടന പരസ്യമായി മാടിനെ അറക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ പ്രതിഷേധം മാറിയത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍വ്വകക്ഷിയോഗം […]

bbb

ഗോവധരാഷ്ട്രീയം തിളച്ചുമറിയുക തന്നെയാണ്. രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും പരിപാടികളും നടക്കുന്നു. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നത് കേരളത്തിലാണ്. രാജ്യത്തെ മറ്റുഭാഗങ്ങളെപോലെ കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍ രാഷ്ട്രീയ – ജാതി – മത ഭേദമില്ലാതെ മലയാളികളുടെ ദേശീയഭക്ഷണമാണ് ബീഫ് എന്നതാണ് കേരളത്തിന്റെ സവിശേഷത. യൂത്ത് കോണ്‍ഗ്രസ്സിനെ പോലൊരു സംഘടന പരസ്യമായി മാടിനെ അറക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ പ്രതിഷേധം മാറിയത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രത്തിനെതിരെ കോടതി കയറാനാണ് കേരളസര്‍ക്കാര്‍ ആലോചിക്കുന്നത്.
വര്‍ഗ്ഗീയ രാഷ്ട്രീയം, കോര്‍പ്പറേറ്റുകള്‍ക്ക് വിടുപണി, ഫെഡറലിസത്തെ വെല്ലുവിളി തുടങ്ങി നിരവധി ഗൗരവപരമായ ചോദ്യങ്ങളാണ് കേന്ദ്ര ഉത്തരവ് ഉന്നയിക്കുന്നത്. സവര്‍ണ്ണഫാസിസവും കോര്‍പ്പറേറ്റ് താല്‍പ്പര്യവും കൈകോര്‍ക്കുകയാണിവിടെ. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഒരുമാസം മുമ്പ് രാജ്യവ്യാപകമായി കാലിവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. ലക്ഷ്യം നിറവേറ്റാന്‍ ഗോസംരക്ഷണ സേന പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണമെന്ന് മോഹന്‍ ഭാഗവത് അന്ന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ക്ഷീരകര്‍ഷകനായ മുസ്‌ലിം യുവാവിനെ പശുസംരക്ഷകര്‍ മര്‍ദ്ദിച്ചു കൊല്ലുകയും മറ്റ് ചിലരെ ആക്രമിച്ച് അവശരാക്കുകയും ചെയ്തിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ അറവുശാലകള്‍ പൂട്ടിക്കുകയും ഗുജറാത്തില്‍ ഗോവധം ജാമ്യം കിട്ടാത്ത
ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമഭേദഗതി ബില്ല് സര്‍ക്കാര്‍ കൊണ്ടു വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റംസാന്‍ വൃതം തുടങ്ങുന്നതിന്റെ തലേദിവസം ഉത്രവിറങ്ങിയത്. അതിന്റഎ വര്‍ഗ്ഗീയ അജണ്ട വളരെ പ്രകടമാണ്.
എന്നാല്‍ സമ്പൂര്‍ണ്ണ ഗോവധനിരോധനമല്ല നടപ്പാക്കിയിരിക്കുന്നത് എന്നതിലാണ് കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യം പ്രകടമാകുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്നാണ് കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരിലാണ് ഉത്തരവ്. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മാടുകളെ അറവുശാലകളിലേക്ക് വില്‍ക്കരുത്, അവയെ കാര്‍ഷികാവശ്യങ്ങള്‍ക്കേ വില്‍ക്കാനാവൂ. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. അതുവഴി സംഭവിക്കുക എന്താണെന്ന് വ്യക്തം. മാടുകളെ ആശ്രയിച്ചു ജീവിക്കുകയും ഒരു ഘട്ടം കഴിഞ്ഞാല്‍ അവയെ വിറ്റ് വേറെ മാടുകളെ വാങ്ങുകയും ചെയ്യുന്ന കോടിക്കണക്കിനു വരുന്ന ഇന്ത്യിയലെ ഗ്രാമീണകര്‍ഷകര്‍ പട്ടിണിയിലാകും. കൂടാതെ ആ കാലികളെ മരണം വരെ പരിപാലിക്കേണ്ടിയും വരും. രാജ്യത്തെ ലക്ഷകണക്കിനു ലൈസന്‍സോടെ തന്നെ പ്രവര്‍ത്തിക്കുന്ന അറവുശാലകളും അടച്ചുപൂട്ടും. മറുവശത്ത് ആയിരകണക്കിനു മാടുകളെ വളര്‍ത്തി അറുത്ത് കോടികളുടെ കച്ചവടം നടത്തുന്ന വന്‍കിടക്കാര്‍ക്ക് നിരോധനമില്ല. കാരണം കന്നുകാലികളെ കശാപ്പു ചെയ്യാനായി വളര്‍ത്തുന്നതിനോ ബീഫ് കയറ്റുമതി ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ വിലക്ക് ബാധിക്കുന്നില്ല.
ഈ ഉത്തരവിന്റെ നേരിട്ടുള്ള ഫലമെന്തായിരിക്കും? കന്നുകാലികളെ വളര്‍ത്തി കശാപ്പുചെയ്തു പായ്ക്ക് ചെയ്തു വിപണിയില്‍ എത്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ പറയുന്ന വിലകൊടുത്തു വാങ്ങേണ്ടിവരും.ഇത്തരം കമ്പനികളില്‍ ഭൂരിഭാഗവും സവര്‍ണഹിന്ദുക്കളാണെന്നു പറഞ്ഞത് ജസ്റ്റിസ് രജീന്ദ്ര സച്ചാറാണ്. ഉദാഹരണമായി രാജ്യത്തെ ഏറ്റവും വലിയ മാംസക്കയറ്റുമതിക്കാരായ അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈ.ലിമിറ്റഡ് ഉടമ സതീഷ് സബര്‍വാള്‍ ആണ്. തെലങ്കാന സംസ്ഥാനത്ത് 400 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന അല്‍കബീറിന്റെ അറവുശാല ഇന്ത്യയിലെ ഏറ്റവും വലുതാണ്. 650 കോടിയുടെ ബിസിനസാണ് അല്‍ കബീര്‍ നടത്തുന്നത്.
അല്‍ അനാം അഗ്രോ ഫുഡ്‌സിന്റെ ഉടമസ്ഥത ബി.ജെ.പി നേതാവ് സംഗീത് സോമടക്കമുള്ളവര്‍ക്കാണ്. മുസഫര്‍ നഗര്‍ കലാപത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ബീഫ് കഴിക്കുന്നവരെ കാലപുരിക്കയയ്ക്കുമെന്നു പ്രസംഗിക്കുകയും ചെയ്ത എം.എല്‍.എയാണു സംഗീത് സോം. അല്‍ അനാം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഹലാല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന് അവകാശപ്പെടുന്ന അല്‍ ദുവാ ഫുഡ് പ്രോസസിങിലും സംഗീത് സോമിന് ഓഹരിയുണ്ട്. അതുപോലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അറവുശാലയുള്ള ബീഫ് കയറ്റുമതിക്കാരാണ് അല്‍ നൂര്‍ എക്‌സ്‌പോര്‍ട്ട്‌സ്. കമ്പനിയുടെ ഉമസ്ഥര്‍ സുനില്‍ സൂദും ഭാര്യ പ്രിയ സൂദും. ഒ.പി അറോറയുടെ ഉടമസ്ഥതയിലുള്ള എ.ഒ.വി എക്‌സ്‌പോര്‍ട്ട്‌സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍. എ.ഒ.വി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു ‘ഹലാല്‍’ മാംസം കയറ്റി അയക്കുന്നു. അല്‍ ഹബീബി, അല്‍ ഫായിസ് തുടങ്ങിയ ബ്രാന്‍ഡുകളും എ.ഒ.വിയുടേതു തന്നെ. കമല്‍ വര്‍മയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഫ്രോസണ്‍ ഫുഡ്‌സിന്റെ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നത് ഉന്നാവോയിലാണ്. ഈ ലിസ്റ്റ് അങ്ങനെ നീളുന്നു. 18.50 ലക്ഷം മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്തുനിന്നുള്ള മാട് മാംസ കയറ്റുമതി. 29,000 കോടി രൂപയാണു ബീഫ് കയറ്റുമതിയിലൂടെ പ്രതിവര്‍ഷം ലഭിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇന്ന് ഒന്നാം സ്ഥാനത്താണ്. രാജ്യത്ത് കാര്‍ഷികമേഖലയിലെ മൊത്തം വരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണെന്നതും ശ്രദ്ധേയമാണ്.
ഇനി സംഭവിക്കുക എന്താണെന്ന് വളരെ വ്യക്തം. കുത്തക മുതലാളിമാര്‍ അവരുടെ നൂറു കണക്കിന് ഏക്കര്‍ സ്ഥലങ്ങളില്‍ പുതിയ കന്നുകാലി ഫാമുകള്‍ തുടങ്ങും, കുറെ സ്ഥലത്തു പുല്‍ കൃഷിയും നടത്തും. അവിടെ തന്നെ മാംസ സംസ്‌കരണ പ്ലാന്റ്‌റും തുടങ്ങും. പൊതു സ്ഥലത്തു കാലികളെ കച്ചവടം ചെയ്യാതെ, പൊതു സ്ഥലത്തിട്ടു അറവു നടത്താതെ, പൊതു സ്ഥലത്തു കെട്ടി തൂക്കാതെ. ഫാക്റ്ററിയില്‍ അത്യാധുനിക മെഷീനില്‍ പാക് ചെയ്യപ്പെട്ട ശീതീകരിച്ച ,ഹലാല്‍ സ്റ്റിക്കര്‍ ഉള്ള ,ബീഫ് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി കിട്ടും, ഗള്‍ഫില്‍ പിന്നെ പണ്ടുമുതലേ അവരുടെ കുത്തകയാണല്ലോ. ഇനിയവര്‍ യറ്റുമതിയിലൂടെ നേരിടുന്നതിനേക്കാള്‍ കൂടുതല്‍ തുക ആഭ്യന്തരവിപണിയില്‍നിന്നു നേടും. ലക്ഷക്കണക്കിന് കര്‍ഷകരും, കാലി കച്ചവടക്കാരും, ഇറച്ചി വില്പനക്കാരും വഴിയാധാരമാകും.
തീര്‍്ച്ചയായും സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. ഗോവധരാഷ്ട്രീയത്തിന്റെ പേരില്‍ ഇന്ത്യയുടെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തെ അട്ടിമറിക്കാനുള്ള പദ്ധതിയാണ് ഈ ഉത്തരവ്. കെ സച്ചിദാനന്ദന്‍ ചൂണ്ടികാട്ടിയപോലെ ഇത് ഭക്ഷണത്തെക്കാളേറെ ബാധിക്കുക ജനാധിപത്യത്തെ ആയിരിക്കും. പശു രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്ന് രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ഹൈന്ദവ പുരാണങ്ങളിലോ ചരിത്രത്തിലോ ഗോവധ നിരോധനമോ, ഗോമാംസം കഴിക്കരുതെന്നോ പറയുന്നില്ല, പകരം അതുപയോഗിച്ചതായി സൂചിപ്പിക്കുന്നതും ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍നിന്നുതന്നെ നിഷ്‌കളങ്കമായ വിശ്വാസമല്ല ഇതിനുപുറകിലെന്ന് വ്യക്തം. ഭരണഘടന അനുശാസിക്കുന്ന ഫെഡറലിസത്തെയും അട്ടിമറിച്ചാണ് കേന്ദ്രനീക്കം എന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ സജീവമായ ബീഫ് ഫെസ്റ്റിവലുകള്‍ വിമര്‍ശനവിധേയമാകേണ്ടത്. അതൊരു കേന്ദ്ര സമരരൂപമാകുമ്പോള്‍ ലഭിക്കുന്ന സന്ദേശം ഇഷ്ട്ത്തിനനുസരിച്ച ഭക്ഷണം കഴിക്കാനുള്ള സമരമെന്നാണെന്നാണ്. അതല്ലല്ലോ പ്രധാനം. രാഷ്ട്രീയം തന്നെയാണ്. അതോടൊപ്പം പ്രസക്തമായ മറ്റൊന്നാണ് മൃഗാവകാശങ്ങളുടെ പ്രശ്‌നവും. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോഴും പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഐക്യരാഷ്ട്രസഭ തന്നെ പ്രഖ്യാപിച്ച ചട്ടങ്ങളുണ്ട്. അവ പാലിക്കപ്പെടേണ്ടതുണ്ട്. എന്നാലാകാര്യത്തില്‍ കാര്യമായ താല്‍പ്പര്യം നമുക്കില്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. കേന്ദ്രത്തിനെതിരായ പടക്കിറങ്ങുമ്പോള്‍ മൃഗാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കര്‍ശനമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം കോടതിയുടെ ഇടപെടല്‍ കേന്ദ്രത്തിന് അനുകൂലമായേ വരാനിടയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply