സംഘ്പരിവാറിന്റെ മുസ്ലിം ഭീതിവല്‍ക്കരണം / അപരവല്‍ക്കരണത്തെ എന്തുകൊണ്ട് അഡ്രസ്സ് ചെയ്യുന്നില്ല…??

ബച്ചു മാഹി ബാംഗ്ലൂര്‍ കേസ് കൊടുമ്പിരി ക്കൊണ്ടിരിക്കുന്ന സമയത്താണ് അന്ന് തെഹല്‍ക്ക ലേഖിക ആയിരുന്ന ഷാഹിന അതിന്റെ പിന്നാമ്പുറം തേടി പോകുന്നതും മഅദനിക്കെതിരെയുള്ള കേസ് ഫാബ്രിക്കേറ്റഡ് ആണെന്ന് തെളിവ് സഹിതം വെളിപ്പെടുത്തുന്നതും. ഷാഹിന തന്നെ വിശദീകരിച്ചത് പോലെ, മഅദനി നിരപരാധിയാ ണെന്ന് തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നില്ല, മറിച്ച് സ്‌കൂപ് തേടിയുള്ള ഒരു പ്രഫഷണല്‍ ജേണലിസ്റ്റിന്റെ യാത്രയുടെ ഫലം ആയിരുന്നു ചെറിയ രീതിയിലെങ്കിലും കോളിളക്കം സൃഷ്ടിച്ച ആ റിപ്പോര്‍ട്ട്. അതിന്റെ പരിണതി , നമുക്കെല്ലാം അറിയുന്ന പോലെ അതിന്റെ […]

VV

ബച്ചു മാഹി

ബാംഗ്ലൂര്‍ കേസ് കൊടുമ്പിരി ക്കൊണ്ടിരിക്കുന്ന സമയത്താണ് അന്ന് തെഹല്‍ക്ക ലേഖിക ആയിരുന്ന ഷാഹിന അതിന്റെ പിന്നാമ്പുറം തേടി പോകുന്നതും മഅദനിക്കെതിരെയുള്ള കേസ് ഫാബ്രിക്കേറ്റഡ് ആണെന്ന് തെളിവ് സഹിതം വെളിപ്പെടുത്തുന്നതും. ഷാഹിന തന്നെ വിശദീകരിച്ചത് പോലെ, മഅദനി നിരപരാധിയാ ണെന്ന് തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നില്ല, മറിച്ച് സ്‌കൂപ് തേടിയുള്ള ഒരു പ്രഫഷണല്‍ ജേണലിസ്റ്റിന്റെ യാത്രയുടെ ഫലം ആയിരുന്നു ചെറിയ രീതിയിലെങ്കിലും കോളിളക്കം സൃഷ്ടിച്ച ആ റിപ്പോര്‍ട്ട്. അതിന്റെ പരിണതി , നമുക്കെല്ലാം അറിയുന്ന പോലെ അതിന്റെ പേരില്‍ ഷാഹിനക്ക് നേരെ നടന്ന വേട്ടയാടല്‍ ആയിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് യുഎപിഎ ചാര്‍ത്തുക പോലും ചെയ്തു.

അന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായ പലരും ഷാഹിനക്ക് പ്രതിരോധം തീര്‍ത്തത്, മിശ്രവിവാഹിത ആയ, തീര്‍ത്തും മതരഹിത ജീവിതം നയിക്കുന്ന ഷാഹിനയുടെ ‘സെക്യൂലര്‍ ക്രെഡിബിലിറ്റി’ മുന്നോട്ട് വെച്ചായിരുന്നു. അന്ന് ചൂണ്ടിക്കാട്ടിയായിരുന്നതോ തൊണ്ടയില്‍ കുരുങ്ങിയിരുന്നതോ ആയ ഒരു ചോദ്യമുണ്ട്. ഷാഹിനക്ക് പകരം, കൃത്യമായും മതാനുസാരജീവിതം നയിക്കുന്ന, അതേ മതക്കാരനെ/രിയെ കെട്ടി ജീവിക്കുന്ന ഒരു ജേണലിസ്റ്റ് ആയിരുന്നെങ്കിലോ? ഉദാഹരണത്തിന് ഹിജാബ് ശുഷ്‌കാന്തിയോടെ പാലിക്കുന്ന വി.പി. റജീനയെ പോലൊരാള്‍? അഥവാ കൃത്യമായി പള്ളിയില്‍ പോകുന്ന സവാദ് റഹ്മാന്‍?,

എന്തായിപ്പം ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എന്നല്ലേ? ‘ഐഎസ് – അല്‍ക്വയ്ദ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതായി’ സംഘിമാധ്യമങ്ങള്‍ കണ്ടെത്തിയ വര്‍ക്കല സിഎച്ച് കോളേജ് മാനേജ്മെന്റ് തന്നെയും പ്രതിരോധത്തിന് പറയുന്ന കാര്യം, അസ്സല്‍ തറവാടി നായരാണ് തങ്ങളുടെ പ്രിന്‍സിപ്പാള്‍; സ്റ്റാഫില്‍ തൊണ്ണൂറ് ശതമാനവും മുന്തിയ സവര്‍ണ്ണര്‍ ഉള്‍പ്പെടെ നോണ്‍-മുസ്ലിം ആണ്. അവരുടെ പ്രതിരോധത്തിന് മുന്നോട്ട് വന്നവരില്‍ പലരും ഉന്നയിച്ചത് പഠിതാക്കളില്‍ നല്ലൊരു ഭാഗവും മുസ്ലിമേതര സമുദായങ്ങളില്‍ നിന്നാണ്; വിവാദവേഷം കെട്ടിയാടിയ കുട്ടികളില്‍ എബിവിപിക്കാര്‍ പോലുമുണ്ട് എന്നാണ്.

ഈവക കാര്യങ്ങള്‍ ഒട്ടും ഗൗനിക്കാതെ, തങ്ങളുടെ തന്നെ വിദ്യാര്‍ത്ഥി സംഘത്തിലെ കുട്ടികളെപ്പോലും പരിഗണിക്കാതെ, കേവലം മുസ്ലിം മാനേജ്മെന്റ് നടത്തുന്ന സ്ഥാപനം എന്ന ഒറ്റക്കാര്യം പരിഗണിച്ചാണ് സംഘപരിവാര്‍ മാധ്യമങ്ങള്‍ ഈ ടാര്‍ഗെറ്റിങ് നടത്തിയത്. തങ്ങളെ ഒരിക്കലും പ്രകോപിപ്പിക്കാതെ നോക്കുന്ന ലീഗിന്റെ അധീനതയില്‍ അവരുടെ എക്കാലത്തെയും മഹാനായ നേതാവിന്റെ പേരിലുള്ള സ്ഥാപനമാണ് എന്നതൊന്നും അവര്‍ക്ക് വിഷയമായില്ല. ബഹറയില്‍ മുസല്ല ഇട്ട് നിസ്‌ക്കരിച്ചാലും ആര്‍എസ്എസിനെ വിശ്വസിക്കരുത് എന്ന സി.എച്ചിന്റെ തന്നെ വാക്യത്തിന്റെ പൂര്‍ണാര്‍ത്ഥം ലീഗുകാര്‍ക്ക് ഇപ്പോള്‍ പിടികിട്ടിക്കാണണം.

പണ്ട് ചോദിച്ചതോ, തൊണ്ടയില്‍ കുരുങ്ങിയതോ ആയ ആ ചോദ്യം ആവര്‍ത്തിക്കട്ടെ. സിഎച്ച് കോളേജ് നൂറുശതമാനം മുസ്ലിം കുട്ടികള്‍ പഠിക്കുന്ന, നൂറു ശതമാനം മുസ്ലിം സ്റ്റാഫ് ഉള്ള സ്ഥാപനം ആണെന്ന് സങ്കല്പിക്കുക. അവിടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതാകട്ടെ, ചില മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രമാണെന്നും. കുറച്ചൂടെ കടന്നു ചിന്തിച്ചാല്‍, വെള്ളവസ്ത്രവും തൊപ്പിയും ഒക്കെ യൂണിഫോമിന്റെ ഭാഗമായുള്ള ഒരു മതാത്മക സ്ഥാപനം ആണെന്നും, എന്നാല്‍ കലാപരമായ പ്രവര്‍ത്തനത്തിനും ആഘോഷത്തിനും ചില്ലറ റിലാക്‌സേഷന്‍ കൊടുക്കുന്നവരാണെന്നും കൂടെ കരുതുക. അന്ന് ഷാഹിന വിഷയത്തില്‍ എന്നത് പോലെ ഇപ്പോള്‍ ദുര്‍ബലമായി എങ്കിലും പ്രതിരോധം തീര്‍ത്തവര്‍ എന്ത് നിലപാട് ആയിരിക്കും സ്വീകരിക്കുക?
ചോദ്യം കേരളീയ മനസ്സാക്ഷിയോടാണ്; എന്നോട് തന്നെയുമാണ്.

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നിലപാടിനെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന, അതിലെ പിന്തിരിപ്പത്വവും സവര്‍ണ്ണകോയ്മാ ആണ്‍കോയ്മാ വാദങ്ങളും കൃത്യമായി തുറന്ന് കാട്ടുന്ന ഇടത് സുഹൃത്തുക്കളോട് മറ്റൊരു ചോദ്യമുണ്ട്. സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആയുധമായ മുസ്ലിം ഭീതിവല്‍ക്കരണം / അപരവല്‍ക്കരണം എന്ന വിപത്തിനെ എന്തുകൊണ്ടാണ് നിങ്ങള്‍ കൃത്യമായി അഡ്രസ്സ് ചെയ്യാത്തത്? അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ മതിയെന്നൊരു സമീപനം നിങ്ങള്‍ക്കുണ്ടോ?

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply