വൈദ്യരെ, സ്വയം ചികിത്സിക്കൂ……….

തന്റെ മകളെ പോള്‍ ഡാന്‍സറാക്കിയാലും ഒരിക്കലും ഡോക്ടറാക്കില്ലെന്നഡോക്ടര്‍ റോഷന്‍ രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകളെ എന്താകണമെന്ന് ആഗ്രഹിക്കാന്‍ പിതാവിന് അവകാശമുണ്ട്. എന്നാല്‍ ഇവിടെ അതിനായി ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണത്രെ ഡോക്ടര്‍മാര്‍. രോഗികള്‍ പോലും ഡോക്ടര്‍മാരെ പീഡിപ്പിക്കുന്നു എന്ന്. വാദിയെ പ്രതിയാക്കുകയാണ് ഇദ്ദേഹം. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കുടുതലാണ്. ദിവസവും രണ്ട് ഷിഫ്റ്റ് ജോലിചെയ്യേണ്ടി വരുന്നു. എന്നാല്‍ ഇതിന് ആനുപാതികമായ […]

doctorതന്റെ മകളെ പോള്‍ ഡാന്‍സറാക്കിയാലും ഒരിക്കലും ഡോക്ടറാക്കില്ലെന്നഡോക്ടര്‍ റോഷന്‍ രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകളെ എന്താകണമെന്ന് ആഗ്രഹിക്കാന്‍ പിതാവിന് അവകാശമുണ്ട്. എന്നാല്‍ ഇവിടെ അതിനായി ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണത്രെ ഡോക്ടര്‍മാര്‍. രോഗികള്‍ പോലും ഡോക്ടര്‍മാരെ പീഡിപ്പിക്കുന്നു എന്ന്. വാദിയെ പ്രതിയാക്കുകയാണ് ഇദ്ദേഹം.
ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കുടുതലാണ്. ദിവസവും രണ്ട് ഷിഫ്റ്റ് ജോലിചെയ്യേണ്ടി വരുന്നു. എന്നാല്‍ ഇതിന് ആനുപാതികമായ ശമ്പളം ലഭിക്കില്ല. ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുമുള്ള സമയം ലഭിക്കുന്നില്ല.
മുമ്പ് രോഗികളുടെ ജീവന്‍ രക്ഷിച്ചിരുന്ന ഡോക്ടര്‍മാര്‍ ഇപ്പോള്‍ സ്വന്തം ജീവന്‍ രോഗികളുടെ കൂടെ വരുന്നവരില്‍ നിന്നും രക്ഷിക്കെണ്ട ഗതികേടിലാണ് എന്നിങ്ങനെ പോകുന്നു ഡോക്ടറുടെ വേവലാതികള്‍.  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഈ മാസം പുറത്തിറങ്ങിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 75 ശതമാനം ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു എന്നും പോസ്റ്റിലുണ്ട്.
കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റിസള്‍ട്ട് മന്ത്രി പ്രഖ്യാപിക്കുകയും റാങ്ക് കിട്ടിയവരുടെ ആഹ്ലാദം ടിവിയില്‍ കാണുകയും ചെയ്തപ്പോഴാണ് ഈ കുറിപ്പെഴുതാന്‍ തോന്നിയത്. കോടികള്‍ ചിലവഴിച്ച് മക്കളെ എന്തിനാണ് ഡോക്ടറാക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. പല സ്വകാര്യ ആശുപത്രികളിലും ഒരു കോടി രൂപക്കെടുത്താണ് സീറ്റിന് വാങ്ങുന്നത് യോഗ്യതയൊന്നും അവിടെ വിഷയമല്ല. പഠനം കഴിയുമ്പോഴേക്കും ചിലവ് എത്രയാകും? എന്നാല്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് തിരിച്ചുപിടിക്കാമെന്ന് ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്കറിയാം. സര്‍്ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ ചിലവിന്റെ സിംഹഭാഗവും സമൂഹം വഹിക്കുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ പോയി കുറച്ചുകാലം ജോലിചെയ്യാന്‍ പറഞ്ഞാല്‍ യുവഡോക്ടര്‍മാരുടെ മുഖം കറുക്കും.
പണം ഇത്രവാങ്ങിയിട്ടും മാന്യമായ ചികിത്സ ലഭിക്കുമോ? ഇപ്പോള്‍ ടിവിയില്‍ കാണുന്ന വാര്‍ത്ത ഇങ്ങനെ. തിരുവനന്തപുരത്ത് മറ്റൊരു സ്ത്രീയുടെ സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്ത്രീയെ അനാവശ്യമായി ഓപ്പറേഷന്‍ ചെയ്‌തെന്ന്. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ കഴിഞ്ഞ് രോഗിയുടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഡോക്ടര്‍മാരെയാണ് ചിലപ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്യുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവങ്ങളല്ല താനും. നിരന്തരമായി ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വരുന്നുണ്ട്. അനാവശ്യമായ ഓപ്പറേഷനുകള്‍, സ്‌കാനിംഗുകള്‍, മരുന്നുകള്‍, ഐസിയുവില്‍ മരിച്ചാല്‍ പോലും മറച്ചുവെച്ച് പണമീടാക്കള്‍, ആളുമാറി ചികിത്സകള്‍ എന്നിങ്ങനെയുള്ള അനുഭവങ്ങളില്ലാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. പണത്തിനോടുള്ള ആര്‍ത്തിയല്ലാതെ മറ്റെന്താണ് ഇവക്കു പുറകില്‍? സ്വകാര്യബസിന്റേയും ഓട്ടോ – ടാക്‌സികളുടേയും മറ്റും ചാര്‍ജ്ജ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അറവുശാലകളായ സ്വകാര്യ ആശുപത്രികളില്‍ ഒരു നിയന്ത്രണവുമില്ല. മറുവശത്ത് സര്‍ക്കാര്‍ ആശുപത്രികളാകട്ടെ പരിമിതികളാല്‍ വട്ടം തിരിയുന്നു. അവിടേയും തട്ടിപ്പുകള്‍ക്ക് കുറവില്ല. അടുത്തു പരിചയമുള്ള ഒരു മെഡിക്കല്‍ റപ്പ് ഉണ്ടെങ്കില്‍ ഇതിന്റെയെല്ലാം വ്യക്തമായ ചിത്രം ലഭിക്കും. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പ്രമോട്ട് ചെയ്യാന്‍ എന്തൊക്കെയാണ് അവര്‍ ചെയ്തുകൊടുക്കുന്നതെന്ന് സത്യസന്ധമായി പറയാന്‍ ആവശ്യപ്പെട്ടാല്‍ മതി.
ഇന്ത്യയിലെ 75 ശതമാനം രോഗികളും ഡോക്ടര്‍മാരില്‍ നിന്ന് പീഡനം അനുഭവിക്കുന്നു എന്നതാണ് സത്യം. കഴുത്തില്‍ കത്തിയുണ്ടായിരിക്കെ ബാര്‍ബരോട് കയര്ക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? മറുവശത്ത് ആത്മാര്‍ത്ഥതയുള്ള ഡോക്ടര്‍ക്കു കിട്ടുന്ന ബഹുമാനം മറ്റാര്‍ക്കാണ് ലഭിക്കുന്നത്.
ആരോഗ്യമേഖലയില്‍ ഏറ്റവും ചൂഷണം നടക്കുന്നത് കേരളത്തിലാണ്. ആരോഗ്യത്തിനായി  ഏറെ പണം ചിലവഴിക്കുന്നവാരണല്ലോ മലയാളികള്‍. വിപണിയിലിറങ്ങുന്ന ഏതൊരു മരുന്നിന്റേയും ആദ്യപരീക്ഷണശാല കേരളം തന്നെ. അനാവശ്യ മരുന്നുകള്‍ ഏറ്റവും അധികം വാങ്ങി കഴിക്കുന്നവര്‍ നാമാണ്. അനാവശ്യമായ പരിശോധനകള്‍ നടത്തുന്നവരും. ഗര്‍ഭം പോലും നമുക്ക് അസുഖമാണ്. ഏറ്റവും വലിയ കച്ചവടമേഖലയായി വിദ്യാഭ്യാസം പോലെ കേരളത്തിലെ ആരോഗ്യമേഖലയും മാറികഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കല്‍ ഡോക്ടര്‍മാരാണ്. ഇല്ലാത്ത കാശുണ്ടാക്കി മലയാളി ഇപ്രകാരം തുലക്കുന്നതിനു പുറകില്‍ സത്യത്തിലുള്ളത് ഒരു അന്ധവിശ്വാസമാണ്. ഡോക്ടര്‍മാര്‍ പറയുന്നത് എന്തായാലും അതു വിശ്വസിക്കുന്ന അന്ധവിശ്വാസം. മന്ത്രവാദികളെ വിശ്വസിക്കുന്ന അന്ധവിശ്വാസത്തില്‍നിന്ന് വ്യത്യസ്ഥമല്ല അത്. ആ വിശ്വാസം കൊണ്ടാണ് മരിക്കുമെന്നുറപ്പുണ്ടായിട്ടും ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ട് രോഗികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നത്.  ‘കുറെ മരുന്നെഴുതുന്ന ഡോക്ടര്‍ നല്ല ഡോക്ടര്‍’ എ്ന്ന ധാരണയുണ്ടാകുന്നതും അങ്ങനെയാണ്. അനാവശ്യമായ പരിശോധനകള്‍ നടത്തുന്നത്.. ബന്ധുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനശ്രമവും നടത്തുമെന്നുറപ്പുള്ളതിനാലാണ് ഡോക്ടര്‍മാര്‍ക്ക് ഈ കൊള്ളകള്‍ സാധ്യമാകുന്നത്. വന്‍തുക വാങ്ങി ചികത്സിക്കുന്നത് അവകാശമായി ഇവര്‍ കാണുമ്പോള്‍ പണം കൊടുക്കുന്നവര്‍ക്ക് ഉപഭോക്താവിന്റെ അവകാശമുണ്ടെന്നംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ചുരുങ്ങിയപക്ഷം വാങ്ങുന്ന പണത്തിനു ഒരു റസീറ്റ് നല്‍കണ്ടേ? നല്‍കുന്ന കുറിപ്പടി രോഗിക്കു മനസ്സിലാകുന്ന രീതിയില്‍ എഴുതി തരണമെന്ന ആവശ്യം പോലും ഇവരംഗീകരിക്കുന്നില്ല. രോഗവിവരം വ്യക്തമായി പറയണമെന്നുണ്ട്. എന്നാല്‍ അതവര്‍ പലപ്പോഴും പറയാറില്ല. ഡോക്ടര്‍ ഒരു മരുന്നെഴുതുമ്പോള്‍ ഞാന്‍ ഈ മരുന്ന് എന്തിനു കഴിക്കണം എന്നൊരു മറുചോദ്യമുന്നയിക്കാനുള്ള അവകാശം രോഗിക്കുണ്ട്. എന്നാല്‍ ഉന്നയിച്ചാല്‍ എന്താണുണ്ടാകുക? സംഘടിത ശക്തികള്‍ അസംഘടിതര്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണമല്ലാതെ മറ്റെന്താണിത്? രോഗികള്‍ക്ക് സംഘടിതരാകാന്‍ എളുപ്പമല്ല. ഡോക്ടര്‍മാര്‍ക്കാകട്ടെ ഐ എം എയുടെ എല്ലാ സംരക്ഷണവും ലഭിക്കുന്നു.
ജീവിതത്തിന്റെ സമസ്തമേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണെന്നതു ശരി. തങ്ങളും അതില്‍നിന്ന് വ്യത്യസ്ഥരല്ല എന്ന് പല ഡോക്ടര്‍മാരും പറയാറുണ്ട്. എന്നാല്‍ കാതലായ വ്യത്യാസമുണ്ട്. അത് മറ്റൊന്നുമല്ല. നേരത്തെ പറഞ്ഞപോലെ ഇവിടെ മനുഷ്യജീവന്‍ വെച്ചാണ് പന്താടുന്നത്.  പകരം നടക്കുന്നത് കോടികളുടെ അനധികൃതവും അനാവശ്യവുമായ ബിസിനസ്. തൊഴിലിനോട് നീതി പുലര്‍ത്തുന്നവര്‍ ന്യൂനപക്ഷം മാത്രം.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നിലാണ് ഒരു പിതാവ് ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ശ്രമിക്കുന്നതെന്നതാണ് തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply